YouVersion Logo
Search Icon

JOSUA 10

10
അമോര്യരെ പരാജയപ്പെടുത്തുന്നു
1യെരീഹോയോടും അവിടത്തെ രാജാവിനോടും പ്രവർത്തിച്ചതുപോലെതന്നെ യോശുവ ഹായി പിടിച്ചെടുക്കുകയും അവിടത്തെ രാജാവിനെ വധിക്കുകയും ചെയ്ത വിവരം യെരൂശലേമിലെ രാജാവായ അദോനീ-സേദെക് കേട്ടു. ഗിബെയോൻനിവാസികൾ ഇസ്രായേലുമായി സഖ്യം ചെയ്ത് അവരുടെകൂടെ പാർക്കുന്ന വിവരവും അയാൾ അറിഞ്ഞു. 2അപ്പോൾ യെരൂശലേംനിവാസികൾ പരിഭ്രാന്തരായി. രാജനഗരങ്ങളെപ്പോലെ ഗിബെയോൻ വലുതും ഹായിയെക്കാൾ വിസ്തൃതവും അവിടത്തെ ജനത സുശക്തരും ആയിരുന്നല്ലോ. 3തന്നിമിത്തം യെരൂശലേമിലെ രാജാവായ അദോനീ-സേദെക്, ഹെബ്രോനിലെ രാജാവായ ഹോഹാമിന്റെയും യർമൂത്തിലെ രാജാവായ പിരാമിന്റെയും ലാഖീശിലെ രാജാവായ യാഹീയയുടെയും എഗ്ലോൻരാജാവായ ദെബീരിന്റെയും അടുക്കൽ സന്ദേശം അയച്ച് ഇപ്രകാരം അറിയിച്ചു: 4“യോശുവയോടും ഇസ്രായേൽജനത്തോടും സഖ്യത്തിൽ ഏർപ്പെട്ടതുകൊണ്ട് ഗിബെയോന്യരെ നശിപ്പിക്കാൻ നിങ്ങൾ എന്നെ സഹായിക്കണം.” 5യെരൂശലേം, ഹെബ്രോൻ, യർമൂത്ത്, ലാഖീശ്, എഗ്ലോൻ എന്നീ രാജ്യങ്ങളിലെ അഞ്ച് അമോര്യരാജാക്കന്മാർ സൈന്യസന്നാഹത്തോടെ ചെന്ന് ഗിബെയോന് എതിരായി പാളയമടിച്ച് അതിനെ ആക്രമിച്ചു. 6“അങ്ങയുടെ ദാസന്മാരായ ഞങ്ങളെ കൈവിടരുതേ. ഉടൻതന്നെ വന്ന് ഞങ്ങളെ സഹായിച്ചു രക്ഷിച്ചാലും. പർവതപ്രദേശത്തുള്ള അമോര്യരാജാക്കന്മാരെല്ലാം ഞങ്ങൾക്കെതിരെ ഒത്തുചേർന്നിരിക്കുന്നു” എന്നു ഗിബെയോൻനിവാസികൾ ഗില്ഗാലിൽ പാളയമടിച്ചിരുന്ന യോശുവയെ അറിയിച്ചു. 7വീരയോദ്ധാക്കൾ ഉൾപ്പെടുന്ന സൈന്യത്തോടൊപ്പം യോശുവ ഗില്ഗാലിൽനിന്നു പുറപ്പെട്ടു. 8സർവേശ്വരൻ യോശുവയോട് അരുളിച്ചെയ്തു: “അവരെ ഭയപ്പെടേണ്ടാ; ഞാൻ അവരെ നിന്റെ കൈയിൽ ഏല്പിച്ചുതന്നിരിക്കുന്നു. അവരിൽ ഒരാൾപോലും നിന്നെ നേരിടാൻ കരുത്തനല്ല. 9യോശുവയും സൈന്യവും ഗില്ഗാലിൽനിന്നു പുറപ്പെട്ട് രാത്രിമുഴുവനും യാത്രചെയ്ത് ഗിബെയോനിൽ എത്തി. നിനച്ചിരിക്കാത്ത സമയത്ത് അവർ അമോര്യരെ ആക്രമിച്ചു. 10സർവേശ്വരൻ ഇസ്രായേൽസൈന്യത്തിന്റെ മുൻപിൽ അമോര്യരെ പരിഭ്രാന്തരാക്കി. ഇസ്രായേല്യർ ഗിബെയോനിൽവച്ച് അവരെ സംഹരിച്ചു. ബേത്ത്-ഹോരോൻ മലയിടുക്കിലൂടെ അസേക്കായും, മക്കേദായുംവരെ അവരെ പിന്തുടർന്നു കൊന്നൊടുക്കി. 11ഇസ്രായേൽസൈന്യത്തിന്റെ മുമ്പിൽനിന്ന് ഓടിപ്പോയ അമോര്യരുടെമേൽ ബേത്ത്-ഹോരോൻ കയറ്റംമുതൽ അസേക്കാവരെ സർവേശ്വരൻ കന്മഴ വർഷിപ്പിച്ചു; അവർ മരിച്ചുവീണു. ഇസ്രായേല്യർ വാളുകൊണ്ട് സംഹരിച്ചതിനെക്കാൾ കൂടുതൽ ആളുകൾ കന്മഴകൊണ്ടു മരിച്ചു.
12സർവേശ്വരൻ ഇസ്രായേൽജനത്തിന് അമോര്യരുടെമേൽ വിജയം നല്‌കിയ ദിവസം യോശുവ അവിടുത്തോടു പ്രാർഥിച്ചു; ഇസ്രായേൽജനം കേൾക്കെ അദ്ദേഹം പറഞ്ഞു: “സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോൻ താഴ്‌വരയിലും നില്‌ക്കുക.” 13ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്തുതീരുംവരെ സൂര്യനും ചന്ദ്രനും നിശ്ചലമായിനിന്നു. യാശാറിന്റെ പുസ്തകത്തിൽ ഈ വിവരം രേഖപ്പെടുത്തിയിട്ടുണ്ടല്ലോ; അങ്ങനെ ഒരു ദിവസം മുഴുവൻ സൂര്യൻ അസ്തമിക്കാതെ ആകാശമധ്യേ നിന്നു. 14ഒരു മനുഷ്യൻ പറഞ്ഞതനുസരിച്ചു സർവേശ്വരൻ പ്രവർത്തിച്ച ആ ദിവസംപോലെ മറ്റൊരു ദിവസം അതിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. സർവേശ്വരൻതന്നെ ആയിരുന്നു ഇസ്രായേലിനുവേണ്ടി യുദ്ധം ചെയ്തത്.
15പിന്നീട് യോശുവയും സൈന്യവും ഗില്ഗാലിലുള്ള പാളയത്തിലേക്കു മടങ്ങി.
അമോര്യരാജാക്കന്മാരെ തടവുകാരാക്കുന്നു
16അമോര്യരാജാക്കന്മാർ അഞ്ചു പേരും രക്ഷപെട്ട് മക്കേദായിലെ ഒരു ഗുഹയിൽ ചെന്ന് ഒളിച്ചു. 17ആ വിവരം അറിഞ്ഞപ്പോൾ യോശുവ പറഞ്ഞു: 18“ഗുഹയുടെ വാതില്‌ക്കൽ വലിയ കല്ലുകൾ ഉരുട്ടിവച്ച് അവർക്ക് കാവൽ ഏർപ്പെടുത്തുക. 19നിങ്ങൾ അവിടെ നില്‌ക്കരുത്; ശത്രുക്കളെ പിന്തുടർന്ന് ആക്രമിക്കുക. തങ്ങളുടെ പട്ടണങ്ങളിൽ പ്രവേശിക്കാൻ അവരെ അനുവദിക്കരുത്. നിങ്ങളുടെ ദൈവമായ സർവേശ്വരൻ അവരെ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുകയാണ്.” 20യോശുവയും ഇസ്രായേൽജനവും അവരെ സംഹരിച്ചു. ഏതാനും പേർ മാത്രം തങ്ങളുടെ പട്ടണങ്ങളിൽ പ്രവേശിച്ചു രക്ഷപെട്ടു. 21ജനമെല്ലാം മക്കേദാപാളയത്തിൽ യോശുവയുടെ അടുക്കൽ ക്ഷേമമായി മടങ്ങിവന്നു. ഇസ്രായേല്യർക്കെതിരെ നാവനക്കാൻ ആരും ധൈര്യപ്പെട്ടില്ല. 22പിന്നീട് യോശുവ കല്പിച്ചു: “ഗുഹ തുറന്ന് അഞ്ചു രാജാക്കന്മാരെയും എന്റെ അടുക്കൽ കൊണ്ടുവരിക.” 23അങ്ങനെ അവർ യെരൂശലേം, ഹെബ്രോൻ, യർമൂത്ത്, ലാഖീശ്, എഗ്ലോൻ എന്നീ രാജ്യങ്ങളിലെ രാജാക്കന്മാരെ യോശുവയുടെ അടുക്കൽ കൊണ്ടുവന്നു. 24അപ്പോൾ അദ്ദേഹം ഇസ്രായേൽജനത്തെ വിളിച്ചുകൂട്ടി; തന്റെകൂടെ യുദ്ധത്തിനുണ്ടായിരുന്ന പടത്തലവന്മാരോടു പറഞ്ഞു: നിങ്ങൾ ഈ രാജാക്കന്മാരുടെ കഴുത്തിൽ ചവിട്ടുവിൻ.” അവർ അങ്ങനെ ചെയ്തു. 25യോശുവ അവരോടു പറഞ്ഞു: നിങ്ങൾ ഭയപ്പെടുകയോ അധൈര്യപ്പെടുകയോ അരുത്; ശക്തരും ധീരരുമായിരിക്കുക. “നിങ്ങൾ ഏറ്റുമുട്ടാൻ പോകുന്ന ശത്രുക്കളോടെല്ലാം സർവേശ്വരൻ ഇങ്ങനെതന്നെ പ്രവർത്തിക്കും.” 26പിന്നീട് യോശുവ അവരെ വെട്ടിക്കൊന്ന് ശവശരീരങ്ങൾ അഞ്ചുമരങ്ങളിൽ കെട്ടിത്തൂക്കി; സായാഹ്നംവരെ അവ അവിടെ കിടന്നു. 27സൂര്യാസ്തമയസമയത്ത് യോശുവയുടെ കല്പനപ്രകാരം മൃതദേഹങ്ങൾ മരങ്ങളിൽനിന്ന് ഇറക്കി അവർ ഒളിച്ചിരുന്ന ഗുഹയിൽ കൊണ്ടുപോയി ഇട്ടു. ഗുഹാമുഖത്ത് വലിയ കല്ലുകൾ ഉരുട്ടിവച്ചു. അവ ഇന്നും അവിടെയുണ്ട്.
അമോര്യരുടെ സ്ഥലങ്ങൾ പിടിച്ചെടുക്കുന്നു
28അന്നുതന്നെ യോശുവ മക്കേദാ പിടിച്ചടക്കി, അവിടത്തെ രാജാവിനെയും തദ്ദേശവാസികളെയും നിശ്ശേഷം സംഹരിച്ചു; യെരീഹോ രാജാവിനോടു പ്രവർത്തിച്ചതുപോലെതന്നെ യോശുവ മക്കേദാരാജാവിനോടും ചെയ്തു.
29പിന്നീട് യോശുവയും ഇസ്രായേല്യരും മക്കേദായിൽനിന്നു ലിബ്നയിലെത്തി അതിനെ ആക്രമിച്ചു. 30സർവേശ്വരൻ ലിബ്നയുടെയും അവിടത്തെ രാജാവിന്റെയുംമേൽ ഇസ്രായേലിനു വിജയം നല്‌കി. ഒരാൾപോലും ശേഷിക്കാതെ അവിടെയുണ്ടായിരുന്ന സകലരെയും വാളിനിരയാക്കി. യെരീഹോരാജാവിനോടു പ്രവർത്തിച്ചതുപോലെതന്നെ അവിടത്തെ രാജാവിനോടും പ്രവർത്തിച്ചു. 31പിന്നീട് യോശുവയും ഇസ്രായേൽജനവും ലിബ്നയിൽനിന്നു ലാഖീശിലേക്കു പോയി; അവർ ആ നഗരത്തെ ചുറ്റിവളഞ്ഞ് ആക്രമിച്ചു. 32സർവേശ്വരൻ ഇസ്രായേലിന് ലാഖീശിന്റെ മേലും വിജയം നല്‌കി. രണ്ടാം ദിവസം അവർ അതിനെ പിടിച്ചടക്കി. ലിബ്നയിൽ പ്രവർത്തിച്ചതുപോലെതന്നെ പട്ടണത്തിൽ ഒരാൾപോലും ശേഷിക്കാതെ എല്ലാവരെയും വാളിനിരയാക്കി.
33ഗേസെർരാജാവായ ഹോരാം ലാഖീശിന്റെ സഹായത്തിന് എത്തിയിരുന്നെങ്കിലും യോശുവ അയാളെയും സൈന്യത്തെയും നിശ്ശേഷം സംഹരിച്ചു.
34യോശുവയും ഇസ്രായേൽജനവും ലാഖീശിൽനിന്ന് എഗ്ലോനിൽ പോയി അതിനെ വളഞ്ഞ് ആക്രമിച്ചു. 35അവർ അന്നുതന്നെ അതു പിടിച്ചടക്കി; ലാഖീശിൽ ചെയ്തതുപോലെ അതിലുള്ള സകലരെയും വാളിനിരയാക്കി.
36യോശുവയും ഇസ്രായേൽജനവും എഗ്ലോനിൽനിന്നു ഹെബ്രോനിൽ എത്തി അതിനെ ആക്രമിച്ചു. അവർ അതു പിടിച്ചടക്കി. 37അവിടത്തെ രാജാവിനെയും പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുണ്ടായിരുന്ന ജനത്തെയും വാളിനിരയാക്കി; എഗ്ലോനോടു പ്രവർത്തിച്ചതുപോലെ ഹെബ്രോനിലും ഒന്നൊഴിയാതെ എല്ലാവരെയും നശിപ്പിച്ചു.
38പിന്നീട് യോശുവയും ഇസ്രായേൽജനവും തിരിച്ചു ദെബീരിന്റെ നേരെ തിരിഞ്ഞ് അതിനെ ആക്രമിച്ചു; 39അവിടത്തെ രാജാവിനെയും നഗരത്തിലും ഗ്രാമങ്ങളിലുമുണ്ടായിരുന്ന ജനത്തെയും വാളിനിരയാക്കി; സകലരെയും നിശ്ശേഷം നശിപ്പിച്ചു. ഹെബ്രോനിലെയും ലിബ്നയിലെയും രാജാക്കന്മാരോടും ജനത്തോടും പ്രവർത്തിച്ചതുപോലെതന്നെ യോശുവ ദെബീരിലെ രാജാവിനോടും ജനത്തോടും പ്രവർത്തിച്ചു.
40അങ്ങനെ യോശുവ മലനാട്, നെഗെബ്, താഴ്‌വരകൾ, മലഞ്ചരിവുകൾ എന്നിങ്ങനെ ദേശം മുഴുവനും അവയിലെ രാജാക്കന്മാരെയും കീഴടക്കി; ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ കല്പിച്ചതുപോലെ ഒരാൾ പോലും ശേഷിക്കാതെ എല്ലാവരെയും യോശുവ നശിപ്പിച്ചു. 41കാദേശ്-ബർന്നേയാമുതൽ ഗസ്സാവരെയും ഗിബെയോൻവരെയുള്ള ഗോശെൻ ദേശം മുഴുവനും യോശുവ കീഴടക്കി. 42ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അവർക്കുവേണ്ടി യുദ്ധം ചെയ്തതുകൊണ്ട് ഈ രാജാക്കന്മാരെയും അവരുടെ രാജ്യങ്ങളെയും യോശുവ ഒറ്റയടിക്ക് പിടിച്ചടക്കി. 43പിന്നീട് യോശുവയും ഇസ്രായേൽജനവും ഗില്ഗാലിലെ പാളയത്തിലേക്കു മടങ്ങി.

Currently Selected:

JOSUA 10: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy