YouVersion Logo
Search Icon

JOELA 3

3
ന്യായവിധി
1ആ സമയം വരുമ്പോൾ, യെഹൂദ്യയുടെയും യെരൂശലേമിന്റെയും ഐശ്വര്യം പുനഃസ്ഥാപിക്കുന്ന നാളുകൾ വരുമ്പോൾ, 2ഞാൻ സകല ജനതകളെയും ഒരുമിച്ചുകൂട്ടി യെഹോശാഫാത്ത്താഴ്‌വരയിലേക്കു നയിക്കും. അവിടെവച്ച് എന്റെ സ്വന്തജനവും അവകാശവും ആയ ഇസ്രായേലിനുവേണ്ടി അവരുടെമേൽ ന്യായവിധി നടത്തും. അവർ എന്റെ ജനത്തെ തങ്ങളുടെ ഇടയിൽ ചിതറിക്കുകയും എന്റെ ദേശം അവർ വിഭജിച്ചെടുക്കുകയും ചെയ്തുവല്ലോ. 3അവർ നറുക്കിട്ട് എന്റെ ജനത്തെ പങ്കിട്ടു. അവർ വേശ്യക്കുവേണ്ടി ബാലനെയും വീഞ്ഞുകുടിക്കാൻവേണ്ടി ബാലികയെയും വിറ്റു.
4സോരേ, സീദോനേ, സകല ഫെലിസ്ത്യപ്രദേശങ്ങളേ, നിങ്ങൾക്കെന്നോടെന്തു കാര്യം? ഞാൻ ചെയ്തതിനു നിങ്ങൾ എന്നോടു പ്രതികാരം ചെയ്യുമോ? എങ്കിൽ നിങ്ങളുടെ പ്രവൃത്തിയുടെ ഫലം നിങ്ങളുടെ ശിരസ്സിൽ ഞാൻ നിപതിപ്പിക്കും. 5കാരണം എന്റെ സ്വർണവും വെള്ളിയും വിലപ്പെട്ട നിധികളും നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കു നിങ്ങൾ കൊണ്ടുപോയി. 6യെഹൂദ്യയിലെയും യെരൂശലേമിലെയും ജനങ്ങളെ നിങ്ങൾ ഗ്രീക്കുകാർക്കു വിറ്റുകളഞ്ഞു. അങ്ങനെ അവരുടെ സ്വന്തം ദേശത്തുനിന്ന് അവരെ അകറ്റി. 7എന്നാൽ നിങ്ങൾ അവരെ വിറ്റ സ്ഥലത്തുനിന്നു ഞാൻ അവരെ ഇളക്കിവിടും. നിങ്ങളുടെ പ്രവൃത്തിയുടെ ഫലം നിങ്ങളുടെ തലയിൽത്തന്നെ വരുത്തും. 8നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ഞാൻ യെഹൂദാജനതയ്‍ക്ക് വിൽക്കും. അവർ അവരെ വിദൂരസ്ഥരായ ശെബായർക്കു വിറ്റുകളയും. ഇത് സർവേശ്വരന്റെ വചനം.
9ഇതു ജനതകളുടെ ഇടയിൽ വിളംബരം ചെയ്യുക. യുദ്ധത്തിന് ഒരുങ്ങുവിൻ. വീരന്മാരെ ഉണർത്തുവിൻ. സകല യോദ്ധാക്കളും ചേർന്നുവരട്ടെ; 10നിങ്ങളുടെ കൊഴു വാളായും വാക്കത്തി കുന്തമായും തീർപ്പിക്കുക. “ഞാനൊരു വീരയോദ്ധാവെന്ന്” ദുർബലൻപോലും പറയട്ടെ. 11ചുറ്റുമുള്ള ജനതകളേ, വേഗം വരുവിൻ; നിങ്ങൾ ഒരുമിച്ചു കൂടുവിൻ. സർവേശ്വരാ, അവിടുത്തെ യോദ്ധാക്കളെ അയച്ചാലും. 12ജനതകൾ ഉണർന്ന് യെഹോശാഫാത്ത്താഴ്‌വരയിലേക്കു വരട്ടെ. ചുറ്റുമുള്ള സകല ജനതകളെയും വിധിക്കാനായി ഞാൻ അവിടെ ഇരിക്കും. 13അരിവാൾ കൈയിലെടുക്കുക; വിളവു പാകമായിരിക്കുന്നു; പോയി ചവിട്ടുക; മുന്തിരിച്ചക്കു നിറഞ്ഞിരിക്കുന്നു; തൊട്ടികൾ നിറഞ്ഞു കവിയുന്നു; അവരുടെ ദുഷ്ടത അത്രയ്‍ക്കു വലുതാണല്ലോ. 14അതാ ജനസഞ്ചയങ്ങൾ! വിധിയുടെ താഴ്‌വരയിൽ ജനസഞ്ചയങ്ങൾ! സർവേശ്വരന്റെ ദിനം സമീപിച്ചിരിക്കുന്നു; 15സൂര്യചന്ദ്രന്മാർ ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങളുടെ പ്രഭ നഷ്ടപ്പെട്ടിരിക്കുന്നു.
ദൈവം തന്റെ ജനത്തെ അനുഗ്രഹിക്കും
16സർവേശ്വരൻ സീയോനിൽനിന്നു ഗർജിക്കുന്നു; യെരൂശലേമിൽനിന്ന് അവിടുന്നു ശബ്ദം പുറപ്പെടുവിക്കുന്നു. ആകാശവും ഭൂമിയും വിറയ്‍ക്കുന്നു; എന്നാൽ തന്റെ ജനത്തിനു സർവേശ്വരൻ രക്ഷാസങ്കേതമത്രേ; ഇസ്രായേൽജനത്തിന് അവിടുന്നു ശക്തിദുർഗമാകുന്നു.
17അതുകൊണ്ട് വിശുദ്ധപർവതമായ സീയോനിൽ വസിക്കുന്ന നിങ്ങളുടെ ദൈവമായ സർവേശ്വരൻ ഞാനാകുന്നു എന്നു നിങ്ങൾ അറിയും. യെരൂശലേം വിശുദ്ധമായിരിക്കും; അന്യർ ഇനി ഒരിക്കലും അതിലൂടെ കടന്നുപോവുകയില്ല.
18അന്നു മുന്തിരിത്തോട്ടങ്ങൾകൊണ്ടു നിറഞ്ഞ പർവതങ്ങൾ പുതുവീഞ്ഞു പൊഴിക്കും; ആടുമാടുകൾ നിറഞ്ഞ കുന്നുകൾ പാൽ ഒഴുക്കും. യെഹൂദ്യയിലെ അരുവികളിൽ ജലം നിറഞ്ഞൊഴുകും. സർവേശ്വരന്റെ ആലയത്തിൽനിന്ന് ഒരു നീരുറവു പുറപ്പെട്ട് ശിത്തീം താഴ്‌വരയെ നനയ്‍ക്കും.
19യെഹൂദാനിവാസികളോട് അക്രമം പ്രവർത്തിക്കുകയും അവരുടെ ദേശത്തുവച്ച് നിരപരാധികളുടെ രക്തം ചിന്തുകയും ചെയ്തതുകൊണ്ട് ഈജിപ്തു ശൂന്യമാകും; എദോം നിർജനമരുഭൂമിയായിത്തീരും; 20എന്നാൽ യെഹൂദ്യയിൽ എന്നേക്കും മനുഷ്യവാസമുണ്ടായിരിക്കും; യെരൂശലേമിലും തലമുറതലമുറകളായി ജനം വസിക്കും. 21വധിക്കപ്പെട്ടവർക്കുവേണ്ടി ഞാൻ പ്രതികാരം ചെയ്യും; കുറ്റവാളികളെ ഞാൻ വെറുതെ വിടുകയില്ല; സർവേശ്വരൻ സീയോനിൽ വസിക്കുന്നു.

Currently Selected:

JOELA 3: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy