YouVersion Logo
Search Icon

JOBA 36

36
1എലീഹൂ തുടർന്നു:
2“അല്പമൊന്നു ക്ഷമിക്കൂ; ഞാൻ പറഞ്ഞുതരാം.
ദൈവത്തിനുവേണ്ടി ഇനിയും ചില കാര്യങ്ങൾകൂടി എനിക്കു പറയാനുണ്ട്.
3ഞാൻ വ്യാപകമായ വിജ്ഞാനം സമ്പാദിക്കും.
എന്റെ സ്രഷ്ടാവ് നീതിമാനെന്നു സമർഥിക്കും.
4എന്റെ വാക്കു കളവല്ല.
അറിവു തികഞ്ഞവൻ നിങ്ങളുടെ മുമ്പിൽ നില്‌ക്കുന്നു.
5ദൈവം ബലവാനാണ്, അവിടുന്ന് ആരെയും വെറുക്കുന്നില്ല.
അവിടുത്തെ ജ്ഞാനശക്തിയും അപാരംതന്നെ.
6അവിടുന്നു ദുഷ്ടന്റെ ജീവനെ പരിരക്ഷിക്കുന്നില്ല;
എന്നാൽ പീഡിതന് അവിടുന്നു നീതി നടത്തിക്കൊടുക്കുന്നു.
7നീതിമാന്മാരുടെമേൽ എപ്പോഴും അവിടുത്തെ കടാക്ഷമുണ്ട്.
അവരെ രാജാക്കന്മാരുടെകൂടെ സിംഹാസനത്തിൽ ഇരുത്തുന്നു.
അവരെ എപ്പോഴും ഉയർത്തുന്നു.
8അവർ ചങ്ങലകൊണ്ടു ബന്ധിക്കപ്പെടുകയും
കഷ്ടതയുടെ പാശത്തിൽ കുടുങ്ങുകയും ചെയ്താൽ
9അവിടുന്ന്, അവരുടെ പ്രവൃത്തിയും അഹങ്കാരത്തോടെ ചെയ്തുപോയ അകൃത്യങ്ങളും അവരെ ബോധ്യപ്പെടുത്തും.
10അവിടുന്ന് പ്രബോധനത്തിന് അവരുടെ കാതുകൾ തുറക്കും.
അധർമത്തിൽനിന്നു പിന്തിരിയാൻ അവിടുന്ന് അവരോട് ആജ്ഞാപിക്കും.
11അവർ അതു കേട്ട് അനുസരിച്ച് അവിടുത്തെ സേവിച്ചാൽ
അവരുടെ നാളുകൾ ഐശ്വര്യസമൃദ്ധിയിലും അവരുടെ ആയുസ്സ് ആനന്ദത്തിലും പൂർത്തിയാക്കും.
12ദൈവകല്പന അനുസരിക്കാതിരുന്നാൽ അവർ വാളാൽ നശിക്കും;
നിനച്ചിരിയാതെ മരണമടയും.
13അധർമിയിൽനിന്ന് കോപം അകലുകയില്ല;
അവിടുന്ന് അവരെ ബന്ധിക്കുമ്പോൾ അവർ സഹായത്തിനുവേണ്ടി നിലവിളിക്കുകയില്ല.
14യൗവനത്തിൽതന്നെ അവർ മരിക്കും.
അവരുടെ ജീവിതാന്ത്യം അപമാനകരമായിരിക്കും.
15പീഡിതരെ പീഡനംകൊണ്ട് അവിടുന്നു രക്ഷിക്കുന്നു;
അനർഥങ്ങൾകൊണ്ട് അവരുടെ കണ്ണു തുറപ്പിക്കുന്നു.
16താങ്കളെയും അവിടുന്നു കഷ്ടതയുടെ പിടിയിൽനിന്നു
ഞെരുക്കമില്ലാത്ത വിശാലതയിലേക്ക് ആനയിക്കുമായിരുന്നു.
താങ്കളുടെ മേശമേൽ സ്വാദിഷ്ഠഭോജ്യങ്ങൾ നിരത്തുമായിരുന്നു.
17ദുഷ്ടന്മാർക്കുള്ള ന്യായവിധി താങ്കളെ ഗ്രസിച്ചിരിക്കുന്നു;
ന്യായവിധിയും നീതിയും താങ്കളെ പിടികൂടിയിരിക്കുന്നു.
18ജാഗ്രത പാലിക്കുക; കോപം താങ്കളെ നിന്ദ്യകാര്യങ്ങളിലേക്കു പ്രലോഭിപ്പിക്കാതിരിക്കട്ടെ;
മോചനദ്രവ്യത്തിന്റെ വലിപ്പം താങ്കളെ വഴിതെറ്റിക്കാതിരിക്കട്ടെ.
19നിലവിളിയോ, കരുത്തോ താങ്കളെ വേദനയിൽനിന്ന് രക്ഷിക്കുമോ?
20ജനതകൾ സ്വദേശത്തുനിന്ന് ഉന്മൂലനം ചെയ്യപ്പെടുന്ന രാത്രിക്കു വേണ്ടി കൊതിക്കരുത്.
21അധർമത്തിലേക്ക് തിരിയാതെ സൂക്ഷിക്കുക;
കാരണം, അതാണ് താങ്കൾ തിരഞ്ഞെടുത്തിരിക്കുന്നത്.
22ദൈവം തന്റെ മഹാശക്തിയാൽ സമുന്നതനായിരിക്കുന്നു;
അവിടുത്തെപ്പോലെ ഒരു ഗുരു ആരുണ്ട്?
23ദൈവത്തിനു മാർഗനിർദ്ദേശം നല്‌കാൻ ആരുണ്ട്?
അവിടുന്നു ചെയ്തത് തെറ്റെന്ന് ആർക്കു പറയാൻ കഴിയും?
24ദൈവത്തിന്റെ പ്രവൃത്തിയെ മനുഷ്യർ പാടിപ്പുകഴ്ത്തുന്നു;
അവയെ താങ്കൾ പ്രകീർത്തിക്കണം.
25സർവമനുഷ്യരും അതു കണ്ടിരിക്കുന്നു.
ദൂരെനിന്നു മനുഷ്യൻ അതു കാണുന്നു.
26നോക്കൂ; ദൈവം അത്യുന്നതൻ അവിടുത്തെ അറിയാൻ നാം അശക്തരാണ്;
അവിടുത്തെ വർഷങ്ങൾ തിട്ടപ്പെടുത്താനാവില്ല.
27അവിടുന്നു നീർത്തുള്ളികളെ വലിച്ചെടുക്കുന്നു;
അവിടുന്നു മഞ്ഞിൽനിന്നു മഴ പെയ്യിക്കുന്നു.
28മേഘങ്ങൾ മഴ ചൊരിയുന്നു;
മനുഷ്യരുടെമേൽ അത് സമൃദ്ധിയായി വർഷിക്കുന്നു.
29കാർമേഘങ്ങൾ പരക്കുന്നതും ആകാശവിതാനത്തിൽനിന്ന് ഇടി മുഴങ്ങുന്നതും ആർക്കു ഗ്രഹിക്കാൻ കഴിയും?
30അവിടുന്നു മിന്നൽപ്പിണരുകളെ ചുറ്റും പായിക്കുന്നു.
സമുദ്രത്തിന്റെ അഗാധങ്ങളെ മൂടുകയും ചെയ്യുന്നു.
31ഇവയാൽ ദൈവം മനുഷ്യരെ വിധിക്കുന്നു;
അവർക്ക് സമൃദ്ധമായി ആഹാരം നല്‌കുന്നു.
32അവിടുന്നു മിന്നൽപ്പിണർകൊണ്ട് തന്റെ കരം മറയ്‍ക്കുന്നു.
ലക്ഷ്യസ്ഥാനത്തേക്ക് അതിനെ അയയ്‍ക്കുന്നു.
33മനുഷ്യന്റെ അധർമം നിമിത്തം കോപിഷ്ഠനും
അസഹിഷ്ണുവുമായ ദൈവത്തെക്കുറിച്ച് ഇടിമുഴക്കം വിളിച്ചറിയിക്കുന്നു.

Currently Selected:

JOBA 36: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy