YouVersion Logo
Search Icon

JOBA 23

23
ഇയ്യോബിന്റെ മറുപടി
1അപ്പോൾ ഇയ്യോബ് പറഞ്ഞു:
2“ഇന്നും എന്റെ സങ്കടം കയ്പേറിയതു തന്നെ;
ഞാൻ ഞരങ്ങിയിട്ടും അവിടുത്തെ കരങ്ങൾ എന്റെമേൽ ഭാരമായിരിക്കുന്നു.
3ദൈവത്തെ എവിടെ കണ്ടെത്താമെന്ന് അറിഞ്ഞിരുന്നെങ്കിൽ!
അവിടുത്തെ സിംഹാസനത്തെ സമീപിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!
4എന്റെ സങ്കടം അവിടുത്തോട് ബോധിപ്പിക്കുകയും
എന്റെ എല്ലാ ന്യായവാദങ്ങളും അവിടുത്തോടു പറയുകയും ചെയ്യുമായിരുന്നു.
5അവിടുന്ന് എനിക്ക് എന്ത് ഉത്തരം അരുളും എന്നും എന്നോട് എന്തു സംസാരിക്കും എന്നും അറിയുമായിരുന്നു.
6അവിടുത്തെ മഹാശക്തിയാൽ എന്നോടു വാദിക്കുമോ?
ഇല്ല; ഞാൻ പറയുന്നത് അവിടുന്നു ശ്രദ്ധിക്കും.
7നീതിനിഷ്ഠന് അവിടുത്തോടു ന്യായവാദം നടത്താൻ കഴിയും;
അങ്ങനെ എന്റെ ന്യായാധിപനായ അവിടുന്ന് എന്നേക്കുമായി എന്നെ മോചിപ്പിക്കും.
8ഇതാ, ഞാൻ കിഴക്കോട്ടു നടന്നു നോക്കുന്നു.
പക്ഷേ അവിടുന്ന് അവിടെയില്ല;
പടിഞ്ഞാറു ചെന്നിട്ട് അവിടെയും അവിടുത്തെ കാണുന്നില്ല
9ഞാൻ വടക്കും തെക്കും അന്വേഷിക്കുന്നു;
അവിടെയും അവിടുത്തെ കാണാൻ കഴിയുന്നില്ല;
10എന്നാൽ എന്റെ വഴി അവിടുന്ന് അറിയുന്നു;
അവിടുന്ന് എന്നെ പരീക്ഷിച്ചുകഴിയുമ്പോൾ ഞാൻ സ്വർണംപോലെ ശോഭിക്കും.
11എന്റെ പാദങ്ങൾ അവിടുത്തെ കാൽച്ചുവടുകളെ പിന്തുടരുന്നു;
ഇടംവലം തെറ്റാതെ ഞാൻ അവിടുത്തെ മാർഗം അനുസരിക്കുന്നു.
12അവിടുത്തെ കല്പന ഞാൻ ലംഘിച്ചിട്ടില്ല.
അവിടുത്തെ വചനം ഞാൻ നിധിപോലെ സൂക്ഷിക്കുന്നു.
13എന്നാലും അവിടുത്തേക്കു മാറ്റമില്ല;
അവിടുത്തെ പിന്തിരിപ്പിക്കാൻ ആർക്കു കഴിയും?
തന്റെ ഇഷ്ടംപോലെ അവിടുന്നു പ്രവർത്തിക്കുന്നു.
14അവിടുന്ന് എനിക്കു നിശ്ചയിച്ചിരിക്കുന്നത് നിറവേറ്റട്ടെ;
ഇതുപോലെ പലതും അവിടുത്തെ മനസ്സിലുണ്ട്.
15അതിനാൽ തിരുസന്നിധിയിൽ ഞാൻ ഭയന്നു വിറയ്‍ക്കുന്നു;
അവിടുത്തെക്കുറിച്ചു ചിന്തിക്കുന്തോറും ഞാൻ ഭയചകിതനാകുന്നു.
16ദൈവം എന്റെ ഹൃദയത്തെ ദുർബലമാക്കിയിരിക്കുന്നു.
സർവശക്തൻ എന്നെ പരിഭ്രമിപ്പിക്കുന്നു.
17അന്ധകാരം എന്നെ വലയം ചെയ്തിരിക്കുന്നു;
കൂരിരുട്ട് എന്റെ മുഖം മൂടിയിരിക്കുന്നു.

Currently Selected:

JOBA 23: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy