YouVersion Logo
Search Icon

JOBA 22

22
എലീഫസ് വീണ്ടും സംസാരിക്കുന്നു
1തേമാന്യനായ എലീഫസ് പറഞ്ഞു:
2“മനുഷ്യനെക്കൊണ്ട് ദൈവത്തിന് എന്തു പ്രയോജനം?
ഒരുവൻ വിജ്ഞാനിയായിരുന്നാൽ പ്രയോജനം അവനുതന്നെ.
3നീ നീതിനിഷ്ഠനെങ്കിൽ അതുകൊണ്ട് സർവശക്തന് എന്തു സന്തോഷം ലഭിക്കും?
നിന്റെ മാർഗം കുറ്റമറ്റതായിരുന്നാൽ അവിടുത്തേക്ക് എന്താണു നേട്ടം?
4നിന്റെ ഭക്തി നിമിത്തമാണോ അവിടുന്നു നിന്നെ ശാസിക്കുകയും ന്യായവിധി നടത്തുകയും ചെയ്യുന്നത്?
5നിന്റെ ദുഷ്ടത എത്ര വലുത്?
നിന്റെ അകൃത്യങ്ങൾക്ക് അറുതിയില്ല.
6സഹോദരന്മാരോട് നീ അകാരണമായി പണയം ഈടാക്കി;
അവരുടെ വസ്ത്രം ഉരിഞ്ഞെടുത്തു നീ അവരെ നഗ്നരാക്കുന്നു.
7ദാഹിച്ചുവലഞ്ഞവനു ജലം കൊടുത്തില്ല;
വിശക്കുന്നവന്റെ ആഹാരവും നീ പിടിച്ചുവച്ചു.
8ബലവാനായ നീ ദേശം കൈവശമാക്കി അതിൽ പാർത്തു.
9വിധവകളെ നീ വെറുംകൈയോടെ പറഞ്ഞയച്ചു;
അനാഥരുടെ കരങ്ങൾ നീ തകർത്തു.
10അതുകൊണ്ടു നിന്റെ ചുറ്റും കെണികളാണ്;
അവിചാരിതമായി ഭീതി നിന്നെ മൂടുന്നു.
11കാണാൻ അരുതാത്തവിധം നിന്റെ പ്രകാശം ഇരുളായി;
പെരുവെള്ളം നിന്നെ മൂടിയിരിക്കുന്നു.
12ദൈവം അത്യുന്നതസ്വർഗത്തിലല്ലേ?
നക്ഷത്രങ്ങളെ നോക്കുക ,അവയും എത്ര ഉയരത്തിലാണ്!
13എന്നാൽ നീ പറയുന്നു: ‘ദൈവം എന്തറിയുന്നു;
കൂരിരുട്ടിൽ അവിടുത്തേക്ക് ന്യായം വിധിക്കാൻ കഴിയുമോ?
അവിടുന്ന് ആകാശവിതാനത്തിലൂടെ സഞ്ചരിക്കുമ്പോൾ
14ഒന്നും കാണാത്തവിധം കനത്തമേഘങ്ങൾ അവിടുത്തെ പൊതിയുന്നു;’
15ദുഷ്ടർ നടന്ന പഴയ പാതയിലൂടെ നീ നടക്കുമോ?
16അവരുടെ ജീവൻ കാലം തികയുന്നതിനു മുമ്പേ അപഹരിക്കപ്പെട്ടു.
അവരുടെ അടിസ്ഥാനം ഒഴുകിപ്പോയി.
17അവർ ദൈവത്തോടു പറയുന്നു: ഞങ്ങളെ വിട്ടുപോകൂ;
സർവശക്തനായ ദൈവത്തിന് ഞങ്ങളോട് എന്തു ചെയ്യാൻ കഴിയും?
18എന്നിട്ടും അവിടുന്ന് അവരുടെ ഭവനങ്ങൾ ഐശ്വര്യംകൊണ്ടു നിറച്ചു;
എന്നാൽ ദുർജനത്തിന്റെ ഉപദേശങ്ങളിൽ നിന്നു ഞാൻ അകന്നുനില്‌ക്കുന്നു.
19നീതിമാന്മാർ അവരുടെ നാശം കണ്ടു സന്തോഷിക്കുന്നു;
നിഷ്കളങ്കർ അവരെ പരിഹസിച്ചു പറയുന്നു:
20“ഞങ്ങളുടെ ശത്രുക്കൾ ഉന്മൂലനം ചെയ്യപ്പെട്ടിരിക്കുന്നു;
അവർ അവശേഷിപ്പിച്ചതെല്ലാം അഗ്നിക്കിരയായിരിക്കുന്നു”
21ദൈവത്തോടു രമ്യതപ്പെട്ടു സമാധാനമായിരിക്കുക;
എന്നാൽ താങ്കൾക്കു നന്മ വരും.
22അവിടുത്തെ പ്രബോധനം സ്വീകരിക്കുക;
അവിടുത്തെ വചനം ഉൾക്കൊള്ളുക.
23സർവശക്തനായ ദൈവത്തിങ്കലേക്ക് തിരിഞ്ഞ് സ്വയം വിനയപ്പെട്ടാൽ,
നിന്റെ ഭവനത്തിൽനിന്ന് അനീതി തുടച്ചുനീക്കിയാൽ
24നിന്റെ സ്വർണത്തെ പൂഴിയിലും
ഓഫീർതങ്കത്തെ നദീതടത്തിലെ പാറക്കല്ലുകൾക്കിടയിലും എറിഞ്ഞുകളഞ്ഞാൽ,
25സർവശക്തനെ നിന്റെ സ്വർണവും വിലയേറിയ വെള്ളിയും ആയി കണക്കാക്കിയാൽ,
26നീ സർവശക്തനിൽ ആനന്ദംകൊള്ളും;
നീ ദൈവത്തിങ്കലേക്കു മുഖം ഉയർത്തും.
27നീ അവിടുത്തോടു പ്രാർഥിക്കും;
അവിടുന്നു നിന്റെ പ്രാർഥന കേൾക്കും.
നിന്റെ നേർച്ചകൾ നീ നിറവേറ്റും.
28നിന്റെ നിശ്ചയങ്ങൾ നടക്കും.
നിന്റെ വഴികൾ പ്രകാശമാനമാകും.
29അഹങ്കാരിയെ ദൈവം താഴ്ത്തുന്നു;
താഴ്മയുള്ളവനെ അവിടുന്നു രക്ഷിക്കുന്നു.
30നിർദ്ദോഷിയെ ദൈവം വിടുവിക്കും;
നിന്റെ നിഷ്കളങ്കത്വംമൂലം നീ വിമോചിതനാകും”

Currently Selected:

JOBA 22: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy