YouVersion Logo
Search Icon

JOBA 20

20
സോഫറിന്റെ മറുപടി
1നയമാത്യനായ സോഫർ പറഞ്ഞു:
2“ഉള്ളിൽ ഒതുങ്ങാത്ത വിചാരങ്ങൾ മറുപടി പറയാൻ എന്നെ അക്ഷമനാക്കുന്നു.
3എന്നെ വ്രണപ്പെടുത്തുന്ന നിന്ദാവചനങ്ങളാണ് ഞാൻ കേട്ടത്;
എന്റെ വിവേകം മറുപടി പറയാൻ എന്നെ പ്രേരിപ്പിക്കുന്നു.
4പുരാതനകാലം മുതൽക്കേ, മനുഷ്യൻ ആദ്യമായി ഭൂമിയിൽ ഉണ്ടായ കാലം മുതൽക്കേ
5ദുർജനത്തിന്റെ ജയഘോഷവും ദൈവനിന്ദകന്റെ സന്തോഷവും ക്ഷണികമെന്ന് നിനക്കറിയില്ലേ?
6അവൻ ആകാശത്തോളം ഉയർന്നാലും,
അവന്റെ ശിരസ്സ് മേഘങ്ങളെ സ്പർശിച്ചാലും,
7വിസർജനവസ്തുപോലെ അവൻ നശിച്ചൊടുങ്ങും.
അവനെ മുമ്പ് കണ്ടിട്ടുള്ളവൻ ‘അവൻ എവിടെ’ എന്നു ചോദിക്കും.
8അവൻ സ്വപ്നംപോലെ മാഞ്ഞുപോകും,
അവനെ പിന്നെ കാണുകയില്ല.
നിശാദർശനംപോലെ അവൻ മറഞ്ഞുപോകും.
9അവനെ കണ്ടിട്ടുള്ളവൻ പിന്നീട് അവനെ കാണുകയില്ല.
അവന്റെ ജന്മസ്ഥലം വീണ്ടും അവനെ ദർശിക്കുകയില്ല;
10അവന്റെ സന്തതികൾ ദരിദ്രനോട് ഇരക്കും.
നേടിയതെല്ലാം അവനു തിരികെ കൊടുക്കേണ്ടിവരും.
11അവന്റെ നിറഞ്ഞ യൗവന തീക്ഷ്ണത അവനോടൊപ്പം പൂഴിയിൽ അമരും.
12ദുഷ്ടത അവനു മധുരമായി തോന്നിയാലും,
അതു നാവിനടിയിൽ ഒളിച്ചുവച്ചാലും,
13വിഴുങ്ങാതെ വായിൽത്തന്നെ നുണഞ്ഞുകൊണ്ടിരുന്നാലും,
14അതു വയറ്റിൽ ചെന്നു സർപ്പവിഷമായിത്തീരും.
15അവൻ സമ്പത്തു വിഴുങ്ങിയാലും അതു ഛർദിക്കേണ്ടിവരും.
ദൈവം അവന്റെ ഉദരത്തിൽനിന്ന് അതു പുറത്തുചാടിക്കും.
16അവൻ സർപ്പവിഷം കുടിക്കും;
അണലിയുടെ കടിയേറ്റ് മരിക്കും.
17തേനും പാലും ഒഴുകുന്ന നീർച്ചാലുകൾ അവൻ കാണുകയില്ല.
18അധ്വാനഫലം അനുഭവിക്കാൻ അവന് ഇടവരികയില്ല;
വ്യാപാരലാഭം അവനു സന്തോഷം നല്‌കുകയില്ല.
19അവൻ ദരിദ്രനെ പീഡിപ്പിക്കുകയും അവഗണിക്കുകയും ചെയ്തു.
താൻ പണിയാത്ത വീട് അവൻ കൈവശപ്പെടുത്തി.
20അവന്റെ അത്യാർത്തിക്ക് അതിരില്ലാത്തതിനാൽ
ആനന്ദം നല്‌കുന്നതൊന്നും അവൻ നേടുകയില്ല.
21ഭക്ഷണത്തിനുള്ളതിൽ കവിഞ്ഞൊന്നും അവൻ സമ്പാദിക്കുകയില്ല.
അതിനാൽ അവന്റെ ഐശ്വര്യത്തിന് ആയുസ്സില്ല.
22പൂർണസമൃദ്ധിയിലും അവനു ഞെരുക്കമായിരിക്കും;
അതികഠിനമായ ദുരിതം അവന്റെമേൽ നിപതിക്കും.
23ദൈവം ചൊരിയുന്ന ഉഗ്രകോപമായിരിക്കും അവന്റെ വയറുനിറയ്‍ക്കുക.
ദൈവം ഭക്ഷണമായി അവനു വർഷിച്ചു കൊടുക്കുന്നത് അതായിരിക്കും.
24ഇരുമ്പായുധത്തിൽനിന്ന് ഓടി ഒഴിയുമ്പോൾ പിച്ചളയമ്പ് അവന്റെമേൽ തുളച്ചുകയറും.
25അത് അവൻ വേദനയോടെ വലിച്ചൂരും;
അതിന്റെ തിളങ്ങുന്ന മുന പിത്തഗ്രന്ഥിവരെ തുളച്ചുകയറിയിരിക്കും.
കൊടുംഭീതി അവനെ ബാധിക്കും.
26ഘോരാന്ധകാരമായിരിക്കും അവന്റെ സമ്പാദ്യം;
ആരും ഊതിക്കത്തിക്കാത്ത അഗ്നി അവനെ വിഴുങ്ങിക്കളയും;
അവന്റെ കൂടാരത്തിൽ അവശേഷിക്കുന്നത് എല്ലാം അഗ്നിക്കിരയാകും.
27ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും;
ഭൂമി അവന് എതിരായി സാക്ഷിപറയും.
28അവന്റെ വീട്ടിലെ വസ്തുവകകളെല്ലാം അപഹരിക്കപ്പെടും;
ദൈവത്തിന്റെ ക്രോധദിനത്തിൽ അവ നഷ്ടമാകും.
29ഇതാണ് ദുഷ്ടനു ദൈവം നല്‌കുന്ന ഓഹരി;
ദൈവം അവനു നിശ്ചയിച്ചിരിക്കുന്ന അവകാശം!”

Currently Selected:

JOBA 20: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy