YouVersion Logo
Search Icon

JOBA 12

12
ഇയ്യോബിന്റെ മറുപടി
1ഇയ്യോബ് പറഞ്ഞു:
2“സംശയമില്ല, ജനങ്ങളുടെ അഭിപ്രായമാണു നിങ്ങൾ പറഞ്ഞത്.
നിങ്ങൾ മരിച്ചാൽ ജ്ഞാനവും ഇല്ലാതാകും.
3എന്നാൽ എനിക്കും നിങ്ങൾക്കുള്ളതുപോലെ വിവേകം ഉണ്ട്.
നിങ്ങളെക്കാൾ ഒട്ടും കുറഞ്ഞവനല്ല ഞാനും,
ഇതൊക്കെ ആർക്കാണ് അറിഞ്ഞുകൂടാത്തത്?
4സ്നേഹിതന്മാർക്കു ഞാനൊരു പരിഹാസവിഷയമാണ്;
ഞാൻ വിളിച്ചപേക്ഷിച്ചപ്പോൾ ദൈവം എനിക്ക് ഉത്തരമരുളിയിട്ടുണ്ട്.
എന്നിട്ടും നിഷ്കളങ്കനും നീതിമാനുമായ ഞാൻ പരിഹാസപാത്രമായിരിക്കുന്നു.
5സ്വസ്ഥജീവിതം നയിക്കുന്നവർ അനർഥത്തെ നിന്ദ്യമെന്ന് എണ്ണുന്നു.
കാലിടറുന്നവനെ അതു തള്ളിയിടുന്നു.
6കൊള്ളക്കാരുടെ കൂടാരങ്ങളിൽ സമാധാനമുണ്ട്.
ദൈവത്തെ പ്രകോപിപ്പിക്കുന്നവർ സുരക്ഷിതരായിരിക്കുന്നു.
ദൈവം തങ്ങൾക്ക് അധീനമെന്ന് അവർ വിചാരിക്കുന്നു.
7എന്നാൽ മൃഗങ്ങളോടു ചോദിക്കൂ; അവ നിങ്ങളെ പഠിപ്പിക്കും.
ആകാശത്തിലെ പക്ഷികളോടു ചോദിക്കൂ;
അവ നിങ്ങൾക്കു പറഞ്ഞുതരും.
8ഭൂമിയിലെ സസ്യജാലങ്ങളോടു ചോദിക്കൂ;
അവ നിങ്ങളെ ഉപദേശിക്കും.
സമുദ്രത്തിലെ മത്സ്യങ്ങളും നിങ്ങളോടു വിവരിക്കും
9ഇവയെല്ലാം പ്രവർത്തിക്കുന്നത് സർവേശ്വരനാണെന്ന് ഭൂമിയിൽ ഏതിനാണ് അറിഞ്ഞു കൂടാത്തത്?
10സർവജീവജാലങ്ങളുടെയും പ്രാണനും
മനുഷ്യവർഗം മുഴുവന്റെയും ജീവനും അവിടുത്തെ കൈയിൽ ഇരിക്കുന്നു.
11നാവ് ഭക്ഷണത്തിന്റെ രുചി അറിയുംപോലെ,
കാത് വാക്കുകളുടെ പൊരുൾ തിരിച്ചറിയുന്നില്ലേ?
12വൃദ്ധനിൽ ജ്ഞാനം വസിക്കുന്നു,
വയോധികരിൽ വിവേകം കുടികൊള്ളുന്നു.
13ജ്ഞാനവും ശക്തിയും ദൈവത്തിൻറേതാണ്.
ആലോചനയും വിവേകവും അവിടുത്തേതുതന്നെ
14അവിടുന്ന് ഇടിച്ചുകളയുന്നത് ആർ പണിയും?
അവിടുന്നു ബന്ധനസ്ഥനാക്കിയവനെ ആർ മോചിപ്പിക്കും?
15അവിടുന്നു ജലം തടഞ്ഞുവച്ചാൽ അതു വറ്റിപ്പോകുന്നു.
അവിടുന്നു തുറന്നു വിടുമ്പോൾ അതു ഭൂമിയെ മുക്കിക്കളയുന്നു.
16ജ്ഞാനവും മഹാശക്തിയും അവിടുത്തെ പക്കലാണ്;
വഞ്ചകനും വഞ്ചിതനും അവിടുത്തെ അധീനതയിലാകുന്നു.
17അവിടുന്ന് ഉപദേഷ്ടാക്കളുടെ ജ്ഞാനം എടുത്തുകളയുന്നു.
ന്യായാധിപന്മാരെ വിഡ്ഢികളാക്കുന്നു.
18അവിടുന്നു രാജാക്കന്മാരെ സ്ഥാനഭ്രഷ്ടരാക്കുന്നു.
അവിടുന്ന് അവരെ ബന്ധനസ്ഥരാക്കുന്നു.
19അവിടുന്നു പുരോഹിതന്മാരുടെ അങ്കി ഉരിഞ്ഞുകളയുന്നു,
ബലശാലികളെ മറിച്ചിടുന്നു.
20അവിടുന്നു വിശ്വസ്തരായ ഉപദേഷ്ടാക്കളെ നിശ്ശബ്ദരാക്കുന്നു;
വൃദ്ധരുടെ വിവേകം എടുത്തുകളയുന്നു.
21അവിടുന്നു പ്രഭുക്കന്മാരുടെമേൽ നിന്ദ ചൊരിയുന്നു;
ബലവാന്മാരുടെ ശക്തി ക്ഷയിപ്പിക്കുന്നു.
22ഇരുളിൽ മറഞ്ഞ കാര്യങ്ങളെ അവിടുന്നു വെളിച്ചത്തു കൊണ്ടുവരുന്നു.
23അവിടുന്നു ജനതകളെ ശക്തരാക്കുകയും വലുതാക്കുകയും ചെയ്യുന്നു.
അവിടുന്ന് അവരെ ചിതറിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു.
24ജനനേതാക്കളിൽനിന്ന് വിവേകം അവിടുന്ന് എടുത്തുകളയുന്നു.
അവരെ വഴിയില്ലാത്ത വിജനസ്ഥലത്ത് ഉഴലുമാറാക്കുന്നു.
25അവർ വെളിച്ചമില്ലാതെ ഇരുളിൽ തപ്പിനടക്കുന്നു.
അവിടുന്ന് അവരെ മദ്യപരെപ്പോലെ ചുവടുറയ്‍ക്കാതെ നടക്കുമാറാക്കുന്നു.

Currently Selected:

JOBA 12: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy