യേശു ഒലിവുമലയിലേക്കു പോയി. അടുത്ത ദിവസം രാവിലെ അവിടുന്നു വീണ്ടും ദേവാലയത്തിലെത്തി. ജനമെല്ലാം അവിടുത്തെ അടുക്കൽ വന്നുകൂടി. യേശു അവിടെയിരുന്ന് അവരെ പഠിപ്പിച്ചുതുടങ്ങി. വ്യഭിചാരക്കുറ്റത്തിൽ പിടിക്കപ്പെട്ട ഒരു സ്‍ത്രീയെ മതപണ്ഡിതന്മാരും പരീശന്മാരുംകൂടി കൊണ്ടുവന്ന് അവരുടെ മധ്യത്തിൽ നിറുത്തി. അവർ യേശുവിനോടു പറഞ്ഞു: “ഗുരോ, വ്യഭിചാരകർമത്തിൽ ഏർപ്പെട്ടിരിക്കെത്തന്നെ പിടിക്കപ്പെട്ടവളാണ് ഈ സ്‍ത്രീ. ഇങ്ങനെയുള്ളവരെ കല്ലെറിഞ്ഞു കൊല്ലണമെന്നാണ് മോശയുടെ നിയമസംഹിത അനുശാസിച്ചിട്ടുള്ളത്. അങ്ങ് എന്തു പറയുന്നു?” യേശുവിന്റെ പേരിൽ കുറ്റം ആരോപിക്കുന്നതിനുവേണ്ടി അവിടുത്തെ പരീക്ഷിക്കുന്നതിനാണ് അവർ ഇങ്ങനെ ചോദിച്ചത്. യേശുവാകട്ടെ, കുനിഞ്ഞ് വിരൽകൊണ്ട് നിലത്ത് എഴുതിക്കൊണ്ടിരുന്നു. എന്നാൽ അവർ ഈ ചോദ്യം ആവർത്തിച്ചതുകൊണ്ട് യേശു നിവർന്ന് “നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ” എന്ന് അവരോടു പറഞ്ഞു. പിന്നെയും യേശു കുനിഞ്ഞ് വിരൽകൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. ഇതു കേട്ടപ്പോൾ പ്രായം കൂടിയവർ തുടങ്ങി ഓരോരുത്തരായി എല്ലാവരും സ്ഥലം വിട്ടു. ഒടുവിൽ ആ സ്‍ത്രീയും യേശുവും മാത്രം ശേഷിച്ചു. യേശു നിവർന്ന് അവളോട് “അവരെല്ലാവരും എവിടെ? നീ കുറ്റവാളിയാണെന്ന് ആരും വിധിച്ചില്ലേ?” എന്നു ചോദിച്ചു. “ഇല്ല പ്രഭോ” എന്ന് അവൾ മറുപടി പറഞ്ഞു. അപ്പോൾ യേശു, “ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‍ക്കൊള്ളുക; ഇനിമേൽ പാപം ചെയ്യരുത്” എന്ന് അരുൾചെയ്തു. യേശു വീണ്ടും പരീശന്മാരോടു പറഞ്ഞു: “ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശം ഉണ്ടായിരിക്കും.” പരീശന്മാർ പറഞ്ഞു: “താങ്കൾ താങ്കളെക്കുറിച്ചുതന്നെ സാക്ഷ്യം വഹിക്കുന്നു; ആ സാക്ഷ്യത്തിനു വിലയില്ല.” യേശു പ്രതിവചിച്ചു: “ഞാൻ എന്നെക്കുറിച്ചു തന്നെ സാക്ഷ്യം പറഞ്ഞാലും എന്റെ സാക്ഷ്യം സത്യമാകുന്നു. ഞാൻ എവിടെ നിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും എനിക്കറിയാം. എന്നാൽ ഞാൻ എവിടെനിന്നു വന്നു എന്നോ, എവിടേക്കു പോകുന്നു എന്നോ നിങ്ങൾക്ക് അറിഞ്ഞുകൂടാ. മനുഷ്യന്റെ തോത് ഉപയോഗിച്ചാണ് നിങ്ങളുടെ വിധി. ഞാൻ ആരെയും വിധിക്കുന്നില്ല. ഞാൻ വിധിച്ചാൽതന്നെയും എന്റെ വിധി സത്യമായിരിക്കും. എന്തുകൊണ്ടെന്നാൽ ഞാൻ ഏകനായിട്ടല്ല വിധിക്കുന്നത്; പിന്നെയോ, ഞാനും എന്നെ അയച്ച പിതാവും ചേർന്നാണ്. രണ്ട് ആളുകളുടെ സാക്ഷ്യം ഒരുപോലെ വന്നാൽ അതു സത്യമാണെന്നു നിങ്ങളുടെ ധർമശാസ്ത്രത്തിൽ എഴുതിയിട്ടുണ്ടല്ലോ. ഞാൻ തന്നെ എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കുന്നു; എന്നെ അയച്ച പിതാവും എന്നെപ്പറ്റി സാക്ഷ്യം വഹിക്കുന്നു.” അപ്പോൾ അവർ ചോദിച്ചു: “എവിടെയാണു താങ്കളുടെ പിതാവ്?” യേശു മറുപടി പറഞ്ഞു: “നിങ്ങൾക്ക് എന്നെയോ എന്റെ പിതാവിനെയോ അറിഞ്ഞുകൂടാ; എന്നെ നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” ദേവാലയത്തിൽ ശ്രീഭണ്ഡാരത്തിനടുത്തുവച്ച് ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് യേശു ഇപ്രകാരം പറഞ്ഞത്. എന്നാൽ അവിടുത്തെ സമയം അപ്പോഴും ആഗതമായിരുന്നില്ല. അതിനാൽ ആരും അവിടുത്തെ പിടികൂടിയുമില്ല. യേശു വീണ്ടും അവരോട് അരുൾചെയ്തു: “ഞാൻ പോകുന്നു; നിങ്ങൾ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കുകയും ചെയ്യും. ഞാൻ പോകുന്നിടത്തു വരുവാൻ നിങ്ങൾക്കു സാധ്യമല്ല.” യെഹൂദപ്രമുഖന്മാർ പറഞ്ഞു: “ഇയാൾ ആത്മഹത്യ ചെയ്യാൻ പോകുകയാണോ? ‘ഞാൻ പോകുന്നിടത്തു നിങ്ങൾക്കു വരുവാൻ സാധ്യമല്ല’ എന്ന് ഇയാൾ പറയുന്നല്ലോ.” യേശു അവരോട് അരുൾചെയ്തു: “നിങ്ങൾ മണ്ണിൽ നിന്നുള്ളവർ, ഞാൻ വിണ്ണിൽനിന്നുള്ളവനും; നിങ്ങൾ ഈ ലോകത്തിൽ നിന്നുള്ളവർ; ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല.” “നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കുമെന്നു ഞാൻ പറഞ്ഞുവല്ലോ. ഞാനാകുന്നവൻ ഞാൻതന്നെ എന്ന് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും.” അപ്പോൾ അവർ ചോദിച്ചു: “താങ്കൾ ആരാണ്?” അതിന് യേശു, “ആദിമുതൽ ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ള ആൾതന്നെ” എന്നു പ്രതിവചിച്ചു. “നിങ്ങളെപ്പറ്റി എനിക്കു വളരെയധികം പറയുവാനും വിധിക്കുവാനുമുണ്ട്. എന്നാൽ എന്നെ അയച്ചവൻ സത്യസ്വരൂപനാകുന്നു. അവിടുത്തെ അടുക്കൽ നിന്നു കേട്ടതുമാത്രം ഞാൻ ലോകത്തോടു പ്രസ്താവിക്കുന്നു.” യേശു അവരോടു പറഞ്ഞത് പിതാവിനെക്കുറിച്ചാണെന്ന് അവർ മനസ്സിലാക്കിയില്ല.
Read JOHANA 8
Share
Compare All Versions: JOHANA 8:1-27
Save verses, read offline, watch teaching clips, and more!
YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy
Home
Bible
Plans
Videos