YouVersion Logo
Search Icon

JEREMIA 49

49
അമ്മോന്യർക്കുള്ള ശിക്ഷ
1അമ്മോന്യരെക്കുറിച്ചു സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇസ്രായേലിനു പുത്രന്മാരും അവകാശികളും ഇല്ലാഞ്ഞിട്ടാണോ ഗാദിന്റെ ദേശം മില്‌ക്കോംദേവൻ കൈവശപ്പെടുത്തി അതിന്റെ നഗരങ്ങളിൽ സ്വന്തം ജനത്തെ പാർപ്പിച്ചത്? 2അതുകൊണ്ട്, അമ്മോന്യരുടെ മുഖ്യനഗരമായ രബ്ബയ്‍ക്കെതിരെ ഞാൻ പോർവിളി മുഴക്കുന്ന കാലം ഇതാ വരുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; രബ്ബ പാഴ്കൂമ്പാരമാകും, അതിലെ ഗ്രാമങ്ങൾ അഗ്നിക്കിരയാകും; അന്നു തങ്ങളുടെ ദേശം കൈവശപ്പെടുത്തിയവരിൽനിന്ന് ഇസ്രായേൽ അതു വീണ്ടെടുക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
3ഹെശ്ബോനേ, വിലപിക്കുക; ഹായി ശൂന്യമായിരിക്കുന്നു; രബ്ബാ പുത്രിമാരേ, കരയുവിൻ; നിങ്ങൾ ചാക്കുതുണി ധരിക്കുവിൻ; വിലപിച്ചുകൊണ്ടു പരിഭ്രാന്തരായി ഓടുവിൻ; മില്‌കോം ദേവൻ തന്റെ പുരോഹിതന്മാരും പ്രഭുക്കന്മാരുമൊപ്പം പ്രവാസത്തിലേക്കു പോകുമല്ലോ. 4ആര് എനിക്കെതിരെ വരും എന്നു പറഞ്ഞു സ്വന്തം നിക്ഷേപങ്ങളിൽ ആശ്രയിക്കുന്ന അവിശ്വസ്തയായ ജനതയേ, നിങ്ങളുടെ താഴ്‌വരകളെക്കുറിച്ച് എന്തിനു പ്രശംസിക്കുന്നു? സർവശക്തനായ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: 5“എല്ലാ ദിക്കുകളിൽനിന്നും നിങ്ങൾക്കു കൊടുംഭീതി ഞാൻ വരുത്തും; നിങ്ങൾ ഓരോരുത്തനും പ്രാണരക്ഷാർഥം ഓടിപ്പോകും; ചിതറിപ്പോയവരെ ആരും ഒരുമിച്ചു കൂട്ടുകയുമില്ല. 6എന്നാൽ ഒടുവിൽ അമ്മോന്യർക്കു ഞാൻ വീണ്ടും ഐശ്വര്യസമൃദ്ധി നല്‌കും എന്ന് അവിടുന്നു അരുളിച്ചെയ്യുന്നു.
എദോമിന്റെമേൽ ന്യായവിധി
7സർവശക്തനായ സർവേശ്വരൻ എദോമിനെക്കുറിച്ച് അരുളിച്ചെയ്യുന്നു: “എദോമിൽ ജ്ഞാനം ഒട്ടുമില്ലേ? വിവേകികളുടെ ഉപദേശം ഇല്ലാതായോ? അവരുടെ ജ്ഞാനം നശിച്ചുപോയോ? 8ദേദാൻ നിവാസികളേ, പിന്തിരിഞ്ഞ് ഓടുവിൻ; കുഴികളിൽ ഒളിച്ചിരിക്കുവിൻ; ശിക്ഷാകാലത്ത് ഏശാവിന്റെ പിൻതലമുറക്കാരുടെമേൽ ഞാൻ വിനാശം വരുത്തും. 9മുന്തിരിപ്പഴം ശേഖരിക്കുന്നവർ നിന്റെ അടുക്കൽ വരുമ്പോൾ കാലാ പറിക്കാൻ കുറെ ശേഷിപ്പിക്കുകയില്ലേ? രാത്രിയിൽ കള്ളന്മാർ വരുമ്പോൾ തങ്ങൾക്ക് ആവശ്യമുള്ളതു മാത്രമല്ലേ അവർ എടുക്കുകയുള്ളൂ. 10ഏശാവിന്റെ പിൻതലമുറക്കാരെ ഞാൻ നഗ്നരാക്കുകയും അവരുടെ ഒളിയിടങ്ങൾ തുറന്ന സ്ഥലങ്ങളാക്കുകയും ചെയ്തു; ഇനിയും അവർക്ക് ഒളിച്ചിരിക്കാൻ സാധ്യമല്ല; അവരുടെ സന്തതികളും സഹോദരന്മാരും അയൽക്കാരും നശിച്ചുപോയിരിക്കുന്നു. 11നിങ്ങളുടെ അനാഥരായ സന്തതികളെ വിട്ടേക്കുക; ഞാൻ അവരെ സംരക്ഷിക്കും; നിങ്ങളുടെ വിധവമാർ എന്നിൽ ആശ്രയിക്കട്ടെ. സർവേശ്വരൻ അരുളിച്ചെയ്യുന്നു: 12“ശിക്ഷാർഹരല്ലാത്തവർപോലും ശിക്ഷയുടെ പാനപാത്രത്തിൽ നിന്നു കുടിക്കേണ്ടിവന്നെങ്കിൽ, നീ കുടിച്ചേ മതിയാവൂ. 13എന്റെ സ്വന്തനാമത്തിൽ ഞാൻ സത്യം ചെയ്തു പറയുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; ബൊസ്രാ ഭീകരവും പരിഹാസവിഷയവും ശൂന്യവും ശാപവുമായിത്തീരും; അവളുടെ നഗരങ്ങൾ എന്നേക്കും ശൂന്യമായിത്തീരും.
14സർവേശ്വരനിൽനിന്ന് എനിക്കൊരു വാർത്ത ലഭിച്ചിരിക്കുന്നു. ജനതകളുടെ ഇടയിലേക്ക് ഒരു ദൂതൻ അയയ്‍ക്കപ്പെട്ടിരിക്കുന്നു; നിങ്ങൾ എദോമിനെതിരെ എഴുന്നേറ്റു യുദ്ധത്തിന് ഒന്നിച്ചുകൂടുവിൻ. 15ജനതകളുടെ ഇടയിൽ ഞാൻ നിന്നെ ചെറുതാക്കും; മനുഷ്യരുടെ ഇടയിൽ നിന്ദാപാത്രമാക്കും. 16പാറക്കെട്ടുകളിൽ പാർക്കുകയും പർവതശൃംഗങ്ങൾ കീഴടക്കുകയും ചെയ്തവനേ, നീ ഉളവാക്കിയ ഭീതിയും നിന്റെ ഹൃദയത്തിലെ ഗർവും നിന്നെ ചതിച്ചിരിക്കുന്നു; നീ കഴുകനെപ്പോലെ ഉയരത്തിൽ നിന്റെ കൂടുകെട്ടിയാലും അവിടെനിന്നു ഞാൻ നിന്നെ താഴെയിറക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
17എദോം ഭീതിക്കു പാത്രമാകും; അതിലൂടെ കടന്നുപോകുന്നവർ ഭയപ്പെടും; അതിനു നേരിട്ട അനർഥങ്ങൾ നിമിത്തം അവളെ പരിഹസിക്കും. 18സൊദോമും ഗൊമോറായും അയൽനഗരങ്ങളും നശിപ്പിക്കപ്പെട്ടപ്പോൾ എന്നപോലെ എദോമിലും ആരും പാർക്കുകയില്ല; ആരും അതിലൂടെ കടന്നുപോകയുമില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. 19ഒരു വലിയ ആട്ടിൻപറ്റത്തിന്റെ നേരെ വരുന്ന സിംഹംപോലെ ഞാൻ യോർദ്ദാനിലെ വനത്തിൽനിന്ന് ഇറങ്ങിവരും. അവരെ എദോമിൽനിന്ന് ഓടിച്ചുകളയും; എനിക്ക് ഇഷ്ടപ്പെട്ടവനെ ഞാൻ എദോമിന്റെ ഭരണാധികാരിയാക്കും; എനിക്കു സമനായി ആരുണ്ട്? ആര് എന്നെ വെല്ലുവിളിക്കും? ഏതിടയന് എന്റെ നേരെ നില്‌ക്കാൻ കഴിയും? 20അതുകൊണ്ട് എദോമിനെതിരെ സർവേശ്വരൻ തയ്യാറാക്കിയിട്ടുള്ള പദ്ധതിയും തേമാനിലെ നിവാസികൾക്ക് എതിരെ എടുത്തിട്ടുള്ള തീരുമാനങ്ങളും കേട്ടുകൊൾവിൻ: “ആട്ടിൻകൂട്ടത്തിൽ ഏറ്റവും ചെറുതിനെപ്പോലും വലിച്ചിഴച്ചുകൊണ്ടു പോകും; അവയുടെ ദുർവിധി കണ്ട് ആലകൾ പോലും സ്തംഭിച്ചുപോകും; 21അവരുടെ വീഴ്ചയുടെ ശബ്ദം കേൾക്കുമ്പോൾ ഭൂമി വിറയ്‍ക്കും; അവരുടെ കരച്ചിലിന്റെ ശബ്ദം ചെങ്കടലിൽ മാറ്റൊലികൊള്ളും. 22ഇതാ, ഒരാൾ കഴുകനെപ്പോലെ പറന്നുവരുന്നു. അതിന്റെ ചിറകുകൾ ബൊസ്രായുടെമേൽ വിരിച്ചിരിക്കുന്നു; എദോമിലെ യോദ്ധാക്കളുടെ വേദന സ്‍ത്രീകളുടെ ഈറ്റുനോവ് പോലെയായിരിക്കും.
ദമാസ്കസിനെതിരെയുള്ള ന്യായവിധി
23ദമാസ്കസിനെ സംബന്ധിച്ച്: ഹാമാത്തും അർപ്പാദും ദുർവർത്തമാനങ്ങൾ കേട്ടു പരിഭ്രമിച്ചിരിക്കുന്നു; അവർ ഭയന്ന് ഉരുളുന്നു; പ്രശാന്തമാകാത്ത കടൽപോലെ അവർ ഇളകിമറിയുന്നു. 24ദമാസ്കസ് ധൈര്യഹീനയായി ഓടാൻ ഭാവിക്കുകയാണ്; എന്നാൽ ഭയം അവളെ പിടിച്ചു നിർത്തിയിരിക്കുന്നു; ഈറ്റുനോവനുഭവിക്കുന്നവളെപ്പോലെ കൊടിയ വേദനയും ദുഃഖവും അവൾ അനുഭവിക്കുന്നു. 25ആ പ്രശസ്ത നഗരം-ആഹ്ലാദത്തിന്റെ നഗരം തന്നെ-എങ്ങനെ ഉപേക്ഷിക്കപ്പെട്ടു? 26അവളുടെ യുവാക്കന്മാർ തെരുവീഥികളിൽ വീഴും; അവളുടെ യോദ്ധാക്കളെല്ലാം അന്നു സംഹരിക്കപ്പെടും എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. 27ദമാസ്കസിന്റെ മതിലിൽ ഞാൻ തീ കൊളുത്തും; അതു ബൻഹദദിന്റെ കോട്ടയും കൊത്തളങ്ങളും ദഹിപ്പിക്കും.
കേദാറിനും ഹാസോറിനും എതിരെയുള്ള ന്യായവിധി
28ബാബിലോൺരാജാവായ നെബുഖദ്നേസർ നശിപ്പിച്ച ഹാസോറിനെയും കേദാർ നഗരത്തെയുംകുറിച്ച് സർവേശ്വരൻ അരുളിച്ചെയ്യുന്നു: എഴുന്നേറ്റ് കേദാറിനെതിരെ മുന്നേറുക; പൗരസ്ത്യജനതയെ നശിപ്പിക്കുക. 29അവരുടെ കൂടാരങ്ങളും ആട്ടിൻപറ്റങ്ങളും തിരശ്ശീലകളും അവരുടെ സകല വസ്തുക്കളും പിടിച്ചെടുക്കണം; അവരുടെ ഒട്ടകങ്ങളെ പിടിച്ചെടുത്തശേഷം എങ്ങും ഭീതി എന്നു വിളിച്ചുപറയുക. 30ഹാസോർനിവാസികളേ, ഓടിപ്പോകുവിൻ; വിദൂരസ്ഥലത്തേക്കു പോയി കുഴികളിൽ ഒളിച്ചിരിക്കുവിൻ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; ബാബിലോൺരാജാവായ നെബുഖദ്നേസർ നിങ്ങൾക്കെതിരെ പദ്ധതി തയ്യാറാക്കിയിരിക്കുന്നു. 31എഴുന്നേല്‌ക്കുക, വാതിലുകളും ഓടാമ്പലുകളും ഇല്ലാതെ സ്വൈരമായും സുരക്ഷിതമായും കഴിയുന്ന ഒരു ജനതയ്‍ക്കെതിരെ മുന്നേറുക എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. 32അവരുടെ ഒട്ടകങ്ങളെ കവർന്നെടുക്കും; അവരുടെ അസംഖ്യം ആടുമാടുകൾ കൊള്ളയടിക്കപ്പെടും; തലയുടെ അരികു വടിക്കുന്നവരെ ഓരോ കാറ്റിലും ഞാൻ ചിതറിക്കും; എല്ലാ വശത്തുനിന്നും ഞാൻ അവർക്ക് അനർഥം വരുത്തും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 33ഹാസോർ കുറുനരികളുടെ സങ്കേതമാകും; അത് എന്നും ശൂന്യമായി കിടക്കും; അവിടെ ആരും പാർക്കുകയില്ല; ആരും യാത്രയ്‍ക്കിടയിൽ അവിടെ തങ്ങുകയുമില്ല.”
ഏലാമിന് എതിരെയുള്ള ന്യായവിധി
34യെഹൂദാരാജാവായ സിദെക്കീയായുടെ ഭരണാരംഭത്തിൽ യിരെമ്യാപ്രവാചകനു സർവേശ്വരന്റെ അരുളപ്പാടുണ്ടായി. 35സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഏലാമിന്റെ വില്ല് ഞാൻ ഒടിക്കും. അതാണല്ലോ അവരുടെ ബലം. 36നാലുദിക്കുകളിൽനിന്നും അടിക്കുന്ന കാറ്റ് ഏലാമിന്റെമേൽ വരുത്തും; അതോടൊപ്പം ഞാൻ അവരെ ചിതറിക്കുകയും ചെയ്യും. ഏലാമിൽനിന്നു ചിതറിക്കപ്പെട്ട ജനം ചെന്നുചേരാത്ത ഒരു സ്ഥലവും ഉണ്ടായിരിക്കുകയില്ല. 37ഏലാമിനെ അവരുടെ ശത്രുക്കളുടെ മുമ്പിൽ, അവർക്കു പ്രാണഹാനി വരുത്തുവാൻ ശ്രമിക്കുന്നവരുടെ മുമ്പിൽവച്ചു തന്നെ ഞാൻ സംഭീതരാക്കും; എന്റെ ഉഗ്രകോപത്തിൽ ഞാൻ അവർക്ക് അനർഥം വരുത്തും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; അവരെ സംഹരിച്ചുതീരുന്നതുവരെ എന്റെ വാൾ അവരെ പിന്തുടരും. 38എന്റെ സിംഹാസനം ഏലാമിൽ സ്ഥാപിച്ച് അവരുടെ രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 39എന്നാൽ ഒടുവിൽ അവരുടെ ഐശ്വര്യം ഞാൻ അവർക്കു വീണ്ടെടുത്തു കൊടുക്കും എന്നും അവിടുന്നു അരുളിച്ചെയ്യുന്നു.”

Currently Selected:

JEREMIA 49: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy