YouVersion Logo
Search Icon

RORELTUTE 5

5
ദെബോരായുടെയും ബാരാക്കിന്റെയും ഗാനം
1അന്നു ദെബോരായും അബീനോവാമിന്റെ മകനായ ബാരാക്കും കൂടി ഇങ്ങനെ പാടി.
2“നായകന്മാർ ഇസ്രായേലിനെ നയിച്ചതിൽ
ജനം സ്വമേധയാ തങ്ങളെ സമർപ്പിച്ചതിൽ സർവേശ്വരനെ വാഴ്ത്തുവിൻ.
3രാജാക്കന്മാരേ, കേൾക്കുവിൻ;
പ്രഭുക്കന്മാരേ, ചെവിക്കൊൾവിൻ;
സർവേശ്വരനു ഞാൻ കീർത്തനം പാടും;
ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനെ ഞാൻ പാടി പുകഴ്ത്തും.
4സർവേശ്വരാ! അങ്ങ് സേയീരിൽനിന്നു പുറപ്പെട്ടപ്പോൾ, എദോമ്യദേശത്തിലൂടെ മുന്നോട്ടു നീങ്ങിയപ്പോൾ,
ഭൂമി കുലുങ്ങി; ആകാശം മഴ ചൊരിഞ്ഞു, അതേ, കരിമേഘങ്ങൾ ജലം വർഷിച്ചു.
5അവിടുത്തെ സന്നിധിയിൽ ഇസ്രായേലിൻ ദൈവമായ സർവേശ്വരന്റെ സന്നിധിയിൽ
പർവതങ്ങൾ നടുങ്ങി; സീനായ്പർവതം കുലുങ്ങി
6അനാത്തിന്റെ പുത്രനായ ശംഗറിന്റെ കാലത്ത്;
യായേലിന്റെ നാളുകളിൽ,
വ്യാപാരസംഘങ്ങളുടെ പോക്ക് നിലച്ചു;
യാത്രക്കാർ ഊടുവഴികൾ തേടി.
7കൃഷീവലർ ഇല്ലാതെയായി;
ദെബോരാ എഴുന്നേല്‌ക്കും വരെ,
ഇസ്രായേലിന്റെ മാതാവായി എഴുന്നേല്‌ക്കും വരെ.
8പുതിയ ദേവന്മാരെ അവർ സ്വീകരിച്ചപ്പോൾ
യുദ്ധം നഗരവാതില്‌ക്കൽ എത്തി.
ഇസ്രായേലിലെ നാല്പതിനായിരത്തിനിടയിൽ പരിചയോ, കുന്തമോ കണ്ടതേയില്ല.
9എന്റെ ഹൃദയം ഇസ്രായേൽ സേനാനായകന്മാരിലേക്കു തിരിയുന്നു;
സ്വമേധയാ തങ്ങളെ സമർപ്പിച്ച ജനങ്ങളിലേക്കും തിരിയുന്നു;
സർവേശ്വരനെ വാഴ്ത്തുവിൻ.
10വെള്ളക്കഴുതമേൽ സവാരി ചെയ്യുന്നവരേ,
വിലയേറിയ പരവതാനികളിൽ ഇരിക്കുന്നവരേ,
കാൽനടയായി നീങ്ങുന്നവരേ,
നിങ്ങൾ ഉദ്ഘോഷിക്കുവിൻ.
11പാട്ടോടെ വെള്ളം തേകുന്നവർ
സർവേശ്വരവിജയങ്ങൾ വാഴ്ത്തിപ്പാടുന്നതു ശ്രദ്ധിക്കുവിൻ.
ഇസ്രായേലിലെ കൃഷീവലരുടെ
വിജയഗാനങ്ങൾ കേൾക്കുവിൻ,
സർവേശ്വരന്റെ ജനം അപ്പോൾ നഗരവാതില്‌ക്കലേക്കു നീങ്ങി”
12“ഉണരുക, ഉണരുക ദെബോരേ!
ഉണരുക, ഉണർന്നു പാടുക.
അബീനോവാമിൻ മകനേ, ബാരാക്കേ, എഴുന്നേല്‌ക്കൂ,
നിന്റെ ബന്ദികളെ നയിക്കൂ.
13ശ്രേഷ്ഠന്മാരിൽ ശേഷിച്ചവരും ഇറങ്ങിവന്നു;
സർവേശ്വരന്റെ ജനം ശക്തന്മാർക്കെതിരെ യുദ്ധസന്നദ്ധരായി വന്നു.
14ബെന്യാമീൻഗോത്രക്കാരുടെയും ജനങ്ങളുടെയും പിന്നാലെ
അവർ എഫ്രയീമിൽനിന്നു താഴ്‌വരയിലേക്കു പുറപ്പെട്ടു.
മാഖീരിൽനിന്നു സൈന്യാധിപന്മാരും സെബൂലൂനിൽനിന്ന് അധികാരദണ്ഡു ധരിച്ചവരും വന്നു
15ഇസ്സാഖാർപ്രഭുക്കന്മാർ ദെബോരായോടൊത്തു വന്നു;
ബാരാക്കിനോടു കൂറു പുലർത്തിയ ഇസ്സാഖാർ അവനോടൊത്ത് താഴ്‌വരയിലേക്ക് കുതിച്ചിറങ്ങി.
രൂബേൻഗോത്രജരിൽ വലിയ ചിന്താകുഴപ്പമുണ്ടായി.
16ആട്ടിൻപറ്റങ്ങൾക്കിടയിൽ നീ തങ്ങിയതെന്ത്?
കുഴൽവിളികൾ കേൾക്കുന്നതിനോ?
രൂബേൻഗോത്രജരിൽ വലിയ ചിന്താകുഴപ്പമുണ്ടായി.
17ഗിലെയാദ് യോർദ്ദാന് അക്കരെ പാർത്തു;
ദാൻ കപ്പലുകൾക്കരികിൽ പാർത്തതെന്ത്?
ആശേർ കടൽത്തീരത്ത് അനങ്ങാതിരുന്നു തുറമുഖതീരങ്ങളിൽ വസിച്ചു.
18സെബൂലൂൻ പ്രാണത്യാഗത്തിനു തയ്യാറായ ജനം
നഫ്താലി പടക്കളത്തിൽത്തന്നെ പാർത്തു;
19രാജാക്കന്മാർ വന്നു യുദ്ധം ചെയ്തു
താനാക്കിൽ മെഗിദ്ദോ തടാകത്തിനരികെ കനാന്യരാജാക്കന്മാർ പൊരുതി
കൊള്ളമുതലായി അവർക്കു വെള്ളി ലഭിച്ചില്ല.
20ആകാശത്തുനിന്നു നക്ഷത്രങ്ങൾ അവയുടെ
സഞ്ചാരപഥത്തിൽ നിന്നുകൊണ്ട്
സീസെരയോട് അവ യുദ്ധം ചെയ്തു.
21കീശോൻനദി കരകവിഞ്ഞ് ഒഴുകി,
അതിലെ പ്രളയം അവരെ ഒഴുക്കിക്കളഞ്ഞു.
എന്റെ ആത്മാവേ, ശക്തിയോടെ മുന്നേറൂ.
22കുതിരകൾ കുതിച്ചോടി വരുന്നു;
അവയുടെ കുളമ്പടികൾ ഉച്ചത്തിൽ കേൾക്കുന്നു.
23‘മേരോസ് പട്ടണത്തെ ശപിക്കുക;
സർവേശ്വരന്റെ ദൂതൻ അരുളിച്ചെയ്യുന്നു,
അതിലെ നിവാസികളെ കഠിനമായി ശപിക്കുക.
സർവേശ്വരന്റെ സഹായത്തിന്,
അവിടുത്തേക്കുവേണ്ടി പൊരുതുവാൻ
അവർ സൈന്യസഹിതം വന്നില്ലല്ലോ.
24കേന്യനായ ഹേബെരിന്റെ ഭാര്യ യായേൽ
സ്‍ത്രീകളിൽ വച്ചേറ്റവും അനുഗൃഹീത.
കൂടാരവാസികളായ സ്‍ത്രീകളിൽ അവൾ ഏറ്റവും അനുഗൃഹീത.
25സീസെര ദാഹജലം ചോദിച്ചു;
കുടിക്കാൻ അവൾ പാൽ കൊടുത്തു.
പ്രഭുവിനു യോഗ്യമായ പാത്രത്തിൽ തൈരും കൊണ്ടുവന്നു.
26കൂടാരത്തിന്റെ കുറ്റി അവൾ ഒരു കൈയിലും
പണിക്കാരുടെ ചുറ്റിക മറുകൈയിലും എടുത്തു.
സീസെരയെ അവൾ ചുറ്റികയ്‍ക്കടിച്ചു;
അയാളുടെ തലയോടു തല്ലിത്തകർത്ത്, ചെന്നി കുത്തിത്തുളച്ചു.
27അവളുടെ കാൽക്കൽ അവന്റെ തല കുനിഞ്ഞു;
അവളുടെ പാദത്തിൽ അവൻ വീണു;
അവിടെത്തന്നെ അവൻ മരിച്ചുവീണു.
28സീസെരയുടെ അമ്മ കിളിവാതിലിലൂടെ നോക്കി,
ജാലകത്തിലൂടെ അവൾ വിളിച്ചുപറഞ്ഞു:
‘അവന്റെ രഥം വരാൻ വൈകുന്നതെന്ത്?
രഥചക്രങ്ങളുടെ ശബ്ദം കേൾക്കാൻ താമസിക്കുന്നതെന്ത്?
29അവളുടെ ജ്ഞാനവതികളായ സഖികൾ മറുപടി പറഞ്ഞു;
അവളും ആത്മഗതം ചെയ്തു;
30‘അവർ കൊള്ളമുതൽ തിട്ടപ്പെടുത്തി പങ്കിടുകയില്ലയോ?’
ഓരോ യോദ്ധാവിനും ഒന്നും രണ്ടും കന്യകകളെ വീതം ലഭിച്ചു,
സീസെരയ്‍ക്ക് ലഭിച്ചത് ചിത്രപ്പണി ചെയ്ത മനോഹരവസ്ത്രം.
എനിക്കു തോളിലണിയാൻ ചിത്രപ്പണി ചെയ്ത നിറപ്പകിട്ടാർന്ന രണ്ടു വസ്ത്രങ്ങൾ.
31സർവേശ്വരാ, അവിടുത്തെ ശത്രുക്കൾ ഇങ്ങനെ നശിക്കട്ടെ;
അങ്ങയെ സ്നേഹിക്കുന്നവർ ശക്തിയിൽ
ഉദയസൂര്യനെപ്പോലെയായിരിക്കട്ടെ.
നാല്പതു വർഷം ദേശത്തു സമാധാനം നിലനിന്നു.

Currently Selected:

RORELTUTE 5: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy