YouVersion Logo
Search Icon

RORELTUTE 17

17
മീഖായുടെ വിഗ്രഹങ്ങൾ
1ഒരിക്കൽ എഫ്രയീം മലനാട്ടിൽ മീഖാ എന്നൊരാൾ ജീവിച്ചിരുന്നു; 2അവൻ തന്റെ അമ്മയോടു പറഞ്ഞു: “ഒരിക്കൽ ആയിരത്തി ഒരുനൂറ് വെള്ളിപ്പണം മോഷണം പോയതിന് അമ്മ ശാപം ചൊരിഞ്ഞത് ഞാൻ കേട്ടതാണ്. അമ്മേ! ഞാനാണ് അതെടുത്തത്. ആ പണം എന്റെ കൈവശമുണ്ട്!” “എന്റെ മകനേ, സർവേശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ” എന്ന് അവന്റെ അമ്മ പറഞ്ഞു. 3അവൻ ആ പണം അമ്മയ്‍ക്കു മടക്കിക്കൊടുത്തു. അപ്പോൾ അമ്മ പറഞ്ഞു: “ഈ വെള്ളികൊണ്ട് ഒരു കൊത്തുവിഗ്രഹവും വാർപ്പുവിഗ്രഹവും ഉണ്ടാക്കി മകനെ ശാപവിമുക്തനാക്കാൻവേണ്ടി സർവേശ്വരന് സമർപ്പിക്കാൻ ഞാൻ നേരുന്നു. അതുകൊണ്ട് ഈ വെള്ളി നാണയങ്ങൾ ഞാൻ തിരിച്ചുതരുന്നു.” 4അവൻ ആ പണം അമ്മയ്‍ക്കു മടക്കിക്കൊടുത്തപ്പോൾ അമ്മ ഇരുനൂറു വെള്ളിപ്പണം ഒരു വെള്ളിപ്പണിക്കാരനെ ഏല്പിച്ചു. അവൻ അതുകൊണ്ട് ഒരു വാർപ്പുരൂപവും കൊത്തുരൂപവും ഉണ്ടാക്കി; അതു മീഖായുടെ വീട്ടിൽ വച്ചു. 5മീഖായ്‍ക്ക് ഒരു പൂജാഗൃഹം ഉണ്ടായിരുന്നു; അയാൾ ഒരു ഏഫോദും കുലദേവവിഗ്രഹങ്ങളും നിർമ്മിച്ചു; പുത്രന്മാരിൽ ഒരാളെ പുരോഹിതനായി അവരോധിച്ചു. 6ആ കാലത്ത് ഇസ്രായേലിൽ രാജവാഴ്ച ആരംഭിച്ചിരുന്നില്ല; ഓരോരുത്തനും യഥേഷ്ടം ജീവിച്ചു.
7ആ സമയത്ത് യെഹൂദ്യയിലെ ബേത്‍ലഹേമിൽ ഒരു ലേവ്യയുവാവു വന്നു പാർത്തിരുന്നു. 8ജീവിക്കാൻ പറ്റിയ മറ്റൊരു സ്ഥലം കണ്ടെത്താൻ അവൻ ബേത്‍ലഹേം വിട്ടു. യാത്രാമധ്യേ അവൻ എഫ്രയീം മലനാട്ടിൽ മീഖായുടെ വീട്ടിലെത്തി. 9“താങ്കൾ എവിടെനിന്നു വരുന്നു” എന്നു മീഖാ അയാളോടു ചോദിച്ചു. “ഞാൻ യെഹൂദ്യയിലെ ബേത്‍ലഹേമിൽനിന്നു വന്ന ഒരു ലേവ്യനാണ്; പാർക്കാൻ പറ്റിയ ഒരു സ്ഥലം അന്വേഷിച്ചുനടക്കുന്നു” എന്ന് അവൻ പറഞ്ഞു. 10“അങ്ങ് എന്റെ കൂടെ പാർക്കുക; അങ്ങ് എനിക്കൊരു പിതാവും പുരോഹിതനുമായി ഇരുന്നാലും; ആണ്ടുതോറും പത്തു വെള്ളിപ്പണവും വസ്ത്രവും ഭക്ഷണവും ഞാൻ തരാം” എന്നു മീഖാ പറഞ്ഞു. 11അവന്റെ കൂടെ പാർക്കാൻ ലേവ്യൻ സമ്മതിച്ചു; ആ യുവാവിനെ മീഖാ സ്വപുത്രന്മാരിൽ ഒരാളെപ്പോലെ കരുതി. 12മീഖാ ലേവ്യനെ തന്റെ പുരോഹിതനായി അവരോധിച്ചു. അങ്ങനെ ആ യുവാവ് മീഖായുടെ വീട്ടിൽ പാർത്തു. 13“ഒരു ലേവ്യനെ പുരോഹിതനായി ലഭിച്ചതിനാൽ സർവേശ്വരൻ തന്നെ അനുഗ്രഹിക്കുമെന്നു തനിക്കുറപ്പായി” എന്നു മീഖാ പറഞ്ഞു.

Currently Selected:

RORELTUTE 17: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy