YouVersion Logo
Search Icon

RORELTUTE 12

12
യിഫ്താഹും എഫ്രയീമ്യരും
1എഫ്രയീമ്യർ യുദ്ധസന്നദ്ധരായി യോർദ്ദാൻനദി കടന്നു സാഫോനിൽ ചെന്നു യിഫ്താഹിനോടു പറഞ്ഞു: “നീ അമ്മോന്യരോടു യുദ്ധം ചെയ്യാൻ അതിർത്തി കടന്നു പോയപ്പോൾ ഞങ്ങളെ എന്തുകൊണ്ട് വിളിച്ചില്ല? ഞങ്ങൾ നിന്നെയും നിന്റെ ഭവനത്തെയും ചുട്ടുകളയും.” 2യിഫ്താഹ് അവരോടു പറഞ്ഞു: “ഞാനും എന്റെ ജനവും അമ്മോന്യരുമായി വലിയ കലഹമുണ്ടായപ്പോൾ ഞാൻ നിങ്ങളുടെ സഹായം അപേക്ഷിച്ചു; എന്നാൽ നിങ്ങൾ ഞങ്ങളെ രക്ഷിക്കാൻ വന്നില്ല. 3നിങ്ങൾ എന്നെ സഹായിക്കുകയില്ല എന്നു മനസ്സിലായപ്പോൾ ഞാൻ എന്റെ ജീവൻ തൃണവൽഗണിച്ചുകൊണ്ട് അവരോടു യുദ്ധം ചെയ്യാൻ അതിർത്തി കടന്നു. സർവേശ്വരൻ അവരെ എന്റെ കൈയിൽ ഏല്പിച്ചു. എന്നിട്ടിപ്പോൾ നിങ്ങൾ എന്നോടു യുദ്ധത്തിനു വരികയാണോ?” 4യിഫ്താഹ് ഗിലെയാദിലെ ജനങ്ങളെയെല്ലാം വിളിച്ചുകൂട്ടി. അവർ എഫ്രയീമ്യരോടു യുദ്ധം ചെയ്ത് അവരെ തോല്പിച്ചു. കാരണം ഗിലെയാദ്യർ എഫ്രയീമിൽനിന്നും മനശ്ശെയിൽനിന്നും വന്ന വെറും അഭയാർഥികളാണെന്ന് എഫ്രയീമ്യർ പറഞ്ഞിരുന്നു. 5എഫ്രയീമ്യരിൽനിന്ന് ഗിലെയാദ്യർ യോർദ്ദാൻനദിയിലെ കടവുകൾ അധീനമാക്കി. അഭയാർഥിയായ ഒരു എഫ്രയീമ്യൻ നദി കടക്കാൻ അനുവാദം ചോദിക്കുമ്പോൾ; “നീ എഫ്രയീമ്യനാണോ” എന്ന് അവർ ചോദിക്കും. “അല്ല” എന്ന് അവൻ പറഞ്ഞാൽ 6“ശിബ്ബോലത്ത്” എന്നു പറയാൻ അവർ ആവശ്യപ്പെടും. ആ പദം ശരിയായി ഉച്ചരിക്കാൻ കഴിയാതെ “സിബ്ബോലത്ത്” എന്നു പറയും. അപ്പോൾ അവർ അവനെപ്പിടിച്ച് ആ കടവിൽവച്ചുതന്നെ കൊന്നുകളയും. ആ കാലത്ത് അങ്ങനെ എഫ്രയീമ്യരിൽ നാല്പത്തീരായിരം പേർ സംഹരിക്കപ്പെട്ടു.
7ഗിലെയാദ്യനായ യിഫ്താഹ് ഇസ്രായേലിൽ ആറു വർഷം ന്യായപാലനം ചെയ്തു. പിന്നീട് അദ്ദേഹം മരിച്ചു; ഗിലെയാദിൽ അദ്ദേഹത്തെ സംസ്കരിച്ചു.
ഇബ്സാൻ, ഏലോൻ, അബ്‍ദോൻ
8യിഫ്താഹിനു ശേഷം ബേത്‍ലഹേംകാരനായ ഇബ്സാൻ ഇസ്രായേലിൽ ന്യായപാലനം നടത്തി. 9അയാൾക്കു മുപ്പതു പുത്രന്മാരും മുപ്പതു പുത്രിമാരും ഉണ്ടായിരുന്നു. പുത്രിമാരെ അന്യകുലങ്ങളിൽപ്പെട്ട പുരുഷന്മാർക്കു വിവാഹം ചെയ്തുകൊടുക്കുകയും പുത്രന്മാർക്കു ഭാര്യമാരായി അന്യകുലങ്ങളിൽപ്പെട്ട സ്‍ത്രീകളെ സ്വീകരിക്കുകയും ചെയ്തു. ഇബ്സാൻ ഇസ്രായേലിൽ ഏഴു വർഷം ന്യായപാലനം നടത്തി. 10അതിനുശേഷം അദ്ദേഹം മരിച്ചു; ബേത്‍ലഹേമിൽ അദ്ദേഹത്തെ സംസ്കരിച്ചു.
11ഇബ്സാനുശേഷം സെബൂലൂന്യനായ ഏലോൻ ന്യായപാലകനായി. അദ്ദേഹം ഇസ്രായേലിൽ പത്തു വർഷം ന്യായപാലനം ചെയ്തു. 12പിന്നീട് അദ്ദേഹവും മരിച്ചു; അയാളെ സെബൂലൂൻനാട്ടിലെ അയ്യാലോനിൽ സംസ്കരിച്ചു.
13ഏലോനുശേഷം, പിരാഥോനിൽനിന്നുള്ള ഹില്ലേലിന്റെ പുത്രൻ അബ്‍ദോൻ ഇസ്രായേലിൽ ന്യായപാലനം നടത്തി. 14അയാൾക്ക് നാല്പതു പുത്രന്മാരും മുപ്പതു പൗത്രന്മാരുമുണ്ടായിരുന്നു; എഴുപതു കഴുതകളെ അവർ സവാരിക്ക് ഉപയോഗിച്ചിരുന്നു. 15എട്ടു വർഷം ഇസ്രായേലിൽ ന്യായപാലനം നടത്തിയശേഷം അബ്‍ദോൻ അന്തരിച്ചു. അമാലേക്യരുടെ മലനാടായ എഫ്രയീംദേശത്തുള്ള പിരാഥോനിൽ അദ്ദേഹത്തെ സംസ്കരിച്ചു.

Currently Selected:

RORELTUTE 12: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy