YouVersion Logo
Search Icon

ISAIA 42

42
സർവേശ്വരന്റെ ദാസൻ
1സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ ബലപ്പെടുത്തുന്ന എന്റെ ദാസൻ, ഞാൻ തിരഞ്ഞെടുത്തവൻ. അവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു, എന്റെ ആത്മാവിനെ അവനിൽ നിവേശിച്ചിരിക്കുന്നു. 2അവൻ ജനതകൾക്കു നീതി കൈവരുത്തും. അവൻ നിലവിളിക്കുകയോ, സ്വരം ഉയർത്തുകയോ ചെയ്യുകയില്ല. അവൻ തന്റെ ശബ്ദം തെരുവീഥികളിൽ കേൾപ്പിക്കുകയില്ല. 3ചതഞ്ഞ ഞാങ്ങണ അവൻ ഒടിച്ചുകളയുകയില്ല. പുകയുന്ന തിരി കെടുത്തുകയുമില്ല. അവൻ വിശ്വസ്തതയോടെ നീതി പുലർത്തും. 4ഭൂമിയിൽ നീതി സ്ഥാപിക്കുന്നതുവരെ അവൻ പരാജിതനോ നിരാശനോ ആവുകയില്ല. വിദൂരദേശങ്ങൾപോലും അവന്റെ ഉപദേശങ്ങൾക്കുവേണ്ടി കാത്തിരിക്കുന്നു.
5ആകാശം സൃഷ്‍ടിച്ച് നിവർത്തുകയും ഭൂമിക്കും അതിലുള്ളവയ്‍ക്കും രൂപം നല്‌കുകയും അതിൽ നിവസിക്കുന്നവർക്കു ശ്വാസവും അതിൽ ചരിക്കുന്നവർക്കു ചൈതന്യവും കൊടുക്കുകയും ചെയ്ത സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ സർവേശ്വരനാകുന്നു. നീതിപൂർവം ഞാൻ നിന്നെ വിളിച്ചു, ഞാൻ കൈക്കു പിടിച്ചു നടത്തി നിന്നെ സംരക്ഷിച്ചു. 6അന്ധന്മാരുടെ കണ്ണു തുറക്കാനും തടവുകാരെ തടവറയിൽനിന്നും ഇരുട്ടിലിരിക്കുന്നവരെ ഇരുട്ടറയിൽനിന്നും മോചിപ്പിക്കാനുംവേണ്ടി 7ഞാൻ നിന്നെ ജനങ്ങൾക്ക് ഒരുടമ്പടിയും ജനതകൾക്കു പ്രകാശവുമായി നല്‌കിയിരിക്കുന്നു. ഞാനാകുന്നു സർവേശ്വരൻ, അതെന്റെ നാമം. 8എന്റെ മഹത്ത്വം മറ്റാർക്കും നല്‌കുകയില്ല. എനിക്കുള്ള സ്തുതി കൊത്തുവിഗ്രഹങ്ങൾക്കു പങ്കുവയ്‍ക്കുകയില്ല. 9ഞാൻ മുമ്പു പ്രവചിച്ചത് ഇതാ സംഭവിച്ചിരിക്കുന്നു. ഇപ്പോൾ ഞാൻ പുതിയ കാര്യങ്ങൾ പ്രസ്താവിക്കുന്നു. അതു സംഭവിക്കാൻ തുടങ്ങുന്നതിനു മുമ്പേ നിങ്ങളെ അറിയിക്കുന്നു.
ഒരു സ്തോത്രഗാനം
10സർവേശ്വരന് ഒരു പുതിയ ഗീതം ആലപിക്കുവിൻ, ഭൂമിയുടെ അറുതികളിൽനിന്ന് അവിടുത്തെ മഹത്ത്വം പ്രകീർത്തിക്കുവിൻ. സമുദ്രവും അതിലുള്ളതൊക്കെയും തീരദേശങ്ങളും അവയിലെ നിവാസികളും ആർത്തുഘോഷിക്കട്ടെ. 11മരുഭൂമിയും അതിലെ നഗരങ്ങളും കേദാർ ഗോത്രക്കാർ നിവസിക്കുന്ന ഗ്രാമങ്ങളും സ്വരം ഉയർത്തട്ടെ. സേലാനിവാസികൾ ആനന്ദഗീതം പാടട്ടെ. പർവതങ്ങളിൽനിന്നും ആർപ്പുവിളി ഉയരട്ടെ. 12വിദൂരദേശങ്ങളിൽ സർവേശ്വരന്റെ മഹത്ത്വം പ്രകീർത്തിക്കുകയും അവിടുത്തെ സ്തുതി ഘോഷിക്കുകയും ചെയ്യട്ടെ. 13സർവേശ്വരൻ വീരയോദ്ധാവിനെപ്പോലെ മുന്നേറുന്നു. പോരാളിയെപ്പോലെ തന്റെ രോഷം ജ്വലിപ്പിക്കുന്നു. അവിടുന്നു പോരിനു വിളിച്ച് അട്ടഹസിക്കുന്നു. ശത്രുക്കളുടെ നേരെ തന്റെ ശക്തി പ്രകടിപ്പിക്കുന്നു.
ദൈവത്തിന്റെ വാഗ്ദാനം
14അവിടുന്ന് അരുളിച്ചെയ്യുന്നു: “വളരെക്കാലം ഞാൻ മിണ്ടാതിരുന്നു. സ്വയം നിയന്ത്രിച്ചു, ശാന്തനായി കഴിഞ്ഞിരുന്നു. ഇപ്പോഴാകട്ടെ ഈറ്റുനോവുകൊണ്ട സ്‍ത്രീയെപ്പോലെ ഞാൻ നിലവിളിക്കും നെടുവീർപ്പിടും കിതയ്‍ക്കും. 15മലകളും പർവതങ്ങളും ഞാൻ തരിശാക്കും; അവയിലെ സർവസസ്യജാലങ്ങളെയും ഉണക്കിക്കളയും. നദികളെ കരകളാക്കും. കുളങ്ങൾ വറ്റിച്ചുകളയും. 16അന്ധന്മാരെ അവരറിയാത്ത വഴികളിലൂടെ നയിക്കും. അജ്ഞാതമായ പാതയിലൂടെ അവരെ വഴി നടത്തും. അവരുടെ മാർഗത്തിലെ ഇരുട്ട് ഞാൻ പ്രകാശമാക്കുകയും ദുർഘടസ്ഥാനങ്ങളെ സമഭൂമിയാക്കുകയും ചെയ്യും. ഇവയെല്ലാം ഞാൻ ചെയ്യും. ഞാനവരെ ഉപേക്ഷിക്കുകയില്ല. 17കൊത്തുവിഗ്രഹങ്ങളിൽ ആശ്രയം അർപ്പിക്കുകയും വാർപ്പുവിഗ്രഹങ്ങളോടു “നിങ്ങളാണ് ഞങ്ങളുടെ ദേവന്മാർ” എന്നു പറയുകയും ചെയ്യുന്നവർ ലജ്ജിതരായി പിന്തിരിയും.
ഇസ്രായേലിന്റെ അന്ധത
18“ബധിരരേ, കേട്ടറിയുവിൻ, അന്ധരേ, നോക്കിക്കാണുവിൻ, 19എന്റെ ദാസനല്ലാതെ മറ്റാരാണ് അന്ധൻ? ഞാനയച്ച ദൂതനല്ലാതെ മറ്റാരാണ് ബധിരൻ? 20എന്റെ സമർപ്പിതനെപ്പോലെ, സർവേശ്വരന്റെ ദാസനെപ്പോലെ അന്ധനായി ആരുണ്ട്? കാഴ്ചയിൽപ്പെടുന്നത് അവൻ കണ്ടു ഗ്രഹിക്കുന്നില്ല, ചെവി തുറന്നിരുന്നിട്ടും അവൻ കേൾക്കുന്നില്ല. 21അവിടുത്തെ നീതി നിമിത്തം സർവേശ്വരൻ തന്റെ നിയമം ഉൽകൃഷ്ടവും വാഴ്ത്തപ്പെടുന്നതും ആക്കാൻ കനിഞ്ഞിരിക്കുന്നു. 22കൊള്ളയ്‍ക്കും കവർച്ചയ്‍ക്കും വിധേയമായ ഒരു ജനതയാണിത്. അവരെല്ലാം ഗുഹകളിൽ കുടുങ്ങിയിരിക്കുന്നു; കാരാഗൃഹങ്ങളിൽ അടയ്‍ക്കപ്പെട്ടിരിക്കുന്നു. രക്ഷിക്കാനാരുമില്ലാത്ത വേട്ടമൃഗമായും, “മടക്കിക്കൊടുക്കുക” എന്നു പറയാനാളില്ലാത്ത കൊള്ള വസ്തുവായും അവർ തീർന്നിരിക്കുന്നു. 23നിങ്ങളിൽ ആരിതിനു ചെവി കൊടുക്കും? ഇനിയെങ്കിലും ശ്രദ്ധയോടു കേൾക്കാൻ നിങ്ങളിൽ ആരുണ്ട്? 24ആരാണു യാക്കോബിനെ കൊള്ളക്കാർക്കും ഇസ്രായേലിനെ കവർച്ചക്കാർക്കും വിട്ടുകൊടുത്തത്? സർവേശ്വരൻ തന്നെയല്ലേ? അവിടുത്തോട് അവർ പാപം ചെയ്തു. അവിടുത്തെ വഴികളിൽ അവർ നടന്നില്ല; അവിടുത്തെ നിയമം അവർ അനുസരിച്ചില്ല. 25അതുകൊണ്ട് അവിടുന്നു തന്റെ കോപാഗ്നിയും യുദ്ധത്തിന്റെ കാഠിന്യവും ഇസ്രായേലിന്റെ മേൽ പകർന്നു. അതു ചുറ്റും ആളിക്കത്തിയിട്ടും അവർ ഗ്രഹിച്ചില്ല. പൊള്ളലേറ്റിട്ടും അവർക്കുള്ളിൽ തട്ടിയില്ല.

Currently Selected:

ISAIA 42: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy