YouVersion Logo
Search Icon

GENESIS 44

44
കാണാതായ പാത്രം
1യോസേഫ് കാര്യസ്ഥനോട് ഇപ്രകാരം കല്പിച്ചു: “അവർക്കു കൊണ്ടുപോകാവുന്നിടത്തോളം ധാന്യങ്ങൾ ചാക്കുകളിൽ നിറയ്‍ക്കുക. ഓരോരുത്തരുടെയും പണം ചാക്കിന്റെ വായ്‍ക്കൽത്തന്നെ വയ്‍ക്കണം. 2ഇളയവന്റെ ചാക്കിന്റെ വായ്‍ക്കൽ പണത്തോടൊപ്പം എന്റെ വെള്ളിപ്പാത്രം കൂടെ വയ്‍ക്കുക.” യോസേഫ് പറഞ്ഞതുപോലെ അയാൾ ചെയ്തു. 3നേരം വെളുത്തപ്പോൾ കഴുതകളുമായി അവർ യാത്രയായി. 4അവർ പട്ടണത്തിൽനിന്ന് അധികം അകലെ ആകുന്നതിനു മുമ്പ് യോസേഫ് കാര്യസ്ഥനോടു പറഞ്ഞു: “വേഗം അവരെ പിന്തുടരുക; അവരുടെ ഒപ്പം എത്തി പറയണം, നിങ്ങൾ നന്മയ്‍ക്കു പകരം തിന്മ ചെയ്തതെന്തുകൊണ്ട്? 5എന്തിനു നിങ്ങൾ അദ്ദേഹത്തിന്റെ വെള്ളിപ്പാത്രം മോഷ്‍ടിച്ചു? എന്റെ യജമാനൻ പാനം ചെയ്യുന്നത് ഈ പാത്രത്തിൽനിന്നല്ലേ? ഇതുപയോഗിച്ചല്ലേ അദ്ദേഹം ലക്ഷണം നോക്കുന്നത്? നിങ്ങൾ ചെയ്തത് തെറ്റായിപ്പോയി.” 6അയാൾ അവരുടെ ഒപ്പമെത്തി അപ്രകാരം പറഞ്ഞു. 7അവർ അയാളോടു പറഞ്ഞു: “യജമാനനേ, അങ്ങ് ഇങ്ങനെ സംസാരിക്കുന്നതെന്ത്? അങ്ങയുടെ ദാസന്മാരായ ഞങ്ങൾ ഇങ്ങനെ ഒരിക്കലും ചെയ്യുകയില്ല. 8ഞങ്ങൾ ചാക്കുകളഴിച്ചപ്പോൾ കണ്ട പണം കനാൻദേശത്തുനിന്ന് തിരിച്ചുകൊണ്ടുവന്നില്ലേ? പിന്നെ അങ്ങയുടെ യജമാനന്റെ ഭവനത്തിൽനിന്നു ഞങ്ങൾ വെള്ളിയോ സ്വർണമോ മോഷ്‍ടിക്കുമോ? 9ഞങ്ങളിൽ ആരുടെയെങ്കിലും ചാക്കിൽ അതു കണ്ടാൽ അവൻ മരിക്കട്ടെ; അവശേഷിക്കുന്ന ഞങ്ങൾ യജമാനന് അടിമകളായിരുന്നുകൊള്ളാം.” 10“നിങ്ങൾ പറഞ്ഞതുപോലെ തന്നെയാകട്ടെ” എന്ന് അയാൾ പറഞ്ഞു. “ആരുടെ പക്കൽ അതു കാണുന്നുവോ അവൻ എന്റെ അടിമയായിരിക്കും. മറ്റുള്ളവർ കുറ്റക്കാരായിരിക്കുകയില്ല” എന്നും അയാൾ പറഞ്ഞു. 11ഓരോരുത്തനും അവരവരുടെ ചാക്കുകൾ വേഗത്തിൽ താഴെയിറക്കി അഴിച്ചു. 12മൂത്തവന്റെ തുടങ്ങി ഏറ്റവും ഇളയവന്റെവരെ ഓരോരുത്തരുടെയും ചാക്ക് അയാൾ പരിശോധിച്ചു. വെള്ളിപ്പാത്രം ബെന്യാമീന്റെ ചാക്കിൽ കണ്ടെത്തി. 13തീവ്രദുഃഖംകൊണ്ട് അവർ വസ്ത്രങ്ങൾ പിച്ചിക്കീറി. സാധനങ്ങൾ കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്കു മടങ്ങിവന്നു. 14യെഹൂദായും സഹോദരന്മാരും യോസേഫിന്റെ ഭവനത്തിലെത്തിയപ്പോൾ അദ്ദേഹം അവിടെയുണ്ടായിരുന്നു. അവർ അദ്ദേഹത്തിന്റെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ചു. 15യോസേഫ് അവരോടു പറഞ്ഞു: “നിങ്ങൾ എന്താണ് ഈ ചെയ്തത്? എന്നെപ്പോലെ ഒരാളിനു ലക്ഷണവിദ്യയിലൂടെ ഈ കാര്യം മനസ്സിലാകുമെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടെയോ?” 16യെഹൂദാ പറഞ്ഞു: “യജമാനനേ, ഞങ്ങൾ അങ്ങയോട് എന്തു പറയും; ഞങ്ങൾ എങ്ങനെ ബോധ്യപ്പെടുത്തും? എങ്ങനെ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കും? ഞങ്ങളുടെ അകൃത്യം ദൈവം കണ്ടെത്തി; ഞങ്ങൾ ഇതാ, ആരുടെ പക്കൽ വെള്ളിപ്പാത്രം കണ്ടെത്തിയോ അവനും ഞങ്ങളും അങ്ങയുടെ അടിമകളായിത്തീർന്നിരിക്കുന്നു.”
17എന്നാൽ അദ്ദേഹം പറഞ്ഞു: “അതു വേണ്ടാ, അങ്ങനെ ഞാനൊരിക്കലും ചെയ്യുകയില്ല; ആരുടെ പക്കൽ എന്റെ പാത്രം കണ്ടെത്തിയോ അവൻ മാത്രം എന്റെ അടിമ ആയാൽ മതി. നിങ്ങൾക്ക് സമാധാനത്തോടെ പിതാവിന്റെ അടുക്കലേക്കു പോകാം.”
18യെഹൂദാ യോസേഫിനെ സമീപിച്ചു പറഞ്ഞു: “എന്റെ യജമാനനേ, അങ്ങയുടെ ദാസൻ ഒരു വാക്കു ബോധിപ്പിച്ചുകൊള്ളട്ടെ. അങ്ങയുടെ കോപം അടിയന്റെ നേരേ ജ്വലിക്കരുതേ. അങ്ങു ഫറവോയ്‍ക്ക് സമനല്ലേ? 19‘നിങ്ങൾക്കൊരു സഹോദരനോ പിതാവോ ഉണ്ടോ’ എന്ന് യജമാനൻ അവിടുത്തെ ദാസന്മാരോടു ചോദിച്ചു. 20അപ്പോൾ ഞങ്ങൾ പറഞ്ഞു, ‘വാർധക്യത്തിലെത്തിയ പിതാവും ഒരു ഇളയ സഹോദരനും ഞങ്ങൾക്കുണ്ട്. അവൻ പിതാവിന്റെ വാർധക്യകാലത്തു ജനിച്ചവനാണ്. അവന്റെ ഒരു സഹോദരൻ മരിച്ചുപോയി. അവന്റെ അമ്മയുടെ പുത്രന്മാരിൽ അവൻ മാത്രമേ ഇപ്പോൾ ശേഷിച്ചിട്ടുള്ളൂ. അവൻ അപ്പന്റെ ഇഷ്ടപുത്രനുമാകുന്നു.” 21അങ്ങയുടെ ഈ ദാസന്മാരോട്, ‘അവനെ കൊണ്ടുവരിക ഞാൻ കാണട്ടേ’ എന്ന് അങ്ങു പറഞ്ഞു. 22മറുപടിയായി, ‘അവനെ പിതാവിന്റെ അടുക്കൽനിന്നു കൊണ്ടുവരിക പ്രയാസമാണ്; കൊണ്ടുവന്നാൽ അപ്പൻ മരിച്ചുപോകും’ എന്നു ഞങ്ങൾ അങ്ങയോടു പറഞ്ഞിരുന്നു. 23അവനെ കൊണ്ടുവരാതെ ഒരിക്കലും എന്നെ കാണുകയില്ല’ എന്ന് അങ്ങു പറഞ്ഞു. 24ഞങ്ങൾ തിരിച്ചുചെന്ന് എന്റെ പിതാവിനോട് അങ്ങു കല്പിച്ചതെല്ലാം അറിയിച്ചു. 25കുറച്ചു ധാന്യം കൂടി വാങ്ങിക്കൊണ്ടുവരാൻ പിതാവ് ആവശ്യപ്പെട്ടപ്പോൾ ഞങ്ങൾ പറഞ്ഞു: 26‘ഞങ്ങൾക്കു പോകാൻ നിവൃത്തിയില്ല; ഇളയ സഹോദരൻ കൂടെവന്നാൽ ഞങ്ങൾ പോകാം; അവനെ കൂടാതെ ഞങ്ങൾക്ക് അദ്ദേഹത്തിന്റെ അടുക്കൽ ചെല്ലാൻ സാധ്യമല്ല.’ 27അപ്പോൾ അങ്ങയുടെ ദാസനായ എന്റെ പിതാവു പറഞ്ഞു: ‘എന്റെ ഭാര്യ രണ്ടു പുത്രന്മാരെ പ്രസവിച്ചു; 28ഒരാൾ എന്നെ വിട്ടുപോയി; അവനെ വന്യമൃഗങ്ങൾ കടിച്ചുകീറിയിരിക്കും. പിന്നീടൊരിക്കലും അവനെ കണ്ടിട്ടില്ല. 29ഇവനെ നിങ്ങൾ കൊണ്ടുപോകുകയും ഇവന് എന്തെങ്കിലും സംഭവിക്കുകയും ചെയ്താൽ വാർധക്യത്തിലെത്തിയിരിക്കുന്ന ഞാൻ ദുഃഖത്തോടുകൂടി പാതാളത്തിലേക്ക് പോകേണ്ടിവരും. 30ഈ ബാലൻ ഞങ്ങളുടെ കൂടെയില്ലാതെ പിതാവിന്റെ അടുക്കൽ ഞങ്ങൾ ചെന്നാൽ അദ്ദേഹം മരിക്കും. കാരണം, അദ്ദേഹത്തിന്റെ ജീവൻ ഇവന്റെ ജീവനോട് അത്രയ്‍ക്ക് ഒട്ടിയിരിക്കുന്നു. 31അങ്ങയുടെ ഈ ദാസന്മാർ ഞങ്ങളുടെ പിതാവിനെ വാർധക്യകാലത്ത് ദുഃഖത്തോടെ പാതാളത്തിലേക്ക് അയയ്‍ക്കുകയായിരിക്കും അതിന്റെ ഫലം. 32ഈ ബാലനെ തിരിച്ചു കൊണ്ടുചെല്ലുന്നില്ലെങ്കിൽ മരണപര്യന്തം ഞാൻ പിതാവിന്റെ ദൃഷ്‍ടിയിൽ കുറ്റക്കാരനായിരിക്കുമെന്നു പ്രതിജ്ഞ ചെയ്തിട്ടാണ് അങ്ങയുടെ ദാസൻ ഇവനെ കൊണ്ടുവന്നത്. 33അതുകൊണ്ട് ഇവനു പകരം അങ്ങയുടെ അടിമയായിരിക്കാൻ എന്നെ അനുവദിച്ചാലും. ബാലനെ എന്റെ സഹോദരന്മാരോടൊന്നിച്ച് മടങ്ങിപ്പോകാൻ അനുവദിക്കണമേ. 34അവനെ കൂടാതെ ഞങ്ങൾ എങ്ങനെ പിതാവിന്റെ അടുക്കൽ പോകും. അദ്ദേഹത്തിനുണ്ടാകുന്ന ദുരന്തം ഞാൻ എങ്ങനെ സഹിക്കും.”

Currently Selected:

GENESIS 44: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy