YouVersion Logo
Search Icon

GENESIS 42

42
യോസേഫിന്റെ സഹോദരന്മാർ
1ഈജിപ്തിൽ ഭക്ഷണസാധനങ്ങളുണ്ടെന്നു കേട്ട് യാക്കോബ് പുത്രന്മാരോടു പറഞ്ഞു: “നിങ്ങൾ വെറുതെ നോക്കി നില്‌ക്കുന്നത് എന്ത്? 2ഈജിപ്തിൽ ധാന്യങ്ങൾ ഉണ്ടെന്നു കേൾക്കുന്നു. അവിടെ ചെന്ന് നമുക്കുവേണ്ടി ധാന്യം വാങ്ങുവിൻ, പട്ടിണികിടന്ന് മരിക്കാതെ കഴിയാമല്ലോ.” 3അങ്ങനെ ധാന്യങ്ങൾ വാങ്ങാൻ യോസേഫിന്റെ പത്തു സഹോദരന്മാരും ഈജിപ്തിലേക്കു പോയി. 4യോസേഫിന്റെ സഹോദരനായ ബെന്യാമീനെ മാത്രം യാക്കോബ് അയച്ചില്ല. അവന് ആപത്തു പിണഞ്ഞാലോ എന്ന് അദ്ദേഹം ഭയപ്പെട്ടു. 5കനാൻദേശത്തെല്ലാം ക്ഷാമമായിരുന്നതിനാൽ യാക്കോബിന്റെ പുത്രന്മാരും മറ്റുള്ളവരോടൊപ്പം ധാന്യം വാങ്ങാൻ ചെന്നു. 6ദേശാധിപതിയായ യോസേഫ് തന്നെയായിരുന്നു ധാന്യവില്പനയുടെ ചുമതല വഹിച്ചിരുന്നത്. യോസേഫിന്റെ സഹോദരന്മാർ അവിടെച്ചെന്ന് അദ്ദേഹത്തെ സാഷ്ടാംഗം നമസ്കരിച്ചു. 7യോസേഫ് അവരെ തിരിച്ചറിഞ്ഞെങ്കിലും അപരിചിതരോടെന്നപോലെയാണു പെരുമാറിയത്. അദ്ദേഹം അവരോടു ചോദിച്ചു: “നിങ്ങൾ എവിടെനിന്നു വരുന്നു?” “ഞങ്ങൾ കനാൻദേശത്തുനിന്നു ധാന്യം വാങ്ങാൻ വന്നവരാണ്.” അവർ മറുപടി പറഞ്ഞു. 8യോസേഫ് അവരെ മനസ്സിലാക്കിയെങ്കിലും അവർ യോസേഫിനെ തിരിച്ചറിഞ്ഞില്ല. 9താൻ പണ്ടു കണ്ട സ്വപ്നങ്ങൾ യോസേഫ് ഓർത്തു; അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങൾ ചാരന്മാരാണ്; രാജ്യത്തിന്റെ ദൗർബല്യം കണ്ടുപിടിക്കാനല്ലേ നിങ്ങൾ വന്നിരിക്കുന്നത്?” 10സഹോദരന്മാർ പറഞ്ഞു: “അല്ല യജമാനനേ! അങ്ങയുടെ ദാസന്മാരായ ഞങ്ങൾ ധാന്യം വാങ്ങാൻവേണ്ടി മാത്രം വന്നവരാണ്. 11ഞങ്ങളെല്ലാവരും ഒരപ്പന്റെ മക്കളാണ്; ഞങ്ങൾ പറയുന്നതു നേരാണ്. അങ്ങയുടെ ദാസന്മാരായ ഞങ്ങൾ ചാരന്മാരല്ല.” 12യോസേഫ് പറഞ്ഞു: “അങ്ങനെയല്ല; നിങ്ങൾ രാജ്യത്തിന്റെ ദൗർബല്യം കണ്ടുപിടിക്കാൻ വന്നവർ തന്നെ.” 13അവർ പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ ഞങ്ങൾ പന്ത്രണ്ടു സഹോദരന്മാരാകുന്നു. ഞങ്ങളെല്ലാവരും കനാൻദേശത്തുള്ള ഒരു പിതാവിന്റെ മക്കളാണ്; ഇളയവൻ പിതാവിന്റെ അടുക്കലുണ്ട്; ഒരാൾ മരിച്ചുപോയി.” 14എന്നാൽ യോസേഫ് പറഞ്ഞു: “ഞാൻ പറഞ്ഞതാണു വാസ്തവം. നിങ്ങൾ ചാരന്മാർതന്നെ. 15ഞാൻ നിങ്ങളെ ഒന്നു പരീക്ഷിക്കട്ടെ; നിങ്ങളുടെ ഇളയ സഹോദരനെ കൊണ്ടുവരാതെ നിങ്ങൾ ഇവിടെനിന്നു പോകാൻ പാടില്ലെന്ന് ഫറവോയുടെ നാമത്തിൽ ഞാൻ കല്പിക്കുന്നു. 16നിങ്ങളിൽ ഒരാൾ പോയി അവനെ കൂട്ടിക്കൊണ്ടുവരിക. ബാക്കിയുള്ളവർ തടവിൽ കഴിയട്ടെ. നിങ്ങൾ പറയുന്നതു സത്യമാണോ എന്ന് അറിയാമല്ലോ. അല്ലെങ്കിൽ ഫറവോയുടെ നാമത്തിൽ ഞാൻ പറയുന്നു, നിങ്ങൾ ചാരന്മാർതന്നെ.” 17പിന്നീട് യോസേഫ് അവരെ മൂന്നു ദിവസത്തേക്ക് തടവിലാക്കി. 18മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞു: “ഞാൻ ദൈവഭയമുള്ളവനാണ്. ഞാൻ ഒരു കാര്യം ചെയ്യാം; അങ്ങനെ നിങ്ങളുടെ ജീവൻ രക്ഷിക്കുക. 19നിങ്ങളിൽ ഒരാൾ തടവിൽ കഴിയട്ടെ; മറ്റുള്ളവർ വീട്ടിലെ പട്ടിണി അകറ്റാൻ ധാന്യവുമായി പൊയ്‍ക്കൊള്ളുക. 20പക്ഷേ നിങ്ങളുടെ ഇളയസഹോദരനെ ഇവിടെ കൊണ്ടുവരണം. അപ്പോൾ നിങ്ങൾ പറയുന്നതു സത്യമെന്നു ഞാൻ ഗ്രഹിക്കും; നിങ്ങളെ കൊല്ലുകയുമില്ല.” 21അതവർ സമ്മതിച്ചു. അവർ അന്യോന്യം പറഞ്ഞു: “അന്ന് നമ്മുടെ സഹോദരനോടു ചെയ്ത കുറ്റത്തിന്റെ ഫലമാണ് ഈ ദുരിതമെല്ലാം. കരുണയ്‍ക്കായി അവൻ കേണപേക്ഷിച്ചിട്ടും നാം കൂട്ടാക്കിയില്ല. ഇതെല്ലാം നാം അനുഭവിക്കേണ്ടതു തന്നെ.” 22രൂബേൻ പറഞ്ഞു: “ബാലനെ ഉപദ്രവിക്കരുതെന്ന് അന്ന് ഞാൻ പറഞ്ഞതല്ലേ? നിങ്ങൾ അതു ശ്രദ്ധിച്ചില്ല. ഇപ്പോൾ അവന്റെ രക്തത്തിനു നാം കണക്കു പറയേണ്ടിവന്നിരിക്കുന്നു.” 23തങ്ങൾ പരസ്പരം പറയുന്നതു യോസേഫ് ഗ്രഹിച്ചെന്ന് അവർ മനസ്സിലാക്കിയില്ല. ദ്വിഭാഷിയുടെ സഹായത്തോടെയാണ് അവർ സംസാരിച്ചിരുന്നത്. 24യോസേഫ് അവരുടെ അടുത്തുനിന്നു മാറിപ്പോയി കരഞ്ഞു. പിന്നെയും അവരുടെ അടുക്കൽ വന്ന് അവരോടു സംസാരിച്ചു; അവർ കാൺകെ ശിമെയോനെ ബന്ധനസ്ഥനാക്കുകയും ചെയ്തു. 25ഓരോരുത്തരുടെയും ചാക്കുകളിൽ ധാന്യം നിറച്ചിട്ട് അവരുടെ പണം അവരവരുടെ ചാക്കിൽതന്നെ വയ്‍ക്കാനും യാത്രയ്‍ക്കാവശ്യമായ ഭക്ഷണസാധനങ്ങൾ കൊടുക്കാനും യോസേഫ് കല്പന കൊടുത്തു. ഭൃത്യന്മാർ അങ്ങനെ ചെയ്തു. 26ധാന്യം കഴുതപ്പുറത്തു കയറ്റി അവർ യാത്ര തിരിച്ചു. 27വഴിയമ്പലത്തിൽവച്ചു കഴുതയ്‍ക്ക് ആഹാരം കൊടുക്കുന്നതിന് അവരിൽ ഒരാൾ ചാക്കഴിച്ചപ്പോൾ പണം ചാക്കിന്റെ വായ്‍ക്കൽ തന്നെയിരിക്കുന്നതു കണ്ടു. 28“എന്റെ പണം ചാക്കിന്റെ വായ്‍ക്കൽതന്നെ ഇരിപ്പുണ്ട്” എന്ന് അവൻ സഹോദരന്മാരോടു പറഞ്ഞു. അതു കേട്ടപ്പോൾ അവർ പരിഭ്രമിച്ചു. അവർ വിറച്ചുകൊണ്ട് അന്യോന്യം പറഞ്ഞു: “ദൈവം എന്താണു നമ്മോട് ഇങ്ങനെ ചെയ്തത്?” 29അവർ കനാനിൽ പിതാവിന്റെ അടുക്കൽ തിരിച്ചെത്തിയപ്പോൾ സംഭവിച്ചതെല്ലാം വിവരിച്ചുപറഞ്ഞു: 30“ദേശാധിപതിയായ ഉദ്യോഗസ്ഥൻ ഞങ്ങൾ ചാരന്മാരാണെന്നു പറഞ്ഞു ഞങ്ങളോടു പരുഷമായിട്ടാണു സംസാരിച്ചത്. 31എന്നാൽ ഞങ്ങൾ പറഞ്ഞു: 32‘ഞങ്ങൾ ചാരന്മാരല്ല ഞങ്ങൾ പറയുന്നതു വാസ്തവമാണ് ഒരേ പിതാവിന്റെ പുത്രന്മാരായ പന്ത്രണ്ടു സഹോദരന്മാരാണു ഞങ്ങൾ; ഒരാൾ മരിച്ചുപോയി; ഏറ്റവും ഇളയ സഹോദരൻ പിതാവിന്റെകൂടെ കനാൻദേശത്തു പാർക്കുന്നു.’ 33ദേശാധിപതി അപ്പോൾ ഞങ്ങളോടു പറഞ്ഞു: ‘നിങ്ങൾ നേരാണ് പറയുന്നതെന്ന് എങ്ങനെ അറിയും? നിങ്ങളുടെ സഹോദരന്മാരിൽ ഒരാൾ ഇവിടെ നില്‌ക്കട്ടെ. പട്ടിണി കിടക്കുന്ന നിങ്ങളുടെ കുടുംബങ്ങൾക്കാവശ്യമായ ധാന്യവുംകൊണ്ടു മറ്റുള്ളവർക്കു പോകാം. 34നിങ്ങളുടെ ഇളയ സഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരിക; അപ്പോൾ നിങ്ങൾ ചാരന്മാരല്ലെന്നും നിങ്ങൾ പറഞ്ഞതു നേരാണെന്നും ഞാൻ ഗ്രഹിക്കും. പിന്നീടു നിങ്ങളുടെ സഹോദരനെ വിട്ടുതരാം. നിങ്ങൾക്ക് ഇവിടെ വ്യാപാരംചെയ്തു പാർക്കുകയും ആകാം.’ ” 35ചാക്കുകളുടെ കെട്ടഴിച്ചപ്പോൾ ഓരോരുത്തനും കൊടുത്ത പണം അവരവരുടെ ചാക്കിൽത്തന്നെ ഇരിക്കുന്നതു കണ്ടു. അവരും പിതാവും ഈ പണം കണ്ടപ്പോൾ ഭയംകൊണ്ടു വിറച്ചു. 36പിതാവ് അവരോടു പറഞ്ഞു: “നിങ്ങൾ എനിക്കു പുത്രദുഃഖം വരുത്തുന്നു. യോസേഫ് പോയി; ശിമെയോനും പോയി; ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകുന്നു. ഇതെല്ലാം എനിക്ക് അനുഭവിക്കേണ്ടിവന്നല്ലോ.” 37അപ്പോൾ രൂബേൻ പിതാവിനോടു പറഞ്ഞു: “ഞാൻ അവനെ തിരിച്ചു കൊണ്ടുവരുന്നില്ലെങ്കിൽ എന്റെ രണ്ടു പുത്രന്മാരെയും കൊന്നുകളയുക; അവനെ എന്റെ കൈയിൽ ഏല്പിക്കുക; ഞാൻ അവനെ തിരിച്ചുകൊണ്ടുവരാം.” 38എന്നാൽ യാക്കോബു പറഞ്ഞു: “എന്റെ മകനെ കൊണ്ടുപോകാൻ ഞാൻ അനുവദിക്കുകയില്ല; അവന്റെ സഹോദരൻ മരിച്ചുപോയി; അവൻ മാത്രം ശേഷിച്ചിരിക്കുന്നു. വഴിയിൽവച്ച് അവന് എന്തെങ്കിലും സംഭവിച്ചാൽ വാർധക്യത്തിലെത്തിയ എനിക്കു ദുഃഖത്തോടുകൂടി പാതാളത്തിലേക്കു പോകേണ്ടിവരും.”

Currently Selected:

GENESIS 42: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy