YouVersion Logo
Search Icon

EZRA 5

5
ദേവാലയത്തിന്റെ പണി തുടരുന്നു
1പ്രവാചകന്മാരായ ഹഗ്ഗായിയും ഇദ്ദോയുടെ പുത്രൻ സെഖര്യായും ഇസ്രായേലിന്റെ ദൈവത്തിന്റെ നാമത്തിൽ യെഹൂദ്യയിലും യെരൂശലേമിലുമുള്ള യെഹൂദന്മാരോടു പ്രവചിച്ചു. 2അപ്പോൾ ശെയൽതീയേലിന്റെ പുത്രൻ സെരുബ്ബാബേലും യോസാദാക്കിന്റെ പുത്രൻ യേശുവയും ചേർന്നു യെരൂശലേമിലെ ദേവാലയത്തിന്റെ പണി പുനരാരംഭിച്ചു. ദൈവത്തിന്റെ പ്രവാചകന്മാരും അവരെ സഹായിച്ചു. 3നദിക്ക് അക്കരെയുള്ള പ്രവിശ്യയുടെ ഗവർണർ തത്നായിയും ശെഥർ-ബോസ്നായിയും സഹപ്രവർത്തകരും അപ്പോൾ അവരുടെ അടുക്കൽ വന്നു ചോദിച്ചു: “ഈ ആലയം പണിയാനും പൂർത്തിയാക്കാനും നിങ്ങൾക്ക് അനുവാദം നല്‌കിയത് ആര്?” 4ആലയം പണിയാൻ സഹായിക്കുന്നവരുടെ പേര് അവർ ചോദിച്ചു. 5എന്നാൽ ദൈവത്തിന്റെ കടാക്ഷം യെഹൂദാനേതാക്കന്മാരുടെമേൽ ഉണ്ടായിരുന്നതുകൊണ്ടു ദാരിയൂസിന്റെ അടുക്കൽ വിവരം ഉണർത്തിച്ചു മറുപടി ലഭിക്കുന്നതുവരെ അവരുടെ പണി തടയപ്പെട്ടില്ല. 6നദിക്ക് അക്കരെയുള്ള പ്രവിശ്യയുടെ ഗവർണർ തത്നായിയും ശെഥർ-ബോസ്നായിയും സഹപ്രവർത്തകരായ അധികാരികളും ചേർന്ന് 7ദാരിയൂസിന് ഇപ്രകാരം ഒരു കത്തെഴുതി: “ദാരിയൂസ് രാജാവിനു സർവമംഗളങ്ങളും ഉണ്ടാകട്ടെ. 8അവിടുന്ന് അറിഞ്ഞാലും; ഞങ്ങൾ യെഹൂദാസംസ്ഥാനത്തിൽ അത്യുന്നത ദൈവത്തിന്റെ ആലയത്തിലേക്കു ചെന്നു; അവർ വലിയ കല്ലുകൊണ്ട് അതു പണിയുകയാണ്. ചുമരുകളിൽ ഉത്തരം വയ്‍ക്കുന്നു; പണി ഊർജിതമായി മുന്നേറിക്കൊണ്ടിരിക്കുന്നു. 9ആരുടെ ഉത്തരവനുസരിച്ചാണ് ആലയം പണിയുകയും പൂർത്തീകരിക്കുകയും ചെയ്യുന്നത് എന്ന് ഞങ്ങൾ അവരുടെ പ്രമാണികളോടു ചോദിച്ചു. 10അവിടുത്തെ സന്നിധിയിൽ അറിയിക്കാൻ പ്രമാണികളുടെ പേരുകൾ ഞങ്ങൾ അന്വേഷിക്കുകയും ചെയ്തു. 11“അവർ മറുപടി പറഞ്ഞു: ‘സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനായ ദൈവത്തിന്റെ ദാസന്മാരാണ് ഞങ്ങൾ. അനേകവർഷങ്ങൾക്കു മുമ്പ് ഇസ്രായേലിലെ മഹാനായ ഒരു രാജാവ് നിർമ്മിച്ച ഈ ആലയം ഞങ്ങൾ വീണ്ടും പണിയുകയാണ്. 12ഞങ്ങളുടെ പിതാക്കന്മാർ സ്വർഗത്തിലെ ദൈവത്തെ പ്രകോപിപ്പിച്ചതിനാൽ ബാബിലോണിലെ കല്ദയരാജാവായ നെബുഖദ്നേസരിന്റെ കൈയിൽ അവിടുന്നു ഞങ്ങളെ ഏല്പിച്ചു. അയാൾ ഈ ദേവാലയം നശിപ്പിക്കുകയും ജനങ്ങളെ ബാബിലോണിലേക്കു കൊണ്ടുപോകുകയും ചെയ്തു. 13സൈറസ്‍രാജാവ് ബാബിലോൺ പിടിച്ചടക്കി ഭരണം ആരംഭിച്ചതിന്റെ ഒന്നാം വർഷം ഈ ആലയം പണിയാൻ അദ്ദേഹം കല്പന നല്‌കി. 14നെബുഖദ്നേസർ യെരൂശലേമിലെ ആലയത്തിൽനിന്ന് എടുത്തുകൊണ്ടുപോയി ബാബിലോണിലെ ക്ഷേത്രത്തിൽ വച്ചിരുന്ന സ്വർണംകൊണ്ടും വെള്ളികൊണ്ടും നിർമ്മിച്ച പാത്രങ്ങൾ സൈറസ്‍രാജാവ് അവിടെനിന്ന് എടുപ്പിച്ചു താൻ ദേശാധിപതിയായി നിയമിച്ചിരുന്ന ശേശ്ബസ്സറെ ഏല്പിച്ചു.’ 15സൈറസ് അയാളോടു പറഞ്ഞു: ‘ഈ പാത്രങ്ങൾ നീ എടുത്ത് യെരൂശലേമിലെ ദേവാലയത്തിൽ കൊണ്ടുചെന്നു വയ്‍ക്കുക; ദേവാലയം യഥാസ്ഥാനത്തുതന്നെ പണിയട്ടെ.’ 16അങ്ങനെ ശേശ്ബസ്സർ വന്ന് യെരൂശലേമിലെ ദേവാലയത്തിന് അടിസ്ഥാനമിട്ടു. അന്നുമുതൽ ഇന്നുവരെ അതിന്റെ പണി തുടരുന്നു. ഇതുവരെ അതിന്റെ പണി തീർന്നിട്ടില്ല.
17“അതുകൊണ്ട് അവിടുന്നു തിരുമനസ്സുണ്ടായി യെരൂശലേമിലെ ഈ ദേവാലയം പണിയുന്നതിനു സൈറസ്‍രാജാവ് കല്പന കൊടുത്തിട്ടുണ്ടോ എന്നു ബാബിലോണിലെ രാജകീയ രേഖകൾ പരിശോധിച്ച് അവിടുത്തെ ഹിതം ഞങ്ങളെ അറിയിച്ചാലും.”

Currently Selected:

EZRA 5: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy