YouVersion Logo
Search Icon

EZRA 3

3
ആരാധന പുനരാരംഭിക്കുന്നു
1പട്ടണങ്ങളിൽ വസിച്ചുപോന്ന ഇസ്രായേൽജനം ഏഴാം മാസത്തിൽ ഏകമനസ്സോടെ യെരൂശലേമിൽ ഒത്തുകൂടി. 2യോസാദാക്കിന്റെ പുത്രൻ യേശുവയും സഹപുരോഹിതന്മാരും ശെയൽതീയേലിന്റെ പുത്രൻ സെരുബ്ബാബേലും ബന്ധുജനങ്ങളും ചേർന്നു ദൈവപുരുഷനായ മോശയുടെ ധർമശാസ്ത്രത്തിൽ എഴുതിയിരിക്കുന്നതുപോലെ, ഹോമയാഗങ്ങൾ അർപ്പിക്കാൻ ഇസ്രായേലിന്റെ ദൈവത്തിനു യാഗപീഠം പണിതു. 3തദ്ദേശവാസികളെ ഭയപ്പെട്ടിരുന്നെങ്കിലും അവർ പൂർവസ്ഥാനത്തുതന്നെ അതു നിർമ്മിച്ചു; അതിന്മേൽ രാവിലെയും വൈകുന്നേരവും സർവേശ്വരന് ഹോമയാഗങ്ങൾ അർപ്പിച്ചു. 4ധർമശാസ്ത്രവിധിപ്രകാരം അവർ കൂടാരപ്പെരുന്നാൾ ആചരിച്ചു. നിയമപ്രകാരം നിത്യേന അനുഷ്ഠിക്കേണ്ട ഹോമയാഗങ്ങൾ അവർ മുടക്കംകൂടാതെ അർപ്പിച്ചു. 5പിന്നീട് അവർ നിരന്തരഹോമയാഗങ്ങളും അമാവാസിയിലെയും സർവേശ്വരന്റെ എല്ലാ നിശ്ചിത പെരുന്നാളുകളിലെയും യാഗങ്ങളും സ്വമേധാദാനം നടത്തുന്നവരുടെ യാഗങ്ങളും അർപ്പിച്ചു. 6ഏഴാംമാസം ഒന്നാം ദിവസം അവർ സർവേശ്വരനു ഹോമയാഗം അർപ്പിക്കാൻ തുടങ്ങി. അപ്പോഴും സർവേശ്വരന്റെ മന്ദിരത്തിന്റെ അടിസ്ഥാനം ഇട്ടിരുന്നില്ല.
ദേവാലയ നിർമ്മാണം ആരംഭിക്കുന്നു
7പേർഷ്യൻരാജാവായ സൈറസിന്റെ അനുവാദത്തോടെ കല്പണിക്കാർക്കും മരപ്പണിക്കാർക്കും പണവും ലെബാനോനിൽനിന്ന് കടൽവഴി യോപ്പയിലേക്കു ദേവദാരു കൊണ്ടുവരുന്നതിന് സീദോന്യർക്കും സോർനിവാസികൾക്കും ഭക്ഷണപാനീയങ്ങളും എണ്ണയും കൂലിയായി നല്‌കി. 8അവർ യെരൂശലേം ദേവാലയത്തിങ്കലേക്കു വന്നതിന്റെ രണ്ടാം വർഷം രണ്ടാം മാസം ശെയൽതീയേലിന്റെ പുത്രൻ സെരുബ്ബാബേലും യോസാദാക്കിന്റെ പുത്രൻ യേശുവയും ബന്ധുജനങ്ങളും പുരോഹിതന്മാരും ലേവ്യരും പ്രവാസം കഴിഞ്ഞുവന്ന മറ്റെല്ലാ ജനങ്ങളും ചേർന്നു പണി ആരംഭിച്ചു. ഇരുപതു വയസ്സിനുമേൽ പ്രായമുള്ള ലേവ്യരെ സർവേശ്വരന്റെ മന്ദിരത്തിന്റെ പണിയുടെ മേൽനോട്ടം വഹിക്കാൻ നിയമിച്ചു. 9യേശുവയും പുത്രന്മാരും ചാർച്ചക്കാരും കദ്മീയേലും പുത്രന്മാരും യൂദായുടെ മക്കളും ഹെനാദാദിന്റെ പുത്രന്മാരും ലേവ്യരും അവരുടെ പുത്രന്മാരും ഒരുമിച്ച് സർവേശ്വരന്റെ മന്ദിരത്തിന്റെ പണിക്കാരുടെ മേൽനോട്ടം വഹിച്ചു. 10പണിക്കാർ ദേവാലയത്തിന് അടിസ്ഥാനം ഇട്ടപ്പോൾ ഇസ്രായേൽരാജാവായ ദാവീദ് കല്പിച്ചിരുന്നതുപോലെ പുരോഹിതന്മാർ സ്ഥാനവസ്ത്രങ്ങൾ അണിഞ്ഞ് കാഹളങ്ങളോടും ആസാഫ്യരായ ലേവ്യർ കൈത്താളങ്ങളോടും കൂടെ സർവേശ്വരനെ സ്തുതിക്കാൻ യഥാസ്ഥാനത്ത് അണിനിരന്നു. 11അവർ അവിടുത്തേക്ക് സ്തുതിയും സ്തോത്രവും അർപ്പിച്ചുകൊണ്ട് ഇങ്ങനെ പാടി; മറ്റുള്ളവർ ഏറ്റുപാടി: “സർവേശ്വരൻ എത്ര നല്ലവൻ; ഇസ്രായേലിനോടുള്ള അവിടുത്തെ സ്നേഹം അനന്തമല്ലോ.” 12ദേവാലയത്തിന് അടിസ്ഥാനമിട്ടതുകൊണ്ട് ജനങ്ങൾ ആർപ്പുവിളികളോടെ സർവേശ്വരനെ സ്തുതിച്ചു. ദേവാലയത്തിന് അടിസ്ഥാനം ഇടുന്നതു കണ്ടപ്പോൾ അനേകം പേർ ആഹ്ലാദത്തോടെ ആർത്തുവിളിച്ചു; എന്നാൽ ആദ്യത്തെ ദേവാലയം കണ്ടിട്ടുള്ള പ്രായംചെന്ന പുരോഹിതന്മാരും ലേവ്യരും പിതൃഭവനത്തലവന്മാരും പൊട്ടിക്കരഞ്ഞു. 13ജനങ്ങളുടെ ആനന്ദഘോഷവും വിലാപശബ്ദവും തിരിച്ചറിയാൻ കഴിയാത്തവിധം കൂടിക്കലർന്നു. അവരുടെ അത്യുച്ചത്തിലുള്ള ആർപ്പുവിളിയുടെ ആരവം ബഹുദൂരം കേൾക്കാമായിരുന്നു.

Currently Selected:

EZRA 3: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy