YouVersion Logo
Search Icon

EZRA 1

1
സൈറസിന്റെ കല്പന
1സർവേശ്വരൻ യിരെമ്യാപ്രവാചകനിലൂടെ അരുളിച്ചെയ്ത വചനം നിറവേറുംവിധം പേർഷ്യാരാജാവായ സൈറസിനെ അദ്ദേഹത്തിന്റെ വാഴ്ചയുടെ ഒന്നാം വർഷം അവിടുന്നു പ്രചോദിപ്പിച്ചു. ഒരു വിളംബരം എഴുതി രാജ്യത്തെങ്ങും പ്രസിദ്ധപ്പെടുത്തി:
2“പേർഷ്യാരാജാവായ സൈറസ് കല്പിക്കുന്നു: സ്വർഗത്തിലെ ദൈവമായ സർവേശ്വരൻ ഭൂമിയിലെ സകല രാജ്യങ്ങളും എനിക്കു തന്നിരിക്കുന്നു. യെഹൂദ്യയിലെ യെരൂശലേമിൽ അവിടുത്തേക്ക് ഒരു മന്ദിരം പണിയാൻ എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു. 3നിങ്ങളുടെ ഇടയിൽ പാർക്കുന്ന അവിടുത്തെ ജനം- ദൈവം അവരോടുകൂടെ ഉണ്ടായിരിക്കട്ടെ -യെഹൂദ്യയിലെ യെരൂശലേമിലേക്കു പോയി ദൈവമായ സർവേശ്വരന്റെ ആലയം പുനരുദ്ധരിക്കട്ടെ. അവിടുന്നാണല്ലോ യെരൂശലേമിലെ ദൈവം. 4അവരിൽ അവശേഷിക്കുന്ന ജനം അവർ എവിടെ പാർക്കുന്നവരായാലും അവരെ തദ്ദേശവാസികൾ യെരൂശലേമിലെ ദേവാലയത്തിനുവേണ്ടി സ്വമേധാകാഴ്ചകൾക്കു പുറമേ വെള്ളി, സ്വർണം, മറ്റു വസ്തുക്കൾ, കന്നുകാലികൾ എന്നിവ നല്‌കി സഹായിക്കണം. 5അപ്പോൾ യെഹൂദായുടെയും ബെന്യാമീന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ദൈവപ്രചോദിതരായ എല്ലാവരും യെരൂശലേമിൽ സർവേശ്വരന്റെ ആലയം പണിയാൻ പുറപ്പെട്ടു. 6അവരുടെ അയൽക്കാർ ദേവാലയത്തിന് അർപ്പിക്കാനുള്ള സ്വമേധാദാനങ്ങൾക്കു പുറമേ വെള്ളിപ്പാത്രങ്ങൾ, സ്വർണം, മറ്റു സാധനങ്ങൾ, കന്നുകാലികൾ, വിലപിടിപ്പുള്ള ഉപകരണങ്ങൾ എന്നിവ നല്‌കി അവരെ സഹായിച്ചു.
7നെബുഖദ്നേസർ യെരൂശലേമിലെ സർവേശ്വരന്റെ ആലയത്തിൽനിന്ന് എടുത്തുകൊണ്ടുപോയി തന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന പാത്രങ്ങൾ സൈറസ്‍രാജാവ് പുറത്തുകൊണ്ടുവന്നു. 8ഭണ്ഡാരവിചാരിപ്പുകാരനായ മിത്രെദാത്തിന്റെ ചുമതലയിലാണ് ഇങ്ങനെ ചെയ്തത്. അയാൾ അതു യെഹൂദാപ്രഭുവായ ശേശ്ബസ്സറിനെ എണ്ണി ഏല്പിച്ചു. 9അവയുടെ എണ്ണം: സ്വർണത്തളിക മുപ്പത്, വെള്ളിത്തളിക ആയിരം, ധൂപകലശങ്ങൾ ഇരുപത്തൊമ്പത്, 10സ്വർണക്കോപ്പ മുപ്പത്, രണ്ടാം ഇനം വെള്ളിക്കോപ്പ നാനൂറ്റിപ്പത്ത്, മറ്റു പാത്രങ്ങൾ ആയിരം, 11സ്വർണവും വെള്ളിയും കൊണ്ടുള്ള പാത്രങ്ങൾ ആകെ അയ്യായിരത്തിനാനൂറ്. ബാബിലോണിൽനിന്നു പ്രവാസികളെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു വന്നപ്പോൾ ശേശ്ബസ്സർ ഇവയെല്ലാംകൂടെ കൊണ്ടുവന്നു.

Currently Selected:

EZRA 1: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy