YouVersion Logo
Search Icon

EZEKIELA 7

7
ഇസ്രായേലിന്റെ അന്ത്യം അടുത്തിരിക്കുന്നു
1എനിക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായി: 2“മനുഷ്യപുത്രാ, സർവേശ്വരനായ കർത്താവ് ഇസ്രായേൽദേശത്തോട് അരുളിച്ചെയ്യുന്നു: ഇതാ അവസാനം; ദേശത്തിന്റെ മുഴുവൻ നാശം അടുത്തിരിക്കുന്നു. 3ഇതാ, നിന്റെ അവസാനം അടുത്തിരിക്കുന്നു. നിന്റെമേൽ ഞാൻ എന്റെ ക്രോധം അഴിച്ചുവിടും. നിന്റെ പ്രവൃത്തികൾക്ക് അനുസൃതമായി ഞാൻ നിന്നെ വിധിക്കും. നിന്റെ എല്ലാ മ്ലേച്ഛതകൾക്കും തക്കവിധം ഞാൻ നിന്നെ ശിക്ഷിക്കും. 4ഞാൻ നിന്നെ വെറുതെ വിടുകയില്ല. നിന്നോടു കരുണ കാട്ടുകയുമില്ല. നിന്റെ ദുർനടത്തയ്‍ക്കും നിന്റെ മ്ലേച്ഛതകൾക്കും ഒത്തവിധം ഞാൻ നിന്നെ ശിക്ഷിക്കും. ഞാനാണു സർവേശ്വരൻ എന്നു നീ അപ്പോൾ ഗ്രഹിക്കും” എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
5സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “നാശത്തിനുമേൽ നാശം വന്നു ഭവിക്കും. 6അവസാനം വന്നുചേർന്നിരിക്കുന്നു. ഇതാ, അത് അടുത്തെത്തിയിരിക്കുന്നു! അതു നിനക്കെതിരെ ഉണർന്ന് അടുത്തു വന്നിരിക്കുന്നു. 7ദേശവാസികളേ, ഇതാ വിനാശം വന്നിരിക്കുന്നു. സമയമായി, നാശത്തിന്റെ നാൾ ആസന്നമായി. അതാ മലമുകളിൽ ആർപ്പുവിളി കേൾക്കുന്നു. പക്ഷേ, അതു സന്തോഷത്തിന്റെ ആരവമല്ല. 8ഇപ്പോൾ ഞാൻ എന്റെ ക്രോധം നിന്റെമേൽ പകരും. എന്റെ കോപം നിന്റെമേൽ ചൊരിഞ്ഞുതീർക്കും. നിന്റെ പ്രവൃത്തിക്കൊത്തവിധം വിധിക്കുകയും നിന്റെ എല്ലാ മ്ലേച്ഛതകൾക്കും ഒത്തവിധം നിന്നെ ശിക്ഷിക്കുകയും ചെയ്യും. 9ഞാൻ നിന്നെ വെറുതെ വിടുകയില്ല. നിന്നോടു കരുണ കാണിക്കുകയുമില്ല. നിന്നിലുള്ള മ്ലേച്ഛതകൾക്കും പ്രവൃത്തികൾക്കും അനുസൃതമായി ഞാൻ നിന്നെ ശിക്ഷിക്കും. സർവേശ്വരനായ ഞാനാണു നിന്നെ ശിക്ഷിക്കുന്നതെന്ന് അപ്പോൾ നീ അറിയും.
10ഇതാ, ആ ദിനം വന്നിരിക്കുന്നു! ഇതാ, അക്രമം പെരുകുന്നു. അഹങ്കാരം അതിന്റെ മൂർധന്യത്തിലെത്തിയിരിക്കുന്നു. 11അക്രമം ദുഷ്ടതയുടെ വടിയായി വളർന്നിരിക്കുന്നു. അവരിൽ ആരും അവശേഷിക്കുകയില്ല. അവരുടെ സമൃദ്ധിയോ ധനമോ പ്രതാപമോ ഒന്നും അവശേഷിക്കുകയില്ല. 12സമയമായി; ദിവസം അടുത്തു. വാങ്ങുന്നവൻ സന്തോഷിക്കാതെയും വിൽക്കുന്നവൻ വിലപിക്കാതെയും ഇരിക്കട്ടെ. കാരണം, ദൈവകോപം എല്ലാവരുടെയുംമേൽ ഒരുപോലെ നിപതിക്കും. 13ഇരുവരും ജീവിച്ചിരുന്നാലും വിൽക്കുന്നവനു താൻ വിറ്റതു തിരിച്ചുകിട്ടുകയില്ല. ദൈവകോപം സർവജനത്തിന്റെയുംമേൽ നിപതിച്ചിരിക്കുന്നുവല്ലോ. അതു പിൻവാങ്ങുകയില്ല. തന്റെ അധർമം നിമിത്തം അവരിൽ ആരും ജീവനോടെ ശേഷിക്കുകയില്ല. അവർ കാഹളം മുഴക്കി. എന്നാൽ എല്ലാവരുടെയുംമേൽ എന്റെ ക്രോധം നിപതിച്ചിരിക്കുകയാൽ ആരും യുദ്ധത്തിനു പോകുന്നില്ല.
ഇസ്രായേലിന്റെ പാപങ്ങൾക്കുള്ള ശിക്ഷ
14-15പുറത്തു വാൾ അകത്ത് പകർച്ചവ്യാധിയും ക്ഷാമവും; നഗരത്തിനു പുറത്തുള്ളവർ വാളാൽ മരിക്കും. അകത്തുള്ളവർ ക്ഷാമത്തിനും പകർച്ചവ്യാധിക്കും ഇരയാകും. 16ഇവയെ അതിജീവിച്ചു രക്ഷപെടുന്നവർ തങ്ങളുടെ അകൃത്യങ്ങളെക്കുറിച്ച് ഓർത്തു വിലപിച്ചുകൊണ്ടു താഴ്‌വരകളിൽനിന്നു പറന്നുയരുന്ന പ്രാവുകളെപ്പോലെ പർവതങ്ങളിൽ അഭയം തേടും. 17എല്ലാ കരങ്ങളും തളരും; എല്ലാ കാൽമുട്ടുകളും വിറയ്‍ക്കും. 18അവർ ചാക്കുതുണി ഉടുക്കും; കൊടുംഭീതി അവരെ മൂടും. എല്ലാ ശിരസ്സുകളും മുണ്ഡനം ചെയ്യപ്പെടും. അവർ എല്ലാവരും ലജ്ജിതരാകും. 19അവർ വെള്ളി തെരുവീഥികളിൽ വലിച്ചെറിയും, സ്വർണം അവർക്കു മലിനവസ്തുവായിത്തീരും. സർവേശ്വരന്റെ കോപത്തിന്റെ ദിവസം പൊന്നിനും വെള്ളിക്കും അവരെ രക്ഷിക്കാൻ കഴിയുകയില്ല. അവയ്‍ക്ക് അവരുടെ വിശപ്പടക്കാനോ വയറു നിറയ്‍ക്കാനോ സാധ്യമല്ല. അവർക്കിടർച്ച വരുത്തിയത് അവയാണല്ലോ. 20അവർ മനോഹരമായ ആഭരണങ്ങൾകൊണ്ട് ഡംഭം കാട്ടി. അവകൊണ്ട് അവർ മ്ലേച്ഛവിഗ്രഹങ്ങളും നിന്ദ്യബിംബങ്ങളും നിർമിച്ചു. അതിനാൽ ഞാൻ അവ അവർക്ക് അശുദ്ധവസ്തുക്കളാക്കും. 21അവ വിദേശികൾ കൊള്ളയടിക്കാനും അക്രമികൾ കവർച്ച ചെയ്യാനും ഞാൻ ഇടവരുത്തും. 22അവർ അവ അശുദ്ധമാക്കും. ഞാൻ എന്റെ മുഖം അവരിൽനിന്നു തിരിക്കും; വിശുദ്ധസ്ഥലം അവർ അശുദ്ധമാക്കും. കവർച്ചക്കാർ പ്രവേശിച്ച് അവിടം മലിനവും ശൂന്യവുമാക്കും.
23ദേശം കൊലപാതകംകൊണ്ടും നഗരം അക്രമംകൊണ്ടും നിറയും. 24അതിനാൽ അവരുടെ വാസസ്ഥലങ്ങൾ കൈവശമാക്കാൻ ഏറ്റവും നീചരായ ജനതകളെ ഞാൻ കൊണ്ടുവരും. അവർ അവരുടെ വിശുദ്ധസ്ഥലങ്ങൾ മലിനമാക്കും. ഞാൻ ബലവാന്മാരുടെ അഹന്ത അവസാനിപ്പിക്കും. കഠിനവേദന ഉണ്ടാകുമ്പോൾ അവർ ശാന്തിതേടും; എന്നാൽ അത് അവർക്കു ലഭിക്കുകയില്ല. നാശത്തിന്മേൽ നാശം വന്നുചേരും; 25-26അശുഭവാർത്തകൾക്കുമേൽ അശുഭവാർത്തകൾ പ്രചരിക്കും. പ്രവാചകന്മാരോട് അവർ ദർശനം തേടും; എന്നാൽ പുരോഹിതന്മാർക്കു നിയമവും ജനപ്രമാണികൾക്ക് ഉപദേശവും നല്‌കുവാനില്ല. 27രാജാവ് വിലപിക്കും; രാജകുമാരൻ നിരാശനാകും. ദേശത്തെങ്ങും ജനങ്ങളുടെ കൈകൾ ഭയംകൊണ്ടു വിറയ്‍ക്കും; അവരുടെ പ്രവൃത്തികൾക്കൊത്തവിധം ഞാനവരോടു പെരുമാറും. അവർ വിധിക്കുന്നതുപോലെ ഞാൻ അവരെയും വിധിക്കും. ഞാനാണ് സർവേശ്വരൻ എന്ന് അവർ അറിയും.

Currently Selected:

EZEKIELA 7: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy