YouVersion Logo
Search Icon

EZEKIELA 45

45
സർവേശ്വരനായി വേർതിരിക്കപ്പെട്ട സ്ഥലം
1നിങ്ങൾ ഓരോ ഗോത്രത്തിനും ദേശം ഭാഗിച്ചുകൊടുക്കുമ്പോൾ അതിൽ ഒരു ഭാഗം സർവേശ്വരന്റെ വിശുദ്ധസ്ഥലമായി വേർതിരിക്കണം. അതിന് ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും ഉണ്ടായിരിക്കണം. ആ സ്ഥലം മുഴുവൻ വിശുദ്ധമായിരിക്കും. 2ഇതിൽ അഞ്ഞൂറു മുഴം നീളവും വീതിയും ഉള്ള ഒരു സമചതുരസ്ഥലം വിശുദ്ധമന്ദിരത്തിനുവേണ്ടി വേർതിരിക്കണം. അതിനു ചുറ്റും അമ്പതുമുഴം വീതിയിൽ സ്ഥലം തുറസ്സായി കിടക്കണം. 3വിശുദ്ധസ്ഥലത്ത് ഇരുപത്തയ്യായിരം മുഴം നീളത്തിലും പതിനായിരം മുഴം വീതിയിലും സ്ഥലം അളന്നു വേർതിരിക്കണം. അതിൽ ആയിരിക്കണം ദേവാലയവും അതിവിശുദ്ധസ്ഥലവും. 4അതു ദേശത്തിന്റെ വിശുദ്ധമായ ഭാഗം ആയിരിക്കും. വിശുദ്ധമന്ദിരത്തിൽ സർവേശ്വരനെ ശുശ്രൂഷിക്കുന്നവരും കർത്തൃശുശ്രൂഷയ്‍ക്കായി അവിടുത്തെ സമീപിക്കുന്നവരുമായ പുരോഹിതന്മാർക്കുള്ള ഭാഗം ഇതാണ്. ഇവിടെ ആയിരിക്കും അവരുടെ ഭവനങ്ങളും ദേവാലയത്തിനുള്ള വിശുദ്ധസ്ഥലവും. 5ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയുമുള്ള ബാക്കിഭാഗം ദേവാലയത്തിലെ ശുശ്രൂഷകരായ ലേവ്യർക്കുള്ളതായിരിക്കണം. അത് അവർക്കു വസിക്കാനുള്ള നഗരങ്ങൾക്കുവേണ്ടിയാണ്.
6വിശുദ്ധസ്ഥലമായി നിങ്ങൾ വേർതിരിച്ച സ്ഥലത്തോട് ചേർന്നു കിടക്കുന്ന ഇരുപത്തയ്യായിരം മുഴം നീളവും അയ്യായിരം മുഴം വീതിയുമുള്ള പ്രദേശം നഗരത്തിനുവേണ്ടി വേർതിരിക്കണം. ഇത് സമസ്ത ഇസ്രായേൽജനങ്ങളുടെയും പൊതുസ്വത്തായിരിക്കും.
രാജാവിനുള്ള സ്ഥലം
7വിശുദ്ധപ്രദേശത്തിന്റെയും നഗരഭൂമിയുടെയും ഇരുവശങ്ങളിലായി വിശുദ്ധപ്രദേശത്തോടും നഗരഭൂമിയോടും ചേർന്ന് കിഴക്കും പടിഞ്ഞാറും ഒരു ഗോത്രത്തിന്റെ ഓഹരിക്കു തുല്യമായ നീളത്തിൽ പടിഞ്ഞാറേ അതിരുമുതൽ കിഴക്കേ അതിരുവരെ വ്യാപിച്ചുകിടക്കുന്ന പ്രദേശം രാജാവിന് ഉള്ളതായിരിക്കും. 8അത് അദ്ദേഹത്തിന് ഇസ്രായേലിൽ ഉള്ള ഭൂസ്വത്തായിരിക്കും. രാജാക്കന്മാർ എന്റെ ജനത്തെ ഇനി ഒരിക്കലും പീഡിപ്പിക്കരുത്. അവർ ദേശം ഇസ്രായേലിലെ അതതു ഗോത്രങ്ങൾക്കായി നല്‌കണം.
രാജാവിനുള്ള അനുശാസനങ്ങൾ
9സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേൽരാജാക്കന്മാരേ, മതിയാക്കുക; അക്രമവും മർദനവും ഉപേക്ഷിച്ചു നീതിയും ന്യായവും പാലിക്കുക. എന്റെ ജനത്തെ കുടിയിറക്കുന്നതു നിർത്തുവിൻ. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.
10ഒത്ത തുലാസും അളവുപാത്രങ്ങളും നിങ്ങൾ ഉപയോഗിക്കണം. 11ഏഫായും ബത്തും ഒരേ അളവിലായിരിക്കണം. ഹോമറിന്റെ പത്തിലൊന്നാണ് ഒരു ബത്ത്. ഏഫായും ഹോമറിന്റെ പത്തിലൊന്നുതന്നെ. ഹോമർ ആണ് അടിസ്ഥാനഅളവ്. 12ഒരു ശേക്കെൽ ഇരുപതു ഗേരാ ആയിരിക്കണം. അഞ്ചു ശേക്കെൽ അഞ്ചു ശേക്കെൽ തന്നെയും പത്തു ശേക്കെൽ പത്തു ശേക്കെൽ തന്നെയും ആയിരിക്കണം. അമ്പതു ശേക്കെൽ ആയിരിക്കണം ഒരു മിനാ.
13നിങ്ങളുടെ വഴിപാട് ഇപ്രകാരം ആയിരിക്കണം: ഓരോ ഹോമർ കോതമ്പിനും ഏഫായുടെ ആറിലൊന്നും ഓരോ ഹോമർ ബാർലിക്കും ഏഫായുടെ ആറിലൊന്നും സമർപ്പിക്കണം. 14എണ്ണയുടെ കാര്യത്തിൽ ഓരോ കോറിനും ഒരു ബത്തിന്റെ പത്തിലൊന്നാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത് (ഒരു കോർ പത്തു ബത്തു ചേർന്നത്). 15ഇസ്രായേലിലെ ഓരോ ഗോത്രവും ഇരുനൂറ് ആടിന് ഒരു ആട് എന്ന കണക്കിൽ വഴിപാട് അർപ്പിക്കണം. അവരുടെ പ്രായശ്ചിത്തത്തിനായി നടത്തുന്ന ധാന്യയാഗത്തിനും ഹോമയാഗത്തിനും സമാധാനയാഗത്തിനും വേണ്ടിയുള്ളതാണ് ഈ വഴിപാട് എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: 16ഇസ്രായേൽജനമെല്ലാം ഈ വഴിപാടുകൾ രാജാവിനെ ഏല്പിക്കണം. 17ഇസ്രായേലിന്റെ ഉത്സവകാലങ്ങളിലും അമാവാസികളിലും ശബത്തുകളിലും എല്ലാ നിർദിഷ്ട പെരുന്നാളുകളിലും ഹോമയാഗങ്ങളും ധാന്യയാഗങ്ങളും പാനീയയാഗങ്ങളും നടത്താൻ രാജാവ് ബാധ്യസ്ഥനാണ്. ഇസ്രായേൽജനത്തിന്റെ പ്രായശ്ചിത്തത്തിനായി പാപപരിഹാരയാഗങ്ങൾക്കും ഹോമയാഗങ്ങൾക്കും സമാധാനയാഗങ്ങൾക്കും ആവശ്യമായത് അദ്ദേഹം നല്‌കണം.
ഉത്സവങ്ങൾ
18സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഒന്നാം മാസം ഒന്നാം ദിവസം കുറ്റമറ്റ ഒരു കാളക്കുട്ടിയെ കൊണ്ടുവന്ന് വിശുദ്ധസ്ഥലത്തിനു പ്രായശ്ചിത്തം വരുത്തണം. 19പുരോഹിതൻ അതിന്റെ പാപപരിഹാരയാഗത്തിൽനിന്ന് കുറെ രക്തം എടുത്ത് ദേവാലയത്തിന്റെ കട്ടിളകളിലും യാഗപീഠത്തിന്റെ നാലു കോണുകളിലും അകമുറ്റത്തെ പടിപ്പുരയുടെ തൂണുകളിലും പുരട്ടണം. 20അബദ്ധവശാലോ അജ്ഞതയാലോ പാപം ചെയ്തുപോയവർക്കുവേണ്ടി ഇതേ ബലിതന്നെ അതാതു മാസത്തിന്റെ ഏഴാം ദിവസം നടത്തേണ്ടതാണ്. ഇങ്ങനെ നിങ്ങൾ ദേവാലയത്തിനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം.
21ഒന്നാം മാസത്തിന്റെ പതിനാലാം ദിവസം നിങ്ങൾ പെസഹാപെരുന്നാൾ ആചരിക്കണം. ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കേണ്ടതാണ്. 22അന്ന് രാജാവ് തനിക്കും ദേശത്തെ എല്ലാ ജനങ്ങൾക്കുംവേണ്ടി പാപപരിഹാരയാഗത്തിനായി ഒരു കാളക്കുട്ടിയെ നല്‌കണം. 23ഉത്സവത്തിന്റെ ഏഴു ദിവസവും കുറ്റമറ്റ ഏഴു കാളക്കുട്ടികളെയും ഏഴു മുട്ടാടുകളെയും സർവേശ്വരന് ഹോമയാഗമായി അർപ്പിക്കുകയും വേണം. പാപപരിഹാരബലിക്കായി ഓരോ ആൺകോലാടിനെയും ഈ ഏഴു ദിവസവും അർപ്പിക്കേണ്ടതാണ്. 24ഹോമയാഗമായി അർപ്പിക്കുന്ന ഓരോ കാളയ്‍ക്കും ഓരോ ആണാടിനും ഓരോ ഏഫാ ധാന്യവും ഓരോ ഏഫാ ധാന്യത്തിനും ഓരോ ഹീൻ എണ്ണയും ധാന്യയാഗമായി അദ്ദേഹം നല്‌കണം. 25ഏഴാം മാസം പതിനഞ്ചാം ദിവസംമുതൽ ഏഴു ദിവസം നിത്യവും രാജാവ് പാപപരിഹാരബലിക്കും ഹോമയാഗത്തിനും ധാന്യയാഗത്തിനും എണ്ണയ്‍ക്കും ഇതേ ക്രമംതന്നെ പാലിക്കണം.

Currently Selected:

EZEKIELA 45: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy