YouVersion Logo
Search Icon

EZEKIELA 40

40
ദേവാലയത്തെക്കുറിച്ചുള്ള ദർശനം
(40:1—48:35)
യെഹെസ്കേൽ യെരൂശലേമിലേക്ക്
1ഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തിയഞ്ചാം വർഷം ഒന്നാം മാസം പത്താം ദിവസം യെരൂശലേംനഗരം പിടിക്കപ്പെട്ടതിന്റെ പതിനാലാം വർഷം അതേ മാസം അതേ ദിവസംതന്നെ സർവേശ്വരന്റെ ശക്തി എന്റെമേൽ വന്നു. 2എനിക്കുണ്ടായ ദിവ്യദർശനത്തിൽ അവിടുന്ന് എന്നെ കൊണ്ടുപോയി ഇസ്രായേൽദേശത്തുള്ള വളരെ ഉയർന്ന ഒരു പർവതത്തിൽ നിർത്തി. അവിടെ എന്റെ മുമ്പിൽ ഒരു നഗരത്തിന്റെ രൂപത്തിൽ ഏതോ ഒന്നു ഞാൻ കണ്ടു. 3അവിടുന്ന് എന്നെ അവിടേക്ക് കൊണ്ടുപോയി. അതാ, വെള്ളോടുപോലെ ശോഭിക്കുന്ന ഒരു മനുഷ്യൻ പടിവാതില്‌ക്കൽ നില്‌ക്കുന്നു. അയാളുടെ കൈയിൽ ഒരു ചണച്ചരടും അളവുകോലും ഉണ്ടായിരുന്നു. 4ആ മനുഷ്യൻ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, നീ സൂക്ഷിച്ചു നോക്കുക; ശ്രദ്ധിച്ചു കേൾക്കുക; ഞാൻ കാട്ടിത്തരുന്നതിലെല്ലാം മനസ്സുറപ്പിക്കുക. അവ കാണിച്ചു തരാനാണ് നിന്നെ ഞാനിവിടെ കൊണ്ടുവന്നത്. നീ കാണുന്നതെല്ലാം ഇസ്രായേൽജനത്തോടു പറയുക.
കിഴക്കേ പടിപ്പുര
5ദേവാലയത്തിനു ചുറ്റും മതിലുണ്ടായിരുന്നു. അയാളുടെ കൈയിലുണ്ടായിരുന്ന ദണ്ഡിന് ആറു മുഴം നീളം ഉണ്ടായിരുന്നു. അയാൾ മതിലിന്റെ കനവും ഉയരവും അളന്നു. കനവും ഉയരവും ഒരു ദണ്ഡ് വീതമായിരുന്നു. 6പിന്നീട് അയാൾ കിഴക്കോട്ടുള്ള പടിവാതില്‌ക്കൽ ചെന്ന് അതിന്റെ ചവിട്ടുപടികളിൽ കൂടി കയറി ഉമ്മരപ്പടി അളന്നു. അതിനും ഒരു ദണ്ഡ് ഉയരമുണ്ടായിരുന്നു. 7അതിന്റെ ഇരുവശങ്ങളിലുള്ള മുറികൾക്ക് ഓരോ ദണ്ഡുവീതം നീളവും വീതിയും ഉണ്ടായിരുന്നു. മുറികൾ തമ്മിലുള്ള അകലം അഞ്ചുമുഴം ആയിരുന്നു. 8പടിപ്പുരയുടെ പൂമുഖത്തിനടുത്തുള്ള വാതിലിന്റെ ഉമ്മരപ്പടിക്ക് അകമേയുള്ള നീളം ഒരു ദണ്ഡ്. 9പിന്നീട് അയാൾ പടിപ്പുരയുടെ പൂമുഖം അളന്നു; നീളം എട്ടുമുഴം; കട്ടിളപ്പടികൾക്ക് നീളം രണ്ട് മുഴം. പടിപ്പുരയുടെ പൂമുഖം ഉള്ളിലായിരുന്നു. 10കിഴക്കേ കവാടത്തിന്റെ ഇരുവശങ്ങളിലും മുമ്മൂന്നു മുറികൾ ഉണ്ടായിരുന്നു. മൂന്നു മുറികൾക്കും ഒരേ വലിപ്പം; അപ്പുറത്തും ഇപ്പുറത്തുമുള്ള കട്ടിളക്കാലുകൾക്കും ഒരേ അളവ്. 11പിന്നീട് പടിപ്പുരയുടെ പ്രവേശനദ്വാരം അളന്നു. അതിന് പത്തുമുഴം വീതിയും പതിമൂന്നു മുഴം നീളവും ഉണ്ടായിരുന്നു. 12വശങ്ങളിലെ മുറികളുടെ മുമ്പിൽ അപ്പുറത്തും ഇപ്പുറത്തും ഒരു മുഴം വീതിയിൽ അഴികൾ ഇട്ട് അതിര് തിരിച്ചിരിക്കുന്നു. വശങ്ങളിലെ മുറികളുടെ നീളവും വീതിയും ആറു മുഴം വീതം ആയിരുന്നു. 13പിന്നീട് അയാൾ ഒരു വശത്തെ മുറിയുടെ മേൽക്കൂര മുതൽ എതിർവശത്തെ മുറിയുടെ മേൽക്കൂരവരെ അളന്നു. വാതിലോടു വാതിൽവരെ ഇരുപത്തഞ്ചുമുഴം. പൂമുഖവും അളന്നു. ഇരുപതു മുഴം; 14പൂമുഖത്തിനപ്പുറത്തു ചുറ്റും അങ്കണമുണ്ടായിരുന്നു. 15പടിപ്പുരവാതിലിന്റെ മുൻഭാഗംമുതൽ അകത്തെ പൂമുഖത്തിന്റെ അങ്ങേയറ്റം വരെയുള്ള നീളം അൻപതു മുഴം ആയിരുന്നു. 16പടിപ്പുരയ്‍ക്കു ചുറ്റും വശങ്ങളിലെ മുറികൾക്കും പൂമുഖത്തിനും അകത്തേക്ക് ഇടുങ്ങിയ കിളിവാതിലുകളുണ്ടായിരുന്നു. ഓരോ കട്ടിളപ്പടിമേലും ഈന്തപ്പനയുടെ രൂപം കൊത്തിയിരുന്നു.
പുറത്തെ അങ്കണം
17പിന്നീട് അയാൾ എന്നെ പുറത്തുള്ള അങ്കണത്തിലേക്കു കൊണ്ടുപോയി. അങ്കണത്തിനു ചുറ്റും മണ്ഡപങ്ങളും കൽത്തളവും ഉണ്ടായിരുന്നു. കൽത്തളത്തിനഭിമുഖമായി മുപ്പതു മണ്ഡപങ്ങളാണ് ഉണ്ടായിരുന്നത്. 18കൽത്തളം പടിപ്പുരയുടെ നീളത്തിനൊത്തവിധം അവയോടു ചേർന്ന് ആയിരുന്നു. അതാണു താഴത്തെ കൽത്തളം. 19പിന്നെ അയാൾ താഴത്തെ പടിപ്പുരയുടെ മുൻഭാഗംമുതൽ അകത്തെ അങ്കണത്തിന്റെ പുറത്തെ അറ്റംവരെ അളന്നു-നൂറുമുഴം.
വടക്കേ പടിപ്പുര
20പിന്നീട് അയാൾ പുറത്തെ അങ്കണത്തിൽ വടക്കോട്ടു ദർശനമുള്ള പടിപ്പുരയുടെ നീളവും വീതിയും അളന്നു. 21അതിന്റെ ഇരുപാർശ്വങ്ങളിലും മൂന്നു മുറികൾ വീതം ഉണ്ടായിരുന്നു. ആദ്യത്തെ ഗോപുരത്തിൽ ഉണ്ടായിരുന്ന പാർശ്വമുറികളുടെയും ഉമ്മരപ്പടികളുടെയും പൂമുഖത്തിന്റെയും അളവുകൾതന്നെ ആയിരുന്നു ഈ മുറികൾക്കും ഉമ്മരപ്പടികൾക്കും പൂമുഖത്തിനും ഉണ്ടായിരുന്നത്. ആ പടിപ്പുരയുടെ നീളം അൻപതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു. 22ഇതിന്റെയും ജാലകം, പൂമുഖം, ഈന്തപ്പനയുടെ ചിത്രങ്ങൾ എന്നിവയുടെ അളവുകൾ കിഴക്കോട്ടു ദർശനമുള്ള പടിപ്പുരയുടേതുപോലെതന്നെ ആയിരുന്നു. ഇതിലേക്കു കയറാൻ ഏഴു നടകൾ ഉണ്ടായിരുന്നു. 23ഉള്ളിലായിരുന്നു പൂമുഖം. വടക്കേ പടിപ്പുരയുടെ എതിർവശത്ത് കിഴക്കേ പടിപ്പുരയുടേതുപോലെ അകത്തെ അങ്കണത്തിലേക്കു പ്രവേശിക്കാൻ ഒരു പടിവാതിൽ ഉണ്ടായിരുന്നു. ഈ പടിവാതിലുകൾ തമ്മിലുള്ള ദൂരം അയാൾ അളന്നു-നൂറുമുഴം.
24അയാൾ എന്നെ തെക്കു വശത്തേക്കു കൊണ്ടുപോയി. അവിടെയും ഒരു പടിപ്പുര ഉണ്ടായിരുന്നു. അതിന്റെ കട്ടിളകളും പൂമുഖവും അയാൾ അളന്നു. അവയ്‍ക്കും മറ്റുള്ളവയുടെ അളവുകൾതന്നെ ആയിരുന്നു. 25ഈ പടിപ്പുരയ്‍ക്കും പൂമുഖത്തിനു ചുറ്റും മറ്റുള്ളവയ്‍ക്കുണ്ടായിരുന്നതുപോലെ ജാലകങ്ങൾ ഉണ്ടായിരുന്നു. പടിപ്പുരയുടെ ഉയരം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു. 26അതിലേക്കു കയറാൻ ഏഴു നടകൾ ഉണ്ടായിരുന്നു. ഇതിന്റെ പൂമുഖം ഉൾവശത്തായിരുന്നു. ഇരുവശത്തുമുള്ള കട്ടിളക്കാലുകളിൽ ഈന്തപ്പനയുടെ ഓരോ ചിത്രം കൊത്തിയിരുന്നു. 27അകത്തെ അങ്കണത്തിൽ തെക്കോട്ട് ഒരു പടിപ്പുരയുണ്ടായിരുന്നു. പടിപ്പുരകൾ തമ്മിലുള്ള അകലം അയാൾ അളന്നു-നൂറുമുഴം.
അകത്തെ അങ്കണം: തെക്കേ പടിപ്പുര
28പിന്നീട് അയാൾ എന്നെ തെക്കേ പടിപ്പുരയിലൂടെ അകത്തെ അങ്കണത്തിലേക്കു കൊണ്ടുപോയി. അയാൾ ആ പടിപ്പുര അളന്നു. അതിനു മറ്റുള്ളവയുടെ അളവുകൾ തന്നെ ആയിരുന്നു. 29അതിന്റെ പാർശ്വമുറികളും കട്ടിളക്കാലുകളും പൂമുഖവും മറ്റുള്ളവയ്‍ക്കു തുല്യമായിരുന്നു. അതിന്റെ ഉള്ളിലും പൂമുഖത്തിനു ചുറ്റുമായി ജാലകങ്ങൾ ഉണ്ടായിരുന്നു. അവയുടെ ഉയരം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു. 30അതിനു ചുറ്റും ഇരുപത്തഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയുമുള്ള പൂമുഖങ്ങൾ ഉണ്ടായിരുന്നു. 31അവ പുറത്തെ അങ്കണത്തിന് അഭിമുഖമായിരുന്നു. അവയുടെ കട്ടിളക്കാലുകളിന്മേൽ ഈന്തപ്പനയുടെ രൂപങ്ങൾ ഉണ്ടായിരുന്നു. പൂമുഖത്തിലേക്കു കയറാൻ എട്ടു നടകൾ ഉണ്ടായിരുന്നു.
32പിന്നീട് അയാൾ എന്നെ കിഴക്കുവശത്തുള്ള അകത്തെ അങ്കണത്തിലേക്കു കൂട്ടിക്കൊണ്ടു പോയി. അയാൾ അതിന്റെ പടിവാതിൽ അളന്നു. അതിനും മറ്റുള്ളവയുടെ അളവുകൾതന്നെ. 33അതിന്റെ പാർശ്വമുറികളും കട്ടിളക്കാലുകളും പൂമുഖവും മറ്റുള്ളവയ്‍ക്കു തുല്യമായിരുന്നു. അതിന്റെ ഉള്ളിലും പൂമുഖത്തു ചുറ്റും ജാലകങ്ങളുണ്ടായിരുന്നു. അവയുടെ ഉയരം അൻപതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു. 34അതിന്റെ പൂമുഖം പുറത്തെ അങ്കണത്തിന് അഭിമുഖമായിരുന്നു. അതിന്റെ ഇരുവശങ്ങളിലും ഉള്ള കട്ടിളക്കാലുകളിൽ ഈന്തപ്പനയുടെ രൂപങ്ങളും ഉണ്ടായിരുന്നു. അതിലേക്കു കയറാൻ എട്ടു പടികളും.
വടക്കേ പടിപ്പുര
35പിന്നീട് അയാൾ എന്നെ വടക്കേ പടിപ്പുരയിലേക്കു കൊണ്ടുപോയി. അയാൾ അത് അളന്നു. അതിനും മറ്റുള്ളവയുടെ അളവുകൾ തന്നെ ആയിരുന്നു. 36അതിന്റെ പാർശ്വമുറികളും കട്ടിളക്കാലുകളും പൂമുഖവും മറ്റുള്ളവയ്‍ക്കു തുല്യമായിരുന്നു. അതിനു ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു. അതിന് അൻപതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ആയിരുന്നു. 37പുറത്തെ അങ്കണത്തിന് അഭിമുഖമായിരുന്നു അതിന്റെ പൂമുഖം. അതിന്റെ ഇരുവശങ്ങളിലുമുള്ള കട്ടിളക്കാലുകളിൽ ഈന്തപ്പനയുടെ രൂപങ്ങൾ കൊത്തിയിരുന്നു. അതിലേക്കു പ്രവേശിക്കാൻ എട്ടുപടികൾ ഉണ്ടായിരുന്നു.
വടക്കേ പടിപ്പുരയ്‍ക്കടുത്തുള്ള കെട്ടിടങ്ങൾ
38പൂമുഖത്തേക്കു വാതിലുള്ള ഒരു മുറി അവിടെയുണ്ടായിരുന്നു. അതായിരുന്നു ഹോമയാഗവസ്തുക്കൾ കഴുകാനുള്ള സ്ഥലം. 39പടിപ്പുരയുടെ പൂമുഖത്ത് ഇരുവശങ്ങളിലും ഈരണ്ടു മേശകൾ ഉണ്ടായിരുന്നു. ഹോമയാഗത്തിനും പാപപരിഹാരയാഗത്തിനും അകൃത്യയാഗത്തിനും ഉള്ള മൃഗങ്ങളെ അറുക്കേണ്ടത് ഈ മേശമേൽ വച്ചാണ്. 40പൂമുഖത്തിനു വെളിയിൽ വടക്കേ പടിപ്പുരയുടെ വാതില്‌ക്കൽ രണ്ടു മേശകൾ ഉണ്ടായിരുന്നു. 41പൂമുഖത്തിന്റെ മറുവശത്തും രണ്ടുമേശകൾ ഉണ്ടായിരുന്നു. നാലു മേശകൾ അകത്തും, നാലുമേശകൾ പടിപ്പുരയ്‍ക്കു വെളിയിൽ പാർശ്വങ്ങളിലും ആയി മൊത്തം എട്ടു മേശകളാണ് ഉണ്ടായിരുന്നത്. അവയ്‍ക്കുമേൽ വച്ചു ബലിമൃഗങ്ങളെ കൊന്നുവന്നു. 42ഹോമയാഗത്തിനുവേണ്ടി ഒന്നരമുഴം നീളവും ഒന്നരമുഴം വീതിയും ഒരു മുഴം ഉയരവുമായി വെട്ടിയെടുത്ത കല്ലുകൊണ്ടു നിർമിച്ച നാലു മേശകൾ ഉണ്ടായിരുന്നു. ഹോമയാഗത്തിനും മറ്റുമുള്ള മൃഗങ്ങളെ അറുക്കുന്ന ആയുധങ്ങളും അവയ്‍ക്കുമേലാണു വച്ചിരുന്നത്. 43ചുറ്റും കൈപ്പത്തി വീതി നീളത്തിലുള്ള കൊളുത്തുകൾ പിടിപ്പിച്ചിരുന്നു. മേശകളിന്മേലാണ് ബലിക്കുള്ള മാംസം വച്ചിരുന്നത്.
44പിന്നീട് അയാൾ എന്നെ അകത്തെ അങ്കണത്തിലേക്കു കൊണ്ടുപോയി. അവിടെ രണ്ട് മണ്ഡപങ്ങൾ ഉണ്ടായിരുന്നു. ഒന്ന് വടക്കേ പടിപ്പുരയ്‍ക്കരികെ തെക്കോട്ടു ദർശനമുള്ളതും മറ്റേത് തെക്കേ പടിപ്പുരയ്‍ക്കരികെ വടക്കോട്ടു ദർശനമുള്ളതും ആയിരുന്നു. 45തെക്കോട്ടു ദർശനമുള്ള മണ്ഡപം ദേവാലയത്തിന്റെ ചുമതല വഹിക്കുന്ന പുരോഹിതന്മാർക്കും 46വടക്കോട്ടു ദർശനമുള്ള മണ്ഡപം യാഗപീഠത്തിന്റെ ചുമതല വഹിക്കുന്ന പുരോഹിതന്മാർക്കും ഉള്ളതാണെന്ന് അയാൾ എന്നോടു പറഞ്ഞു. ഈ പുരോഹിതന്മാർ സാദോക്കിന്റെ പുത്രന്മാരാണ്. ലേവിയുടെ പുത്രന്മാരിൽ ഇവർക്കു മാത്രമാണ് സർവേശ്വരനെ ശുശ്രൂഷിക്കുന്നതിന് അടുത്തുചെല്ലാൻ അനുവാദമുള്ളത്.
അകത്തെ അങ്കണവും ദേവാലയവും
47അങ്കണം അയാൾ അളന്നു, അത് നൂറുമുഴം നീളവും നൂറു മുഴം വീതിയും ഉള്ള സമചതുരമായിരുന്നു. യാഗപീഠം ദേവാലയത്തിന്റെ മുൻവശത്തായിരുന്നു. 48പിന്നീട് അയാൾ എന്നെ ദേവാലയത്തിന്റെ പൂമുഖത്തേക്കു കൊണ്ടുവന്നു. അയാൾ പൂമുഖത്തിന്റെ കട്ടിളക്കാലുകൾ അളന്നു. ഇരുവശങ്ങൾക്കും അഞ്ചുമുഴം പൊക്കവും വാതിലിന് പതിനാലു മുഴം വീതിയും ഉണ്ടായിരുന്നു. പടിപ്പുരയുടെ പാർശ്വഭിത്തികൾക്ക് മൂന്നു മുഴം വീതം വീതി ആയിരുന്നു. 49പൂമുഖത്തിന് ഇരുപതുമുഴം നീളവും പന്ത്രണ്ടു മുഴം വീതിയും ആയിരുന്നു. അതിൽ പ്രവേശിക്കാൻ പത്തു പടവുകൾ കയറേണ്ടിയിരുന്നു. കട്ടിളക്കാലുകൾക്കരികിൽ ഇരുവശത്തും രണ്ടു തൂണുകൾ ഉണ്ടായിരുന്നു.

Currently Selected:

EZEKIELA 40: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy