YouVersion Logo
Search Icon

EZEKIELA 27

27
സോരിനെപ്പറ്റി വിലാപഗാനം
1സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 2മനുഷ്യപുത്രാ, സോരിനെക്കുറിച്ചു വിലാപഗാനം ആലപിക്കുക. 3സമുദ്രമുഖത്തു സ്ഥിതിചെയ്യുന്നതും നിരവധി തീരദേശങ്ങളിലെ ജനങ്ങളുടെ വാണിജ്യകേന്ദ്രവുമായ സോരിനോടു പറയുക; സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: അല്ലയോ സോർദേശമേ, സൗന്ദര്യസമ്പൂർണയെന്നു നീ സ്വയം അഹങ്കരിച്ചു. 4നിന്റെ അതിർത്തികൾ സമുദ്രമധ്യത്തിലാണ്. നിന്നെ നിർമിച്ചവർ നിന്റെ സൗന്ദര്യം തികവുറ്റതാക്കി. 5സെനീരിലെ സരളമരങ്ങൾകൊണ്ട് അവർ നിന്റെ പലകകൾ നിർമിച്ചു. നിനക്കു പാമരം ഉണ്ടാക്കാൻവേണ്ടി ലെബാനോനിൽനിന്നു ദേവദാരു കൊണ്ടു വന്നു. 6ബാശാനിലെ കരുവേലകംകൊണ്ട് അവർ നിനക്കു തുഴയുണ്ടാക്കി; സൈപ്രസിന്റെ തീരത്തെ പൈൻമരത്തിൽ ആനക്കൊമ്പുകൊണ്ടുള്ള ശില്പവേലകൾ ചെയ്ത് അവർ നിന്റെ മേൽത്തട്ടുണ്ടാക്കി. 7നിന്റെ കപ്പൽപ്പായ് ഈജിപ്തിൽനിന്നു കൊണ്ടുവന്ന ചിത്രത്തയ്യലോടുകൂടിയ ചണംകൊണ്ടു നിർമിച്ചു. അതായിരുന്നു നിന്റെ കൊടിയടയാളം. ഏലീശാ ദ്വീപിൽനിന്നു കൊണ്ടുവന്ന നീലയും കടുംചുവപ്പും നിറമുള്ള തുണിയായിരുന്നു നിന്റെ മേലാപ്പ്. 8സീദോനിലെയും അർവാദിലെയും നിവാസികളായിരുന്നു നിന്റെ തണ്ടുവലിക്കാർ. സോർദേശമേ, നിനക്കു വിദഗ്ധന്മാരായ അമരക്കാർ ഉണ്ടായിരുന്നു. 9ഗെബലിലെ ജനപ്രമാണികളും ജ്ഞാനികളും, നിനക്ക് #27:9 ഓരായപ്പണി = പലകകൾ കൂട്ടിച്ചേർക്കുന്ന പണി.ഓരായപ്പണി ചെയ്തിരുന്നു. സമുദ്രത്തിലെ എല്ലാ കപ്പലുകളും നാവികരും വ്യാപാരം നടത്തുന്നതിനു നിന്റെയടുത്തു വന്നിരുന്നു.
10പാർസികളും ലൂദ്യരും പൂത്യരും നിന്റെ സൈന്യത്തിലുണ്ടായിരുന്നു. അവർ അവരുടെ പരിചയും പടത്തൊപ്പിയും നിന്നിൽ തൂക്കിയിട്ടു. അവർ നിനക്കു പ്രതാപം നേടിത്തന്നു. 11അർവാദിലെയും ഹെലെക്കിലെയും ജനങ്ങൾ നിനക്കു ചുറ്റുമുള്ള മതിലുകളിലും ഗമാദിലെ ജനങ്ങൾ ഗോപുരങ്ങളിലും കാവൽനിന്നു. അവർ തങ്ങളുടെ പരിചകൾ ചുറ്റുമുള്ള മതിലുകളിൽ തൂക്കിയിട്ടു നിന്റെ സൗന്ദര്യം തികവുറ്റതാക്കിത്തീർത്തു.
12നാനാതരത്തിലുള്ള നിന്റെ വിശിഷ്ട സമ്പത്തുകളിൽ ആകൃഷ്ടരായ തർശ്ശീശുകാർ നീയുമായി വ്യാപാരത്തിനു വന്നു; നിന്റെ ചരക്കുകൾക്കു പകരം വെള്ളി, ഇരുമ്പ്, വെളുത്തീയം, കാരീയം മുതലായവ തന്നു. 13ഗ്രീസ്, തൂബാൽ, മേശക്ക് എന്നീ രാജ്യങ്ങൾ നീയുമായി വ്യാപാരത്തിലേർപ്പെട്ടു. നിന്റെ വാണിജ്യചരക്കുകൾക്കു പകരം അടിമകളെയും അവരോടൊപ്പം ഓട്ടുപാത്രങ്ങളും നല്‌കി. 14ബെത്‍തോഗർമ്മാക്കാർ കുതിരകളെയും പടക്കുതിരകളെയും കോവർകഴുതകളെയും നിന്റെ ചരക്കുകൾക്കു പകരം തന്നു. 15ദാദാൻകാർ നീയുമായി വാണിജ്യബന്ധത്തിലേർപ്പെട്ടു. അനേകം തീരപ്രദേശങ്ങളും നിന്റെ പ്രത്യേക വാണിജ്യ കേന്ദ്രങ്ങളായിത്തീർന്നു. അവിടങ്ങളിൽനിന്ന് ആനക്കൊമ്പും കരിമരവും നിന്റെ ചരക്കുകൾക്കു പകരം ലഭിച്ചു. 16നിന്റെ വിഭവസമൃദ്ധിയാൽ നീയുമായി സിറിയായും വ്യാപാരത്തിലേർപ്പെട്ടു. നിന്റെ ചരക്കുകൾക്കു പകരം അവർ മരതകവും ധൂമ്രവസ്ത്രവും ചിത്രത്തയ്യലുള്ള വസ്ത്രവും നേർത്ത ചണവും പവിഴവും പത്മരാഗവും കൈമാറി. 17യെഹൂദായും ഇസ്രായേലും നീയുമായി വാണിജ്യത്തിലേർപ്പെട്ടു. നിന്റെ ചരക്കുകൾക്കു പകരം മിന്നീത്തിലെ കോതമ്പും അത്തിപ്പഴവും തേനും എണ്ണയും സുഗന്ധതൈലവും നല്‌കി. 18നിന്റെ വിഭവസമൃദ്ധിയും നാനാതരത്തിലുള്ള സമ്പത്തും കണ്ട് ദമാസ്കസ് നീയുമായി വ്യാപാരത്തിലേർപ്പെട്ടു; ഹെൽബോനിലെ വീഞ്ഞും വെളുത്ത ആട്ടിൻരോമവും ഊസാലിലെ വീഞ്ഞും നിന്റെ ചരക്കുകൾക്കു പകരം അവർ കൈമാറി. 19അതുപോലെ വാർപ്പിരുമ്പും കറുവാപ്പട്ടയും സുഗന്ധവ്യഞ്ജനങ്ങളും നിന്റെ ചരക്കുകൾക്കു പകരം കൈമാറ്റം ചെയ്തു. 20കുതിരപ്പുറത്തിടുന്ന വസ്ത്രങ്ങൾ ദെദാന്യർ നിനക്കു നല്‌കി. 21അറബികളുടെയും കേദാർ പ്രഭുക്കന്മാരുടെയും വാണിജ്യച്ചരക്കുകൾ കുഞ്ഞാടുകളും ആട്ടുകൊറ്റന്മാരും കോലാടുകളും ആയിരുന്നു. 22ശെബയിലെയും രാമായിലെയും വ്യാപാരികൾ നീയുമായി കച്ചവടത്തിലേർപ്പെട്ടു. എല്ലാവിധ സുഗന്ധവ്യഞ്ജനങ്ങളും അമൂല്യരത്നങ്ങളും സ്വർണവും അവർ നിന്റെ ചരക്കുകൾക്കു പകരം കൈമാറി. 23ശെബാ വ്യാപാരികളും ഹാരാൻ, കല്നെ, ഏദെൻ, അശ്ശൂർ, കില്മദ എന്നീ രാജ്യങ്ങളും നീയുമായി വ്യാപാരബന്ധത്തിലേർപ്പെട്ടു. 24വിശിഷ്ടവസ്ത്രങ്ങളും ധൂമ്രവസ്ത്രങ്ങളും ചിത്രത്തയ്യലുള്ള തുണികളും വർണഭംഗിയുള്ള പരവതാനികളും പിരിച്ചു ബലപ്പെടുത്തിയ കയറുകളും ആയിരുന്നു അവരുടെ വാണിജ്യച്ചരക്കുകൾ.
25തർശ്ശീശിലെ വലിയ കപ്പലുകൾ നിന്റെ ചരക്കുകൾ കയറ്റിക്കൊണ്ടു പോയി. ആഴക്കടലിൽ നീ സമ്പൂർണയും സമ്പന്നയും ആയിരുന്നു. 26തണ്ടുവലിച്ചവർ നിന്നെ പുറങ്കടലിലേക്കു കൊണ്ടുപോയി. കിഴക്കൻകാറ്റു സമുദ്രമധ്യത്തിൽവച്ചു നിന്നെ തകർത്തുകളഞ്ഞു. 27നിന്റെ സർവസമ്പത്തും ചരക്കുകളും നാവികരും അമരക്കാരും ഓരായപ്പണിക്കാരും വ്യാപാരികളും യോദ്ധാക്കളും നിന്നിലുണ്ടായിരുന്ന കപ്പൽ ജോലിക്കാരും എല്ലാവരും നിന്നോടൊത്തു വിനാശത്തിൻനാളിൽ ആഴക്കടലിൽ ആണ്ടുപോയി. 28നിന്റെ അമരക്കാരുടെ നിലവിളികേട്ടു തീരവാസികൾ നടുങ്ങി. 29തണ്ടുവലിക്കുന്നവരും നാവികരും അമരക്കാരും തങ്ങളുടെ കപ്പലുകൾ ഉപേക്ഷിച്ചു കരയിൽ വന്നു നിന്നെക്കുറിച്ച് ഉച്ചത്തിൽ വിലപിക്കുന്നു. 30അവർ കഠിനവ്യഥയോടെ കരയുകയും തലയിൽ പൂഴി വാരിയിടുകയും ചാരത്തിൽ കിടന്നുരുളുകയും ചെയ്യുന്നു. 31അവർ നിനക്കുവേണ്ടി തല മുണ്ഡനം ചെയ്തു ചാക്കുവസ്ത്രം ധരിക്കുന്നു. 32കഠിനമായ ഹൃദയവ്യഥയോടും കയ്പേറിയ ദുഃഖത്തോടും കൂടി അവർ വിലപിക്കുന്നു. അവർ നിന്നെക്കുറിച്ചു കരഞ്ഞുകൊണ്ട് വിലാപഗാനം പാടുന്നു. സമുദ്രമധ്യത്തിൽ നശിപ്പിക്കപ്പെട്ട സോരിനെപ്പോലെ വേറേ ഏതൊരു നഗരമുണ്ട്? 33നീ സമുദ്രമാർഗ്ഗേന കയറ്റിയയച്ച ചരക്കുകൾ അനേകം ജനതകളെ സംതൃപ്തരാക്കി; നിന്റെ സമ്പൽസമൃദ്ധിയും വാണിജ്യച്ചരക്കുകളും കൊണ്ടു ഭൂമിയിലെ രാജാക്കന്മാർ സമ്പന്നരായി. 34ഇപ്പോൾ ഇതാ, നീ തകർക്കപ്പെട്ട് ആഴിയുടെ അടിത്തട്ടിൽ താണുപോയിരിക്കുന്നു. നിന്നോടൊപ്പം ഉണ്ടായിരുന്നവരും നിന്റെ വാണിജ്യച്ചരക്കുകളും സകലസമൂഹവും താണുപോയി. 35ഇതുകണ്ടു തീരദേശനിവാസികൾ സംഭ്രമിക്കുന്നു. അവരുടെ രാജാക്കന്മാർ പരിഭ്രാന്തരായിത്തീരുകയും അവരുടെ മുഖത്തെ മാംസപേശികൾ വലിഞ്ഞുമുറുകുകയും ചെയ്യുന്നു. 36ജനതകളുടെ ഇടയിലെ വ്യാപാരികൾ നിന്നെ നോക്കി പരിഹസിക്കുന്നു. ഭീകരമായ ഒരു അന്ത്യം നിനക്കു വന്നിരിക്കുന്നു. നീ എന്നേക്കുമായി നശിച്ചിരിക്കുന്നു.

Currently Selected:

EZEKIELA 27: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy