YouVersion Logo
Search Icon

EZEKIELA 23

23
പാപിനികളായ സഹോദരിമാർ
1സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 2“മനുഷ്യപുത്രാ, ഒരമ്മയ്‍ക്കു രണ്ടു പുത്രിമാർ ഉണ്ടായിരുന്നു. 3ഈജിപ്തിൽ ആയിരുന്നപ്പോൾ ചെറുപ്രായത്തിൽ തന്നെ അവർ വ്യഭിചാരത്തിൽ ഏർപ്പെട്ടു. അവരുടെ മാറിടം പ്രേമപൂർവം അമർത്തപ്പെട്ടു. അവരുടെ കന്യകാത്വം നഷ്ടപ്പെടുത്തുകയും ചെയ്തു. 4അവരിൽ മൂത്തവൾക്ക് ഒഹോലാ എന്നും ഇളയവൾക്ക് ഒഹോലിബാ എന്നുമായിരുന്നു പേര്. ഇരുവരും എന്റെ സ്വന്തമായിത്തീർന്നു. അവർക്കു പുത്രന്മാരും പുത്രിമാരും ജനിച്ചു. അവരിൽ ഒഹോലാ ശമര്യയെയും ഒഹോലിബാ യെരൂശലേമിനെയും സൂചിപ്പിക്കുന്നു.
5ഒഹോലാ എൻറേതായിരിക്കുമ്പോൾതന്നെ വ്യഭിചാരത്തിൽ ഏർപ്പെട്ടു. 6അയൽക്കാരായ അസ്സീറിയക്കാരിലായിരുന്നു അവളുടെ മോഹം. അവർ ധൂമ്രവസ്ത്രം അണിഞ്ഞ ദേശാധിപതികളും സേനാപതികളും യോദ്ധാക്കളും ആയിരുന്നു. അവർ അശ്വാരൂഢരായ യുവകോമളന്മാരായിരുന്നു. 7അസ്സീറിയായിലെ ആ പ്രമുഖരോടൊത്ത് അവൾ വ്യഭിചരിച്ചു. അവൾ തന്റെ കാമുകന്മാരുടെ വിഗ്രഹങ്ങളെക്കൊണ്ട് സ്വയം മലിനയായിത്തീർന്നു. 8ഈജിപ്തിൽവച്ചു ശീലിച്ച വ്യഭിചാരം അവൾ ഉപേക്ഷിച്ചില്ല. അവളുടെ യൗവനത്തിൽ അവർ അവളോടൊത്തു ശയിച്ചു. അവളുടെ കന്യകാത്വം നഷ്ടപ്പെടുത്തുകയും തങ്ങളുടെ ഭോഗാസക്തി അവളുടെമേൽ ചൊരിയുകയും ചെയ്തു. 9അതുകൊണ്ടു ഞാൻ അവളെ അവൾ മോഹിച്ചിരുന്ന അസ്സീറിയാക്കാരായ കാമുകന്മാരുടെ കൈയിൽ ഏല്പിച്ചു. അവർ അവളെ നഗ്നയാക്കി. അവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചുകൊണ്ടുപോയി; അവളെ വാളിന് ഇരയാക്കി. 10അവർ അവളുടെമേൽ ന്യായവിധി നടത്തി. അങ്ങനെ അവൾ സ്‍ത്രീകളുടെ ഇടയിൽ പരിഹാസപാത്രമായിത്തീർന്നു.
11അവളുടെ സഹോദരി ഒഹോലിബാ ഇതെല്ലാം കണ്ടിട്ടും കാമാസക്തിയിലും വ്യഭിചാരത്തിലും തന്റെ സഹോദരിയെ അതിശയിക്കുംവിധം ഹീനമായി വർത്തിച്ചു. 12അവളും അസ്സീറിയാക്കാരായ ദേശാധിപതികളെയും സൈന്യാധിപന്മാരെയും പടച്ചട്ടയണിഞ്ഞ യുദ്ധവീരന്മാരെയും മോഹിച്ചു. അവർ എല്ലാവരും അശ്വാരൂഢരായ യുവകോമളന്മാരായിരുന്നു. 13അവളും മലിനയായിത്തീർന്നു. അവർ ഇരുവരും ഒരേ മാർഗമാണ് അവലംബിച്ചത്. 14അവൾ തന്റെ വ്യഭിചാരത്തിൽ പൂർവാധികം മുഴുകി. അരക്കച്ചയും തൊങ്ങലുള്ള തലപ്പാവും അണിഞ്ഞ ബാബിലോണ്യപുരുഷന്മാരുടെ ചിത്രങ്ങൾ സിന്ദൂരവർണത്തിൽ ചുവരിൽ വരച്ചിരിക്കുന്നത് അവൾ കണ്ടു. 15കല്ദയദേശത്തു ജനിച്ച ബാബിലോൺകാരായിരുന്നു അവർ. 16ആ ചിത്രങ്ങൾ കണ്ടപ്പോൾ അവൾ കാമാസക്തയായിത്തീർന്നു. അവരുടെ അടുക്കലേക്കു അവൾ ദൂതന്മാരെ അയച്ചു. അവളോടൊത്തു രമിക്കാൻ ബാബിലോണ്യർ വന്നു. 17വ്യഭിചാരം കൊണ്ട് അവർ അവളെ മലിനയാക്കി. മലിനയായശേഷം അവൾക്ക് അവരോടു വെറുപ്പു തോന്നി. 18പരസ്യമായി വ്യഭിചാരത്തിൽ ഏർപ്പെടുകയും തന്റെ നഗ്നത തുറന്നുകാട്ടുകയും ചെയ്ത അവളോട് അവളുടെ സഹോദരിയോടെന്നപോലെ എനിക്കു വെറുപ്പു തോന്നി. 19എന്നിട്ടും അവൾ ഈജിപ്തിൽവച്ചു താൻ യൗവനകാലത്ത് സ്വീകരിച്ച വ്യഭിചാരത്തെ അനുസ്മരിച്ചുകൊണ്ട് തുടർന്നും വ്യഭിചരിച്ചു. 20കഴുതകളുടേതുപോലെയുള്ള വലിയ ലിംഗവും കുതിരകളുടേതുപോലെ ബീജസ്രവണവുമുള്ള ജാരന്മാരെയും അവൾ മോഹിച്ചു. 21അങ്ങനെ ഈജിപ്തുകാർ പ്രേമപൂർവം മാറിടം അമർത്തുകയും കന്യകാത്വം നഷ്ടപ്പെടുത്തുകയും ചെയ്ത യൗവനത്തിലെ ഭോഗാസക്തിയിൽവീണ്ടും മുഴുകാൻ നീ ആഗ്രഹിച്ചു.
ഇളയസഹോദരിയുടെമേൽ ന്യായവിധി
22അതുകൊണ്ട് അല്ലയോ ഒഹോലിബാ, നീ വെറുത്ത നിന്റെ കാമുകന്മാരെ ഞാൻ നിനക്കെതിരെ എഴുന്നേല്പിക്കും. അവർ എല്ലാ ദിക്കുകളിൽനിന്നും നിന്റെ നേരെ വരും. 23അശ്വാരൂഢരും യുവകോമളന്മാരുമായ ദേശാധിപതികളും സൈന്യാധിപന്മാരും യോദ്ധാക്കളുമായ ബാബിലോണ്യരെയും കല്ദയരെയും പെക്കോദ്, ശോവ, കോവ എന്നീ ദേശങ്ങളിലുള്ളവരെയും എല്ലാ അസ്സീറിയാക്കാരെയും ഞാൻ നിനക്കെതിരെ കൊണ്ടുവരും. 24നിരവധി രഥങ്ങളും വാഹനങ്ങളും വലിയ സൈന്യവ്യൂഹവുമായി അവർ വടക്കുനിന്നു നിനക്കെതിരെ വരും. പടത്തൊപ്പിയും പരിചയും കവചവും അണിഞ്ഞ അവർ നിന്നെ വളയും. ന്യായം വിധിക്കാൻ ഞാൻ അവരെ നിയോഗിക്കും. 25തങ്ങളുടെ ന്യായം അനുസരിച്ച് അവർ നിന്നെ വിധിക്കും. അവർ നിന്നോടു ക്രോധപൂർവം വർത്തിക്കാൻ തക്കവിധം എന്റെ രോഷം നിന്റെ നേരെ അയയ്‍ക്കും. അവർ നിന്റെ മൂക്കും ചെവികളും ഛേദിച്ചുകളയും. നിന്നിൽ ശേഷിക്കുന്നവർ വാളിനിരയാകും. നിന്റെ പുത്രന്മാരെയും പുത്രിമാരെയും അവർ പിടിച്ചുകൊണ്ടു പോകും. 26അവശേഷിക്കുന്നവർ അഗ്നിക്കിരയാകും. അവർ നിന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുകയും അമൂല്യരത്നങ്ങൾ അപഹരിക്കുകയും ചെയ്യും. 27അങ്ങനെ നിന്റെ ഭോഗാസക്തിക്കും ഈജിപ്തുദേശത്തു വച്ചു നീ ശീലിച്ച വ്യഭിചാരത്തിനും ഞാൻ അറുതി വരുത്തും. ഇനി ഒരിക്കലും ഈജിപ്തുകാരുടെ നേരെ നിന്റെ ദൃഷ്‍ടി തിരിക്കുകയോ നീ അവരെ അനുസ്മരിക്കുകയോ ചെയ്കയില്ല. 28സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “ഇതാ, നീ വെറുത്തവരുടെ കൈയിൽ, നീ മനം മടുത്ത് ഉപേക്ഷിച്ചവരുടെ കൈയിൽതന്നെ ഞാൻ നിന്നെ ഏല്പിക്കും. അവർ നിന്നോടു വെറുപ്പോടെ വർത്തിക്കും. 29നിന്റെ അധ്വാനഫലം അവർ അപഹരിക്കും. നഗ്നയും അനാവൃതയുമായി അവർ നിന്നെ ഉപേക്ഷിക്കും. അങ്ങനെ നിന്റെ വ്യഭിചാരം വെളിപ്പെടും. നിന്റെ ഭോഗാസക്തിയും വ്യഭിചാരവുമാണ് അതിനിടയാക്കിയത്. 30വിജാതീയരായ ജനതകളോടൊത്തു നീ വ്യഭിചരിക്കുകയും അവരുടെ വിഗ്രഹങ്ങളാൽ നീ മലിനയാക്കപ്പെടുകയും ചെയ്തതുകൊണ്ട് ഇതെല്ലാം നിനക്കു ഭവിക്കും. 31നിന്റെ സഹോദരി പോയ വഴിയേതന്നെ നീയും പോയി. അതുകൊണ്ട് അവളുടെ ശിക്ഷയുടെ പാനപാത്രം ഞാൻ നിനക്കും നല്‌കും. 32സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: നിന്റെ സഹോദരിയുടെ ആഴവും പരപ്പുമേറിയ പാനപാത്രത്തിൽനിന്നു നീ കുടിക്കും. അതിൽ ധാരാളം കുടിക്കാനുണ്ട്, നീ പരിഹാസത്തിനും നിന്ദയ്‍ക്കും പാത്രമാകും. 33ലഹരിയും ദുഃഖവും നിന്നിൽ നിറയും; ഭീതിയുടെയും ശൂന്യതയുടെയും പാനപാത്രത്തിൽനിന്ന്, നിന്റെ സഹോദരി ശമര്യയുടെ പാനപാത്രത്തിൽ നിന്നുതന്നെ നീ പാനം ചെയ്യും. 34നീ അത് ഊറ്റിക്കുടിച്ചശേഷം പാത്രം ഉടച്ച് അതിന്റെ കഷണങ്ങൾ നക്കും. നിന്റെ മാറിടം നീ മാന്തിക്കീറും, ഞാനാണ് ഇതു പറഞ്ഞിരിക്കുന്നത് എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.” 35അവിടുന്നു വീണ്ടും അരുളിച്ചെയ്യുന്നു: “നീ എന്നെ വിസ്മരിക്കുകയും പുറംതള്ളിയിരിക്കുകയും ചെയ്തിരിക്കുന്നതിനാൽ നിന്റെ വ്യഭിചാരത്തിന്റെയും ഭോഗാസക്തിയുടെയും ഫലം നീ അനുഭവിക്കും.”
സഹോദരിമാരുടെമേൽ ദൈവത്തിന്റെ ന്യായവിധി
36സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, നീ ഒഹോലായെയും ഒഹോലിബായെയും കുറ്റം വിധിക്കുമോ? അവരുടെ മ്ലേച്ഛതകൾ അവരെ അറിയിക്കുക.
37അവർ വ്യഭിചാരം ചെയ്തു; അവരുടെ കരങ്ങൾ രക്തം ചിന്തി. അവരുടെ വിഗ്രഹങ്ങൾകൊണ്ട് അവർ വ്യഭിചരിച്ചു. അവരിൽ എനിക്കുണ്ടായ മക്കളെപ്പോലും വിഗ്രഹങ്ങൾക്ക് അവർ ഹോമബലിയായി അർപ്പിച്ചു. 38ഇതിനുപുറമേ അവർ എന്റെ വിശുദ്ധമന്ദിരത്തെ മലിനമാക്കി; ശബത്ത് അശുദ്ധമാക്കി. 39സ്വന്തം മക്കളെ കൊന്നു തങ്ങളുടെ വിഗ്രഹങ്ങൾക്കു ബലി അർപ്പിച്ച ദിവസംതന്നെ അവർ എന്റെ വിശുദ്ധസ്ഥലത്തു പ്രവേശിച്ച് അവിടം അശുദ്ധമാക്കി. 40ആ സഹോദരിമാർ വിദൂരദേശത്തു നിന്നുപോലും ദൂതന്മാരെ അയച്ചു പുരുഷന്മാരെ വരുത്തി; അവർക്കുവേണ്ടി അവർ കുളിച്ചു കണ്ണെഴുതി ആഭരണങ്ങൾ അണിഞ്ഞു. 41രാജകീയമായ മഞ്ചത്തിൽ അവർ ഇരുന്നു; അതിന്റെ മുമ്പിൽ മേശയൊരുക്കി അതിന്മേൽ എന്റെ സുഗന്ധവസ്തുക്കളും തൈലവും വച്ചു. 42എല്ലാം നിസ്സാരമായി കരുതുന്ന ഒരു പുരുഷാരത്തിന്റെ ശബ്ദഘോഷം അവരെ വലയം ചെയ്തിരുന്നു. സാധാരണജനത്തെ കൂടാതെ മരുഭൂമിയിൽനിന്ന് ആളയച്ചു വരുത്തിയ മദ്യപന്മാരും അവരോടൊപ്പം ഉണ്ടായിരുന്നു. അവർ രണ്ടു സ്‍ത്രീകളുടെയും കൈകളിൽ വളയും തലയിൽ മനോഹരമായ കിരീടവും അണിയിച്ചു.
43വ്യഭിചാരവൃത്തിയിലേർപ്പെട്ട് അകാലവാർധക്യം ബാധിച്ച ആ സഹോദരിമാരോടൊത്ത് അവരും അവരോടൊത്ത് ആ സ്‍ത്രീകളും വ്യഭിചാരത്തിലേർപ്പെടുമോ എന്നു ഞാൻ ചോദിച്ചു. 44ഒരു വേശ്യയെ എന്നപോലെ അവർ അവരെ സമീപിച്ചു; ഇങ്ങനെ അവർ ഭോഗാസക്തരായ ഒഹോലായെയും ഒഹോലിബായെയും പ്രാപിച്ചു. 45വ്യഭിചാരിണികളെയും രക്തം ചിന്തുന്ന സ്‍ത്രീകളെയും വിധിക്കുന്നതുപോലെ നീതിമാന്മാർ അവരെ വിധിക്കും. എന്തെന്നാൽ അവർ വ്യഭിചാരിണികളാണ്. അവരുടെ കൈകൾ രക്തം പുരണ്ടതുമാണ്.
46അതുകൊണ്ട് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “അവർക്കെതിരെ ഒരു സൈന്യത്തെ അണിനിരത്തുക; അവർ ഭീതിക്കും കൊള്ളയ്‍ക്കും വിധേയരാകട്ടെ. 47സൈന്യം അവരെ കല്ലെറിയുകയും വാളുകൊണ്ട് അവരെ അരിഞ്ഞുവീഴ്ത്തുകയും ചെയ്യും. അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവർ കൊല്ലും. അവരുടെ ഭവനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്യും. അങ്ങനെ ഞാൻ ദേശത്തു ഭോഗാസക്തിക്ക് അറുതി വരുത്തും. 48സ്‍ത്രീകൾ നിങ്ങളെപ്പോലെ ഭോഗാസക്തരാകാതിരിക്കുവാൻ ഇത് അവർക്ക് ഒരു മുന്നറിയിപ്പായിരിക്കട്ടെ. 49നിങ്ങളുടെ ഭോഗാസക്തിക്കും വിഗ്രഹാരാധന നിമിത്തമുള്ള പാപത്തിനും നിങ്ങൾ ശിക്ഷ അനുഭവിക്കും. ഞാനാണ് സർവേശ്വരനായ കർത്താവ് എന്നു നിങ്ങൾ അപ്പോൾ അറിയും.

Currently Selected:

EZEKIELA 23: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy