YouVersion Logo
Search Icon

EZEKIELA 13

13
വ്യാജപ്രവാചകർക്കെതിരെ
1സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 2“മനുഷ്യപുത്രാ, ഇസ്രായേലിലെ പ്രവാചകന്മാർക്കെതിരെ നീ പ്രവചിക്കുക. തങ്ങളുടെ മനോഗതം അനുസരിച്ചു പ്രവചിക്കുന്നവരോടു പറയുക. 3സർവേശ്വരൻ അരുളിച്ചെയ്യുന്നു: ദർശനം ലഭിക്കാതെ സ്വന്തം മനസ്സിന്റെ പ്രേരണകളെ പിന്തുടരുന്ന ഭോഷന്മാരായ പ്രവാചകന്മാർക്കു ഹാ ദുരിതം! 4ഇസ്രായേൽജനമേ, നിങ്ങളുടെ പ്രവാചകന്മാർ ജീർണാവശിഷ്ടങ്ങൾക്കിടയിൽ കഴിയുന്ന കുറുനരികളെപ്പോലെയാണ്. 5സർവേശ്വരന്റെ ദിനത്തിൽ യുദ്ധത്തെ ചെറുത്തു നില്‌ക്കാൻവേണ്ടി ഇസ്രായേൽജനമേ നിങ്ങൾ മതിലുകളുടെ വിള്ളലുകൾ കാണുകയോ അവയുടെ കേടുപാടുകൾ പോക്കുകയോ ചെയ്തില്ല. 6അവർ വ്യാജം പറയുകയും വ്യാജപ്രവചനം നടത്തുകയും ചെയ്തിട്ട്, അതു സർവേശ്വരന്റെ അരുളപ്പാടാണെന്നു പറയുന്നു. സർവേശ്വരൻ അവരെ അയച്ചതല്ലെങ്കിലും, തങ്ങൾ പറയുന്നത് അവിടുന്നു നിറവേറ്റുമെന്ന് അവർ പ്രതീക്ഷിക്കുന്നു. 7ഞാൻ പറയാതിരിക്കെ ‘സർവേശ്വരന്റെ അരുളപ്പാട്’ എന്നു നിങ്ങൾ പറഞ്ഞപ്പോൾ നിങ്ങൾ മിഥ്യാദർശനം കാണുകയും വ്യാജപ്രവചനം നടത്തുകയും അല്ലേ ചെയ്തത്?
8നിങ്ങൾ വ്യാജം പറഞ്ഞതുകൊണ്ടും നിങ്ങൾ മിഥ്യാദർശനം കണ്ടതുകൊണ്ടും ഇതാ ഞാൻ നിങ്ങൾക്കെതിരായിരിക്കുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 9ഇങ്ങനെയുള്ള പ്രവാചകന്മാർക്കെതിരെ ഞാൻ എന്റെ കരം ഉയർത്തും. എന്റെ ജനത്തിന്റെ ആലോചനാസഭയിൽ അവർ ഉണ്ടായിരിക്കുകയില്ല. ഇസ്രായേലിന്റെ വംശാവലിയിൽ അവരുടെ പേര് ഉൾപ്പെടുത്തുകയില്ല. അവർ ഇസ്രായേൽ ദേശത്തു പ്രവേശിക്കുകയുമില്ല. അപ്പോൾ ഞാനാണു സർവേശ്വരനായ കർത്താവെന്നു നിങ്ങൾ അറിയും. 10സമാധാനമില്ലാതിരിക്കെ സമാധാനം എന്നു പറഞ്ഞ് അവർ എന്റെ ജനത്തെ വഴിതെറ്റിച്ചു. 11എന്റെ ജനം ഇളകുന്ന കല്ലുകളുള്ള മതിൽ നിർമിച്ചപ്പോൾ അവർ അതിന്മീതേ വെള്ള പൂശി. വെള്ള പൂശുന്നവരോടു പറയുക; പെരുമഴ ചൊരിയും, കന്മഴ വർഷിക്കും; കൊടുങ്കാറ്റ് അടിക്കും. അതു നിലംപതിക്കും. 12അതു വീഴുമ്പോൾ നിങ്ങൾ പൂശിയ കുമ്മായം എവിടെ എന്നു നിങ്ങളോടു ചോദിക്കുകയില്ലേ? 13സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “ഉഗ്രരോഷത്താൽ ഞാനൊരു കൊടുങ്കാറ്റടിപ്പിക്കും. എന്റെ കോപത്താൽ പെരുമഴ വർഷിക്കും. എന്റെ ക്രോധത്താൽ അതു നശിപ്പിക്കാൻ കന്മഴ പെയ്യിക്കും. 14നിങ്ങൾ വെള്ളപൂശിയ കോട്ട ഞാൻ ഇടിച്ചു തകർക്കും; അസ്തിവാരം കാണത്തക്കവിധം ഞാനതിനെ നിലംപതിപ്പിക്കും. അതിനിടയിൽപ്പെട്ടു നിങ്ങളും നശിക്കും. അപ്പോൾ ഞാനാണ് സർവേശ്വരനെന്നു നിങ്ങൾ അറിയും. 15ഇങ്ങനെ കോട്ടയുടെമേലും അതിൽ വെള്ളപൂശിയവരുടെമേലും എന്റെ ക്രോധം ചൊരിയും. കോട്ടയും അതിന്മേൽ വെള്ളപൂശിയവരും നാമാവശേഷമായിരിക്കുന്നു എന്നു ഞാൻ നിങ്ങളോടു പറയും. 16യെരൂശലേമിനെപ്പറ്റി പ്രവചിച്ച ഇസ്രായേലിലെ പ്രവാചകന്മാരും സമാധാനമില്ലാതിരിക്കെ സമാധാനത്തിന്റെ ദർശനങ്ങൾ കണ്ടവരും അവശേഷിക്കയില്ല എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.”
17മനുഷ്യപുത്രാ, നിന്റെ ജനത്തിന്റെ ഇടയിൽ സ്വന്തം ഹൃദയവിചാരങ്ങൾ പ്രവചിക്കുന്ന സ്‍ത്രീകൾക്കെതിരെ അവരുടെ മുഖത്തുനോക്കി പ്രവചിക്കുക. 18സർവശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു: മറ്റുള്ളവരെ സ്വാധീനിക്കാൻ കൈകളിൽ കെട്ടാൻ മന്ത്രച്ചരടുകളും ഏതു വലിപ്പത്തിലുള്ളവർക്കും ചേരുന്ന മൂടുപടങ്ങളും നിർമിക്കുന്ന സ്‍ത്രീകൾക്കു ദുരിതം! സ്വാർഥലാഭത്തിനുവേണ്ടി നിങ്ങൾ എന്റെ ജനത്തിന്റെ ജീവനെ വേട്ടയാടുകയും നിങ്ങളുടെ ജീവനെ രക്ഷിക്കുകയും അല്ലേ ചെയ്യുന്നത്? 19ഒരു പിടി ബാർലിക്കുവേണ്ടിയും ഏതാനും അപ്പക്കഷണങ്ങൾക്കു വേണ്ടിയും എന്റെ ജനത്തിന്റെ മധ്യത്തിൽവച്ചു നിങ്ങൾ എനിക്കു കളങ്കം ചേർത്തു. ഭോഷ്കിനു ചെവി കൊടുക്കുന്ന എന്റെ ജനത്തോടു വ്യാജം പറഞ്ഞു ജീവിച്ചിരിക്കേണ്ടവരെ കൊല്ലുകയും ജീവിക്കാൻ പാടില്ലാത്തവരെ സംരക്ഷിക്കുകയും ചെയ്തു.
20അതുകൊണ്ട്, സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: പക്ഷികളെ എന്നപോലെ മനുഷ്യരുടെ ജീവൻ കുരുക്കിലാക്കുന്ന നിങ്ങളുടെ മന്ത്രച്ചരടുകൾ ഞാൻ വെറുക്കുന്നു. നിങ്ങളുടെ കൈകളിൽനിന്ന് ആ മന്ത്രച്ചരടുകൾ പൊട്ടിച്ചുകളഞ്ഞു നിങ്ങൾ കുരുക്കിലാക്കുന്ന മനുഷ്യരെ പക്ഷികളെ എന്നപോലെ ഞാൻ സ്വതന്ത്രരാക്കും. 21നിങ്ങളുടെ മൂടുപടം ഞാൻ കീറിക്കളയും. നിങ്ങളുടെ കൈയിൽനിന്ന് എന്റെ ജനത്തെ ഞാൻ വിടുവിക്കും. അവർ ഇനിമേൽ നിങ്ങൾക്ക് ഇരയാവുകയില്ല. ഞാനാണ് സർവേശ്വരനെന്ന് അപ്പോൾ നിങ്ങൾ അറിയും. 22ഞാൻ ഒരിക്കലും നിരാശപ്പെടുത്താത്ത നീതിനിഷ്ഠരെ നിങ്ങൾ വ്യാജം പറഞ്ഞു നിരാശരാക്കി. ദുർമാർഗത്തിൽനിന്നു പിന്തിരിഞ്ഞു തങ്ങളുടെ ജീവനെ രക്ഷിക്കാൻ ഇടനല്‌കാതെ ദുഷ്ടരെ നിങ്ങൾ പ്രോത്സാഹിപ്പിച്ചു. 23അതുകൊണ്ട് നിങ്ങൾക്ക് ഇനി മിഥ്യാദർശനം ഉണ്ടാകുകയോ നിങ്ങൾ വ്യാജപ്രവചനം നടത്തുകയോ ചെയ്കയില്ല. എന്റെ ജനത്തെ നിങ്ങളുടെ കൈയിൽനിന്നു ഞാൻ വിടുവിക്കും. അപ്പോൾ ഞാനാണ് സർവേശ്വരൻ എന്നു നിങ്ങൾ അറിയും.

Currently Selected:

EZEKIELA 13: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy