YouVersion Logo
Search Icon

EZEKIELA 10

10
ദൈവതേജസ്സ് ദേവാലയം വിട്ടുപോകുന്നു
1ഞാൻ നോക്കിയപ്പോൾ, കെരൂബുകളുടെ മീതെയുള്ള വിതാനത്തിൽ ഇന്ദ്രനീല നിർമിതമായ സിംഹാസനംപോലെ ഏതോ ഒന്നു കാണപ്പെട്ടു. 2ചണവസ്ത്രധാരിയോട് അവിടുന്ന് കല്പിച്ചു: “നീ പോയി കെരൂബുകളുടെ കീഴിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ചക്രങ്ങളുടെ ഇടയിൽനിന്നു ജ്വലിക്കുന്ന തീക്കനൽ കൈ നിറയെ വാരിയെടുത്തു നഗരത്തിനു മീതെ വിതറുക.” ഞാൻ നോക്കിനില്‌ക്കെ അയാൾ പോയി. 3അയാൾ ഉള്ളിൽ കടന്നപ്പോൾ കെരൂബുകൾ ദേവാലയത്തിന്റെ തെക്കുവശത്തു നില്‌ക്കുകയായിരുന്നു. ഒരു മേഘം അകത്തെ അങ്കണത്തിൽ നിറഞ്ഞുനിന്നു. 4സർവേശ്വരന്റെ തേജസ്സ് കെരൂബുകളിൽ നിന്നു പൊങ്ങി ആലയത്തിന്റെ പടിവാതില്‌ക്കലെത്തി. ആലയം മേഘത്താൽ നിറഞ്ഞു. സർവേശ്വരന്റെ തേജസ്സിന്റെ ശോഭ അങ്കണത്തിൽ നിറഞ്ഞുനിന്നു. 5കെരൂബുകളുടെ ചിറകടിശബ്ദം പുറത്തെ അങ്കണംവരെ കേൾക്കാമായിരുന്നു. അതു സർവശക്തനായ ദൈവം അരുളിച്ചെയ്യുമ്പോഴുള്ള സ്വരംപോലെയായിരുന്നു.
6അവിടുന്നു ചണവസ്ത്രധാരിയോടു കറങ്ങിക്കൊണ്ടിരിക്കുന്ന ചക്രങ്ങളുടെ ഇടയിൽ നിന്നു, കെരൂബുകളുടെ മധ്യത്തിൽ നിന്നു തന്നെ, തീക്കനൽ എടുക്കാൻ ആജ്ഞാപിച്ചപ്പോൾ അയാൾ അകത്തുകടന്നു ചക്രത്തിനു സമീപം നിന്നു. 7ഒരു കെരൂബ് കെരൂബുകൾക്കിടയിലുള്ള അഗ്നിയിലേക്കു കൈ നീട്ടി, അതിൽ കുറെ എടുത്തു ചണവസ്ത്രധാരിയുടെ കൈയിൽ കൊടുത്തു. അയാൾ അതു വാങ്ങി വെളിയിലേക്കു പോയി. 8കെരൂബുകളുടെ ചിറകിൻകീഴിൽ മനുഷ്യകരം പോലെ ഏതോ ഒന്നു പ്രത്യക്ഷമായി.
9കെരൂബുകൾക്കു സമീപം നാലു ചക്രങ്ങൾ ഞാൻ കണ്ടു. ഓരോ കെരൂബിന്റെയും അടുത്ത് ഓരോ ചക്രം. മിന്നിത്തിളങ്ങുന്ന ഗോമേദകംപോലെ അവ ശോഭിച്ചിരുന്നു. 10അവ നാലിനും ഒരേ ആകൃതി ആയിരുന്നു. ഒരു ചക്രം മറ്റൊന്നിന്റെ ഉള്ളിലെന്നപോലെ കാണപ്പെട്ടു. ഇടംവലം തിരിയാതെ അവയ്‍ക്ക് ഏതൊരു ദിക്കിലേക്കും പോകാൻ കഴിയുമായിരുന്നു. 11മുൻചക്രം ഏതു ദിക്കിലേക്കു തിരിയുന്നുവോ, അവിടേക്കു മറ്റുള്ള ചക്രങ്ങൾ ഇടംവലം തിരിയാതെ അനുഗമിക്കുമായിരുന്നു. 12കെരൂബുകളുടെ ദേഹമാകെ പുറത്തും കൈകളിലും ചിറകുകളിലും ചക്രങ്ങളിലും കണ്ണുകൾ ഉണ്ടായിരുന്നു. 13ആ ചക്രങ്ങളെ ചുഴലിച്ചക്രങ്ങൾ എന്നു വിളിക്കുന്നതു ഞാൻ കേട്ടു. 14കെരൂബുകൾക്കോരോന്നിനും നാലു മുഖങ്ങൾ ഉണ്ടായിരുന്നു; ഒന്നാമത്തേതു കാളയുടെ മുഖവും രണ്ടാമത്തേതു മനുഷ്യമുഖവും മൂന്നാമത്തേതു സിംഹത്തിന്റെ മുഖവും നാലാമത്തേതു കഴുകന്റെ മുഖവുംപോലെ ആയിരുന്നു.
15കെരൂബുകൾ മുകളിലേക്ക് ഉയർന്നു. കെബാർനദീതീരത്തുവച്ചു ഞാൻ കണ്ട ജീവികൾതന്നെ ആയിരുന്നു അവ. 16കെരൂബുകൾ മുന്നോട്ടു നീങ്ങിയപ്പോൾ ചക്രങ്ങൾ അവയുടെ പിന്നാലെ ചെന്നു; ഭൂമിയിൽനിന്നു മുകളിലേക്കുയരാൻ കെരൂബുകൾ ചിറകുകൾ വിടർത്തിയപ്പോൾ അവയുടെ വശങ്ങളിൽനിന്നു ചക്രങ്ങൾ വേർപെട്ടില്ല. 17ജീവികൾ നിശ്ചലമായപ്പോൾ ചക്രങ്ങളും നിശ്ചലമായി. ഭൂമിയിൽനിന്ന് ഉയർന്നപ്പോൾ അവയും ഉയർന്നു. കാരണം ജീവികളുടെ ആത്മാവ് ആ ചക്രങ്ങളിലാണു കുടികൊണ്ടിരുന്നത്.
18സർവേശ്വരന്റെ തേജസ്സ് ദേവാലയത്തിന്റെ പടിവാതിലിൽനിന്നു പുറപ്പെട്ടു കെരൂബുകളുടെമീതെ ചെന്നു നിന്നു. 19കെരൂബുകൾ ചിറകു വിടർത്തി ഭൂമിയിൽനിന്നു മുകളിലേക്ക് ഉയരുന്നതു ഞാൻ കണ്ടു. ചക്രങ്ങളും അവയുടെ കൂടെയുണ്ടായിരുന്നു. ദേവാലയത്തിന്റെ കിഴക്കേ കവാടത്തിൽ ചെന്ന് അവ നിന്നു. ഇസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സ് അവയുടെ മുകളിൽ നിലകൊണ്ടിരുന്നു. 20കെബാർ നദീതീരത്ത് ഇസ്രായേലിന്റെ ദൈവത്തിന്റെ കീഴിൽ ഞാൻ കണ്ട അതേ ജീവികളായിരുന്നു ഇവ. ഈ ജീവികൾ കെരൂബുകൾ ആയിരുന്നു എന്നു ഞാൻ മനസ്സിലാക്കി. 21ഓരോന്നിനും നാലു മുഖങ്ങളും നാലു ചിറകുകളും ചിറകുകളുടെ കീഴ്ഭാഗത്തിനു മനുഷ്യകരങ്ങൾ പോലെയുള്ള രൂപവും ഉണ്ടായിരുന്നു. 22കെബാർനദീതീരത്തുവച്ചു ഞാൻ കണ്ട ജീവികളുടെ മുഖംപോലെ തന്നെ ആയിരുന്നു അവയുടെ മുഖങ്ങൾ. അവ ഓരോന്നും നേരെ മുമ്പോട്ടു പോയി.

Currently Selected:

EZEKIELA 10: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy