YouVersion Logo
Search Icon

EXODUS 40

40
തിരുസാന്നിധ്യകൂടാരം പ്രതിഷ്ഠിക്കുന്നു
1സർവേശ്വരൻ മോശയോടു കല്പിച്ചു: 2“ഒന്നാം മാസത്തിന്റെ ഒന്നാം ദിവസം നീ തിരുസാന്നിധ്യകൂടാരം ഉറപ്പിക്കണം. 3സാക്ഷ്യപെട്ടകം അതിനുള്ളിൽ പ്രതിഷ്ഠിച്ച് തിരശ്ശീലകൊണ്ട് അതു മറയ്‍ക്കണം. 4പിന്നീട് മേശ കൊണ്ടുവന്ന് അതിന്റെ ഉപകരണങ്ങൾ അതിന്മേൽ ക്രമീകരിക്കണം. വിളക്കുതണ്ട് കൊണ്ടുവന്നു വിളക്കുകൾ ഉറപ്പിക്കണം. 5സ്വർണധൂപപീഠം സാക്ഷ്യപെട്ടകത്തിന്റെ മുമ്പിൽ വയ്‍ക്കണം; പിന്നീട് തിരുസാന്നിധ്യകൂടാരത്തിന്റെ വാതിലിൽ തിരശ്ശീല തൂക്കണം. 6തിരുസാന്നിധ്യകൂടാരവാതിലിന് മുമ്പിൽ യാഗപീഠം സ്ഥാപിക്കണം. 7യാഗപീഠത്തിനും തിരുസാന്നിധ്യകൂടാരത്തിനും മധ്യേ ക്ഷാളനപാത്രം വച്ച് അതിൽ വെള്ളം നിറയ്‍ക്കണം. 8അങ്കണത്തിന്റെ ചുറ്റുമറകൾ ഉറപ്പിക്കുകയും അങ്കണകവാടത്തിൽ തിരശ്ശീല തൂക്കുകയും വേണം. 9പിന്നീട് അഭിഷേകതൈലം എടുത്തു തിരുസാന്നിധ്യകൂടാരവും അതിനുള്ളിലെ സകല ഉപകരണങ്ങളും അഭിഷേകം ചെയ്തു ശുദ്ധീകരിക്കണം. അപ്പോൾ അവ വിശുദ്ധമായിത്തീരും. 10ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളും അഭിഷേകം ചെയ്ത് ശുദ്ധീകരിക്കണം. അത് അതിവിശുദ്ധമായിത്തീരും. 11പിന്നീട് ക്ഷാളനപാത്രവും അതിന്റെ പീഠവും അഭിഷേകം ചെയ്ത് ശുദ്ധീകരിക്കണം. 12അഹരോനെയും പുത്രന്മാരെയും തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകണം. 13പിന്നീട് എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യുന്നതിനായി അഹരോനെ വിശുദ്ധവസ്ത്രങ്ങൾ അണിയിക്കുകയും അഭിഷേകം ചെയ്തു ശുദ്ധീകരിക്കുകയും വേണം. 14അവന്റെ പുത്രന്മാരെയും ആനയിച്ച് അങ്കികൾ ധരിപ്പിക്കണം. 15എനിക്കു പുരോഹിതശുശ്രൂഷ ചെയ്യാൻ അവരുടെ പിതാവിനെ അഭിഷേകം ചെയ്തതുപോലെ അവരെയും അഭിഷേകം ചെയ്യണം. ഈ അഭിഷേകംമൂലം അവർ തലമുറതലമുറകളിലൂടെയുള്ള നിത്യപൗരോഹിത്യത്തിലേക്കു പ്രവേശിക്കും.”
16സർവേശ്വരൻ കല്പിച്ചതുപോലെ മോശ സകലതും ചെയ്തു. 17ഈജിപ്തിൽനിന്നു പുറപ്പെട്ടതിന്റെ രണ്ടാം വർഷത്തിലെ ഒന്നാം മാസം ഒന്നാം ദിവസമാണ് തിരുസാന്നിധ്യകൂടാരം ഉറപ്പിച്ചത്. 18മോശ കൂടാരം നിവിർത്തി അതിന്റെ ചുവടുകളും ചട്ടങ്ങളും അഴികളും തൂണുകളുമെല്ലാം ഉറപ്പിച്ചു. 19തിരുസാന്നിധ്യകൂടാരത്തിന്റെ മൂടുവിരിയും പുറംവിരിയും സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെതന്നെ വിരിച്ചു. 20ഉടമ്പടി രേഖപ്പെടുത്തിയ കല്പലകകൾ പെട്ടകത്തിനുള്ളിൽ വച്ചു. തണ്ടുകൾ പെട്ടകത്തിൽ പിടിപ്പിക്കുകയും പെട്ടകത്തിന്റെ മൂടി വയ്‍ക്കുകയും ചെയ്തു. 21പിന്നീട് സാക്ഷ്യപെട്ടകം കൂടാരത്തിനുള്ളിൽ കൊണ്ടുവന്നു തിരശ്ശീലകൊണ്ടു മറച്ചു; അങ്ങനെ സർവേശ്വരൻ കല്പിച്ചതുപോലെ മോശ പ്രവർത്തിച്ചു. 22മേശ തിരുസാന്നിധ്യകൂടാരത്തിനുള്ളിൽ കൊണ്ടുവന്നു വടക്കുവശത്തു തിരശ്ശീലയ്‍ക്കു വെളിയിൽ വച്ചു. 23അതിന്മേൽ സർവേശ്വരൻ കല്പിച്ചതുപോലെ കാഴ്ചയപ്പം അടുക്കിവച്ചു. 24വിളക്കുതണ്ട് തിരുസാന്നിധ്യകൂടാരത്തിനുള്ളിൽ അതിന്റെ തെക്കുവശത്തു മേശയ്‍ക്ക് എതിർവശത്തായി വച്ചു. 25സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതുപോലെ അതിൽ വിളക്കുകൾ വയ്‍ക്കുകയും ചെയ്തു. 26തിരുസാന്നിധ്യകൂടാരത്തിനുള്ളിലെ തിരശ്ശീലയുടെ മുമ്പിൽ സ്വർണധൂപപീഠം വച്ചു. 27അവിടുന്നു മോശയോടു കല്പിച്ചതുപോലെ അതിൽ സുഗന്ധദ്രവ്യങ്ങൾ അർപ്പിച്ചു ധൂപാർപ്പണം നടത്തി. 28തിരുസാന്നിധ്യകൂടാരത്തിന്റെ പ്രവേശനകവാടത്തിൽ തിരശ്ശീല തൂക്കിയിട്ടു. 29അതിന്റെ മുമ്പിൽ ഹോമയാഗപീഠം സ്ഥാപിച്ചു. അതിൽ ഹോമയാഗവും ധാന്യവഴിപാടും അർപ്പിച്ചു. 30യാഗപീഠത്തിനും തിരുസാന്നിധ്യകൂടാരത്തിനും ഇടയ്‍ക്ക് ക്ഷാളനപാത്രം വച്ചു കഴുകാനുള്ള വെള്ളം അതിൽ നിറച്ചു. 31ഈ വെള്ളംകൊണ്ട് മോശയും അഹരോനും അഹരോന്റെ പുത്രന്മാരും കൈകാലുകൾ കഴുകി. 32കൂടാരത്തിനുള്ളിൽ പ്രവേശിക്കുമ്പോഴും യാഗപീഠത്തെ സമീപിക്കുമ്പോഴും സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ അവർ അങ്ങനെ ചെയ്യുമായിരുന്നു. 33തിരുസാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും ചുറ്റും അങ്കണം ഉണ്ടാക്കി; അതിന്റെ പ്രവേശനകവാടത്തിൽ തിരശ്ശീല തൂക്കിയിട്ടു. അങ്ങനെ എല്ലാ ജോലികളും മോശ ചെയ്തുതീർത്തു.
കൂടാരത്തിൽ സർവേശ്വരന്റെ സാന്നിധ്യം
34അപ്പോൾ മേഘം തിരുസാന്നിധ്യകൂടാരത്തെ മൂടി; കൂടാരം സർവേശ്വരന്റെ തേജസ്സുകൊണ്ടു നിറഞ്ഞു. 35മേഘം കൂടാരത്തിൽ ആവസിക്കുകയും അവിടുത്തെ തേജസ്സുകൊണ്ടു കൂടാരം നിറയുകയും ചെയ്തതിനാൽ തിരുസാന്നിധ്യകൂടാരത്തിലേക്കു പ്രവേശിക്കാൻ മോശയ്‍ക്ക് കഴിഞ്ഞില്ല; 36ഇസ്രായേൽജനത്തിന്റെ പ്രയാണത്തിലെല്ലാം മേഘം തിരുസാന്നിധ്യകൂടാരത്തിൽനിന്ന് ഉയരുമ്പോൾ മാത്രമാണ് അവർ യാത്ര പുറപ്പെട്ടിരുന്നത്. 37എന്നാൽ മേഘം ഉയർന്നില്ലെങ്കിൽ അത് ഉയരുന്നതുവരെ അവർ യാത്ര പുറപ്പെട്ടിരുന്നില്ല. 38അവരുടെ യാത്രകളിലെല്ലാം തിരുസാന്നിധ്യകൂടാരത്തിനു മുകളിൽ പകൽ സർവേശ്വരന്റെ മേഘം ആവസിക്കുന്നതും രാത്രിയിൽ അതിൽ അഗ്നി ജ്വലിക്കുന്നതും ഇസ്രായേൽജനം ദർശിച്ചിരുന്നു.

Currently Selected:

EXODUS 40: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy