YouVersion Logo
Search Icon

EXODUS 4

4
മോശയെ ശക്തിപ്പെടുത്തുന്നു
1മോശ പറഞ്ഞു: “അവർ എന്നെ വിശ്വസിക്കുകയില്ല, ഞാൻ പറയുന്നതു ശ്രദ്ധിക്കുകയുമില്ല. ‘സർവേശ്വരൻ നിനക്കു പ്രത്യക്ഷപ്പെട്ടില്ല’ എന്ന് അവർ പറയും.” 2അപ്പോൾ അവിടുന്നു ചോദിച്ചു: “നിന്റെ കൈയിലിരിക്കുന്നതെന്താണ്?” അദ്ദേഹം പറഞ്ഞു: “ഒരു വടി.” 3അവിടുന്ന് അരുളിച്ചെയ്തു: “നീ അതു നിലത്തിടുക.” മോശ വടി താഴെയിട്ടപ്പോൾ അതു സർപ്പമായിത്തീർന്നു; മോശ അതിനെ കണ്ട് ഓടിയകന്നു. 4എന്നാൽ അവിടുന്നു മോശയോട് അരുളിച്ചെയ്തു: “നീ കൈ നീട്ടി അതിന്റെ വാലിൽ പിടിക്കുക.” അദ്ദേഹം അതിനെ പിടിച്ചപ്പോൾ അതു വീണ്ടും വടിയായിത്തീർന്നു. 5നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരൻ അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവംതന്നെ നിനക്കു പ്രത്യക്ഷനായി എന്ന് അവർ ഇതുനിമിത്തം വിശ്വസിക്കും.” 6സർവേശ്വരൻ വീണ്ടും മോശയോടു കല്പിച്ചു: “നിന്റെ കൈ നിന്റെ മാറിടത്തിൽ വയ്‍ക്കുക.” മോശെ കൈ മാറിടത്തിൽ വച്ചു. തിരിച്ചെടുത്തപ്പോൾ അതു കുഷ്ഠം ബാധിച്ചു മഞ്ഞുപോലെ വെള്ള നിറമായി. 7“കൈ വീണ്ടും മാറിടത്തിൽ വയ്‍ക്കുക.” ദൈവം കല്പിച്ചു. കൈ മാറിടത്തിൽ വച്ചിട്ടു തിരിച്ചെടുത്തപ്പോൾ അത് ശരീരത്തിന്റെ മറ്റു ഭാഗങ്ങൾപോലെ ആയിത്തീർന്നു. 8അവർ നിന്നെ വിശ്വസിക്കാതെ ആദ്യ അടയാളം നിരാകരിച്ചാൽ രണ്ടാമത്തെ അടയാളം വിശ്വസിക്കും. 9അവർ ഈ രണ്ട് അടയാളങ്ങളും അവിശ്വസിച്ചു നിന്റെ വാക്കു ശ്രദ്ധിക്കാതെയിരുന്നാൽ നൈൽനദിയിൽനിന്നു കുറെ വെള്ളമെടുത്ത് ഉണങ്ങിയ നിലത്തൊഴിക്കണം; അത് അവിടെ രക്തമായിത്തീരും.” 10മോശ സർവേശ്വരനോടു പറഞ്ഞു: “സർവേശ്വരാ, ഞാൻ വാക്സാമർഥ്യം ഇല്ലാത്തവൻ; അവിടുന്ന് ഈ ദാസനോട് സംസാരിക്കുന്നതിനു മുമ്പും ഇപ്പോഴും അങ്ങനെതന്നെ. സംസാരിക്കുമ്പോൾ എനിക്ക് തടസ്സവുമുണ്ട്.” 11അപ്പോൾ അവിടുന്നു ചോദിച്ചു: “മനുഷ്യന് വായ് നല്‌കിയതാര്? ഒരുവനെ മൂകനോ, ബധിരനോ, കാഴ്ചയുള്ളവനോ, കാഴ്ചയില്ലാത്തവനോ ആക്കുന്നത് ആര്? 12സർവേശ്വരനായ ഞാൻ അല്ലേ? അതുകൊണ്ട് ഉടനെ പുറപ്പെടുക. ഞാൻ ഞാനാകുന്നവൻ തന്നെ, നിന്റെ നാവിനോടൊപ്പം ഉണ്ടായിരിക്കും. സംസാരിക്കേണ്ടത് ഞാൻ നിനക്കു പറഞ്ഞുതരും.” 13മോശയാകട്ടെ വീണ്ടും അപേക്ഷിച്ചു: “എന്റെ സർവേശ്വരാ, മറ്റാരെയെങ്കിലും അയയ്‍ക്കേണമേ.” 14അപ്പോൾ സർവേശ്വരൻ മോശയോട് കുപിതനായി പറഞ്ഞു: “ലേവ്യനായ അഹരോൻ നിന്റെ സഹോദരനല്ലേ? അവൻ നല്ല വാക്ചാതുര്യമുള്ളവനാണല്ലോ. നിന്നെ കാണാൻ അവൻ വരുന്നുണ്ട്; നിന്നെ കാണുമ്പോൾ അവൻ സന്തോഷിക്കും. 15പറയേണ്ട കാര്യങ്ങൾ നീ അവനു പറഞ്ഞു കൊടുക്കണം. ഞാൻ നിങ്ങൾ ഇരുവരുടെയും നാവിനെ ശക്തിപ്പെടുത്തും; നിങ്ങൾ എന്താണു ചെയ്യേണ്ടതെന്നു ഞാൻ നിങ്ങളെ പഠിപ്പിക്കും. 16നിനക്കുവേണ്ടി അവൻ ജനത്തോടു സംസാരിക്കും; അവൻ നിനക്കു നാവ് ആയിരിക്കും. നീ അവനു ദൈവത്തെപ്പോലെ ആയിരിക്കും. 17അടയാളങ്ങൾക്കുള്ള വടി കൈയിൽ എടുത്തുകൊള്ളുക.
മോശ വീണ്ടും ഈജിപ്തിലേക്ക്
18മോശ ഭാര്യാപിതാവായ യിത്രോവിനെ സമീപിച്ചു പറഞ്ഞു: “എന്റെ ചാർച്ചക്കാർ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ എന്ന് അറിയാൻ ഈജിപ്തിലേക്ക് മടങ്ങിപ്പോകാൻ എന്നെ അനുവദിച്ചാലും.” യിത്രോ പറഞ്ഞു: “സമാധാനത്തോടെ പോകുക.” 19സർവേശ്വരൻ മോശയോട് മിദ്യാനിൽവച്ച് അരുളിച്ചെയ്തു: “ഈജിപ്തിലേക്കു മടങ്ങിപ്പോകുക; നിന്നെ കൊല്ലാൻ ശ്രമിച്ചവരെല്ലാം മരിച്ചുപോയിരിക്കുന്നു.” 20മോശ ഭാര്യയെയും പുത്രന്മാരെയും കഴുതപ്പുറത്തു കയറ്റി ഈജിപ്തിലേക്കു യാത്രയായി; ദൈവത്തിന്റെ ശക്തി വെളിപ്പെടുത്താനുപയോഗിക്കേണ്ട വടിയും മോശ കൈയിലെടുത്തു. 21സർവേശ്വരൻ വീണ്ടും മോശയോട് അരുളിച്ചെയ്തു: “നീ ഈജിപ്തിൽ മടങ്ങിച്ചെന്ന് ഞാൻ നിനക്ക് വശമാക്കി തന്നിട്ടുള്ള എല്ലാ അദ്ഭുതങ്ങളും ഫറവോയുടെ മുമ്പിൽ ചെയ്യണം. എന്നാൽ ഞാൻ അവന്റെ ഹൃദയം കഠിനമാക്കും. അവൻ ജനത്തെ വിട്ടയയ്‍ക്കുകയില്ല. 22നീ ഫറവോയോടു പറയണം; സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഇസ്രായേൽ എന്റെ ആദ്യജാതനാണ്. 23ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു: എന്നെ ആരാധിക്കാൻ എന്റെ പുത്രനെ വിട്ടയയ്‍ക്കുക. നീ അതിനു വിസമ്മതിച്ചാൽ ഞാൻ നിന്റെ ആദ്യജാതനെ വധിക്കും.” 24ഈജിപ്തിലേക്കുള്ള യാത്രാമധ്യേ, ഒരു താവളത്തിൽവച്ചു സർവേശ്വരൻ മോശയെ കൊല്ലാൻ ഒരുങ്ങി. 25അപ്പോൾ സിപ്പോറാ മൂർച്ചയുള്ള കല്ലിൻചീളുകൊണ്ടു മകന്റെ അഗ്രചർമം ഛേദിച്ചെടുത്ത് അതുകൊണ്ടു മോശയുടെ കാലിൽ സ്പർശിച്ചിട്ടു പറഞ്ഞു: “നീ എനിക്കു രക്തമണവാളനായിരിക്കുന്നു.” 26അപ്പോൾ അവിടുന്നു മോശയെ കൊല്ലാതെ വിട്ടു. അവൾ പറഞ്ഞു: “പരിച്ഛേദനം നിമിത്തം നീ എനിക്ക് രക്തമണവാളനാകുന്നു.”
27സർവേശ്വരൻ അഹരോനോട് അരുളിച്ചെയ്തു: “നീ മരുഭൂമിയിൽ ചെന്ന് മോശയെ കാണുക.” അഹരോൻ ദൈവത്തിന്റെ പർവതത്തിൽ ചെന്നു മോശയെ കണ്ട് അദ്ദേഹത്തെ ചുംബിച്ചു. 28ഈജിപ്തിലേക്കയയ്‍ക്കുമ്പോൾ ദൈവം തന്നോട് അരുളിച്ചെയ്ത വാക്കുകളും വശമാക്കിക്കൊടുത്ത അദ്ഭുതങ്ങളുമെല്ലാം മോശ അഹരോനു വിവരിച്ചുകൊടുത്തു. 29പിന്നീട് മോശയും അഹരോനും ചെന്ന് ഇസ്രായേൽപ്രമാണികളെയെല്ലാം വിളിച്ചുകൂട്ടി. 30ദൈവം മോശയോട് അരുളിച്ചെയ്ത വാക്കുകൾ അഹരോൻ അവരെ അറിയിക്കുകയും അവരുടെ മുമ്പിൽ അദ്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തു. 31ജനങ്ങൾ വിശ്വസിച്ചു; സർവേശ്വരൻ തങ്ങളെ കടാക്ഷിച്ചു എന്നും തങ്ങളുടെ ദുരിതങ്ങൾ കണ്ടറിഞ്ഞു എന്നും കേട്ട് ഇസ്രായേൽജനം കുമ്പിട്ട് അവിടുത്തെ ആരാധിച്ചു.

Currently Selected:

EXODUS 4: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy