YouVersion Logo
Search Icon

EXODUS 25

25
വിശുദ്ധ മന്ദിരത്തിനുവേണ്ടിയുള്ള വഴിപാടുകൾ
(പുറ. 35:4-9)
1സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 2“എല്ലാവരും എനിക്കു വഴിപാട് അർപ്പിക്കണമെന്ന് ഇസ്രായേല്യരോടു പറയുക; സ്വമനസ്സാൽ അർപ്പിക്കുന്ന വഴിപാടുകൾ എല്ലാം സ്വീകരിക്കുക; 3അവരിൽനിന്നു സ്വീകരിക്കേണ്ട വഴിപാടുകൾ ഇവയാണ്: സ്വർണം, വെള്ളി, ഓട്, 4നീല, ധൂമ്ര, ചുവപ്പു നിറങ്ങളുള്ള നൂലുകൾ, ആട്ടുരോമം, പഞ്ഞിനൂൽ, 5ഊറയ്‍ക്കിട്ട ആട്ടിൻതോൽ, മിനുത്ത തോൽ, 6കരുവേലകത്തടി, വിളക്കെണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനും വേണ്ട സുഗന്ധവർഗം, 7മഹാപുരോഹിതന്റെ ഏഫോദിലും നെഞ്ചിൽ ധരിക്കുന്ന വസ്ത്രത്തിലും പതിക്കാനുള്ള ഗോമേദകക്കല്ലും, മറ്റു രത്നങ്ങളും 8അവരുടെ ഇടയിൽ എനിക്കു പാർക്കാൻ ഒരു വിശുദ്ധമന്ദിരവും ഉണ്ടാക്കട്ടെ. 9ഞാൻ കാണിച്ചു തരുന്ന മാതൃകയിൽ ആയിരിക്കണം വിശുദ്ധകൂടാരവും അതിലെ ഉപകരണങ്ങളും നിർമ്മിക്കേണ്ടത്.”
ഉടമ്പടിപ്പെട്ടകം
(പുറ. 37:1-9)
10കരുവേലകംകൊണ്ടു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവുമുള്ള ഒരു പെട്ടകം ഉണ്ടാക്കണം. 11അതിന്റെ അകവും പുറവും തങ്കംകൊണ്ടു പൊതിയുകയും മീതെ ചുറ്റും സ്വർണംകൊണ്ടു അരികുപാളി പിടിപ്പിക്കുകയും വേണം. 12സ്വർണവളയങ്ങൾ ഉണ്ടാക്കി ഇരുവശത്തും ഈരണ്ടെണ്ണം നാലു കാലുകളിലും തറയ്‍ക്കണം. 13കരുവേലകത്തടികൊണ്ട് തണ്ടുകൾ ഉണ്ടാക്കി അവയും സ്വർണംകൊണ്ടു പൊതിയണം. 14പെട്ടകം ചുമക്കാനുള്ള ഈ തണ്ടുകൾ പാർശ്വവളയങ്ങളിൽക്കൂടി കടത്തണം. 15തണ്ടുകൾ എപ്പോഴും വളയങ്ങളിൽത്തന്നെ ആയിരിക്കണം; അവ എടുത്തുമാറ്റരുത്. 16ഞാൻ തരുന്ന സാക്ഷ്യഫലകങ്ങൾ പെട്ടകത്തിനകത്തു വയ്‍ക്കണം. 17സാക്ഷ്യപെട്ടകത്തിന് തനിത്തങ്കംകൊണ്ട് #25:17 മൂടി = കൃപാസനംമൂടി നിർമ്മിക്കുക; അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കണം. 18അടിച്ചുപരത്തിയ സ്വർണംകൊണ്ടുള്ള രണ്ടു കെരൂബുകളെ പെട്ടകത്തിന്റെ മൂടിയോടു ചേർത്ത് രണ്ടറ്റത്തുമായി സ്ഥാപിക്കണം. 19ഇരുവശത്തുമുള്ള കെരൂബുകളും മൂടിയും ചേർന്നിരിക്കത്തക്കവിധം അവയെ യോജിപ്പിക്കണം. 20അഭിമുഖമായി നില്‌ക്കുന്ന കെരൂബുകളുടെ വിരിച്ച ചിറകുകൾകൊണ്ട് പെട്ടകത്തിന്റെ മൂടി മൂടുംവിധം അവയെ നിർമ്മിക്കുക. 21പെട്ടകത്തിനുമീതെ കൃപാസനം വയ്‍ക്കുക. ഞാൻ നല്‌കുന്ന സാക്ഷ്യഫലകങ്ങൾ പെട്ടകത്തിനകത്തു വയ്‍ക്കണം. 22അവിടെ ഞാൻ നിനക്കു ദർശനം നല്‌കും; പെട്ടകമൂടിക്ക് മീതെ കെരൂബുകൾക്കു നടുവിൽ നിന്നുകൊണ്ട് ഇസ്രായേൽജനത്തിനുള്ള എന്റെ കല്പനകൾ ഞാൻ നിന്നെ അറിയിക്കും.
കാഴ്ചയപ്പം വയ്‍ക്കുന്നതിനുള്ള മേശ
(പുറ. 37:10-16)
23കരുവേലകംകൊണ്ട് രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവുമുള്ള ഒരു മേശയുണ്ടാക്കണം. 24അതു തങ്കംകൊണ്ടു പൊതിയണം; സ്വർണംകൊണ്ടു തന്നെ അരികുപാളിയും പിടിപ്പിക്കണം. 25അതിന്റെ ചുറ്റും കൈപ്പത്തി വീതിയിൽ ചട്ടം പണിത് അതിനു ചുറ്റും സ്വർണംകൊണ്ടുള്ള അരികുപാളി പിടിപ്പിക്കണം. 26സ്വർണംകൊണ്ടു തന്നെ നാലു വളയങ്ങളുണ്ടാക്കി അവ മൂലയ്‍ക്കുള്ള നാലു കാലുകളിലായി തറയ്‍ക്കണം. 27തണ്ടുകൾ ഇട്ട് മേശ ചുമന്നുകൊണ്ടു പോകത്തക്കവിധം ഈ വളയങ്ങൾ വക്കോടു ചേർത്ത് ഉറപ്പിക്കണം. 28തണ്ടുകൾ കരുവേലകംകൊണ്ടു നിർമ്മിച്ച് സ്വർണം പൊതിയണം. അവ മേശ ചുമക്കാൻ വേണ്ടിയുള്ളതാണ്. 29ധൂപാർച്ചനയ്‍ക്കുള്ള തളികകളും കരണ്ടികളും പാനീയബലിക്കുള്ള ഭരണികളും പാത്രങ്ങളുമെല്ലാം സ്വർണനിർമ്മിതമായിരിക്കണം. 30എനിക്കുള്ള കാഴ്ചയപ്പം മേശമേൽ എന്റെ മുമ്പാകെ എപ്പോഴും വച്ചിരിക്കണം.
വിളക്കുകാൽ
(പുറ. 37:17-24)
31തങ്കംകൊണ്ട് ഒരു വിളക്കുതണ്ട് നിർമ്മിക്കണം; അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും ദലങ്ങളും മൊട്ടുകളും അതേ തകിടിൽ നിർമ്മിച്ചതായിരിക്കണം. 32ഇരുവശത്തുനിന്നും മൂന്നു വീതം ആകെ ആറു ശിഖരങ്ങൾ അതിനുണ്ടായിരിക്കണം. 33ആറു ശിഖരങ്ങളിൽ ഓരോന്നിനും ബദാംപൂവിന്റെ ആകൃതിയിലുള്ള മൂന്നു പുഷ്പപുടവും അതിൽ ഓരോന്നിലും പൂക്കളും മൊട്ടുകളും ഉണ്ടായിരിക്കണം. 34മൊട്ടുകളോടും പൂക്കളോടുംകൂടി ബദാംപുഷ്പം പോലെയുള്ള നാലു പുഷ്പപുടങ്ങൾ വിളക്കിന്റെ തണ്ടിലും ഉണ്ടായിരിക്കണം. 35ഓരോ ജോഡി ശാഖയ്‍ക്കും താഴെ ഓരോ മൊട്ടു വീതം മൂന്നു ജോഡി ശാഖകൾക്കും താഴെ മൊട്ടുകളുണ്ടായിരിക്കണം. 36മൊട്ടുകളും ശാഖകളും വിളക്കുതണ്ടും എല്ലാം ചേർന്ന് ഒരേ സ്വർണത്തകിടിൽ നിർമ്മിച്ചതായിരിക്കണം ആ വിളക്ക്. 37മുൻവശത്ത് പ്രകാശം ലഭിക്കത്തക്കവിധം അതിൽ ഏഴു ദീപങ്ങൾ പിടിപ്പിക്കണം. 38അതിന്റെ കരിന്തിരി നീക്കുന്ന കത്രികകളും അവയ്‍ക്കുള്ള തട്ടങ്ങളും തനി സ്വർണംകൊണ്ടുതന്നെ ആയിരിക്കണം. 39വിളക്കുതണ്ടും അതിന്റെ ഉപകരണങ്ങളും കൂടി ഒരു താലന്തു സ്വർണമായിരിക്കണം. 40പർവതത്തിൽവച്ചു ഞാൻ കാണിച്ച മാതൃകയിൽ തന്നെ അതു നിർമ്മിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

Currently Selected:

EXODUS 25: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy