YouVersion Logo
Search Icon

EXODUS 24

24
ഉടമ്പടി മുദ്രിതമാകുന്നു
1സർവേശ്വരൻ മോശയോടരുളിച്ചെയ്തു: “നീയും അഹരോനും നാദാബും, അബീഹൂവും, ഇസ്രായേലിലെ എഴുപതു പ്രമാണികളും എന്റെ സന്നിധിയിലേക്കു വരിക. 2മോശ മാത്രം എന്റെ സന്നിധിയിൽ അടുത്തുവരട്ടെ: മറ്റുള്ളവർ അടുത്തുവരരുത്. ദൂരെ നിന്നുകൊണ്ട് അവർ എന്നെ കുമ്പിട്ട് ആരാധിക്കട്ടെ. ജനം അവരോടൊപ്പം കയറിവരരുത്.” 3മോശ ചെന്ന് സർവേശ്വരന്റെ എല്ലാ കല്പനകളും നിയമങ്ങളും ജനത്തെ അറിയിച്ചു: “സർവേശ്വരൻ കല്പിച്ചതെല്ലാം ഞങ്ങൾ അനുസരിക്കുമെന്ന് ജനം ഏകസ്വരത്തിൽ പ്രതിവചിച്ചു. 4സർവേശ്വരന്റെ കല്പനകളെല്ലാം മോശ എഴുതിവച്ചു. അദ്ദേഹം അതിരാവിലെ എഴുന്നേറ്റു പർവതത്തിന്റെ അടിവാരത്തു വന്ന് ഒരു യാഗപീഠം നിർമ്മിച്ചു; കൂടാതെ ഇസ്രായേൽഗോത്രങ്ങളുടെ എണ്ണത്തിനൊത്ത് പന്ത്രണ്ടു സ്തംഭങ്ങളും നാട്ടി. 5മോശ നിയോഗിച്ച ഇസ്രായേല്യയുവാക്കൾ ചെന്നു സർവേശ്വരനു ഹോമയാഗങ്ങളും കാളയെക്കൊണ്ടുള്ള സമാധാനയാഗങ്ങളും അർപ്പിച്ചു. 6മോശ മൃഗങ്ങളുടെ രക്തത്തിൽ പകുതി തളികകളിൽ എടുത്തു; ബാക്കി യാഗപീഠത്തിൽ തളിച്ചു. 7പിന്നീടു മോശ ഉടമ്പടിപ്പുസ്‍തകം എടുത്തു ജനം കേൾക്കെ വായിച്ചു. അവർ പറഞ്ഞു: “സർവേശ്വരൻ കല്പിച്ചതെല്ലാം ഞങ്ങൾ ചെയ്യും; ഞങ്ങൾ അനുസരണമുള്ളവരായിരിക്കും.” 8മോശ രക്തം എടുത്തു ജനത്തിന്റെമേൽ തളിച്ചുകൊണ്ടു പറഞ്ഞു: “ഈ കല്പനകളാൽ സർവേശ്വരൻ നിങ്ങളുമായുണ്ടാക്കിയ ഉടമ്പടിയുടെ രക്തമാണിത്.” 9പിന്നീട് മോശയും അഹരോനും നാദാബും അബീഹൂവും എഴുപത് ഇസ്രായേൽനേതാക്കന്മാരും കൂടി പർവതത്തിലേക്കു കയറിച്ചെന്നു; 10അവർ ഇസ്രായേലിന്റെ ദൈവത്തെ കണ്ടു. ആകാശംപോലെ സ്വഛമായ ഇന്ദ്രനീലക്കല്ലുകൾ പടുത്ത തളംകണക്കെ എന്തോ ഒന്ന് അവിടുത്തെ പാദങ്ങളുടെ കീഴിൽ ഉണ്ടായിരുന്നു. 11ഇസ്രായേൽനേതാക്കന്മാർക്ക് ദൈവം ഒരു ദോഷവും വരുത്തിയില്ല; അവർ ദൈവത്തെ ദർശിച്ചു. പിന്നീട് അവർ ഭക്ഷണപാനീയങ്ങൾ കഴിച്ചു.
മോശ സീനായ്മലയിൽ
12സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “പർവതത്തിൽ എന്റെ സമീപത്തേക്കു വന്ന് കാത്തു നില്‌ക്കുക; പ്രമാണങ്ങളും കല്പനകളും എഴുതിയ കല്പലകകൾ നിന്നെ ഏല്പിക്കാം. നീ അവ ജനത്തെ പഠിപ്പിക്കണം. 13മോശയും തന്റെ സേവകനായ യോശുവയും എഴുന്നേറ്റു; മോശ ദൈവത്തിന്റെ പർവതത്തിലേക്കു കയറിച്ചെന്നു; 14അദ്ദേഹം ഇസ്രായേൽ നേതാക്കന്മാരോടു പറഞ്ഞു: “ഞങ്ങൾ തിരിച്ചുവരുന്നതുവരെ ഇവിടെ കാത്തുനില്‌ക്കുക; അഹരോനും ഹൂരും നിങ്ങളുടെകൂടെ ഉണ്ടല്ലോ; പ്രശ്നമെന്തെങ്കിലും ഉണ്ടായാൽ അവരെ സമീപിക്കുക.” 15മോശ പർവതത്തിലേക്കു കയറി; ഒരു മേഘം പർവതത്തെ മൂടി. 16സർവേശ്വരന്റെ തേജസ്സ് സീനായ്പർവതത്തിൽ ആവസിച്ചു; ആറു ദിവസം അതു മേഘംകൊണ്ടു മൂടിയിരുന്നു; ഏഴാം ദിവസം മേഘത്തിന്റെ നടുവിൽനിന്ന് ദൈവം മോശയെ വിളിച്ചു. 17പർവതത്തിന്റെ മുകളിൽ സർവേശ്വരന്റെ തേജസ്സ് ആളിക്കത്തുന്ന അഗ്നിപോലെ ഇസ്രായേൽജനം ദർശിച്ചു. 18മോശ മേഘത്തിനുള്ളിൽ കടന്നു. പർവതത്തിലേക്കു കയറി; നാല്പതു രാവും നാല്പതു പകലും മോശ പർവതത്തിൽതന്നെ ആയിരുന്നു.

Currently Selected:

EXODUS 24: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy