YouVersion Logo
Search Icon

ESTHERI 6

6
മൊർദ്ദെഖായി ആദരിക്കപ്പെടുന്നു
1അന്നു രാത്രി രാജാവിന് ഉറക്കം വന്നില്ല. അതുകൊണ്ട് ദിനവൃത്താന്തങ്ങൾ രേഖപ്പെടുത്തിയിരുന്ന പുസ്‍തകം കൊണ്ടുവരാൻ കല്പിച്ചു; അതു രാജാവിനെ വായിച്ചു കേൾപ്പിച്ചു. 2കൊട്ടാരത്തിലെ സേവകരും രാജാവിന്റെ ഷണ്ഡന്മാരുമായ ബിഗ്ധാനാ, തേരെശ് എന്നിവർ അഹശ്വേരോശ്‍രാജാവിനെ വധിക്കാൻ ശ്രമിച്ചതും അതിനെപ്പറ്റി മൊർദ്ദെഖായി അറിവു നല്‌കിയതും അതിൽ രേഖപ്പെടുത്തിയിരിക്കുന്നതു കണ്ടു. 3“ഇതിന് എന്തു ബഹുമതിയും പദവിയും മൊർദ്ദെഖായിക്കു നല്‌കി” എന്നു രാജാവ് ചോദിച്ചപ്പോൾ “ഒന്നും നല്‌കിയിട്ടില്ല” എന്നു രാജഭൃത്യന്മാർ മറുപടി നല്‌കി. 4“അങ്കണത്തിൽ ആരുണ്ട്” എന്ന് രാജാവ് ചോദിച്ചു. മൊർദ്ദെഖായിക്കുവേണ്ടി താൻ തയ്യാറാക്കിയ കഴുവിന്മേൽ അയാളെ തൂക്കിക്കൊല്ലുന്നതിനു രാജാവിനോട് അനുവാദം വാങ്ങിക്കാൻ ഹാമാൻ അവിടെ അപ്പോൾ എത്തിയിരുന്നതേയുള്ളൂ. 5ഭൃത്യന്മാർ രാജാവിനോട്: “ഹാമാൻ അങ്കണത്തിൽ നില്‌ക്കുന്നു” എന്നു പറഞ്ഞു. “അവൻ അകത്തു വരട്ടെ” എന്നു രാജാവു കല്പിച്ചു. 6അകത്തു പ്രവേശിച്ച ഹാമാനോട് രാജാവു ചോദിച്ചു: “രാജാവ് ബഹുമാനിക്കാൻ ആഗ്രഹിക്കുന്ന ഒരാളിന് എന്താണു ചെയ്തുകൊടുക്കേണ്ടത്?” ഹാമാൻ ചിന്തിച്ചു: “എന്നെയല്ലാതെ ആരെയാണു രാജാവ് ബഹുമാനിക്കാൻ ആഗ്രഹിക്കുക.” 7ഹാമാൻ രാജാവിനോടു പറഞ്ഞു: രാജാവ് ബഹുമാനിക്കാൻ ആഗ്രഹിക്കുന്നവനുവേണ്ടി 8രാജാവ് അണിയുന്ന വസ്ത്രം കൊണ്ടുവരണം. രാജാവു സഞ്ചരിക്കുന്നതും തലയിൽ രാജകീയമകുടം ചൂടിയതുമായ കുതിരയും വേണം. 9വസ്ത്രങ്ങൾ, കുതിര എന്നിവയെ രാജാവിന്റെ ശ്രേഷ്ഠന്മാരിൽ പ്രമുഖനായ ഒരാളെ ഏല്പിക്കണം; അയാൾ രാജാവിന്റെ ബഹുമാനപാത്രമായ ആളിനെ ആ വസ്ത്രം ധരിപ്പിച്ചു കുതിരപ്പുറത്തു കയറ്റി പട്ടണത്തിലൂടെ കൊണ്ടു പോകണം; “താൻ ബഹുമാനിക്കാൻ ഇച്ഛിക്കുന്ന ആളിനെ രാജാവ് ഇങ്ങനെ ആദരിക്കും എന്നു വിളിച്ചുപറയുകയും വേണം.” 10രാജാവ് ഹാമാനോടു പറഞ്ഞു: “നീ വേഗം പോയി പറഞ്ഞതുപോലെ വസ്ത്രവും കുതിരയും കൊണ്ടുവന്ന്, രാജസേവകനും യെഹൂദനുമായ മൊർദ്ദെഖായിയെ ബഹുമാനിക്കുക: നീ പറഞ്ഞതിൽ ഒന്നും കുറവു വരുത്തരുത്. 11“ഹാമാൻ വസ്ത്രം കൊണ്ടുവന്നു മൊർദ്ദെഖായിയെ അണിയിച്ചു; കുതിരയെ കൊണ്ടുവന്ന് അയാളെ അതിന്മേൽ കയറ്റി പട്ടണവീഥിയിലൂടെ കൊണ്ടുനടന്നു; “രാജാവ് ബഹുമാനിക്കാൻ ഇച്ഛിക്കുന്നവനെ ഇങ്ങനെ ആദരിക്കും” എന്ന് വിളിച്ചുപറയുകയും ചെയ്തു.
12മൊർദ്ദെഖായി കൊട്ടാരവാതില്‌ക്കൽ മടങ്ങിവന്നു; ഹാമാനാകട്ടെ തല മൂടി ദുഃഖിതനായി വേഗം വീട്ടിലേക്കു മടങ്ങി. 13തനിക്കു സംഭവിച്ചതെല്ലാം ഹാമാൻ ഭാര്യയായ സേരെശിനോടും സ്നേഹിതന്മാരോടും വിവരിച്ചു. അപ്പോൾ അയാളുടെ ഭാര്യയും ഉപദേഷ്ടാക്കളും അയാളോടു പറഞ്ഞു: “നിങ്ങൾ മൊർദ്ദെഖായിയുടെ മുമ്പിൽ പരാജയപ്പെട്ടു തുടങ്ങി; അയാൾ യെഹൂദാവംശജനാണെങ്കിൽ നിങ്ങൾക്ക് അയാളെ പരാജയപ്പെടുത്താൻ കഴിയുകയില്ല; നിശ്ചയമായും അയാളോടു നിങ്ങൾ തോറ്റുപോകും.” 14അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ രാജാവിന്റെ ഷണ്ഡന്മാർ വന്നു എസ്ഥേർ ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാൻ ഹാമാനെ വേഗം കൂട്ടിക്കൊണ്ടുപോയി.

Currently Selected:

ESTHERI 6: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy