YouVersion Logo
Search Icon

THUHRILTU 9:4-12

THUHRILTU 9:4-12 MALCLBSI

പിന്നെ അവർ മൃതരോടു ചേരുന്നു. ജീവിക്കുന്നവരുടെ ഗണത്തിൽപ്പെട്ടവർക്ക് എന്നിട്ടും പ്രത്യാശയ്‍ക്കു വകയുണ്ട്; ജീവനുള്ള നായ് ചത്ത സിംഹത്തെക്കാൾ ഭേദമാണല്ലോ. ജീവിച്ചിരിക്കുന്നവർക്കു തങ്ങൾ മരിക്കുമെന്ന് അറിയാം. എന്നാൽ മരിച്ചവർ ഒന്നും അറിയുന്നില്ല. അവർക്ക് ഇനി കിട്ടാൻ ഒന്നുമില്ല. അവർ വിസ്മൃതരായിക്കഴിഞ്ഞു. അവരുടെ സ്നേഹവും ദ്വേഷവും അസൂയയും എന്നേ തിരോഭവിച്ചു; സൂര്യനു കീഴെ ഒന്നിലും അവർക്ക് ഇനിമേൽ ഓഹരിയില്ല. ദൈവം നിന്റെ പ്രവൃത്തികളിൽ പ്രസാദിച്ചുകഴിഞ്ഞിരിക്കുന്നതിനാൽ, ആഹ്ലാദത്തോടെ അപ്പം ഭക്ഷിക്കുക; ഉല്ലാസത്തോടെ വീഞ്ഞു കുടിക്കുക. നിന്റെ വസ്ത്രങ്ങൾ എപ്പോഴും ശുഭ്രമായിരിക്കട്ടെ; നിന്റെ തല എണ്ണമയമില്ലാതെ വരണ്ടിരിക്കരുത്. സൂര്യനു കീഴെ ദൈവം നിനക്കു നല്‌കിയിരിക്കുന്ന മിഥ്യയായ ജീവിതം മുഴുവൻ നിന്റെ പ്രിയപ്പെട്ട ഭാര്യയോടൊത്തു രമിച്ചുകൊൾക; അതു നിന്റെ ജീവിതത്തിന്റെയും സൂര്യനു കീഴെ നീ ചെയ്ത പ്രയത്നത്തിന്റെയും ഓഹരിയാണല്ലോ. കർത്തവ്യങ്ങളെല്ലാം മുഴുവൻ കഴിവും ഉപയോഗിച്ചു ചെയ്യുക; നീ ചെന്നു ചേരേണ്ട മൃതലോകത്തിൽ ഏതെങ്കിലും പ്രവൃത്തിയോ, ചിന്തയോ, അറിവോ, ജ്ഞാനമോ ഇല്ലല്ലോ. സൂര്യനു കീഴെ ഇതും ഞാൻ കണ്ടു. ഓട്ടത്തിൽ ജയം വേഗമേറിയവനല്ല; യുദ്ധത്തിൽ ശക്തിമാനുമല്ല. ജ്ഞാനിക്ക് ആഹാരവും പ്രതിഭാശാലിക്കു സമ്പത്തും വിദഗ്ദ്ധനു പ്രീതിയും ലഭിക്കുന്നില്ല. ഇതെല്ലാം യാദൃച്ഛികമാണ്. മനുഷ്യനു തന്റെ കാലം നിശ്ചയമില്ലല്ലോ. വലയിൽപ്പെടുന്ന മത്സ്യത്തെപ്പോലെയും കെണിയിൽ കുടുങ്ങുന്ന പക്ഷിയെപ്പോലെയും ദുഷ്കാലം മനുഷ്യനെ നിനച്ചിരിക്കാത്ത നേരത്ത് പിടികൂടുന്നു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy