YouVersion Logo
Search Icon

DEUTERONOMY 34:1-8

DEUTERONOMY 34:1-8 MALCLBSI

മോശ മോവാബ്സമഭൂമിയിൽനിന്ന് യെരീഹോവിന് എതിരെയുള്ള നെബോപർവതത്തിലെ പിസ്ഗാ ശിഖരത്തിൽ കയറി; ദാൻപട്ടണം വരെയുള്ള ഗിലെയാദുദേശവും നഫ്താലി, എഫ്രയീം, മനശ്ശെ എന്നിവരുടെ ദേശങ്ങളും, യെഹൂദ്യയുടെ പടിഞ്ഞാറുള്ള കടൽത്തീരം വരെയുള്ള ദേശവും ദക്ഷിണദേശവും സോവാർമുതൽ ഈന്തപ്പനകളുടെ നഗരമായ യെരീഹോവരെ വ്യാപിച്ചു കിടക്കുന്ന താഴ്‌വരയും സർവേശ്വരൻ മോശയ്‍ക്കു കാണിച്ചുകൊടുത്തു. പിന്നീട് അവിടുന്നു മോശയോടു പറഞ്ഞു: “തങ്ങളുടെ സന്താനങ്ങൾക്ക് കൊടുക്കുമെന്ന് അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും ഞാൻ വാഗ്ദാനം ചെയ്തിട്ടുള്ള പ്രദേശം ഇതാകുന്നു. അതു കാണാൻ ഞാൻ നിന്നെ അനുവദിച്ചു; എന്നാൽ നീ അവിടെ പ്രവേശിക്കുകയില്ല.” അങ്ങനെ അവിടുന്ന് അരുളിച്ചെയ്തിരുന്നതുപോലെ സർവേശ്വരന്റെ ദാസനായ മോശ മോവാബിൽവച്ചു മരിച്ചു. മോവാബിൽ ബേത്ത്-പെയോർ പട്ടണത്തിന് എതിർവശത്തുള്ള താഴ്‌വരയിൽ അവിടുന്ന് മോശയെ സംസ്കരിച്ചു. മോശയെ സംസ്കരിച്ച സ്ഥലം ഇന്നുവരെ ആർക്കും അറിഞ്ഞുകൂടാ. മരിക്കുമ്പോൾ മോശയ്‍ക്കു നൂറ്റിഇരുപതു വയസ്സുണ്ടായിരുന്നു; അപ്പോഴും അദ്ദേഹത്തിന്റെ കണ്ണു മങ്ങുകയോ ബലം ക്ഷയിക്കുകയോ ചെയ്തിരുന്നില്ല. ഇസ്രായേൽജനം മോവാബ്സമഭൂമിയിൽ മുപ്പതു ദിവസം മോശയുടെ മരണത്തിൽ വിലപിച്ചു. മോശയ്‍ക്കുവേണ്ടിയുള്ള വിലാപകാലം പൂർത്തിയായി.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy