YouVersion Logo
Search Icon

DEUTERONOMY 33

33
ഇസ്രായേൽജനത്തെ അനുഗ്രഹിക്കുന്നു
1ദൈവപുരുഷനായ മോശ തന്റെ മരണത്തിനു മുമ്പ് ഇസ്രായേൽജനത്തെ അനുഗ്രഹിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു:
2സർവേശ്വരൻ സീനായ് മലയിൽനിന്നു വന്നു;
നമുക്കുവേണ്ടി സേയീരിൽനിന്ന് ഉദിച്ചു;
പാരാൻമലയിൽനിന്നു പ്രകാശിച്ചു;
ബഹുസഹസ്രം വിശുദ്ധരോടൊത്തു വന്നു;
വലതുകൈയിൽ അഗ്നി ജ്വലിച്ചിരുന്നു.
3സർവേശ്വരൻ സ്വജനത്തെ സ്നേഹിച്ചു
അവിടുത്തേക്കു വേർതിരിക്കപ്പെട്ടവർ തൃക്കരങ്ങളിലിരിക്കുന്നു.
അവിടുത്തെ പാദാന്തികത്തിൽ ഇരുന്ന്;
അവിടുത്തെ ഉപദേശങ്ങൾ അവർ സ്വീകരിച്ചു.
4യാക്കോബിന്റെ സന്തതികൾക്ക് അവകാശമായി
ധർമശാസ്ത്രം മോശ നമുക്കു നല്‌കി;
5ജനത്തിന്റെ തലവന്മാരും ഇസ്രായേൽഗോത്രങ്ങളും ഒന്നിച്ചുകൂടി
അപ്പോൾ യെശൂരൂനിൽ സർവേശ്വരനായിരുന്നു രാജാവ്.
6രൂബേൻഗോത്രം ജീവിക്കട്ടെ; അവർ നശിക്കാതിരിക്കട്ടെ;
എന്നാൽ അതിലെ ജനം പരിമിതമായിരിക്കട്ടെ.
7യെഹൂദാഗോത്രത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു:
സർവേശ്വരാ, യെഹൂദായുടെ വിളി കേൾക്കണമേ;
അവരെ അവിടുത്തെ ജനത്തോടു ചേർക്കണമേ;
സ്വന്തം കൈകൾകൊണ്ട് അവിടുന്നു
അവരുടെ രക്ഷയ്‍ക്കായി പൊരുതണമേ;
അവരുടെ ശത്രുക്കൾക്ക് എതിരെ അവരെ സഹായിക്കണമേ.
8ലേവിഗോത്രത്തെ സംബന്ധിച്ചു പറഞ്ഞു:
തുമ്മീമും ഊറീമും അവിടുത്തെ വിശ്വസ്തർക്ക് നല്‌കണമേ;
മസ്സയിൽവച്ച് അവിടുന്ന് അവരെ പരീക്ഷിച്ചു;
മെരീബാ ജലാശയത്തിങ്കൽവച്ച് അവിടുന്ന് അവരോടു കലഹിച്ചു.
9അവർ മാതാപിതാക്കളെ അവഗണിച്ചു;
സഹോദരങ്ങളെ കൈയൊഴിഞ്ഞു;
കുഞ്ഞുങ്ങളെയും അവഗണിച്ചു.
അവിടുത്തെ കല്പനകൾ അവർ അനുസരിച്ചു;
അവിടുത്തെ ഉടമ്പടി പാലിച്ചു;
10അവർ യാക്കോബുവംശജരെ അവിടുത്തെ അനുശാസനങ്ങളും
ഇസ്രായേല്യരെ അവിടുത്തെ ധർമശാസ്ത്രവും പഠിപ്പിക്കും.
അവിടുത്തെ സന്നിധിയിൽ ധൂപവും
യാഗപീഠത്തിൽ സമ്പൂർണ ഹോമയാഗവും അവർ അർപ്പിക്കും.
11സർവേശ്വരാ, അവരെ അനുഗ്രഹിച്ചു സമ്പന്നരാക്കണമേ;
അവരുടെ അധ്വാനത്തെ ആശീർവദിച്ചാലും.
അവരെ എതിർക്കുന്നവർ എഴുന്നേല്‌ക്കാത്തവിധം
അവരുടെ അരക്കെട്ടുകൾ തകർക്കണമേ.
12ബെന്യാമീൻഗോത്രത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു:
അവർ സർവേശ്വരനു പ്രിയങ്കരർ
അവർ അവിടുത്തെ സമീപെ സുരക്ഷിതരായി പാർക്കുന്നു.
അവിടുന്ന് അവരെ എപ്പോഴും കാക്കുന്നു;
അവിടുത്തെ ചുമലുകളിൽ അവർ സുരക്ഷിതരായിരിക്കുന്നു.
13യോസേഫ്ഗോത്രത്തെക്കുറിച്ചു പറഞ്ഞു:
ആകാശത്തിലെ വിശിഷ്ടമായ മഞ്ഞും
അഗാധതയിൽനിന്നുള്ള നീരുറവയുംകൊണ്ട്
സർവേശ്വരൻ അവരുടെ ദേശത്തെ അനുഗ്രഹിക്കുമാറാകട്ടെ.
14സൂര്യപ്രകാശത്തിൽ വിളയുന്ന വിശിഷ്ടഫലങ്ങളാലും
തക്കകാലത്ത് ലഭിക്കുന്ന വിഭവങ്ങളാലും
15പുരാതന പർവതങ്ങളിലെ ശ്രേഷ്ഠ ഫലങ്ങളാലും
ശാശ്വതപർവതങ്ങളുടെ മികച്ച ഉൽപ്പന്നങ്ങളാലും
ഭൂമിയിലെ വിശിഷ്ട ഫലങ്ങളാലും അവയുടെ സമൃദ്ധിയാലും
16മുൾപ്പടർപ്പിൽ നിവസിച്ച സർവേശ്വരന്റെ അനുഗ്രഹം യോസേഫിന്റെ ശിരസ്സിൽ
സഹോദരന്മാരുടെ കൂട്ടത്തിൽ പ്രഭുവായിരുന്നവന്റെ
കിരീടത്തിൽതന്നെ വരുമാറാകട്ടെ.
17അവരുടെ കരുത്ത് കടിഞ്ഞൂൽക്കൂറ്റനു തുല്യം;
അവരുടെ കൊമ്പുകൾ കാട്ടുപോത്തിൻറേതിനു സമാനം;
അവകൊണ്ട് അവർ സകല ജനതയെയും
ഭൂമിയുടെ അറുതിവരെ ഓടിക്കും.
ഈ കൊമ്പുകളാണ് എഫ്രയീമിന്റെ പതിനായിരങ്ങൾ;
മനശ്ശെയുടെ ആയിരങ്ങൾ.
18സെബൂലൂൻഗോത്രത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു:
സെബൂലൂനേ, നിന്റെ പ്രയാണങ്ങളിലും
ഇസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും ആനന്ദിക്കുക;
19അവർ ജനതകളെ പർവതങ്ങളിലേക്കു ക്ഷണിച്ചുവരുത്തും;
അവിടെ നീതിയാഗങ്ങൾ അർപ്പിക്കും.
അവർ സമുദ്രത്തിന്റെ സമൃദ്ധി വലിച്ചുകുടിക്കും;
മണലിലെ നിഗൂഢനിക്ഷേപങ്ങളും.
20ഗാദ്ഗോത്രത്തെക്കുറിച്ചു പറഞ്ഞു:
ഗാദിന്റെ ദേശം വിസ്തൃതമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ;
സിംഹത്തെപ്പോലെ അവൻ പതുങ്ങിക്കിടക്കുന്നു
കൈയോ തലയോ കടിച്ചുകീറുവാൻ തന്നെ.
21നാടിന്റെ ഏറ്റവും നല്ല ഭാഗം അവർ തിരഞ്ഞെടുത്തു;
നേതാവിന്റെ ഓഹരി തങ്ങൾക്കായി അവർ വേർതിരിച്ചു.
ജനനേതാക്കളോടൊത്ത് അവർ വന്നു സർവേശ്വരന്റെ നീതിയും വിധികളും
അവർ ഇസ്രായേലിൽ നടപ്പാക്കി.
22ദാൻഗോത്രത്തെക്കുറിച്ച് അവൻ ഇപ്രകാരം പറഞ്ഞു:
ദാൻ ഒരു സിംഹക്കുട്ടി;
അവൻ ബാശാനിൽനിന്നു കുതിച്ചു ചാടുന്നു.
23നഫ്താലിഗോത്രത്തെക്കുറിച്ചു പറഞ്ഞു:
സർവേശ്വരന്റെ പ്രസാദത്താൽ നഫ്താലി സംതൃപ്തൻ;
സർവേശ്വരന്റെ അനുഗ്രഹത്താൽ അവൻ സമ്പൂർണൻ.
ഗലീലാതടാകവും ദക്ഷിണദേശവും കൈവശമാക്കുക.
24ആശേർഗോത്രത്തെക്കുറിച്ചു പറഞ്ഞു:
ആശേർഗോത്രം മറ്റു ഗോത്രങ്ങളിൽ
ഏറ്റവും അനുഗൃഹീതമായിരിക്കട്ടെ;
സഹോദരന്മാരിൽ അവർ ഏറ്റവും പ്രിയങ്കരരാകട്ടെ.
അവരുടെ ദേശത്ത് ഒലിവുമരങ്ങൾ സമൃദ്ധമായി ഉണ്ടാകട്ടെ;
25അവരുടെ പട്ടണവാതിൽ ഇരുമ്പും
പിത്തളയുംകൊണ്ട് സുരക്ഷിതമായിരിക്കും.
അവർ ജീവപര്യന്തം സുരക്ഷിതരായിരിക്കട്ടെ.
26യെശൂരൂന്റെ ദൈവത്തെപ്പോലെ മറ്റൊരു ദൈവവുമില്ല;
അവിടുന്നു നിങ്ങളുടെ സഹായത്തിനായി ആകാശങ്ങളിൽ സഞ്ചരിക്കുന്നു.
മഹത്ത്വപൂർണനായ അവിടുന്നു മേഘാരൂഢനായി വരുന്നു.
27നിത്യനായ ദൈവം നിങ്ങളുടെ അഭയം;
അവിടുത്തെ ശാശ്വതഭുജങ്ങൾ നിങ്ങളെ താങ്ങും.
അവരെ സംഹരിക്കുക എന്നു പറഞ്ഞുകൊണ്ട്
അവിടുന്നു നിങ്ങളുടെ ശത്രുക്കളെ നിങ്ങളുടെ മുമ്പിൽനിന്ന് ഓടിച്ചുകളഞ്ഞു;
28യാക്കോബിന്റെ സന്തതികൾ സുരക്ഷിതരായി വസിക്കും.
ധാന്യവും വീഞ്ഞും നിറഞ്ഞ ദേശത്ത് അവർ തനിച്ചു പാർക്കും;
ആകാശം മഞ്ഞു പൊഴിക്കും; അവരുടെ നിലം നനയ്‍ക്കപ്പെടും.
29ഇസ്രായേലേ, നിങ്ങൾ എത്ര അനുഗൃഹീതർ!
നിങ്ങൾക്കു തുല്യരായി ആരുണ്ട്?
നിങ്ങൾ സർവേശ്വരനാൽ രക്ഷിക്കപ്പെട്ട ജനം;
അവിടുന്നു നിങ്ങളെ സഹായിക്കുന്ന പരിചയും
നിങ്ങളെ മഹത്ത്വം അണിയിക്കുന്ന വാളും ആകുന്നു.
ശത്രുക്കൾ നിങ്ങളുടെ കാരുണ്യം യാചിക്കും;
നിങ്ങൾ അവരെ ചവുട്ടിമെതിക്കും.

Currently Selected:

DEUTERONOMY 33: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy