YouVersion Logo
Search Icon

DEUTERONOMY 28

28
അനുഗ്രഹങ്ങൾ
1നിങ്ങളുടെ ദൈവമായ സർവേശ്വരനെ അനുസരിക്കുകയും ഞാൻ ഇന്നു നല്‌കുന്ന അവിടുത്തെ കല്പനകൾ വിശ്വസ്തതയോടെ പാലിക്കുകയും ചെയ്താൽ അവിടുന്നു നിങ്ങളെ ഭൂമിയിലെ ഏറ്റവും വലിയ ജനതയാക്കും. 2നിങ്ങളുടെ ദൈവമായ സർവേശ്വരനെ അനുസരിച്ചു ജീവിച്ചാൽ ഈ അനുഗ്രഹങ്ങൾ നിങ്ങൾക്കു ലഭിക്കും. 3പട്ടണങ്ങളിലും വയലുകളിലും നിങ്ങൾ അനുഗൃഹീതരാകും; 4അവിടുന്നു നിങ്ങളുടെ സന്താനങ്ങളെയും വയലിലെ വിളവുകളെയും മൃഗങ്ങളെയും ആടുമാടുകളെയും അനുഗ്രഹിക്കും. 5നിങ്ങളുടെ കുട്ടകളും മാവു കുഴയ്‍ക്കുന്ന തൊട്ടികളും സർവേശ്വരൻ അനുഗ്രഹിക്കും; 6നിങ്ങളുടെ സകല പ്രവൃത്തികളിലും അവിടുത്തെ അനുഗ്രഹം ഉണ്ടാകും. 7ശത്രുക്കൾ നിങ്ങളെ ആക്രമിക്കുമ്പോൾ സർവേശ്വരൻ അവരെ തോല്പിക്കും; അവൻ നിങ്ങൾക്കെതിരെ ഒരു വഴിയെ ഒരുമിച്ചുവരും; എന്നാൽ ഏഴു വഴിയെ പിന്തിരിഞ്ഞോടും. 8അവിടുന്ന് നിങ്ങളുടെ അധ്വാനത്തെ അനുഗ്രഹിക്കും; നിങ്ങളുടെ കളപ്പുരകളെ അനുഗ്രഹിക്കും. നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കുന്ന ദേശത്തു നിങ്ങളെ അനുഗ്രഹിക്കും. 9നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ വഴികളിൽ നടക്കുകയും അവിടുന്നു നല്‌കുന്ന കല്പനകൾ പാലിക്കുകയും ചെയ്താൽ അവിടുന്നു വാഗ്ദാനം ചെയ്തിരുന്നതുപോലെ നിങ്ങളെ അവിടുത്തെ വേർതിരിക്കപ്പെട്ട ജനമാക്കിത്തീർക്കും. 10നിങ്ങൾ അവിടുത്തെ സ്വന്തജനമാകുന്നു എന്നു ഭൂമിയിലെ സകല ജനതകളും അറിയും; അവർ നിങ്ങളെ ഭയപ്പെടുകയും ചെയ്യും. 11നിങ്ങൾക്കു നല്‌കുമെന്നു സർവേശ്വരൻ നിങ്ങളുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്ന ദേശത്ത് അവിടുന്നു നിങ്ങൾക്കു നിരവധി സന്താനങ്ങളെയും കന്നുകാലികളെയും നല്‌കും; നിങ്ങളുടെ വിളവും വർധിപ്പിക്കും; 12സർവേശ്വരൻ ആകാശത്തിലെ തന്റെ വിശിഷ്ട സംഭരണികൾ തുറന്ന് നിങ്ങളുടെ ദേശത്തിനു യഥാസമയം മഴ നല്‌കും; നിങ്ങളുടെ സകല പ്രവർത്തനങ്ങളെയും അവിടുന്ന് അനുഗ്രഹിക്കും. നിങ്ങൾ മറ്റു പല ജനതകൾക്കും വായ്പ കൊടുക്കും; എന്നാൽ നിങ്ങൾക്കു വായ്പ വാങ്ങേണ്ടിവരികയില്ല. 13ഞാൻ ഇന്നു നിങ്ങൾക്കു നല്‌കുന്ന സർവേശ്വരന്റെ കല്പനകൾ ശ്രദ്ധാപൂർവം അനുസരിച്ചാൽ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്ക് ജനതകളുടെ നേതൃത്വം നല്‌കും. നിങ്ങളുടെ സ്ഥാനം മുന്നിലായിരിക്കും; പിന്നിൽ ആയിരിക്കുകയില്ല. നിങ്ങൾക്ക് എന്നും പുരോഗതി ഉണ്ടാകും; അധോഗതി സംഭവിക്കുകയില്ല. 14ഞാൻ ഇന്നു നിങ്ങളോട് കല്പിക്കുന്നതിൽനിന്ന് വ്യതിചലിച്ച് അന്യദേവന്മാരെ അനുഗമിക്കുകയോ സേവിക്കുകയോ ചെയ്യരുത്.
ശാപങ്ങൾ
15നിങ്ങളുടെ ദൈവമായ സർവേശ്വരനെ അനുസരിക്കാതെയോ ഞാൻ ഇന്നു നല്‌കുന്ന കല്പനകളും ചട്ടങ്ങളും അനുശാസനങ്ങളും വിശ്വസ്തമായി പാലിക്കാതെയോ ഇരുന്നാൽ ഈ ശാപങ്ങൾ നിങ്ങളുടെമേൽ പതിക്കും. 16പട്ടണങ്ങളിലും വയലുകളിലും നിങ്ങൾ ശാപഗ്രസ്തരാകും; 17നിങ്ങളുടെ കുട്ടകളും മാവു കുഴയ്‍ക്കുന്ന തൊട്ടികളും ശപിക്കപ്പെടും; 18നിങ്ങളുടെ സന്താനങ്ങളും ധാന്യവിളവുകളും കന്നുകാലികളും ആട്ടിൻപറ്റവും ശപിക്കപ്പെടും. 19നിങ്ങളുടെ സകല പ്രവൃത്തികളിലും നിങ്ങൾ ശപിക്കപ്പെട്ടവരായിത്തീരും. 20നിങ്ങൾ തിന്മ ചെയ്ത് സർവേശ്വരനെ ഉപേക്ഷിച്ചാൽ നിങ്ങൾ ചെയ്യുന്ന സകല പ്രവൃത്തികളെയും അവിടുന്ന് വിഫലമാക്കുകയും നിങ്ങൾക്ക് വിഭ്രാന്തിയും ശാപവും വരുത്തുകയും ചെയ്യും; 21നിങ്ങൾ അതിവേഗം നശിക്കും. നിങ്ങൾ കൈവശപ്പെടുത്താൻ പോകുന്ന ദേശത്തു നിങ്ങൾ നിശ്ശേഷം നശിക്കുന്നതുവരെ അവിടുന്ന് തുടർച്ചയായി നിങ്ങളുടെമേൽ മഹാമാരികൾ അയയ്‍ക്കും. 22ക്ഷയം, ജ്വരം, നീർവീക്കം, അത്യുഷ്ണം, വാൾ, വിഷക്കാറ്റ്, പൂപ്പൽ എന്നീ രോഗങ്ങൾ സർവേശ്വരൻ നിങ്ങളുടെമേൽ വരുത്തും. നിങ്ങൾ നശിച്ചുതീരുന്നതുവരെ അവ നിങ്ങളെ പിന്തുടരും. 23ആകാശം മഴ നല്‌കുകയില്ല; ഭൂമി ഇരുമ്പുപോലെ കടുപ്പമുള്ളതായിത്തീരും. 24നിങ്ങൾ നിശ്ശേഷം നശിക്കുന്നതുവരെ അവിടുന്ന് നിങ്ങളുടെ ദേശത്ത് മഴയ്‍ക്കു പകരം പൂഴിക്കാറ്റും മണൽക്കാറ്റും അയയ്‍ക്കും. 25ശത്രുക്കളുടെ മുമ്പിൽ അവിടുന്നു നിങ്ങളെ പരാജിതരാക്കും. ഒരു വഴിയിൽക്കൂടി നിങ്ങൾ അവരുടെ നേരെ ചെല്ലും; എന്നാൽ ഏഴു വഴിയിൽകൂടി നിങ്ങൾ പിന്തിരിഞ്ഞോടും. നിങ്ങൾക്കു നേരിട്ട അനുഭവം കാണുമ്പോൾ ഭൂമിയിലെ സകല രാജ്യങ്ങളും പരിഭ്രമിക്കും. 26നിങ്ങളുടെ ശവശരീരങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയായിത്തീരും; അവയെ ആട്ടിയോടിക്കാൻ ആരും ഉണ്ടായിരിക്കുകയില്ല. 27ഈജിപ്തിൽ ഉണ്ടായതുപോലെയുള്ള പരുക്കൾ, വ്രണങ്ങൾ, ചൊറി, ചിരങ്ങ് എന്നിവകൊണ്ട് അവിടുന്ന് നിങ്ങളെ പീഡിപ്പിക്കും; അവയിൽനിന്നു നിങ്ങൾക്കു മോചനം ഉണ്ടാകുകയില്ല. 28സർവേശ്വരൻ നിങ്ങൾക്കു ഭ്രാന്തും അന്ധതയും മനോവിഭ്രാന്തിയും വരുത്തും. 29അന്ധൻ ഇരുട്ടിൽ തപ്പിനടക്കുന്നതുപോലെ നിങ്ങൾ ഉച്ചസമയത്ത് തപ്പിനടക്കും. ഒരു പ്രവൃത്തിയിലും നിങ്ങൾക്ക് വിജയം ഉണ്ടാകുകയില്ല. നിങ്ങൾ എപ്പോഴും പീഡിതരും ചൂഷിതരും ആയിരിക്കും; നിങ്ങളെ വിടുവിക്കാൻ ആരും കാണുകയില്ല. 30നിങ്ങൾ ഒരു സ്‍ത്രീയുമായി വിവാഹനിശ്ചയം നടത്തും; എന്നാൽ മറ്റൊരാൾ അവളെ വിവാഹം കഴിക്കും; നിങ്ങൾ വീടു പണിയും; എങ്കിലും അതിൽ പാർക്കുകയില്ല; നിങ്ങൾ മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; എന്നാൽ ഫലം അനുഭവിക്കുകയില്ല. 31നിങ്ങളുടെ കാളയെ നിങ്ങൾ നോക്കിനില്‌ക്കെ കൊല്ലും; എന്നാൽ അതിന്റെ മാംസം നിങ്ങൾ ഭക്ഷിക്കുകയില്ല. കഴുതകളെ നിങ്ങളുടെ മുമ്പിൽനിന്നു ബലമായി പിടിച്ചുകൊണ്ടു പോകും; അവയെ തിരികെ കിട്ടുകയില്ല. നിങ്ങളുടെ ആടുകളെ ശത്രുക്കൾ പിടിച്ചുകൊണ്ടുപോകും; നിങ്ങളെ സഹായിക്കാൻ ആരും ഉണ്ടായിരിക്കുകയില്ല. 32നിങ്ങളുടെ പുത്രീപുത്രന്മാർ അന്യജനതകൾക്ക് അടിമകളായിത്തീരും; അവരെ തടയാൻ നിങ്ങളുടെ കൈ അശക്തമായിരിക്കും; അവരുടെ തിരിച്ചുവരവു കാത്ത് നിങ്ങളുടെ കണ്ണ് കുഴയും. 33നിങ്ങളുടെ കൈകളുടെ അധ്വാനഫലവും വിളവുകളും നിങ്ങൾ അറിയാത്ത ജനം അനുഭവിക്കും; നിങ്ങളുടെ ആയുഷ്കാലം മുഴുവൻ നിങ്ങൾ പീഡിതരും മർദ്ദിതരും ആയിരിക്കും; 34നിങ്ങൾ കാണുന്ന കാഴ്ചകൾ നിങ്ങളെ ഭ്രാന്തു പിടിപ്പിക്കും; 35നിങ്ങളുടെ കാലുകളിലും കാൽമുട്ടുകളിലും മാത്രമല്ല, ഉള്ളങ്കാൽമുതൽ നെറുകവരെ ഒരിക്കലും ഭേദമാകാത്ത വ്രണങ്ങൾ വരുത്തി സർവേശ്വരൻ നിങ്ങളെ ശിക്ഷിക്കും. 36നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ ഒരിക്കലും പാർത്തിട്ടില്ലാത്ത ദേശത്തേക്കു നിങ്ങളെയും നിങ്ങളുടെ രാജാവിനെയും അവിടുന്നു കൊണ്ടുപോകും; അവിടെ നിങ്ങൾ കല്ലും മരവുംകൊണ്ടു നിർമ്മിച്ച ദേവന്മാരെ പൂജിക്കും. 37സർവേശ്വരൻ നിങ്ങളെ ചിതറിക്കുന്ന ദേശത്തെ ജനം നിങ്ങൾക്കു സംഭവിച്ചതു കാണുമ്പോൾ സംഭീതരാകും; നിങ്ങൾ പഴഞ്ചൊല്ലും പരിഹാസപാത്രവും ആയിത്തീരും. 38നിങ്ങൾ വയലിൽ ധാരാളം വിത്തു വിതയ്‍ക്കും; എന്നാൽ വെട്ടുക്കിളി തിന്നുതീർക്കുന്നതുകൊണ്ട് വളരെ കുറച്ചു മാത്രമേ കൊയ്തെടുക്കൂ. 39നിങ്ങൾ മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി അവ ചെത്തി ഒരുക്കും; എന്നാൽ പുഴു അവ നശിപ്പിക്കുന്നതുകൊണ്ട് അവയുടെ ഫലം നിങ്ങൾ ശേഖരിക്കുകയോ അവയിൽനിന്ന് വീഞ്ഞ് കുടിക്കുകയോ ചെയ്യുകയില്ല. 40ഒലിവുവൃക്ഷങ്ങൾ നിങ്ങളുടെ ദേശത്തെല്ലാം ഉണ്ടാകും; എന്നാൽ ഫലങ്ങൾ പൊഴിഞ്ഞുപോകുന്നതുകൊണ്ട് അവയുടെ എണ്ണ നിങ്ങൾ തേക്കുകയില്ല. 41നിങ്ങൾക്കു പുത്രന്മാരും പുത്രിമാരും ഉണ്ടാകുമെങ്കിലും ബന്ദികളായിത്തീരുന്നതുമൂലം അവർ നിങ്ങൾക്കു സ്വന്തമായിരിക്കുകയില്ല. 42നിങ്ങളുടെ ദേശത്തിലെ എല്ലാ വൃക്ഷങ്ങളും വിളവുകളും വെട്ടുക്കിളികൾ തിന്നുകളയും. 43നിങ്ങളുടെ ഇടയിലുള്ള പരദേശികൾ നിരന്തരം അഭിവൃദ്ധിപ്പെടും; നിങ്ങൾ അധോഗതി പ്രാപിക്കും. 44അവർ നിങ്ങൾക്കു വായ്പ തരും; അവർക്കു കൊടുക്കാൻ നിങ്ങളുടെ കൈയിൽ ഒന്നും ഉണ്ടായിരിക്കുകയില്ല. നേതൃത്വം അവർക്കായിരിക്കും; നിങ്ങൾ വെറും അനുയായികൾ. 45നിങ്ങളുടെ ദൈവമായ സർവേശ്വരനെ അനുസരിക്കാതിരിക്കുകയും അവിടുത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് നിങ്ങൾ പൂർണമായി നശിക്കുന്നതുവരെ ഈ ശാപങ്ങളെല്ലാം നിങ്ങളുടെമേൽ ഉണ്ടായിരിക്കും. 46നിങ്ങളുടെയും നിങ്ങളുടെ സന്തതികളുടെയുംമേൽ അവ എന്നും അദ്ഭുതവും അടയാളവും ആയിരിക്കും; 47നിങ്ങൾക്കു ലഭിച്ച സമൃദ്ധിയെപ്രതി നിങ്ങൾ ആഹ്ലാദത്തോടും ഉല്ലാസത്തോടും കൂടി അവിടുത്തെ ആരാധിച്ചില്ല. 48അതുകൊണ്ട് സർവേശ്വരൻ നിങ്ങൾക്കെതിരെ അയയ്‍ക്കുന്ന ശത്രുവിനെ നിങ്ങൾ വിശപ്പും ദാഹവും നഗ്നതയും ദാരിദ്ര്യവും സഹിച്ചുകൊണ്ട് സേവിക്കും. നിങ്ങൾ നശിക്കുവോളം അവിടുന്നു നിങ്ങളുടെമേൽ ഇരുമ്പുനുകം വയ്‍ക്കും; 49നിങ്ങൾക്കെതിരായി ഭൂമിയുടെ അതിരിൽനിന്ന് ഒരു ജനതയെ സർവേശ്വരൻ വിളിച്ചുവരുത്തും; കഴുകൻ പറന്നു വരുന്നതുപോലെ അവർ വരും; അവരുടെ ഭാഷ നിങ്ങൾക്ക് അജ്ഞാതമായിരിക്കും. 50വൃദ്ധന്മാരെ ആദരിക്കുകയോ ശിശുക്കളോടു കരുണ കാണിക്കുകയോ ചെയ്യാത്ത ക്രൂരന്മാരായിരിക്കും അവർ. 51നിങ്ങളുടെ കന്നുകാലികളെ അവർ തിന്നൊടുക്കും; നിങ്ങളുടെ വിളവുകളും ഭക്ഷിച്ചു തീർക്കും. ധാന്യമോ, വീഞ്ഞോ, ഒലിവെണ്ണയോ, ആടുമാടുകളോ ഒന്നും അവർ നിങ്ങൾക്കുവേണ്ടി ശേഷിപ്പിക്കുകയില്ല. അങ്ങനെ നിങ്ങൾ പൂർണമായി നശിക്കും. 52നിങ്ങൾ ആശ്രയിച്ചിരുന്ന ഉന്നതമായ ബലിഷ്ഠദുർഗങ്ങൾ വീഴുംവരെ അവർ നിങ്ങളുടെ ദേശത്തിലെ പട്ടണങ്ങൾ ഉപരോധിക്കും; നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കുന്ന ദേശത്തിലെ പട്ടണങ്ങൾ എല്ലാം അവർ ആക്രമിക്കും. 53നിങ്ങളുടെ ശത്രുക്കൾ നിങ്ങളെ ഉപരോധിച്ചു ഞെരുക്കുമ്പോൾ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കിയിട്ടുള്ള സ്വന്തം പുത്രീപുത്രന്മാരുടെ മാംസം നിങ്ങൾ ഭക്ഷിക്കും. 54,55നിങ്ങളുടെ കൂട്ടത്തിലെ ഏറ്റവും കരുണാർദ്രനും സഹതാപമുള്ളവനും ആയ ആൾപോലും ഈ മാംസം തന്റെ സഹോദരനോ പ്രിയപ്പെട്ട ഭാര്യക്കോ മറ്റു മക്കൾക്കോ അല്പംപോലും പങ്കുവയ്‍ക്കുകയില്ല. ശത്രുക്കൾ നിങ്ങളുടെ പട്ടണങ്ങൾ നിരോധിച്ചു ഞെരുക്കുമ്പോൾ അയാൾക്ക് ഭക്ഷിക്കാൻ മറ്റൊന്നും ഉണ്ടായിരിക്കുകയില്ല. 56കുലീനയും ആർദ്രമനസ്കയും ഒരിക്കൽപോലും പാദം നിലത്തു ചവിട്ടാൻ വയ്യാത്തവിധം പേലവാംഗിയും ആയ സ്‍ത്രീപോലും തന്റെ കാന്തനെയും മക്കളെയും കരുണയറ്റ കണ്ണുകൊണ്ടു നോക്കും. 57ശത്രു പട്ടണം ഉപരോധിച്ചു ഞെരുക്കുമ്പോൾ ഭക്ഷണം ലഭിക്കാതെ നിസ്സഹായയായിത്തീരുന്ന അവൾ തനിക്ക് ജനിക്കുന്ന കുഞ്ഞിനെയും മറുപിള്ളയെയും ഭക്ഷിക്കും. 58നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ ശ്രേഷ്ഠവും ഭയാനകവുമായ നാമത്തെ ആദരിക്കാതെയും ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അവിടുത്തെ ധർമശാസ്ത്രം അനുസരിക്കാതെയും ഇരുന്നാൽ 59അവിടുന്ന് നിങ്ങളുടെയും നിങ്ങളുടെ സന്തതിയുടെയുംമേൽ മാരകമായ തീരാവ്യാധികളും നീണ്ടുനില്‌ക്കുന്ന വിചിത്ര ബാധകളും വരുത്തും; 60നിങ്ങൾ ഈജിപ്തിൽവച്ചു ഭയപ്പെട്ട ബാധകളെല്ലാം അവിടുന്നു നിങ്ങളുടെമേൽ അയയ്‍ക്കും. അവയിൽനിന്നും നിങ്ങൾ ഒരിക്കലും രക്ഷപെടുകയില്ല. 61നിങ്ങൾ നിശ്ശേഷം നശിക്കുന്നതുവരെ സർവേശ്വരന്റെ ധർമശാസ്ത്രത്തിൽ എഴുതിയിട്ടില്ലാത്ത രോഗങ്ങളും ബാധകളും നിങ്ങളുടെമേൽ അയച്ചുകൊണ്ടിരിക്കും; 62നിങ്ങൾ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ പെരുകിയിരിക്കുന്നെങ്കിലും നിങ്ങളിൽ ചുരുക്കം പേർ മാത്രം അവശേഷിക്കും; നിങ്ങളുടെ ദൈവമായ സർവേശ്വരനെ നിങ്ങൾ അനുസരിച്ചില്ലല്ലോ. 63നിങ്ങൾക്കു നന്മ ചെയ്യുന്നതിലും നിങ്ങളുടെ സംഖ്യ വർധിപ്പിക്കുന്നതിലും അവിടുന്നു സന്തോഷിച്ചതുപോലെ നിങ്ങളെ നശിപ്പിക്കുന്നതിലും സർവേശ്വരൻ സന്തോഷിക്കും; നിങ്ങൾ കൈവശപ്പെടുത്താൻ പോകുന്ന ദേശത്തുനിന്ന് നിങ്ങളെ പിഴുതുകളയും. 64ഭൂമിയിൽ ഒരറ്റംമുതൽ മറ്റേ അറ്റംവരെയുള്ള എല്ലാ ജനതകളുടെയും ഇടയിലേക്ക് അവിടുന്ന് നിങ്ങളെ ചിതറിക്കും; അവിടെ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ ആരാധിച്ചിട്ടില്ലാത്തതും മരംകൊണ്ടും കല്ലുകൊണ്ടും നിർമ്മിക്കപ്പെട്ടിട്ടുള്ളതുമായ അന്യദേവന്മാരെ നിങ്ങൾ സേവിക്കും. 65ആ ജനതകളുടെ ഇടയിൽ നിങ്ങൾക്കു സ്വസ്ഥത ലഭിക്കുകയില്ല; നിങ്ങളുടെ പാദങ്ങൾ വിശ്രമം അറിയുകയില്ല. നിങ്ങളുടെ ഹൃദയം വിറകൊള്ളും; നിങ്ങളുടെ കാഴ്ച മങ്ങും; നിങ്ങളുടെ മനസ്സ് കലങ്ങിപ്പോകും. സർവേശ്വരൻ ഇതെല്ലാം നിങ്ങൾക്കു വരുത്തും. 66നിങ്ങളുടെ ജീവൻ എപ്പോഴും അപകടത്തിലായിരിക്കും; രാവും പകലും നിങ്ങൾ ഭീതിയിൽ കഴിയും; നിങ്ങൾ എല്ലായ്പോഴും അരക്ഷിതരായിരിക്കും. 67നിങ്ങളുടെ ഹൃദയത്തിൽ തിങ്ങിനില്‌ക്കുന്ന ഭയം നിമിത്തവും നിങ്ങൾ കാണുന്ന കാഴ്ചകൾ നിമിത്തവും പ്രഭാതമാകുമ്പോൾ സന്ധ്യയായെങ്കിൽ എന്നും സന്ധ്യയാകുമ്പോൾ നേരം വെളുത്തിരുന്നെങ്കിൽ എന്നും നിങ്ങൾ പറയും; 68ഇനി ഒരിക്കലും മടങ്ങിപ്പോകേണ്ടിവരികയില്ല എന്നു പറഞ്ഞ് ഈജിപ്തിലേക്കു സർവേശ്വരൻ നിങ്ങളെ കപ്പലിൽ അയയ്‍ക്കും; അവിടെ ശത്രുക്കൾക്കു നിങ്ങൾ സ്വയം അടിമകളായി വിൽക്കപ്പെടാൻ ആഗ്രഹിക്കും; എന്നാൽ ആരും നിങ്ങളെ വാങ്ങുകയില്ല.

Currently Selected:

DEUTERONOMY 28: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy