YouVersion Logo
Search Icon

DEUTERONOMY 22

22
1സഹോദരന്റെ കാളയോ ആടോ അലഞ്ഞു നടക്കുന്നതു കണ്ടാൽ കണ്ടില്ലെന്നു നടിക്കരുത്; അവയെ ഉടമയുടെ അടുക്കൽ എത്തിക്കണം. 2അയാൾ അകലെ പാർക്കുന്നവനോ അപരിചിതനോ ആണെങ്കിൽ മൃഗത്തെ നിന്റെ വീട്ടിലേക്കു കൊണ്ടുപോയി അതിനെ അവിടെ സൂക്ഷിക്കണം. അയാൾ അന്വേഷിച്ചു വരുമ്പോൾ വിട്ടുകൊടുക്കണം. 3അലഞ്ഞു നടക്കുന്നതു കഴുത ആയാലും അപ്രകാരം ചെയ്യണം. അവനു നഷ്ടപ്പെട്ട വസ്ത്രം, മറ്റു സാധനങ്ങൾ എന്നിവയെ സംബന്ധിച്ചും നീ ഇപ്രകാരം ചെയ്യണം.
4സഹോദരന്റെ കഴുതയോ, കാളയോ വീണു കിടക്കുന്നതു കണ്ടിട്ടു നീ ഒഴിഞ്ഞുമാറിപ്പോകരുത്. അതിനെ എഴുന്നേല്പിക്കാൻ നീ സഹായിക്കണം.
5പുരുഷന്റെ വസ്ത്രം സ്‍ത്രീയോ സ്‍ത്രീയുടെ വസ്ത്രം പുരുഷനോ ധരിക്കരുത്; അങ്ങനെ ചെയ്യുന്നവർ സർവേശ്വരന്റെ ദൃഷ്‍ടിയിൽ നിന്ദ്യരാണ്.
6മരത്തിലോ തറയിലോ ഉള്ള കൂട്ടിൽ മുട്ടകളുടെയോ കുഞ്ഞുങ്ങളുടെയോ മീതെ ഇരിക്കുന്ന തള്ളപ്പക്ഷിയെ കുഞ്ഞുങ്ങളോടൊപ്പം പിടിച്ചെടുക്കരുത്. കുഞ്ഞുങ്ങളെ നിങ്ങൾക്ക് എടുക്കാം; തള്ളപ്പക്ഷിയെ പറന്നുപോകാൻ അനുവദിക്കണം. 7അങ്ങനെയായാൽ നിങ്ങൾക്കു നന്മ ലഭിക്കും; ദീർഘായുസ്സുണ്ടാകുകയും ചെയ്യും.
8നീ ഒരു പുതിയ വീട് പണിയുമ്പോൾ അതിന്റെ മട്ടുപ്പാവിൽ അരമതിൽകൂടി പണിയണം; ആരെങ്കിലും അതിന്റെ മുകളിൽനിന്നു വീണു മരിക്കുന്നതിന്റെ കുറ്റം നിന്റെ ഭവനത്തിന്മേൽ വരരുതല്ലോ! 9നിന്റെ മുന്തിരിത്തോട്ടത്തിൽ മറ്റൊരു വിത്തും വിതയ്‍ക്കരുത്; അങ്ങനെ ചെയ്താൽ രണ്ടിന്റെയും ഫലങ്ങൾ ദേവാലയത്തിലേക്കു കണ്ടുകെട്ടും.
10ഒരേ നുകത്തിൽ കാളയെയും കഴുതയെയും ചേർത്തു കെട്ടി നിലം ഉഴരുത്; 11ആട്ടുരോമവും ചണനൂലും ഇടചേർത്ത് നെയ്തെടുത്ത വസ്ത്രം ധരിക്കരുത്; 12നിന്റെ മേലങ്കിയുടെ നാലു കോണിലും തൊങ്ങലുകൾ പിടിപ്പിക്കണം.
ലൈംഗികവിശുദ്ധി
13ഒരു പുരുഷൻ വിവാഹം കഴിച്ച് ഭാര്യയെ പ്രാപിച്ചശേഷം അവളെ ഉപേക്ഷിക്കാൻ ആഗ്രഹിക്കുകയും 14“ഞാൻ ഇവളെ വിവാഹം കഴിച്ചു; എന്നാൽ ഇവളിൽ കന്യകാലക്ഷണങ്ങൾ കണ്ടില്ലെന്നു” പറഞ്ഞ് അവളുടെമേൽ അപമാനകരവും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിച്ചാൽ 15അവളുടെ കന്യകാത്വത്തിന്റെ തെളിവുമായി മാതാപിതാക്കൾ പട്ടണവാതില്‌ക്കൽ നേതാക്കളുടെ മുമ്പാകെ ചെല്ലണം. 16അവളുടെ പിതാവ് അവരോടു പറയണം: “ഞാൻ എന്റെ മകളെ ഈ പുരുഷനു വിവാഹം ചെയ്തു കൊടുത്തെങ്കിലും അവൻ ഇപ്പോൾ അവളെ വെറുക്കുന്നു; 17അവൾ കന്യക അല്ലായിരുന്നു എന്നു പറഞ്ഞ് അവൻ അവൾക്ക് അപമാനം വരുത്തുകയും ചെയ്യുന്നു;” അവളുടെ കന്യകാത്വത്തിനു തെളിവുകൾ ഇവയെല്ലാം ആണെന്നു പറഞ്ഞ് വസ്ത്രം അവരുടെ മുമ്പിൽ വിരിക്കണം. 18അപ്പോൾ പട്ടണനേതാക്കൾ അവനെ ശിക്ഷിക്കണം. 19ഇസ്രായേലിലെ ഒരു കന്യകയെ സംബന്ധിച്ച് അപവാദം പറഞ്ഞുണ്ടാക്കിയതിനു പ്രായശ്ചിത്തമായി നൂറു വെള്ളിക്കാശ് അവളുടെ പിതാവിന് അവൻ കൊടുക്കണം. അവൾ തുടർന്നും അവന്റെ ഭാര്യയായി കഴിയണം; അവൻ മരണംവരെ അവളെ ഉപേക്ഷിക്കാൻ പാടില്ല. 20യുവതിയുടെ കന്യകാത്വത്തിനു തെളിവ് ഇല്ലാതിരുന്നാൽ 21അവളെ പിതാവിന്റെ വീട്ടുവാതില്‌ക്കൽ കൊണ്ടുചെന്ന് അവിടെവച്ച് ആ പട്ടണനിവാസികൾ അവളെ കല്ലെറിഞ്ഞു കൊല്ലണം. വിവാഹത്തിനു മുമ്പ് പിതൃഭവനത്തിൽവച്ചു വ്യഭിചാരം ചെയ്ത് അവൾ ഇസ്രായേലിൽ തിന്മ പ്രവർത്തിച്ചല്ലോ. അങ്ങനെ ആ തിന്മ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയണം.
22ഒരുവൻ അന്യപുരുഷന്റെ ഭാര്യയോടുകൂടി ശയിക്കുന്നതു കണ്ടുപിടിച്ചാൽ അവർ ഇരുവരെയും വധിക്കണം. അങ്ങനെ ഇസ്രായേലിൽനിന്ന് ആ തിന്മ നീക്കിക്കളയണം. 23വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന ഒരു കന്യക പട്ടണത്തിൽവച്ച് മറ്റൊരു പുരുഷനോടുകൂടി ശയിക്കുന്നതു കണ്ടുപിടിച്ചാൽ 24രണ്ടു പേരെയും പട്ടണത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലണം. പട്ടണത്തിൽ ആയിരുന്നിട്ടും സഹായത്തിനുവേണ്ടി മുറവിളികൂട്ടാഞ്ഞതുകൊണ്ടു സ്‍ത്രീയും അയൽക്കാരന്റെ ഭാര്യയെ അപമാനപ്പെടുത്തിയതുകൊണ്ടു പുരുഷനും മരണം അർഹിക്കുന്നു. അങ്ങനെ ആ തിന്മ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയണം.
25വിവാഹനിശ്ചയം കഴിഞ്ഞ സ്‍ത്രീയെ വിജനസ്ഥലത്തുവച്ച് ഒരാൾ ബലാൽസംഗം ചെയ്താൽ പുരുഷനെ മാത്രമേ വധിക്കാവൂ. 26വധശിക്ഷ അർഹിക്കുന്ന ഒരു കുറ്റവും ചെയ്തിട്ടില്ലാത്തതിനാൽ അവൾ ശിക്ഷിക്കപ്പെടേണ്ടതില്ല. ഒരാൾ അയൽക്കാരനെ ആക്രമിച്ചു കൊല്ലുന്നതുപോലെ മാത്രമാണ് ഇതും. 27വിജനപ്രദേശത്തു വച്ചാണല്ലോ അവൻ അവളെ കണ്ടത്; വിവാഹനിശ്ചയം കഴിഞ്ഞ അവൾ നിലവിളിച്ചിട്ടും ആരും അവളെ രക്ഷിക്കാൻ ഉണ്ടായിരുന്നില്ല.
28വിവാഹനിശ്ചയം കഴിയാത്ത ഒരു കന്യകയെ ഒരാൾ ബലാൽസംഗം ചെയ്യുന്നതു കണ്ടുപിടിക്കപ്പെട്ടാൽ 29അവൻ അവളുടെ പിതാവിന് അമ്പതു വെള്ളിക്കാശു കൊടുക്കണം; അവളെ ഭാര്യയായി സ്വീകരിക്കുകയും വേണം. അവൻ അവളെ മാനഭംഗപ്പെടുത്തിയല്ലോ; അവൻ അവളെ ഒരിക്കലും ഉപേക്ഷിച്ചുകൂടാ.
30ആരും സ്വപിതാവിന്റെ ഭാര്യയോടൊത്ത് ശയിക്കുകയോ അവളുടെ വസ്ത്രം അഴിച്ച് അവളെ അപമാനിക്കുകയോ അരുത്.

Currently Selected:

DEUTERONOMY 22: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy