YouVersion Logo
Search Icon

DEUTERONOMY 17

17
1വൈകല്യമുള്ള കാളയെയോ ആടിനെയോ നിങ്ങളുടെ ദൈവമായ സർവേശ്വരനു യാഗമായി അർപ്പിക്കരുത്; അതു സർവേശ്വരനു വെറുപ്പാണ്.
2അവിടുന്നു നിങ്ങൾക്കു നല്‌കുന്ന ഏതെങ്കിലും പട്ടണത്തിൽവച്ച് ആരെങ്കിലും പുരുഷനോ സ്‍ത്രീയോ അവിടുത്തെ സന്നിധിയിൽ തിന്മ ചെയ്ത് 3അവിടുത്തെ ഉടമ്പടി ലംഘിക്കുകയും അവിടുത്തെ കല്പനയ്‍ക്കു വിരുദ്ധമായി മറ്റു ദേവന്മാരെയോ സൂര്യനെയോ ചന്ദ്രനെയോ നക്ഷത്രങ്ങളെയോ ആരാധിക്കുകയും സേവിക്കുകയും ചെയ്തു എന്ന് അറിഞ്ഞാൽ നിങ്ങൾ അതിനെപ്പറ്റി വിശദമായി അന്വേഷിക്കണം. 4ഇസ്രായേലിൽ ഇങ്ങനെയൊരു മ്ലേച്ഛകാര്യം നടന്നതായി തെളിഞ്ഞാൽ 5ആ ദുഷ്ടത പ്രവർത്തിച്ചയാളെ സ്‍ത്രീയായാലും പുരുഷനായാലും പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലണം. 6രണ്ടോ മൂന്നോ ആളുകളുടെ സാക്ഷ്യത്തെളിവിന്മേൽ മാത്രമേ വധശിക്ഷ നല്‌കാവൂ. ഒരു സാക്ഷിയുടെ മാത്രം മൊഴിയെ അടിസ്ഥാനമാക്കി വധിക്കരുത്; 7അവനെ വധിക്കാൻവേണ്ടി ആദ്യം സാക്ഷികളും പിന്നീട് മറ്റു ജനങ്ങളും കല്ലെറിയണം. ഇപ്രകാരം നിങ്ങളുടെ ഇടയിൽനിന്ന് ആ തിന്മ നീക്കിക്കളയണം.
8നിങ്ങളുടെ പട്ടണങ്ങളിൽ കൊലപാതകം, അടിപിടി, നിയമപരമായ അവകാശവാദങ്ങൾ എന്നിവയെ സംബന്ധിച്ചുണ്ടാകുന്ന പരാതികൾക്കു തീർപ്പു കല്പിക്കാൻ നിങ്ങളുടെ ന്യായാധിപന്മാർക്ക് ബുദ്ധിമുട്ടുണ്ടായാൽ, നിങ്ങളുടെ ദൈവമായ സർവേശ്വരൻ തന്നെ ആരാധിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു പോകണം. 9അവിടെയുള്ള ലേവ്യരായ പുരോഹിതന്മാരുടെയും അപ്പോഴത്തെ ന്യായാധിപന്റെയും അടുക്കൽ വന്ന് ആലോചിക്കണം; അവർ അതിനു തീർപ്പു കല്പിക്കും. 10അവരുടെ വിധി നിങ്ങൾ അനുസരിക്കണം; അവരുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധിക്കണം; 11അവർ നല്‌കുന്ന നിർദ്ദേശങ്ങൾക്കും അവരുടെ വിധിക്കും അനുസൃതമായി നിങ്ങൾ പ്രവർത്തിക്കണം; അവർ കല്പിക്കുന്ന തീർപ്പിൽനിന്ന് ഇടംവലം വ്യതിചലിക്കരുത്. 12ന്യായാധിപനെയോ, നിങ്ങളുടെ ദൈവമായ സർവേശ്വരനു ശുശ്രൂഷ ചെയ്യുന്ന പുരോഹിതനെയോ അനുസരിക്കാത്ത ഏതൊരുവനെയും വധിക്കണം. ഇങ്ങനെ ഇസ്രായേലിൽനിന്ന് ആ തിന്മ നീക്കിക്കളയണം; 13ജനം ഈ വാർത്ത കേട്ട് ഭയപ്പെടും; അവർ പിന്നീട് ധിക്കാരത്തോടെ പെരുമാറുകയില്ല.
രാജാവിനെപ്പറ്റിയുള്ള നിർദ്ദേശങ്ങൾ
14നിങ്ങളുടെ ദൈവമായ സർവേശ്വരൻ നല്‌കുന്ന ദേശം കൈവശപ്പെടുത്തി അവിടെ വാസമുറപ്പിക്കുമ്പോൾ നിങ്ങളുടെ ചുറ്റുപാടുമുള്ള ജനതകൾക്കുള്ളതുപോലെ ‘ഞങ്ങൾക്കും ഒരു രാജാവു വേണം’ എന്നു നിങ്ങൾ പറയും. 15അപ്പോൾ നിങ്ങളുടെ ദൈവമായ സർവേശ്വരൻ തിരഞ്ഞെടുക്കുന്ന ആളിനെത്തന്നെ, നിങ്ങളുടെ രാജാവായി വാഴിക്കണം. അദ്ദേഹം നിങ്ങളുടെ സഹോദരന്മാരിൽ ഒരാളായിരിക്കണം; ഒരിക്കലും പരദേശി ആയിരിക്കരുത്. 16നിങ്ങളുടെ രാജാവ് കുതിരകളുടെ എണ്ണം വർധിപ്പിക്കാൻ ഇടയാകരുത്; കൂടുതൽ കുതിരകളെ സമ്പാദിക്കാനുള്ള ശ്രമത്തിൽ ജനം ഈജിപ്തിലേക്കു മടങ്ങിപ്പോകാൻ അദ്ദേഹം ഇടവരുത്തുകയും അരുത്. മേലാൽ ആ വഴിക്ക് തിരിയെ പോകരുതെന്ന് അവിടുന്നു കല്പിച്ചിട്ടുണ്ടല്ലോ. 17രാജാവിന് അനേകം ഭാര്യമാർ ഉണ്ടായിരിക്കരുത്; അങ്ങനെ ആയാൽ അദ്ദേഹത്തിന്റെ ഹൃദയം വഴിതെറ്റിപ്പോകും. അദ്ദേഹം പൊന്നും വെള്ളിയും അധികമായി സമ്പാദിക്കരുത്; 18അദ്ദേഹം സിംഹാസനസ്ഥനാകുമ്പോൾ ലേവ്യപുരോഹിതന്മാർ സൂക്ഷിച്ചിരിക്കുന്ന നിയമസംഹിതയുടെ പകർപ്പ് ഒരു പുസ്തകച്ചുരുളിൽ എഴുതി എടുക്കണം. 19ദൈവമായ സർവേശ്വരനെ ഭയപ്പെടാനും ഈ പുസ്തകത്തിലെ അനുശാസനങ്ങൾ ശ്രദ്ധയോടെ പാലിക്കാനും വേണ്ടി, ഈ പുസ്‍തകം അദ്ദേഹം സൂക്ഷിക്കുകയും ആയുഷ്കാലം മുഴുവൻ ദിനംപ്രതി വായിക്കുകയും വേണം. 20മറ്റ് ഇസ്രായേല്യരിൽനിന്നു താൻ ഉയർന്നവനല്ലെന്നു ചിന്തിക്കാനും അവിടുത്തെ കല്പനകളിൽനിന്ന് ഇടംവലം തിരിയാതിരിക്കാനും അതു സഹായിക്കും. അങ്ങനെ അദ്ദേഹവും അദ്ദേഹത്തിന്റെ സന്തതികളും ഇസ്രായേലിൽ ദീർഘകാലം വാഴാൻ ഇടയാകും.

Currently Selected:

DEUTERONOMY 17: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy