YouVersion Logo
Search Icon

TIRHKOHTE 5

5
അനന്യാസും സഫീറയും
1അനന്യാസ് എന്നുപേരുള്ള ഒരാളും അയാളുടെ ഭാര്യ സഫീറയും ചേർന്ന് അവരുടെ ഒരു നിലം വിറ്റു. 2ഭാര്യയുടെ അറിവോടുകൂടി ആ വസ്തുവിന്റെ വിലയിൽ ഒരംശം അയാൾ മാറ്റിവച്ചു; ബാക്കി കൊണ്ടുവന്ന് അപ്പോസ്തോലന്മാരുടെ കാല്‌ക്കൽ സമർപ്പിച്ചു. 3അപ്പോൾ പത്രോസ് പറഞ്ഞു: “അനന്യാസേ, പരിശുദ്ധാത്മാവിന്റെ നേരെ വ്യാജം പ്രവർത്തിക്കുവാനും വസ്തുവിന്റെ വിലയിൽ ഒരു പങ്ക് എടുത്തുവയ്‍ക്കുവാനും സാത്താൻ നിന്റെ ഹൃദയത്തെ കൈയടക്കിയത് എന്തുകൊണ്ട്? 4ആ വസ്തു വില്‌ക്കുന്നതിനുമുമ്പു നിൻറേതുതന്നെ ആയിരുന്നില്ലേ? വിറ്റതിനുശേഷവും ആ പണം നിന്റെ സ്വന്തം അല്ലായിരുന്നുവോ? പിന്നെ ഇങ്ങനെയൊരു പ്രവൃത്തി ചെയ്യുവാൻ നീ മനസ്സുവച്ചത് എന്തുകൊണ്ട്? നീ മനുഷ്യരോടല്ല, ദൈവത്തോടാണു വ്യാജം പ്രവർത്തിച്ചത്”. 5ഈ വാക്കുകൾ കേട്ടയുടൻ അനന്യാസ് വീണു മരിച്ചു. ഈ സംഭവത്തെപ്പറ്റി കേട്ടവരെല്ലാം ഭയവിഹ്വലരായി. 6അവിടെയുണ്ടായിരുന്ന യുവാക്കന്മാർ അനന്യാസിന്റെ മൃതശരീരം തുണിയിൽ പൊതിഞ്ഞു പുറത്തുകൊണ്ടുപോയി സംസ്കരിച്ചു.
7ഏകദേശം മൂന്നു മണിക്കൂർ കഴിഞ്ഞ് അനന്യാസിന്റെ ഭാര്യ ഇതൊന്നും അറിയാതെ അവിടെ ചെന്നു. 8പത്രോസ് അവരോടു ചോദിച്ചു: “പറയൂ, ഈ വിലയ്‍ക്കുതന്നെയോ നിങ്ങൾ വസ്തു വിറ്റത്?”
“അതെ, ഈ വിലയ്‍ക്കുതന്നെ” എന്ന് ആ സ്‍ത്രീ ഉത്തരം പറഞ്ഞു.
9അപ്പോൾ പത്രോസ് പറഞ്ഞു: “കർത്താവിന്റെ ആത്മാവിനെ പരീക്ഷിക്കുവാൻ നിങ്ങൾ തമ്മിൽ പറഞ്ഞൊത്തത് എന്തുകൊണ്ട്? ഇതാ നോക്കൂ, നിങ്ങളുടെ ഭർത്താവിനെ സംസ്കരിച്ചവർ വാതില്‌ക്കൽ എത്തിക്കഴിഞ്ഞു. അവർ നിങ്ങളെയും എടുത്തുകൊണ്ടു പുറത്തുപോകും.” 10തൽക്ഷണം സഫീറയും പത്രോസിന്റെ കാല്ച്ചുവട്ടിൽ വീണു മരിച്ചു; പ്രസ്തുത യുവാക്കന്മാർ അകത്തു ചെന്നപ്പോൾ ആ സ്‍ത്രീ മരിച്ചുകിടക്കുന്നതായി കണ്ടു. അവർ മൃതദേഹം എടുത്തുകൊണ്ടുപോയി ഭർത്താവിന്റെ സമീപം സംസ്കരിച്ചു. 11സഭയിലുള്ള എല്ലാവർക്കും ഈ സംഭവത്തെക്കുറിച്ചു കേട്ട മറ്റുള്ള സകല ജനങ്ങൾക്കും അത്യധികമായ ഭയമുണ്ടായി.
അദ്ഭുതങ്ങളും അടയാളങ്ങളും
12അപ്പോസ്തോലന്മാർ മുഖേന അനേകം അദ്ഭുതങ്ങളും അടയാളപ്രവൃത്തികളും ജനങ്ങളുടെ ഇടയിൽ നടന്നു. വിശ്വാസികളെല്ലാവരും ഏകമനസ്സോടെ ശലോമോന്റെ മണ്ഡപത്തിൽ കൂടിവന്നു. 13ജനങ്ങൾ അവരെ പ്രകീർത്തിച്ചെങ്കിലും അവരുടെ സമൂഹത്തിൽ ഉൾപ്പെടാത്തവരാരും അവരുടെകൂടെ ചേരുവാൻ ധൈര്യപ്പെട്ടില്ല. 14എങ്കിലും മേല്‌ക്കുമേൽ പുരുഷന്മാരും സ്‍ത്രീകളും ഉൾപ്പെട്ട വലിയ സംഘം കർത്താവിൽ വിശ്വസിച്ച് അവരോടു ചേർന്നുകൊണ്ടിരുന്നു. 15പത്രോസ് കടന്നുപോകുമ്പോൾ, അദ്ദേഹത്തിന്റെ നിഴലെങ്കിലും രോഗികളുടെമേൽ പതിക്കുന്നതിനുവേണ്ടി ജനങ്ങൾ അവരെ കൊണ്ടുവന്നു തെരുവീഥികളിൽപോലും കിടക്കകളിലും വിരിപ്പുകളിലും കിടത്തിവന്നിരുന്നു. 16കൂടാതെ യെരൂശലേമിനു ചുറ്റുമുള്ള പട്ടണങ്ങളിൽനിന്ന് ബഹുജനങ്ങൾ രോഗികളെയും അശുദ്ധാത്മാക്കൾ ബാധിച്ചവരെയും കൊണ്ടുവന്നു. അവരെല്ലാവരും സുഖം പ്രാപിക്കുകയും ചെയ്തു.
എതിർപ്പുകളെ നേരിടുന്നു
17മഹാപുരോഹിതനും അദ്ദേഹത്തെ അനുകൂലിച്ച സാദൂക്യകക്ഷിയിൽപ്പെട്ട എല്ലാവരും അസൂയകൊണ്ടു നിറഞ്ഞ് അപ്പോസ്തോലന്മാർക്ക് എതിരെ നടപടി എടുക്കുവാൻ തീരുമാനിച്ചു. 18അവർ അവരെ പിടിച്ചു പൊതുതടവിലാക്കി. 19എന്നാൽ കർത്താവിന്റെ ദൂതൻ കാരാഗൃഹത്തിന്റെ വാതിൽ തുറന്ന് അവരെ പുറത്തുകൊണ്ടുവന്നു പറഞ്ഞു: 20“നിങ്ങൾ ദേവാലയത്തിൽ ചെന്ന് ജനങ്ങളോട് ഈ പുതിയ ജീവന്റെ വചനങ്ങൾ അറിയിക്കുക.” 21അതനുസരിച്ച് അപ്പോസ്തോലന്മാർ അതിരാവിലെ ദേവാലയത്തിൽ പോയി പഠിപ്പിക്കുവാനാരംഭിച്ചു.
മഹാപുരോഹിതനും കൂടെയുള്ളവരും ചെന്ന് ഇസ്രായേൽ ജനപ്രമുഖന്മാരെല്ലാം ഉൾപ്പെട്ട സന്നദ്രിംസംഘത്തെ വിളിച്ചുകൂട്ടി; പിന്നീട് അപ്പോസ്തോലന്മാരെ ഹാജരാക്കുവാൻ കാരാഗൃഹത്തിലേക്ക് ആളയച്ചു. 22എന്നാൽ ദേവാലയത്തിലെ ഉദ്യോഗസ്ഥന്മാർ ചെന്നപ്പോൾ അപ്പോസ്തോലന്മാരെ അവിടെ കണ്ടില്ല. 23അവർ മടങ്ങിച്ചെന്ന് ഇപ്രകാരം അറിയിച്ചു: “ജയിൽ വളരെ ഭദ്രമായി പൂട്ടിയിരിക്കുന്നത് ഞങ്ങൾ കണ്ടു. കാവല്‌ക്കാർ വാതില്‌ക്കൽ നില്‌ക്കുന്നുമുണ്ടായിരുന്നു. പക്ഷേ, വാതിൽ തുറന്നപ്പോൾ അകത്ത് ആരെയും കണ്ടില്ല.” 24ദേവാലയത്തിലെ പടനായകനും പുരോഹിതമുഖ്യന്മാരും ഇതു കേട്ടപ്പോൾ, ഇതെങ്ങനെ പരിണമിക്കുമെന്ന് ഓർത്ത് അവരെക്കുറിച്ച് അത്യധികം അമ്പരന്നു. 25ആ സമയത്ത് ഒരാൾ വന്ന് അവരോടു പറഞ്ഞു: “നിങ്ങൾ കാരാഗൃഹത്തിലടച്ച ആ മനുഷ്യൻ അതാ, ദേവാലയത്തിൽ നിന്നുകൊണ്ട് ജനങ്ങളെ പഠിപ്പിക്കുന്നു.” 26അപ്പോൾ പടനായകനും ഭടന്മാരുംകൂടി ചെന്ന് അപ്പോസ്തോലന്മാരെ കൂട്ടിക്കൊണ്ടുവന്നു. ജനങ്ങൾ തങ്ങളെ കല്ലെറിഞ്ഞേക്കുമോ എന്ന് അവർക്ക് ഭയമുണ്ടായിരുന്നതുകൊണ്ട് ബലം പ്രയോഗിച്ചില്ല.
27അങ്ങനെ അവരെ സന്നദ്രിംസംഘത്തിന്റെ മുമ്പിൽ ഹാജരാക്കി. മഹാപുരോഹിതൻ അവരെ ചോദ്യം ചെയ്തുകൊണ്ടു പറഞ്ഞു: 28“ആ മനുഷ്യന്റെ നാമത്തിൽ ജനങ്ങളെ പഠിപ്പിക്കരുതെന്നു ഞങ്ങൾ നിങ്ങളോടു കർശനമായി ആജ്ഞാപിച്ചിരുന്നുവല്ലോ. എന്നാൽ ഇപ്പോൾ ഇതാ നിങ്ങൾ നിങ്ങളുടെ ഉപദേശംകൊണ്ട് യെരൂശലേം മുഴുവൻ നിറച്ചിരിക്കുന്നു. ആ മനുഷ്യന്റെ രക്തത്തിന്റെ ഉത്തരവാദിത്വം ഞങ്ങളുടെമേൽ ചുമത്താനാണു നിങ്ങളുടെ ഉദ്ദേശ്യം.”
29പത്രോസും അപ്പോസ്തോലന്മാരും പ്രതിവചിച്ചു: “മനുഷ്യരെക്കാൾ അധികം ദൈവത്തെയാണ് ഞങ്ങൾ അനുസരിക്കേണ്ടത്. 30നിങ്ങൾ മരക്കുരിശിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു. 31ഇസ്രായേൽ അനുതപിച്ചു മനം തിരിയുന്നതിനും അവർക്കു പാപമോചനം നല്‌കുന്നതിനും യേശുവിനെ നായകനും രക്ഷകനുമായി ദൈവം തന്റെ വലത്തുഭാഗത്തേക്ക് ഉയർത്തിയിരിക്കുന്നു. 32ഈ വസ്തുതകൾക്ക് ഞങ്ങളും, ദൈവത്തെ അനുസരിക്കുന്നവർക്ക് അവിടുന്നു നല്‌കുന്ന പരിശുദ്ധാത്മാവും സാക്ഷികളാകുന്നു.”
33ഇതു കേട്ടപ്പോൾ അവർ ക്ഷുഭിതരായി. അപ്പോസ്തോലന്മാരുടെ കഥ കഴിക്കണമെന്ന് അവർ തീരുമാനിച്ചു. 34എന്നാൽ സന്നദ്രിംസംഘത്തിലുൾപ്പെട്ട ഗമാലിയേൽ എന്ന പരീശൻ എഴുന്നേറ്റുനിന്ന് അപ്പോസ്തോലന്മാരെ അല്പസമയത്തേക്ക് പുറത്തിറക്കി നിറുത്താൻ ആജ്ഞാപിച്ചു. 35എല്ലാവരാലും ബഹുമാനിതനും യെഹൂദന്മാരുടെ ധർമോപദേഷ്ടാവുമായിരുന്നു ഗമാലിയേൽ. അദ്ദേഹം പറഞ്ഞു: “ഇസ്രായേൽജനങ്ങളേ, ഈ മനുഷ്യരെ സംബന്ധിച്ച് എന്തെങ്കിലും ചെയ്യുന്നത് സൂക്ഷിച്ചുവേണം. 36കുറെനാൾ മുമ്പ് ത്യുദാസ് എന്നൊരാൾ താൻ മഹാനാണെന്നു ഭാവിച്ചുകൊണ്ടു പ്രത്യക്ഷപ്പെട്ടല്ലോ. ഏകദേശം നാനൂറുപേർ അയാളുടെ പക്ഷത്തു ചേർന്നു. എന്നാൽ അയാൾ കൊല്ലപ്പെട്ടു; അയാളെ അനുഗമിച്ചവർ ചിന്നിച്ചിതറി നാമാവശേഷരായിത്തീർന്നു. 37അതിനുശേഷം ഗലീലക്കാരനായ യൂദാ എന്നൊരാൾ കാനേഷുമാരി എടുത്തകാലത്തു പ്രത്യക്ഷപ്പെട്ട് ഏതാനും ആളുകളെ വശീകരിച്ചു. അയാളും നശിച്ചു; അയാളെ അനുഗമിച്ചവരും ചിന്നിച്ചിതറിപ്പോയി. 38അതുകൊണ്ട് ഇക്കാര്യത്തിൽ ഞാൻ പറയുന്നത്, അവരുടെ പേരിൽ നടപടിയൊന്നും എടുക്കാതെ അവരുടെ വഴിക്കു വിടുക എന്നാണ്. ഇതു മനുഷ്യന്റെ പദ്ധതിയോ പ്രവർത്തനമോ ആണെങ്കിൽ താനേ നശിക്കും. 39എന്നാൽ ദൈവത്തിൽനിന്നുള്ളതാണെങ്കിൽ അതിനെ നശിപ്പിക്കുവാൻ നിങ്ങൾക്കു സാധ്യമല്ല. നിങ്ങൾ ദൈവത്തോട് എതിർക്കുന്നവരെന്ന് ഒരിക്കലും വരരുതല്ലോ.”
40സന്നദ്രിംസംഘം ഗമാലിയേലിന്റെ ഉപദേശം സ്വീകരിച്ചു. അവർ അപ്പോസ്തോലന്മാരെ വിളിച്ചുവരുത്തി പ്രഹരിപ്പിച്ചു; മേലിൽ യേശുവിന്റെ നാമത്തിൽ പ്രബോധിപ്പിക്കരുതെന്നു താക്കീതു നല്‌കിയശേഷം അവരെ വിട്ടയച്ചു. 41അവരാകട്ടെ യേശുവിന്റെ നാമത്തിൽ അപമാനം സഹിക്കുവാൻ അർഹരായതിൽ ആനന്ദിച്ചുകൊണ്ട് സന്നദ്രിംസംഘത്തിന്റെ മുമ്പിൽനിന്നു പോയി. 42അവർ ദിവസംതോറും ദേവാലയത്തിലും വീടുകളിലും യേശുവാണ് മശിഹാ എന്ന് അനുസ്യൂതം പ്രസംഗിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്തുപോന്നു.

Currently Selected:

TIRHKOHTE 5: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy