YouVersion Logo
Search Icon

TIRHKOHTE 16

16
തിമൊഥെയോസ് പൗലൊസിന്റെകൂടെ
1പൗലൊസ് ദർബയിലും ലുസ്ത്രയിലുമെത്തി. തിമൊഥെയോസ് എന്നൊരു ശിഷ്യൻ അവിടെയുണ്ടായിരുന്നു. അയാൾ വിശ്വാസിനിയായ ഒരു യെഹൂദസ്‍ത്രീയുടെ പുത്രനായിരുന്നു. ഒരു ഗ്രീക്കുകാരനായിരുന്നു അയാളുടെ പിതാവ്. 2ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാർക്കു സുസമ്മതനായിരുന്നു തിമൊഥെയോസ്. അയാളെ തന്നോടുകൂടി കൊണ്ടുപോകുവാൻ പൗലൊസ് ആഗ്രഹിച്ചു. 3പിതാവ് ഗ്രീക്കുകാരനാണെന്ന് ആ പ്രദേശങ്ങളിലുള്ള യെഹൂദന്മാർക്ക് അറിയാമായിരുന്നതുകൊണ്ട് അവരെയോർത്ത് തിമൊഥെയോസിനെ പരിച്ഛേദനകർമത്തിനു വിധേയനാക്കി. 4അവർ പട്ടണംതോറും സഞ്ചരിച്ചുകൊണ്ട്, യെരൂശലേമിലെ അപ്പോസ്തോലന്മാരും സഭാമുഖ്യന്മാരും ചെയ്ത തീരുമാനങ്ങൾ അനുസരിക്കണമെന്ന് അറിയിച്ചു. 5അങ്ങനെ സഭകൾ വിശ്വാസത്തിൽ ഉറയ്‍ക്കുകയും വിശ്വാസികളുടെ എണ്ണം അനുദിനം വർധിക്കുകയും ചെയ്തു.
ത്രോവാസിൽവച്ചുള്ള ദർശനം
6ഏഷ്യാസംസ്ഥാനത്ത് ദൈവവചനം പ്രസംഗിക്കുന്നത് പരിശുദ്ധാത്മാവു വിലക്കുകയാൽ, അവർ ഫ്രുഗ്യയിലും ഗലാത്യയിലുംകൂടി കടന്ന് മുസ്യക്കു സമീപമെത്തി. 7അതുവഴി ബിഥുന്യക്കു പോകുവാൻ അവർ ശ്രമിച്ചു. എന്നാൽ യേശുവിന്റെ ആത്മാവ് അവരെ അനുവദിച്ചില്ല. 8അതുകൊണ്ട് അവർ മുസ്യ കടന്നു ത്രോവാസിലെത്തി. 9ആ രാത്രി പൗലൊസിന് ഒരു ദർശനമുണ്ടായി. മാസിഡോണിയക്കാരനായ ഒരാൾ “മാസിഡോണിയയിലേക്കു വന്നു ഞങ്ങളെ സഹായിച്ചാലും” എന്ന് അഭ്യർഥിക്കുന്നതായിട്ടാണ് അദ്ദേഹം കണ്ടത്. 10ഈ ദർശനമുണ്ടായപ്പോൾ അവരോടു സുവിശേഷം പ്രസംഗിക്കുവാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിശ്ചയിച്ചു; അതുകൊണ്ടു ഉടൻതന്നെ മാസിഡോണിയയിലേക്കു പോകുവാൻ തയ്യാറായി.
ലുദിയയുടെ മാനസാന്തരം
11-12അങ്ങനെ ഞങ്ങൾ ത്രോവാസിൽനിന്നു കപ്പൽ കയറി സമൊത്രാക്കയിലെത്തി; പിറ്റേദിവസം നവപൊലീസിലേക്കും അവിടെനിന്ന് ഫിലിപ്പിയിലേക്കും പോയി. മാസിഡോണിയാ സംസ്ഥാനത്തെ #16:11-12 ‘പ്രമുഖ പട്ടണവും’ - ചില കൈയെഴുത്തു പ്രതികളിൽ ‘ഒരു പട്ടണവും’ എന്നാണ്.പ്രമുഖപട്ടണവും റോമൻ കോളനിയുമാണ് ഫിലിപ്പി. അവിടെ ഞങ്ങൾ ഏതാനും ദിവസം പാർത്തു. 13ശബത്തുദിവസം ഞങ്ങൾ പട്ടണാതിർത്തിക്കു പുറത്ത് നദീതീരത്തേക്കു പോയി. അവിടെ യെഹൂദന്മാരുടെ പ്രാർഥനാസ്ഥലമുണ്ടായിരിക്കുമെന്നു ഞങ്ങൾ വിചാരിച്ചു. ഞങ്ങൾ അവിടെ വന്നുകൂടിയ സ്‍ത്രീകളോടു സംസാരിച്ചു. 14തുയത്തൈരാ പട്ടണക്കാരി ലുദിയ എന്നൊരു വനിത പൗലൊസ് പറഞ്ഞതു കേട്ടുകൊണ്ടിരുന്നു. കടുംചെമപ്പു നിറമുള്ള തുണിത്തരങ്ങൾ വില്‌ക്കുന്ന തൊഴിലിൽ അവൾ ഏർപ്പെട്ടിരുന്നു. ഇസ്രായേലിന്റെ ദൈവത്തെ ആരാധിച്ചിരുന്നവളുമായിരുന്നു ആ സ്‍ത്രീ. പൗലൊസിന്റെ പ്രഭാഷണം ശ്രദ്ധിക്കുവാൻ കർത്താവ് ലുദിയയുടെ ഹൃദയം തുറന്നു. 15ആ സ്‍ത്രീ സകുടുംബം സ്നാപനം സ്വീകരിച്ചു. “ഞാൻ കർത്താവിൽ വിശ്വസിക്കുന്നു എന്നു നിങ്ങൾക്കു ബോധ്യമുണ്ടെങ്കിൽ എന്റെ വീട്ടിൽ വന്നു പാർത്താലും” എന്ന് അവർ അപേക്ഷിച്ചു. ലുദിയയുടെ നിർബന്ധത്തിനു ഞങ്ങൾ വഴങ്ങി.
ബന്ധനസ്ഥനാകുന്നു
16ഒരിക്കൽ ഞങ്ങൾ പ്രാർഥനാസ്ഥലത്തേക്കു പോകുമ്പോൾ ഒരു ഭൂതാവേശമുള്ള അടിമപ്പെൺകുട്ടിയെ കണ്ടുമുട്ടി. അവൾ ഭാവിഫലം പറഞ്ഞ് തന്റെ യജമാനന്മാർക്കു ധാരാളം ആദായം ഉണ്ടാക്കിവന്നിരുന്നു. 17അവൾ പൗലൊസിന്റെയും ഞങ്ങളുടെയും പിന്നാലെ വന്ന് “ഇവർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാരാണ്; രക്ഷയുടെ മാർഗമാണ് ഇവർ നിങ്ങളെ അറിയിക്കുന്നത്” എന്നു വിളിച്ചുപറഞ്ഞു. 18ഇത് അവൾ പലദിവസം ആവർത്തിച്ചു. പൗലൊസിന് ഇതൊരു ശല്യമായിത്തീർന്നു. അദ്ദേഹം അവളുടെ നേരേ തിരിഞ്ഞ് അവളിൽ കുടികൊണ്ടിരുന്ന ഭൂതത്തോട്, “അവളെ വിട്ടു പുറത്തുപോകുക എന്ന് യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിന്നോടാജ്ഞാപിക്കുന്നു” എന്നു പറഞ്ഞു. ആ നിമിഷത്തിൽത്തന്നെ ഭൂതം അവളെ വിട്ടുപോയി. 19ഇതോടെ തങ്ങളുടെ ആദായമാർഗം അടഞ്ഞു എന്നു കണ്ട് ആ പെൺകുട്ടിയുടെ ഉടമസ്ഥന്മാർ പൗലൊസിനെയും ശീലാസിനെയും പിടിച്ച് വലിച്ചിഴച്ചുകൊണ്ടുവന്ന് പട്ടണത്തിലെ പൊതുസ്ഥലത്ത് അധികാരികളുടെ മുമ്പിൽ ഹാജരാക്കി. 20അവരെ ന്യായാധിപന്മാരുടെ മുമ്പിൽ കൊണ്ടുവന്ന് “യെഹൂദന്മാരായ ഇവർ നമ്മുടെ പട്ടണത്തിൽ വലിയ കലാപമുണ്ടാക്കുന്നു; 21റോമാക്കാരായ നമുക്ക് അംഗീകരിക്കുവാനും അനുസരിക്കുവാനും നിവൃത്തിയില്ലാത്ത ആചാരങ്ങൾ ഇവർ പ്രസംഗിക്കുന്നു” എന്നു പറഞ്ഞു. 22അവരോടുകൂടി ബഹുജനങ്ങളും ചേർന്നു.
പൗലൊസിന്റെയും ശീലാസിന്റെയും വസ്ത്രം അഴിച്ച് അടിശിക്ഷ നല്‌കുവാൻ ന്യായാധിപന്മാർ ആജ്ഞാപിച്ചു. 23വളരെയധികം പ്രഹരിച്ചശേഷം അവരെ കാരാഗൃഹത്തിലടച്ചു; അവരെ ജാഗ്രതയോടുകൂടി സൂക്ഷിച്ചുകൊള്ളണമെന്ന് ജയിലധികാരിക്കു നിർദേശവും നല്‌കി. 24അതനുസരിച്ച് അവരുടെ കാല് ആമത്തിലിട്ട് അവരെ ജയിലിന്റെ ഉൾമുറിയിലടച്ചു.
25പൗലൊസും ശീലാസും അർധരാത്രിയിൽ ദൈവത്തെ സ്തുതിച്ചു പാട്ടുപാടി പ്രാർഥിച്ചുകൊണ്ടിരുന്നു. മറ്റു തടവുകാർ അതു ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. 26പെട്ടെന്ന് കാരാഗൃഹത്തിന്റെ അടിസ്ഥാനം ഇളകുമാറ് ഒരു വലിയ ഭൂകമ്പമുണ്ടായി; എല്ലാ വാതിലുകളും തുറക്കപ്പെട്ടു; എല്ലാവരുടെയും ചങ്ങല താഴെ വീണു. 27ജയിലധികാരി ഉണർന്നപ്പോൾ ജയിൽ വാതിലുകളെല്ലാം തുറന്നിരിക്കുന്നതാണു കണ്ടത്. തടവുകാർ ഓടിപ്പോയിരിക്കുമെന്നു കരുതി അയാൾ വാളെടുത്ത് ആത്മഹത്യ ചെയ്യുവാൻ ഭാവിച്ചു. 28അപ്പോൾ പൗലൊസ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു; അരുതാത്തത് ചെയ്യരുത്; ഞങ്ങളെല്ലാവരും ഇവിടെയുണ്ട്.”
29വിളക്കു കൊണ്ടുവരുവാൻ അയാൾ വിളിച്ചുപറഞ്ഞു. വിളക്കു കൊണ്ടുവന്ന് അകത്തേക്കു പാഞ്ഞുചെന്നു; ഭയന്നു വിറച്ചുകൊണ്ട് അയാൾ പൗലൊസിന്റെയും ശീലാസിന്റെയും മുമ്പിൽ സാഷ്ടാംഗം വീണു വണങ്ങി. 30പിന്നീട് അവരെ പുറത്തുകൊണ്ടുവന്ന് അയാൾ ചോദിച്ചു: “മഹാത്മാക്കളേ, രക്ഷിക്കപ്പെടുവാൻ ഞാൻ എന്തു ചെയ്യണം?”
31അവർ പ്രതിവചിച്ചു: “കർത്താവായ യേശുവിൽ വിശ്വസിക്കുക; എന്നാൽ താങ്കളും താങ്കളുടെ കുടുംബവും രക്ഷിക്കപ്പെടും.” 32അവർ കർത്താവിന്റെ വചനം അയാളോടും വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു. 33രാത്രിയുടെ ആ നിമിഷത്തിൽതന്നെ അയാൾ അവരെ കൂട്ടിക്കൊണ്ടുപോയി അവരുടെ മുറിവുകളെല്ലാം കഴുകി. അയാളും അയാളുടെ ഭവനത്തിലുള്ള എല്ലാവരും സ്നാപനം സ്വീകരിച്ചു. 34അതിനുശേഷം ജയിലധികാരി പൗലൊസിനെയും ശീലാസിനെയും വീട്ടിൽ കൊണ്ടുപോയി അവർക്കു ഭക്ഷണം കൊടുത്തു. ദൈവത്തിൽ വിശ്വസിക്കാനിടയായതുമൂലം ആ ഭവനത്തിലുള്ള എല്ലാവരും ഒന്നടങ്കം ആനന്ദിച്ചു.
35നേരം വെളുത്തപ്പോൾ ന്യായാധിപന്മാർ പടയാളികളെ അയച്ച് പൗലൊസിനെയും ശീലാസിനെയും വിട്ടയയ്‍ക്കാൻ ആവശ്യപ്പെട്ടു.
36“നിങ്ങളെ വിട്ടയയ്‍ക്കാൻ ന്യായാധിപന്മാർ പറഞ്ഞയച്ചിരിക്കുന്നു. അതുകൊണ്ട് സമാധാനത്തോടുകൂടി പോകുക” എന്നു ജയിലധികാരി പൗലൊസിനോടു പറഞ്ഞു.
37അപ്പോൾ അദ്ദേഹം പറഞ്ഞു: “റോമാപൗരന്മാരായ ഞങ്ങളെ വിസ്തരിക്കാതെ, പരസ്യമായി പ്രഹരിച്ച് തടവിലാക്കി; എന്നിട്ടിപ്പോൾ രഹസ്യമായി ഞങ്ങളെ വിട്ടയയ്‍ക്കാനാണോ ഭാവം? അതു പാടില്ല, ന്യായാധിപന്മാർതന്നെ വന്നു ഞങ്ങളെ വിട്ടയയ്‍ക്കട്ടെ.”
38പടയാളികൾ തിരിച്ചുചെന്നു വിവരം അറിയിച്ചു. അവർ റോമാപൗരന്മാരാണെന്ന് അറിഞ്ഞപ്പോൾ ന്യായാധിപന്മാർ ഭയപ്പെട്ടു. 39അതുകൊണ്ട് അവർ ചെന്നു നല്ലവാക്കു പറഞ്ഞ് അവരെ പുറത്തുകൊണ്ടുവന്ന്, നഗരം വിട്ടുപോകണമെന്ന് അപേക്ഷിച്ചു.
അവർ കാരാഗൃഹത്തിൽനിന്ന് ലുദിയയുടെ ഭവനത്തിലേക്കുപോയി; അവിടെവച്ചു സഹോദരന്മാരെ കാണുകയും അവരെ ധൈര്യപ്പെടുത്തുകയും ചെയ്തശേഷം ഫിലിപ്പിയിൽനിന്നു യാത്രപുറപ്പെട്ടു.

Currently Selected:

TIRHKOHTE 16: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy