YouVersion Logo
Search Icon

TIRHKOHTE 15:22-41

TIRHKOHTE 15:22-41 MALCLBSI

തങ്ങളുടെ കൂട്ടത്തിൽനിന്ന് ഏതാനും പേരെ തിരഞ്ഞെടുത്ത് പൗലൊസിന്റെയും ബർനബാസിന്റെയും കൂടെ അന്ത്യോക്യയിലേക്ക് അയയ്‍ക്കണമെന്ന് അപ്പോസ്തോലന്മാരും സഭാമുഖ്യന്മാരും സമസ്തസഭയോടും ചേർന്നു നിശ്ചയിച്ചു. അങ്ങനെ സഹോദരന്മാരുടെ ഇടയിൽ പ്രമുഖരായ ബർനബാസ് എന്ന യൂദാസിനെയും ശീലാസിനെയും അവരോടുകൂടി അയച്ചു. താഴെപ്പറയുന്ന കത്തും അവരുടെ കൈവശം കൊടുത്തയച്ചു; അപ്പോസ്തോലന്മാരും സഭാമുഖ്യന്മാരുമായ സഹോദരന്മാർ അന്ത്യോക്യ, സിറിയ, കിലിക്യ എന്നീ പ്രദേശങ്ങളിലെ വിജാതീയരായ സഹോദരന്മാർക്ക് എഴുതുന്നത്:- ഞങ്ങളുടെ കൂട്ടത്തിൽപെട്ട ചിലർ തങ്ങളുടെ വാക്കുകളാൽ ചിന്താകുഴപ്പം ഉണ്ടാക്കി നിങ്ങളെ അസ്വസ്ഥരാക്കിത്തീർത്തതായി ഞങ്ങൾ കേട്ടു. ഞങ്ങളുടെ നിർദേശപ്രകാരമല്ല അവർ അങ്ങനെ ചെയ്തത്. അതുകൊണ്ട് ഞങ്ങൾ യോഗംകൂടി ഏതാനുംപേരെ തിരഞ്ഞെടുത്ത്, കർത്താവായ യേശുക്രിസ്തുവിനുവേണ്ടി ജീവിതം അർപ്പിച്ചവരായ നമ്മുടെ പ്രിയപ്പെട്ട ബർനബാസിനോടും പൗലൊസിനോടുംകൂടി നിങ്ങളുടെ അടുക്കൽ അയയ്‍ക്കണമെന്ന് ഐകകണ്ഠ്യേന തീരുമാനിച്ചു. അങ്ങനെ യൂദാസിനെയും ശീലാസിനെയും നിങ്ങളുടെ അടുക്കലേക്കയയ്‍ക്കുന്നു. അവർ നേരിട്ട് ഈ സംഗതികൾ നിങ്ങളോടു പറയും. വിഗ്രഹങ്ങൾക്ക് അർപ്പിച്ച വസ്തുക്കൾ, രക്തം, ശ്വാസംമുട്ടിച്ചു കൊല്ലപ്പെട്ടവ ഇതുകൾ നിങ്ങൾ വർജിക്കുകയും, അവിഹിതവേഴ്ചയിൽ നിന്ന് ഒഴിഞ്ഞിരിക്കുകയും ചെയ്യണമെന്നല്ലാതെ, അതിലധികമായ ഭാരം നിങ്ങളുടെമേൽ കെട്ടിയേല്പിക്കേണ്ടതില്ലെന്ന് പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയിരിക്കുന്നു. ഇവ അനുഷ്ഠിക്കുന്നതായാൽ നിങ്ങൾക്കു നന്ന്. നിങ്ങൾക്കു മംഗളം! അങ്ങനെ അവരെ യാത്രയാക്കി; അവർ അന്ത്യോക്യയിലെത്തി സഭാജനങ്ങളെ വിളിച്ചുകൂട്ടി കത്ത് അവരെ ഏല്പിച്ചു. അവർ ആ കത്തു വായിച്ചു. അതിലെ ആശ്വാസപ്രദമായ ഉദ്ബോധനം അവരെ ആനന്ദഭരിതരാക്കി. പ്രവാചകന്മാർ ആയിരുന്ന യൂദാസും ശീലാസും നിരവധി ഉദ്ബോധനങ്ങളാൽ അവരെ ധൈര്യപ്പെടുത്തി. കുറെനാൾ ആ സഹോദരന്മാർ അവിടെ താമസിച്ചു. പിന്നീട് തങ്ങളെ അയച്ചവരുടെ അടുക്കലേക്ക്, അന്ത്യോക്യയിലെ സഹോദരന്മാർ അവരെ സമാധാനത്തോടെ യാത്രയയച്ചു. എന്നാൽ പൗലൊസും ബർനബാസും അന്ത്യോക്യയിൽതന്നെ പാർത്തു. അവർ മറ്റു പലരോടുംകൂടി കർത്താവിന്റെ വചനം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തുപോന്നു. കുറേനാൾ കഴിഞ്ഞ് പൗലൊസ് ബർനബാസിനോട്, “നാം കർത്താവിന്റെ വചനം പ്രസംഗിച്ച പട്ടണങ്ങൾ വീണ്ടും സന്ദർശിച്ച് സഹോദരന്മാർ എങ്ങനെ കഴിയുന്നു എന്ന് അന്വേഷിക്കാം” എന്നു പറഞ്ഞു. മർക്കോസ് എന്നു പേരുള്ള യോഹന്നാനെക്കൂടി തങ്ങളുടെകൂടെ കൊണ്ടുപോകാൻ ബർനബാസ് ആഗ്രഹിച്ചു. എന്നാൽ പംഫുല്യയിൽവച്ചു വിട്ടുപിരിയുകയും തങ്ങളുടെ പ്രവർത്തനത്തിൽ തുടർന്നു സഹകരിക്കുവാൻ വിസമ്മതിക്കുകയും ചെയ്ത ആളിനെ കൊണ്ടുപോകുന്നതിനെ പൗലൊസ് അനുകൂലിച്ചില്ല. ഇതിന്റെ പേരിൽ അവർ തമ്മിൽ നിശിതമായ തർക്കം ഉണ്ടായി. അങ്ങനെ അവർ പരസ്പരം പിരിഞ്ഞു; ബർനബാസ് മർക്കോസിനെ കൂട്ടിക്കൊണ്ട് സൈപ്രസിലേക്കു കപ്പൽകയറി. സഹോദരന്മാർ പൗലൊസിനെ ദൈവകരങ്ങളിൽ സമർപ്പിച്ചു. അദ്ദേഹം ശീലാസിനോടുകൂടി സിറിയ, കിലിക്യ പ്രദേശങ്ങളിൽ സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചുപോന്നു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy