YouVersion Logo
Search Icon

2 SAMUELA 22

22
ദാവീദിന്റെ ജയഗീതം
(സങ്കീ. 18)
1സർവേശ്വരൻ ദാവീദിനെ ശൗലിൽനിന്നും സകല ശത്രുക്കളിൽനിന്നും രക്ഷിച്ചപ്പോൾ ദാവീദ് ഈ ഗീതം ആലപിച്ചു:
2സർവേശ്വരൻ എന്റെ അഭയശിലയും രക്ഷാദുർഗവും
എന്റെ വിമോചകനും അവിടുന്നു തന്നെ
3എന്റെ ദൈവവും എനിക്ക് അഭയം തരുന്ന എന്റെ പാറയും
എന്നെ സംരക്ഷിക്കുന്ന പരിചയും അങ്ങു തന്നെ.
അവിടുന്ന് എന്റെ രക്ഷയുടെ കൊമ്പും
അഭയസങ്കേതവും രക്ഷകനും ആകുന്നു.
അവിടുന്ന് എന്നെ അക്രമത്തിൽനിന്നു വിടുവിക്കുന്നു.
4സർവേശ്വരനു സ്തോത്രം.
ഞാൻ അവിടുത്തെ വിളിച്ചപേക്ഷിച്ചു;
എന്റെ ശത്രുക്കളിൽനിന്ന് അവിടുന്നെന്നെ രക്ഷിച്ചു.
5മരണത്തിന്റെ തിരമാലകൾ എന്നെ വലയം ചെയ്തു;
വിനാശത്തിന്റെ പ്രവാഹം എന്റെ മീതെ കവിഞ്ഞൊഴുകി
6പാതാളപാശങ്ങൾ എന്നെ ചുറ്റിവരിഞ്ഞു
മരണത്തിന്റെ കെണികൾ എന്നെ പിടികൂടി.
7എന്റെ കഷ്ടതയിൽ ഞാൻ സർവേശ്വരനെ വിളിച്ചപേക്ഷിച്ചു;
എന്റെ ദൈവത്തോടു ഞാൻ നിലവിളിച്ചു;
അവിടുന്നു തന്റെ ആലയത്തിൽനിന്ന് എന്റെ അപേക്ഷ കേട്ടു.
എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.
8അപ്പോൾ അവിടുത്തെ കോപത്താൽ ഭൂമി ഞെട്ടിവിറച്ചു;
ആകാശത്തിന്റെ അടിസ്ഥാനം ഇളകി.
9അവിടുത്തെ മൂക്കിൽനിന്നു പുക ഉയർന്നു.
വായിൽനിന്നു സംഹാരാഗ്നി വമിച്ചു.
അതിൽനിന്നു തീക്കനൽ ആളിക്കത്തി.
10അവിടുന്ന് ആകാശം ഭേദിച്ചിറങ്ങി
കൂരിരുൾ അവിടുത്തെ കാല്‌ക്കീഴിലുണ്ടായിരുന്നു.
11അവിടുന്നു കെരൂബിനെ വാഹനമാക്കി പറന്നു;
കാറ്റിന്റെ ചിറകുകളിൽ അവിടുന്ന് അതിശീഘ്രം പറന്നെത്തി.
12കൂരിരുട്ടിനെ അവിടുന്ന് ആവരണമാക്കി;
ജലം നിറഞ്ഞ കാർമേഘങ്ങളെ മേൽവിരിപ്പുമാക്കി.
13തിരുസന്നിധിയിലെ ഉജ്ജ്വലതേജസ്സാൽ തീക്കനൽ ജ്വലിച്ചു.
14സർവേശ്വരൻ ആകാശത്ത് ഇടിനാദം മുഴക്കി;
അത്യുന്നതൻ തന്റെ ശബ്ദം കേൾപ്പിച്ചു.
15അവിടുന്ന് അസ്ത്രം അയച്ചു ശത്രുക്കളെ ചിതറിച്ചു
മിന്നൽപ്പിണരുകളാൽ അവരെ തുരത്തി.
16സർവേശ്വരന്റെ ഭർത്സനത്താൽ,
അവിടുത്തെ നിശ്വാസത്തിന്റെ കൊടുങ്കാറ്റിനാൽ
ആഴിയുടെ അടിത്തട്ടു ദൃശ്യമായി.
ഭൂമിയുടെ അടിസ്ഥാനങ്ങൾ അനാവൃതമായി.
17അവിടുന്ന് ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു
പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു
18കരുത്തനായ ശത്രുവിൽനിന്നും എന്നെ വെറുത്തവരിൽനിന്നും
അവിടുന്ന് എന്നെ വിടുവിച്ചു.
അവർ എന്നെക്കാൾ ശക്തരായിരുന്നു.
19എന്റെ കഷ്ടകാലത്ത് അവർ എന്നെ ആക്രമിച്ചു;
എങ്കിലും സർവേശ്വരൻ എനിക്കു തുണയായിരുന്നു.
20അവിടുന്ന് എന്നെ രക്ഷിച്ചു;
എന്നിൽ പ്രസാദിച്ച് എന്നെ വിടുവിച്ചു.
21എന്റെ ധർമനിഷ്ഠയ്‍ക്കൊത്തവിധം
സർവേശ്വരൻ എനിക്കു പ്രതിഫലം നല്‌കി
എന്റെ കരങ്ങളുടെ നിർമ്മലതയ്‍ക്കൊത്ത വിധം എനിക്കു പകരം നല്‌കി.
22സർവേശ്വരന്റെ പാതയിൽ ഞാൻ ചരിച്ചു;
തിന്മ ചെയ്ത് എന്റെ ദൈവത്തിൽനിന്ന് ഞാൻ അകന്നു പോയതുമില്ല.
23അവിടുത്തെ കല്പനകളെല്ലാം ഞാൻ പാലിച്ചു;
അവിടുത്തെ നിയമങ്ങൾ ഞാൻ വിട്ടു നടന്നിട്ടുമില്ല.
24തിരുമുമ്പിൽ ഞാൻ നിഷ്കളങ്കനായിരുന്നു;
അകൃത്യങ്ങളിൽനിന്നു ഞാൻ അകന്നുമാറി.
25എന്റെ ധർമ്മനിഷ്ഠയ്‍ക്കും നിർമ്മലതയ്‍ക്കും ഒത്തവിധം
അവിടുന്ന് എനിക്കു പ്രതിഫലം നല്‌കി.
26വിശ്വസ്തനോട് അങ്ങ് വിശ്വസ്തത പുലർത്തുന്നു
നിഷ്കളങ്കനോട് അങ്ങ് നിഷ്കളങ്കനായി വർത്തിക്കുന്നു
27നിർമ്മലനോടു അവിടുന്നു നിർമ്മലതയോടെ പെരുമാറുന്നു
വക്രബുദ്ധിയോട് അങ്ങ് ക്രൂരനായി വർത്തിക്കുന്നു
28എളിയവരെ അങ്ങു രക്ഷിക്കുന്നു
അഹങ്കാരികളെ അങ്ങു താഴ്ത്തുന്നു
29സർവേശ്വരാ, അവിടുന്ന് എന്റെ ദീപം;
എന്റെ അന്ധകാരം അങ്ങ് അകറ്റുന്നു.
30അങ്ങയോടു ചേർന്നു ഞാൻ ശത്രുക്കളെ ആക്രമിക്കും.
എന്റെ ദൈവത്തിന്റെ സഹായത്താൽ ഞാൻ കോട്ടകൾ ചാടിക്കടക്കും.
31ദൈവത്തിന്റെ വഴി തികവുള്ളത്
സർവേശ്വരന്റെ വാക്കുകൾ വിശ്വാസ്യം.
തന്നിൽ അഭയംതേടുന്നവർക്ക് അങ്ങു പരിചയാകുന്നു.
32സർവേശ്വരനല്ലാതെ ദൈവം ആരുണ്ട്?
നമ്മുടെ ദൈവം അല്ലാതെ വേറെ അഭയശില ഏത്?
33ദൈവം എന്റെ ശക്തിദുർഗം
അവിടുന്ന് എന്റെ മാർഗം സുഗമമാക്കുന്നു.
34അവിടുന്ന് എന്റെ കാലുകൾക്കു മാൻപേടയുടെ വേഗം നല്‌കി.
ഉയർന്ന ഗിരികളിൽ സുരക്ഷിതനായെന്നെ നിർത്തി
35അവിടുന്ന് എന്നെ യുദ്ധമുറ അഭ്യസിപ്പിക്കുന്നു.
താമ്രവില്ലുപോലും എനിക്കു കുലയ്‍ക്കാം.
36അവിടുന്ന് എനിക്കു രക്ഷയുടെ പരിച നല്‌കിയിരിക്കുന്നു;
അവിടുത്തെ കാരുണ്യം എന്നെ വലിയവനാക്കിയിരിക്കുന്നു.
37എന്റെ മാർഗം അവിടുന്നു സുഗമമാക്കി,
എന്റെ കാലുകൾ വഴുതിയില്ല.
38എന്റെ ശത്രുക്കളെ ഞാൻ പിന്തുടർന്നു നശിപ്പിച്ചു;
അവരെ നശിപ്പിച്ചു തീരുവോളം ഞാൻ പിന്മാറിയില്ല.
39എഴുന്നേല്‌ക്കാത്തവിധം അവരെ ഞാൻ തകർത്തു;
അവർ എന്റെ കാൽക്കീഴിലമർന്നു.
40യുദ്ധത്തിന് അവിടുന്നു ശക്തികൊണ്ട് എന്റെ അര മുറുക്കി
ശത്രുക്കളുടെമേൽ എനിക്കു വിജയം നല്‌കി.
41എന്റെ ശത്രുക്കളെ അവിടുന്നു പലായനം ചെയ്യിച്ചു.
എന്നോടു പക പുലർത്തിയവരെ ഞാൻ സംഹരിച്ചു.
42സഹായത്തിനുവേണ്ടി അവർ നോക്കി;
ആരും അവരെ രക്ഷിച്ചില്ല
സർവേശ്വരനെ അവർ വിളിച്ചപേക്ഷിച്ചു;
അവിടുന്ന് ഉത്തരം അരുളിയില്ല.
43നിലത്തെ പൂഴിപോലെ ഞാൻ അവരെ പൊടിച്ചു,
വീഥിയിലെ ചെളിപോലെ ചവുട്ടിത്തേച്ചു.
44ജനങ്ങളുടെ പ്രക്ഷോഭത്തിൽനിന്ന് അവിടുന്നെന്നെ രക്ഷിച്ചു
അവിടുന്നെന്നെ ജനതകളുടെ അധിപതിയാക്കി.
എനിക്ക് അപരിചിതരായിരുന്ന ജനം എന്നെ സേവിച്ചു.
45പരദേശികൾ വന്ന് എന്നെ വണങ്ങി;
എന്റെ ആജ്ഞ തൽക്ഷണം അവർ അനുസരിച്ചു.
46അവർ നിർവീര്യരായി വിറപൂണ്ട്
അവരുടെ കോട്ടകളിൽനിന്ന് ഇറങ്ങിവന്നു.
47സർവേശ്വരൻ ജീവിക്കുന്നു;
എന്റെ രക്ഷാസങ്കേതം വാഴ്ത്തപ്പെടട്ടെ
എനിക്കു രക്ഷ നല്‌കുന്ന ദൈവം സ്തുതിക്കപ്പെടട്ടെ.
48അവിടുന്ന് എനിക്കുവേണ്ടി പ്രതികാരം ചെയ്ത്
ജനതകളെ എനിക്ക് അധീനമാക്കി.
49ശത്രുക്കളിൽനിന്ന് അവിടുന്ന് എന്നെ രക്ഷിച്ചു;
എതിരാളികളുടെമേൽ എന്നെ ഉയർത്തി.
അക്രമികളിൽനിന്ന് എന്നെ വിടുവിച്ചു.
50അതുകൊണ്ട് ജനതകളുടെ മധ്യേ ഞാൻ അങ്ങയെ പ്രകീർത്തിക്കും.
അവിടുത്തെ നാമത്തിനു ഞാൻ സ്തുതി പാടും.
51അവിടുന്നു തിരഞ്ഞെടുത്ത രാജാവിന് അങ്ങ് വൻവിജയം നല്‌കുന്നു;
തന്റെ അഭിഷിക്തനോടു സുസ്ഥിരസ്നേഹം കാട്ടുന്നു,
ദാവീദിനോടും അവന്റെ സന്തതികളോടും എന്നെന്നേക്കുംതന്നെ.

Currently Selected:

2 SAMUELA 22: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy