YouVersion Logo
Search Icon

2 SAMUELA 17

17
ഹൂശായി അബ്ശാലോമിനെ വഞ്ചിക്കുന്നു
1അഹീഥോഫെൽ അബ്ശാലോമിനോടു ചോദിച്ചു: “ഞാൻ പന്തീരായിരം പേരെ കൂട്ടിക്കൊണ്ട് ഈ രാത്രിതന്നെ ദാവീദിനെ പിന്തുടരട്ടേ? 2ക്ഷീണിച്ചും അധൈര്യപ്പെട്ടുമിരിക്കുന്ന ഈ സമയത്ത് അയാളെ ഞാൻ ആക്രമിച്ചു പരിഭ്രാന്തനാക്കും; കൂടെയുള്ളവരെല്ലാം ഓടിപ്പോകുകയും ചെയ്യും. രാജാവിനെ മാത്രമേ ഞാൻ കൊല്ലുകയുള്ളൂ; 3മണവാളന്റെ അടുക്കലേക്കു വരുന്ന മണവാട്ടിയെപ്പോലെ അയാളുടെ അനുചരന്മാരെല്ലാം അങ്ങയുടെ അടുക്കലേക്കു മടങ്ങിവരാൻ ഞാൻ ഇടയാക്കും. ഒരാളെ മാത്രം കൊല്ലുവാനേ അങ്ങ് ആഗ്രഹിക്കുന്നുള്ളല്ലോ; മറ്റുള്ളവരെല്ലാം സുരക്ഷിതരായിരിക്കും.” 4ഈ ഉപദേശം അബ്ശാലോമിനും കൂടെയുള്ള സകല ഇസ്രായേൽനേതാക്കന്മാർക്കും ഇഷ്ടപ്പെട്ടു.
5“ഹൂശായിയെക്കൂടി വിളിക്കുക. അവനു പറയാനുള്ളതുകൂടി കേൾക്കാമല്ലോ” അബ്ശാലോം പറഞ്ഞു. 6ഹൂശായി അടുത്തുവന്നപ്പോൾ, അബ്ശാലോം അയാളോട്, അഹീഥോഫെലിന്റെ അഭിപ്രായം പറഞ്ഞു. “അതുപോലെ ചെയ്കയാണോ വേണ്ടത്? നീ എന്തു പറയുന്നു” എന്നു ചോദിച്ചു. 7ഹൂശായി പറഞ്ഞു: “അഹീഥോഫെൽ ഇത്തവണ നല്‌കിയ ഉപദേശം ശരിയല്ല; 8അങ്ങയുടെ പിതാവും അനുയായികളും കരുത്തന്മാരാണ്. കുട്ടികൾ അപഹരിക്കപ്പെട്ട തള്ളക്കരടിയെപ്പോലെ അവർ ക്ഷോഭിച്ചിരിക്കുന്നു എന്ന് അങ്ങേക്ക് അറിയാമല്ലോ. മാത്രമല്ല അങ്ങയുടെ പിതാവ് യുദ്ധനിപുണനുമാണ്. അയാൾ ജനത്തോടൊത്തു രാത്രി പാർക്കുകയില്ല; 9ഇപ്പോൾത്തന്നെ ഗുഹയിലോ മറ്റെവിടെയെങ്കിലുമോ ഒളിച്ചിരിക്കുകയായിരിക്കും. അങ്ങയുടെ സൈന്യത്തെ ദാവീദ് ആക്രമിക്കുകയും ആരെങ്കിലും വധിക്കപ്പെടുകയും ചെയ്താൽ അബ്ശാലോമിന്റെ ആളുകളുടെ ഇടയിൽ ഒരു കൂട്ടക്കൊല നടന്നു എന്ന വാർത്ത പരക്കും. 10അങ്ങനെ സംഭവിച്ചാൽ സിംഹത്തെപ്പോലെ ധീരന്മാരായവർപോലും ഭയവിഹ്വലരാകും. അങ്ങയുടെ പിതാവ് ധീരയോദ്ധാവും കൂടെയുള്ളവർ ശൂരന്മാരുമാണെന്ന് ഇസ്രായേല്യർക്കെല്ലാം അറിയാം. 11അതുകൊണ്ട് എന്റെ അഭിപ്രായം ഇതാണ്: ദാൻ മുതൽ ബേർ-ശേബാവരെ കടൽക്കരയിലെ മണൽത്തരിപോലെ അസംഖ്യമായുള്ള ഇസ്രായേൽജനത്തെ ഒരുമിച്ചുകൂട്ടണം; അങ്ങുതന്നെ അവരെ യുദ്ധത്തിൽ നയിക്കണം. 12എവിടെ ആയിരുന്നാലും ദാവീദിനെ നമുക്കു കണ്ടുപിടിക്കാം; കാണുന്നിടത്തുവച്ചു മഞ്ഞുതുള്ളി നിലത്തു വീഴുന്നതുപോലെ നാം അയാളുടെമേൽ ചാടിവീഴും. അപ്പോൾ രാജാവോ കൂടെയുള്ള ജനമോ ജീവനോടെ ശേഷിക്കുകയില്ല. 13അയാൾ ഏതെങ്കിലും ഒരു പട്ടണത്തിൽ പ്രവേശിച്ചാൽ നാമെല്ലാവരുംകൂടി ആ പട്ടണത്തെ വടംകൊണ്ടു കെട്ടി താഴ്‌വരയിലേക്കു വലിച്ചിടും. അവിടെ ഒരു കൽത്തുണ്ടുപോലും ശേഷിക്കുകയില്ല.” 14ഇതു കേട്ട് അബ്ശാലോമും ഇസ്രായേല്യരെല്ലാവരും പറഞ്ഞു: “അർഖ്യനായ ഹൂശായിയുടെ ഉപദേശമാണ് അഹീഥോഫെലിൻറേതിലും മെച്ചം.” അബ്ശാലോമിന് അനർഥം സംഭവിക്കത്തക്കവിധം അഹീഥോഫെലിന്റെ നല്ല ആലോചന വ്യർഥമായിത്തീരാൻ സർവേശ്വരൻ നിശ്ചയിച്ചിരുന്നു.
ദാവീദു രക്ഷപെടുന്നു
15അബ്ശാലോമിനും കൂടെയുള്ള ഇസ്രായേൽനേതാക്കൾക്കും അഹീഥോഫെൽ നല്‌കിയ ഉപദേശവും താൻ പറഞ്ഞ അഭിപ്രായവും പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരെയും ഹൂശായി അറിയിച്ചു. ഹൂശായി തുടർന്നുപറഞ്ഞു: 16“അതുകൊണ്ടു നിങ്ങൾ വേഗം ആളയച്ചു ദാവീദും കൂടെയുള്ളവരും മരുഭൂമിയിലേക്കുള്ള കടവിൽ ഈ രാത്രിയിൽ പാർക്കരുതെന്നും അവർ കൊല്ലപ്പെടാതിരിക്കാൻ എങ്ങനെയെങ്കിലും അക്കരെ കടക്കണമെന്നും ദാവീദിനോടു പറയണം.” 17പട്ടണത്തിൽവച്ച് ആരും തങ്ങളെ കാണാതിരിക്കുന്നതിനുവേണ്ടി യോനാഥാനും അഹീമാസും എൻ-രോഗെലിനടുക്കൽ കാത്തുനില്‌ക്കുമായിരുന്നു. ഒരു ഭൃത്യ ചെന്നു വിവരമെല്ലാം അവരെ അറിയിക്കും; അവർ പോയി ദാവീദിനോടു വിവരം പറയും;. 18എന്നാൽ ഇത്തവണ ഒരു ബാലൻ യോനാഥാനെയും അഹീമാസിനെയും കണ്ടു; അവൻ അബ്ശാലോമിനോടു വിവരം പറഞ്ഞു. അതറിഞ്ഞ് അവർ ഓടി ബഹൂരീമിൽ ഒരു വീട്ടിൽ ചെന്നു. അവിടെ മുറ്റത്തുണ്ടായിരുന്ന കിണറ്റിൽ ഇറങ്ങി ഒളിച്ചിരുന്നു. 19ഗൃഹനായിക കിണറ്റിനു മുകളിൽ മൂടുവിരിയിട്ട് അതിൽ ധാന്യം നിരത്തി. അതുകൊണ്ട് അവർ ഒളിച്ചിരിക്കുന്ന വിവരം ആരും അറിഞ്ഞില്ല. 20അബ്ശാലോമിന്റെ ഭൃത്യന്മാർ ആ വീട്ടിൽ വന്നു, സ്‍ത്രീയോട് “അഹീമാസും യോനാഥാനും എവിടെ” എന്നു ചോദിച്ചു. അവൾ പറഞ്ഞു: “അവർ നദി കടന്ന് അക്കരയ്‍ക്കുപോയി.” ഭൃത്യന്മാർ അന്വേഷിച്ചെങ്കിലും അവരെ കാണാതെ യെരൂശലേമിലേക്കു മടങ്ങി; 21അവർ പോയിക്കഴിഞ്ഞപ്പോൾ യോനാഥാനും അഹീമാസും കിണറ്റിൽനിന്നു കയറിച്ചെന്നു ദാവീദുരാജാവിനോടു വിവരം പറഞ്ഞു: “നിങ്ങൾ വേഗം അക്കരയ്‍ക്കു പോകുക. അഹീഥോഫെൽ അങ്ങേക്കെതിരെ ഉപദേശം നല്‌കിയിരിക്കുന്നു.” 22ദാവീദും അനുയായികളും യോർദ്ദാൻനദി കടന്നു. നേരം വെളുത്തപ്പോഴേക്കും അവരെല്ലാം നദിക്കക്കരെ എത്തിയിരുന്നു. 23തന്റെ ഉപദേശം സ്വീകരിച്ചില്ലെന്ന് അഹീഥോഫെൽ ഗ്രഹിച്ചപ്പോൾ കഴുതപ്പുറത്തു കയറി പട്ടണത്തിലുള്ള തന്റെ വീട്ടിൽ ചെന്നു; വീട്ടുകാര്യങ്ങളെല്ലാം ക്രമപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു. കുടുംബക്കല്ലറയിൽതന്നെ മൃതശരീരം അടക്കം ചെയ്തു. 24ദാവീദ് മഹനയീമിലെത്തി. അബ്ശാലോമും കൂടെയുള്ള ഇസ്രായേല്യരും യോർദ്ദാൻനദി കടന്നു. 25യോവാബിനു പകരം അമാസയെ അബ്ശാലോം സേനാധിപതിയായി നിയമിച്ചിരുന്നു. അമാസ ഇശ്മായേല്യനായ ഇത്രായുടെ പുത്രനായിരുന്നു. മാതാവ് അബീഗൽ നാഹാശിന്റെ പുത്രിയും യോവാബിന്റെ അമ്മയായ സെരൂയായുടെ സഹോദരിയും ആയിരുന്നു. 26ഇസ്രായേല്യരും അബ്ശാലോമും ഗിലെയാദിൽ പാളയമടിച്ചു.
27മഹനയീമിൽ എത്തിയപ്പോൾ അമ്മോനിലെ രബ്ബാ പട്ടണത്തിലുള്ള നാഹാശിന്റെ പുത്രൻ ശോബിയും, ലോ-ദെബാർകാരനായ അമ്മീയേലിന്റെ പുത്രൻ മാഖീറും, രോഗെലിമിൽനിന്നു ഗിലെയാദ്യനായ ബർസില്ലായിയും ദാവീദിനെ സന്ദർശിച്ചു. 28അവർ തളികകൾ, മൺപാത്രങ്ങൾ, കിടക്ക എന്നിവയും ദാവീദിനും കൂടെയുള്ളവർക്കും ഭക്ഷണസാധനങ്ങളും കൊണ്ടുവന്നു. അക്കൂട്ടത്തിൽ കോതമ്പ്, മാവ്, ബാർലി, മലര്, അമരയ്‍ക്കാ, പയറ്, 29പരിപ്പ്, തേൻ, പാൽക്കട്ടി, തൈര് എന്നിവയും ഏതാനും ആടുകളും ഉണ്ടായിരുന്നു. മരുഭൂമിയിൽ ദാവീദും കൂടെയുള്ളവരും വിശന്നും ദാഹിച്ചും ക്ഷീണരായി ഇരിക്കുന്നുവല്ലോ എന്ന് അവർ വിചാരിച്ചു.

Currently Selected:

2 SAMUELA 17: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy