YouVersion Logo
Search Icon

2 LALTE 19

19
യെശയ്യായുടെ ഉപദേശം തേടുന്നു
(യെശ. 37:1-7)
1ഹിസ്ക്കീയാരാജാവ് അതു കേട്ടപ്പോൾ വസ്ത്രം കീറി, ചാക്കുതുണി ഉടുത്ത് സർവേശ്വരന്റെ ആലയത്തിൽ ചെന്നു. 2കൊട്ടാരവിചാരകനായ എല്യാക്കീമിനെയും കൊട്ടാരം കാര്യദർശിയായ ശെബ്നയെയും മുതിർന്ന പുരോഹിതന്മാരെയും ആമോസിന്റെ പുത്രനായ യെശയ്യാപ്രവാചകന്റെ അടുക്കൽ അയച്ചു. അവരും ചാക്കുതുണി ഉടുത്തിരുന്നു. 3അവർ ഇപ്രകാരം പ്രവാചകനോടു പറയണമെന്നു രാജാവ് കല്പിച്ചിരുന്നു: “ഹിസ്ക്കീയാ പറയുന്നു: ഇന്നു കഷ്ടതയുടെയും ശകാരത്തിന്റെയും അപമാനത്തിന്റെയും ദിവസമാണ്. പിറക്കാറായ കുഞ്ഞിനെ പ്രസവിക്കാൻ ശക്തിയില്ലാത്ത സ്‍ത്രീയെപ്പോലെയാണ് ഞങ്ങൾ. 4ജീവിക്കുന്ന ദൈവത്തെ നിന്ദിക്കാൻ റബ്-ശാക്കെയെ അവന്റെ യജമാനനായ അസ്സീറിയാരാജാവ് അയച്ചിരിക്കുന്നു. അയാൾ പറഞ്ഞ വാക്കുകൾ അങ്ങയുടെ ദൈവമായ സർവേശ്വരൻ കേട്ടിരിക്കും; അവിടുന്ന് ആ വാക്കുകൾ നിമിത്തം അയാളെ ശിക്ഷിക്കുകയില്ലേ? അതുകൊണ്ട് അങ്ങ് അവശേഷിച്ചിരിക്കുന്ന നമ്മുടെ ജനത്തിനുവേണ്ടി പ്രാർഥിച്ചാലും.” 5രാജസേവകന്മാർ യെശയ്യായുടെ അടുക്കൽ എത്തി സന്ദേശമറിയിച്ചപ്പോൾ 6അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങളുടെ യജമാനനോടു പറയുക, സർവേശ്വരൻ അരുളിച്ചെയ്യുന്നു: അസ്സീറിയാരാജാവിന്റെ ഭൃത്യന്മാർ എന്നെ നിന്ദിച്ച വാക്കുകൾ കേട്ട് നീ ഭയപ്പെടേണ്ടാ. 7ഞാൻ അവന്റെ മനസ്സിനു വിഭ്രാന്തിയുണ്ടാക്കും; ഒരു കിംവദന്തി കേട്ട് അവൻ സ്വദേശത്തേക്കു മടങ്ങും; അവിടെവച്ച് അവൻ വാളിന് ഇരയാകാൻ ഞാൻ ഇടയാക്കും.”
അസ്സീറിയായുടെ മറ്റൊരു ഭീഷണി
(യെശ. 37:8-20)
8റബ്-ശാക്കെ തിരിച്ചുപോയി അസ്സീറിയാ രാജാവിനെ കണ്ടു. രാജാവ് ലാഖീശ് വിട്ടുപോയെന്നും ലിബ്നയ്‍ക്കെതിരെ യുദ്ധം ചെയ്യുന്നു എന്നും അയാൾ കേട്ടിരുന്നു. 9എത്യോപ്യ രാജാവായ തിർഹാക്കാ തനിക്കെതിരെ യുദ്ധം ചെയ്യാൻ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടപ്പോൾ അസ്സീറിയാരാജാവ് ഹിസ്ക്കീയാരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ച് ഇപ്രകാരം അറിയിച്ചു: 10“യെരൂശലേം അസ്സീറിയാ രാജാവിന്റെ കൈയിൽ ഏല്പിക്കുകയില്ല എന്നു പറഞ്ഞ് നീ ആശ്രയിക്കുന്ന ദൈവം നിന്നെ വഞ്ചിക്കാൻ ഇടയാകരുത്. 11അസ്സീറിയാരാജാക്കന്മാർ ഈ രാജ്യങ്ങളോടെല്ലാം പ്രവർത്തിച്ചതും അവയ്‍ക്ക് ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടില്ലേ. പിന്നെ നിനക്ക് എങ്ങനെ രക്ഷപെടാൻ കഴിയും? 12ഗോസാൻ, ഹാരാൻ, രേസെഫ് എന്നീ നഗരങ്ങളെയും തെലസ്സാരിലെ എദേന്യരെയും എന്റെ പൂർവികർ നശിപ്പിച്ചപ്പോൾ അവരുടെ ദേവന്മാർ അവരെ വിടുവിച്ചിട്ടുണ്ടോ? 13ഹമാത്ത്, അർപ്പാദ്, സെഫർവയീം, ഹേന, ഇവ്വാ എന്നീ നഗരങ്ങളിലെ രാജാക്കന്മാർ ഇപ്പോൾ എവിടെ?”
14ഹിസ്ക്കീയാ ദൂതന്മാരുടെ കൈയിൽനിന്നു കത്തു വാങ്ങി വായിച്ചശേഷം സർവേശ്വരന്റെ ആലയത്തിൽ പ്രവേശിച്ച് അത് അവിടുത്തെ സന്നിധിയിൽ വച്ചു. 15സർവേശ്വരനോട് ഇപ്രകാരം പ്രാർഥിച്ചു: “കെരൂബുകളിന്മേൽ ആരൂഢനായിരിക്കുന്ന ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, ഭൂമിയിലുള്ള സകല രാജ്യങ്ങളുടെയും ദൈവം അവിടുന്നു മാത്രമാകുന്നു. അവിടുന്ന് ആകാശവും ഭൂമിയും സൃഷ്‍ടിച്ചു. 16സർവേശ്വരാ, കേൾക്കണമേ; തൃക്കണ്ണുകൾ തുറന്നു കടാക്ഷിക്കണമേ; ജീവിക്കുന്ന ദൈവത്തെ അധിക്ഷേപിക്കുന്ന സെൻഹേരീബിന്റെ വാക്കുകൾ കേൾക്കണമേ. 17സർവേശ്വരാ, അസ്സീറിയാരാജാക്കന്മാർ അനേകം ജനതകളെയും അവരുടെ ദേശങ്ങളെയും നശിപ്പിച്ചു എന്നതു സത്യമാണ്. 18അവരുടെ ദേവന്മാരെ അസ്സീറിയാക്കാർ അഗ്നിക്കിരയാക്കി, അവർ യഥാർഥത്തിൽ ദേവന്മാരായിരുന്നില്ലല്ലോ; അവ മരത്തിലും കല്ലിലും കൊത്തി ഉണ്ടാക്കിയ വിഗ്രഹങ്ങൾ മാത്രം ആയിരുന്നു. അതുകൊണ്ട് അവ നശിച്ചു. 19ഞങ്ങളുടെ ദൈവമായ സർവേശ്വരാ, അയാളുടെ കൈയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ; അങ്ങനെ അവിടുന്നു മാത്രമാണു ദൈവമെന്നു ഭൂമിയിലെ ജനതകളെല്ലാം അറിയട്ടെ.”
യെശയ്യായുടെ സന്ദേശം
(യെശ. 37:21-28)
20അപ്പോൾ ആമോസിന്റെ പുത്രനായ യെശയ്യാ ഹിസ്കീയായ്‍ക്ക് ഈ സന്ദേശം അയച്ചു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: അസ്സീറിയാരാജാവായ സെൻഹേരീബിനെക്കുറിച്ച് നീ ചെയ്ത പ്രാർഥന ഞാൻ കേട്ടിരിക്കുന്നു. 21അയാളെപ്പറ്റി സർവേശ്വരന്റെ അരുളപ്പാട് ഇതാണ്. കന്യകയായ സീയോൻപുത്രി, സെൻഹേരീബിനെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നു; യെരൂശലേംനിവാസികൾ നിന്റെ പിന്നിൽനിന്നു പരിഹാസത്തോടെ തല കുലുക്കുന്നു. 22സെൻഹേരീബേ, നീ ആരെയാണ് നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്തത്? ആരുടെ നേരെയാണ് നീ സ്വരം ഉയർത്തിയത്? ആരുടെ നേർക്കാണ് നീ ധിക്കാരത്തോടെ ദൃഷ്‍ടി ഉയർത്തിയത്? ഇസ്രായേലിന്റെ പരിശുദ്ധനായ സർവേശ്വരനെതിരായിട്ടല്ലേ? 23നിന്റെ ഭൃത്യന്മാർവഴി നീ സർവേശ്വരനെ നിന്ദിച്ചിരിക്കുന്നു. അനേകം രഥങ്ങളോടുകൂടി ഞാൻ പർവതശിഖരങ്ങളിൽ ലെബാനോന്റെ വിദൂരസങ്കേതങ്ങളിൽ കയറി അവിടെയുള്ള ഏറ്റവും ഉയർന്ന ദേവദാരുക്കളും വിശിഷ്ടമായ സരളവൃക്ഷങ്ങളും വെട്ടി വീഴ്ത്തി. അതിന്റെ ഏറ്റവും വിദൂരസ്ഥമായ സങ്കേതങ്ങളിൽ, അതിന്റെ ഇടതൂർന്ന വനത്തിലേക്ക് ഞാൻ ചെന്നു. 24വിദേശങ്ങളിൽ ഞാൻ കിണറുകൾ കുഴിച്ച് അവയിലെ ജലം പാനം ചെയ്തു. എന്റെ ഉള്ളംകാലുകൊണ്ട് ഈജിപ്തിലെ സകല അരുവികളെയും വറ്റിച്ചു എന്നും നീ പറഞ്ഞു. 25“ഇതെല്ലാം ഞാൻ പണ്ടുതന്നെ നിശ്ചയിച്ചതാണെന്നു നീ കേട്ടിട്ടില്ലേ? അവ ഇപ്പോൾ ഞാൻ നിറവേറ്റുന്നു. കോട്ട കെട്ടി ഉറപ്പിച്ച പട്ടണങ്ങളെ നീ തകർത്ത് നാശാവശിഷ്ടങ്ങളുടെ കൂമ്പാരമാക്കണം. 26അപ്പോൾ അതിലെ നിവാസികൾ മനഃശക്തി ക്ഷയിച്ച് പരിഭ്രാന്തരും ആകുലരും ആകും. അവർ വയലിലെ ചെടികൾപോലെയും ഇളംപുല്ലുപോലെയും വളരുംമുമ്പേ കരിഞ്ഞു പോകുന്ന മട്ടുപ്പാവിലെ പുല്ലുപോലെയും ആകും.
27“നിന്റെ ഇരിപ്പും ഗമനാഗമനങ്ങളും എന്റെ നേരെ നിനക്കുള്ള ഉഗ്രകോപവും എനിക്കറിയാം. 28എന്നോടുള്ള നിന്റെ ക്രോധാവേശംകൊണ്ടും നിന്റെ അഹങ്കാരത്തെക്കുറിച്ച് ഞാൻ കേട്ടിരിക്കുന്നതുകൊണ്ടും നിന്റെ മൂക്കിൽ കൊളുത്തും നിന്റെ വായിൽ കടിഞ്ഞാണും ഇടും. നീ വന്ന വഴിയേ ഞാൻ നിന്നെ തിരിച്ച് അയയ്‍ക്കും.” 29യെശയ്യാ ഹിസ്കീയാരാജാവിനോടു പറഞ്ഞു: “ഇതു നിനക്കൊരു അടയാളമായിരിക്കും; ഈ വർഷവും അടുത്ത വർഷവും തനിയെ മുളച്ചുണ്ടാകുന്ന ധാന്യങ്ങൾ നീ ഭക്ഷിക്കും. മൂന്നാം വർഷം നീ വിതയ്‍ക്കുകയും കൊയ്യുകയും മുന്തിരിത്തോട്ടങ്ങൾ നട്ടു വളർത്തി അവയുടെ ഫലം ഭക്ഷിക്കുകയും ചെയ്യും. 30യെഹൂദാഗൃഹത്തിൽ അവശേഷിക്കുന്നവർ ആഴത്തിൽ വേരൂന്നി ഫലം കായ്‍ക്കും. 31അവശേഷിക്കുന്നവരുടെ ഗണം യെരൂശലേമിൽനിന്ന്-സീയോൻമലയിൽനിന്ന്-പുറപ്പെടും. സർവശക്തനായ സർവേശ്വരൻ ഇതു നിറവേറ്റാൻ നിശ്ചയിച്ചിരിക്കുന്നു. 32“അസ്സീറിയാ രാജാവിനെപ്പറ്റി സർവേശ്വരൻ അരുളിച്ചെയ്യുന്നതു കേൾക്കൂ: 33‘അവൻ ഈ നഗരത്തിൽ പ്രവേശിക്കുകയോ അമ്പ് എയ്യുകയോ പരിച ധരിച്ചു മുന്നേറുകയോ ഉപരോധത്തിനുള്ള മൺകൂന നിർമ്മിക്കുകയോ ഇല്ല. അവൻ ഈ നഗരത്തിൽ പ്രവേശിക്കാതെ വന്ന വഴിയേ തന്നെ മടങ്ങിപ്പോകും’ എന്ന് സർവേശ്വരൻ അരുളിച്ചെയ്യുന്നു. 34എനിക്കുവേണ്ടിയും എന്റെ ദാസനായ ദാവീദിനുവേണ്ടിയും ഞാൻ ഈ നഗരത്തെ പ്രതിരോധിച്ച് സംരക്ഷിക്കും.” 35അന്നു രാത്രിയിൽ സർവേശ്വരന്റെ ദൂതൻ അസ്സീറിയാപാളയത്തിൽ കടന്ന് ഒരു ലക്ഷത്തി എൺപത്തയ്യായിരം പേരെ സംഹരിച്ചു. ജനം രാവിലെ ഉണർന്നു നോക്കുമ്പോൾ അതാ അവരെല്ലാം മരിച്ചുകിടക്കുന്നു. 36പിന്നീട് അസ്സീറിയാരാജാവായ സെൻഹേരീബ് പിൻവാങ്ങി നിനെവേയിൽ പോയി പാർത്തു. 37ഒരു ദിവസം അയാൾ തന്റെ ദേവനായ നിസ്രോക്കിന്റെ ക്ഷേത്രത്തിൽ ആരാധിച്ചുകൊണ്ടിരിക്കുമ്പോൾ അയാളുടെ പുത്രന്മാരായ അദ്രമേലെക്കും ശരേസെരും ചേർന്ന് അയാളെ വാളിനിരയാക്കി. അതിനുശേഷം അവർ അരാരത്തു ദേശത്തേക്ക് ഓടിപ്പോയി. അയാളുടെ മറ്റൊരു പുത്രൻ എസെർ-ഹദ്ദോൻ തുടർന്നു രാജാവായി.

Currently Selected:

2 LALTE 19: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy