YouVersion Logo
Search Icon

2 CHRONICLE 36

36
യെഹോവാഹാസ്
(2 രാജാ. 23:30-35)
1പിന്നീടു ദേശവാസികൾ യോശീയായുടെ പുത്രൻ യെഹോവാഹാസിനെ യെരൂശലേമിൽ രാജാവാക്കി. 2വാഴ്ചയാരംഭിച്ചപ്പോൾ യെഹോവാഹാസിന് ഇരുപത്തിമൂന്നു വയസ്സായിരുന്നു; അദ്ദേഹം യെരൂശലേമിൽ മൂന്നു മാസം ഭരിച്ചു. 3പിന്നീട് ഈജിപ്തുരാജാവ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുകയും നൂറു താലന്തു വെള്ളിയും ഒരു താലന്തു സ്വർണവും യെഹൂദാദേശത്തിനു കപ്പം നിശ്ചയിക്കുകയും ചെയ്തു. 4അദ്ദേഹത്തിന്റെ സഹോദരൻ എല്യാക്കീമിനെ ഈജിപ്തുരാജാവ് യെഹൂദായുടെയും യെരൂശലേമിന്റെയും രാജാവായി വാഴിക്കുകയും അദ്ദേഹത്തിന്റെ പേര് യെഹോയാക്കീം എന്നു മാറ്റുകയും ചെയ്തു. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട യെഹോവാഹാസിനെ നെഖോ ഈജിപ്തിലേക്കു കൊണ്ടുപോയി.
യെഹോയാക്കീം
(2 രാജാ. 23:36—24:7)
5വാഴ്ച ആരംഭിച്ചപ്പോൾ യെഹോയാക്കീമിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനൊന്നു വർഷം യെരൂശലേമിൽ ഭരിച്ചു. 6ദൈവമായ സർവേശ്വരന്റെ മുമ്പിൽ അദ്ദേഹം തിന്മ പ്രവർത്തിച്ചു. ബാബിലോൺരാജാവായ നെബുഖദ്നേസർ യെഹൂദായെ ആക്രമിക്കുകയും യെഹോയാക്കീമിനെ ചങ്ങലകൾകൊണ്ടു ബന്ധിച്ച് ബാബിലോണിലേക്കു കൊണ്ടുപോകുകയും ചെയ്തു. 7നെബുഖദ്നേസർ സർവേശ്വരന്റെ ആലയത്തിലെ പാത്രങ്ങളിൽ ചിലത് എടുത്തുകൊണ്ടുപോയി ബാബിലോണിൽ തന്റെ കൊട്ടാരത്തിൽ സൂക്ഷിച്ചു. 8യെഹോയാക്കീമിന്റെ മറ്റു പ്രവർത്തനങ്ങളും അദ്ദേഹം ചെയ്ത മ്ലേച്ഛതകളും കുറ്റകൃത്യങ്ങളുമെല്ലാം ഇസ്രായേലിലെയും യെഹൂദ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പുത്രൻ യെഹോയാഖീൻ പിന്നീട് രാജാവായി.
യെഹോയാഖീൻ
(2 രാജാ. 24:8-17)
9ഭരണം ആരംഭിച്ചപ്പോൾ യെഹോയാഖീന് എട്ടു വയസ്സായിരുന്നു; അദ്ദേഹം മൂന്നു മാസവും പത്തു ദിവസവും യെരൂശലേമിൽ വാണു. സർവേശ്വരനു ഹിതകരമല്ലാത്തവിധം അദ്ദേഹം ജീവിച്ചു. 10ആ വർഷം വസന്തകാലത്ത്, നെബുഖദ്നേസർ സൈന്യത്തെ അയച്ച് അദ്ദേഹത്തെ ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി; സർവേശ്വരമന്ദിരത്തിലെ വിലപ്പെട്ട പാത്രങ്ങളും എടുത്തുകൊണ്ടുപോയി. യെഹോയാഖീന്റെ പിതൃസഹോദരനായ സിദെക്കീയായെ യെഹൂദായുടെയും യെരൂശലേമിന്റെയും രാജാവാക്കി.
സിദെക്കീയാ
(2 രാജാ. 24:18-20; യിരെ. 52:1-3)
11ഇരുപത്തൊന്നു വയസ്സായപ്പോൾ സിദെക്കീയാ വാഴ്ച ആരംഭിച്ചു. അദ്ദേഹം പതിനൊന്നു വർഷം യെരൂശലേമിൽ ഭരിച്ചു. 12തന്റെ ദൈവമായ സർവേശ്വരനു ഹിതകരമല്ലാത്തവിധം അദ്ദേഹം ജീവിച്ചു. അവിടുത്തെ വചനം അറിയിച്ച യിരെമ്യാപ്രവാചകന്റെ മുമ്പിൽപോലും അദ്ദേഹം സ്വയം വിനയപ്പെട്ടില്ല.
യെരൂശലേമിന്റെ പതനം
(2 രാജാ. 25:1-21; യിരെ. 52:3-11)
13ബാബിലോൺരാജാവിനോടു വിശ്വസ്തനായിരുന്നുകൊള്ളാമെന്നു ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്തിരുന്നെങ്കിലും സിദെക്കീയാ നെബുഖദ്നേസർ രാജാവിനോടു മത്സരിച്ചു. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനിലേക്കു തിരിയാതെ ദുശ്ശാഠ്യമായി വർത്തിക്കുകയും തന്റെ ഹൃദയം കഠിനമാക്കുകയും ചെയ്തു. 14പ്രധാന പുരോഹിതന്മാരും ജനങ്ങളും വിജാതീയരുടെ ദുരാചാരങ്ങളെ അനുകരിച്ച് അത്യന്തം അവിശ്വസ്തരായിത്തീർന്നു. യെരൂശലേമിൽ സർവേശ്വരൻ തനിക്കായി വേർതിരിച്ചിരുന്ന ആലയം അവർ അശുദ്ധമാക്കി. 15അവരുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനു തന്റെ ജനത്തോടും തിരുനിവാസത്തോടും കരുണ തോന്നി; തന്റെ ദൂതന്മാരെ തുടർച്ചയായി അവരുടെ അടുക്കൽ അയച്ചു. 16അവരാകട്ടെ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിക്കുകയും അവിടുത്തെ വാക്കുകൾ നിരസിക്കുകയും അവിടുത്തെ പ്രവാചകന്മാരെ നിന്ദിക്കുകയും ചെയ്തു. തന്റെ ജനത്തിന്റെ നേർക്കു സർവേശ്വരന്റെ ക്രോധം ഒഴിവാക്കാനാവാത്തവിധം ജ്വലിക്കുന്നതുവരെ അവർ അതു തുടർന്നു. 17അതുകൊണ്ട് അവിടുന്നു ബാബിലോൺരാജാവിനെ അവർക്കെതിരെ കൊണ്ടുവന്നു. അദ്ദേഹം യുവാക്കളെ വിശുദ്ധസ്ഥലത്തുവച്ചു സംഹരിച്ചു. യുവാക്കളോടോ കന്യകകളോടോ വൃദ്ധരോടോ പടുകിഴവരോടോ അദ്ദേഹം കരുണകാട്ടിയില്ല. അവരെയെല്ലാം ദൈവം അദ്ദേഹത്തിന്റെ കൈയിൽ ഏല്പിച്ചു കൊടുത്തു. 18സർവേശ്വരാലയത്തിലെ ചെറുതും വലുതുമായ സകല പാത്രങ്ങളും ദേവാലയത്തിലെയും രാജാവിന്റെയും പ്രഭുക്കന്മാരുടെയും കൊട്ടാരങ്ങളിലെ നിക്ഷേപങ്ങളും അദ്ദേഹം ബാബിലോണിലേക്കു കൊണ്ടുപോയി. 19അവർ ദേവാലയം അഗ്നിക്കിരയാക്കി; യെരൂശലേമിന്റെ മതിൽ ഇടിച്ചുനിരത്തി; അതിലെ കൊട്ടാരങ്ങൾ ചുട്ടെരിച്ചു; വിലപിടിപ്പുള്ള പാത്രങ്ങളെല്ലാം നശിപ്പിച്ചു. 20വാളിനിരയാകാതെ ശേഷിച്ചവരെ ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോയി; പേർഷ്യൻ സാമ്രാജ്യം സ്ഥാപിതമാകുന്നതുവരെ അവർ അവിടെ അദ്ദേഹത്തിനും പിൻഗാമികൾക്കും അടിമകളായി ജീവിച്ചു. 21യിരെമ്യാപ്രവാചകനിലൂടെ സർവേശ്വരൻ അരുളിച്ചെയ്ത വചനം നിറവേറി. ദേശം അതിന്റെ ശബത്ത് അനുഭവിച്ചു; എഴുപതു വർഷം പൂർത്തിയാകുന്നതുവരെ, ശൂന്യമായി കിടന്ന കാലമത്രയും തന്നെ.
സൈറസിന്റെ വിളംബരം
(എസ്രാ 1:1-4)
22സർവേശ്വരൻ യിരെമ്യാപ്രവാചകനിലൂടെ അരുളിച്ചെയ്ത വചനം നിറവേറും വിധം “പേർഷ്യാരാജാവായ സൈറസിന്റെ വാഴ്ചയുടെ ഒന്നാം വർഷം തന്നെ സർവേശ്വരൻ അദ്ദേഹത്തിന്റെ മനസ്സുണർത്തി. അദ്ദേഹം തന്റെ സാമ്രാജ്യത്തിലെങ്ങും ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി രേഖാമൂലം പരസ്യം ചെയ്തു. 23പേർഷ്യൻരാജാവായ സൈറസ് ഇപ്രകാരം കല്പിക്കുന്നു: “സ്വർഗത്തിലെ ദൈവമായ സർവേശ്വരൻ ഭൂമിയിലെ സകല രാജ്യങ്ങളെയും എനിക്കു കീഴ്പെടുത്തിത്തന്നിരിക്കുന്നു; യെഹൂദ്യയിലെ യെരൂശലേമിൽ അവിടുത്തേക്ക് ഒരു ആലയം പണിയാൻ എന്നെ നിയോഗിച്ചിരിക്കുന്നു; നിങ്ങളിൽ അവിടുത്തെ ജനമായ ആരെങ്കിലുമുണ്ടെങ്കിൽ അവർ യാത്ര പുറപ്പെടട്ടെ. അവരുടെ ദൈവമായ സർവേശ്വരൻ അവരുടെകൂടെ ഉണ്ടായിരിക്കും.”

Currently Selected:

2 CHRONICLE 36: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy