YouVersion Logo
Search Icon

2 CHRONICLE 33

33
മനശ്ശെ
(2 രാജാ. 21:1-9)
1മനശ്ശെ പന്ത്രണ്ടാമത്തെ വയസ്സിൽ ഭരണമേറ്റെടുത്തു. അമ്പത്തഞ്ചു വർഷം യെരൂശലേമിൽ അദ്ദേഹം രാജ്യഭരണം നടത്തി. 2ഇസ്രായേൽജനത്തിന്റെ മുമ്പിൽനിന്നു സർവേശ്വരൻ നീക്കിക്കളഞ്ഞ ജനതകളുടെ നിന്ദ്യമായ ആചാരങ്ങൾ അനുഷ്ഠിച്ച് അദ്ദേഹം ദൈവസന്നിധിയിൽ തിന്മ ചെയ്തു. 3തന്റെ പിതാവ് ഹിസ്കീയാ ഇടിച്ചുകളഞ്ഞ പൂജാഗിരികൾ അദ്ദേഹം വീണ്ടും പണിതു; ബാൽ വിഗ്രഹങ്ങൾക്കുവേണ്ടി ബലിപീഠങ്ങൾ നിർമ്മിച്ചു. അശേരാപ്രതിഷ്ഠകൾ ഉണ്ടാക്കി; ആകാശഗോളങ്ങളെ ആരാധിച്ചു. 4“എന്റെ നാമം യെരൂശലേമിൽ എന്നേക്കും വസിക്കും” എന്ന് ഏത് ആലയത്തെക്കുറിച്ച് സർവേശ്വരൻ അരുളിച്ചെയ്തിരുന്നുവോ അവിടെ അദ്ദേഹം വിജാതീയരുടെ ബലിപീഠങ്ങൾ നിർമ്മിച്ചു. 5സർവേശ്വരമന്ദിരത്തിന്റെ രണ്ട് അങ്കണത്തിലും അദ്ദേഹം ആകാശഗോളങ്ങൾക്കുവേണ്ടി ബലിപീഠങ്ങൾ ഉണ്ടാക്കി. 6സ്വന്തം പുത്രന്മാരെ ബെൻ-ഹിന്നോം താഴ്‌വരയിൽ ഹോമിച്ചു. മന്ത്രവാദവും ക്ഷുദ്രപ്രയോഗവും ആഭിചാരവും നടത്തുന്നവരെയും വെളിച്ചപ്പാടുകളെയും ലക്ഷണം പറയുന്നവരെയും നിയമിക്കുകയും ചെയ്തു. അങ്ങനെ സർവേശ്വരസന്നിധിയിൽ അദ്ദേഹം തിന്മ പ്രവർത്തിച്ച് അവിടുത്തെ പ്രകോപിപ്പിച്ചു. 7താൻ നിർമ്മിച്ച വിഗ്രഹം അദ്ദേഹം ദേവാലയത്തിൽ പ്രതിഷ്ഠിച്ചു. ദാവീദിനോടും പുത്രനായ ശലോമോനോടും ഈ ആലയത്തെക്കുറിച്ചു സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്തിരുന്നു: “ഞാൻ ഇസ്രായേലിന്റെ സകല ഗോത്രങ്ങളിൽനിന്നും തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഈ ആലയത്തിലും എന്റെ നാമം എന്നേക്കുമായി സ്ഥാപിക്കും; 8മോശയിലൂടെ ഇസ്രായേൽജനത്തിനു നല്‌കിയിരുന്ന നിയമങ്ങളും ചട്ടങ്ങളും കല്പനകളും ശ്രദ്ധാപൂർവം പാലിച്ചാൽ നിങ്ങളുടെ പിതാക്കന്മാർക്കു ഞാൻ നല്‌കിയ ദേശത്തുനിന്നു നിങ്ങളെ ഞാൻ പുറത്താക്കുകയില്ല. 9“ഇസ്രായേൽജനത്തിന്റെ മുമ്പിൽനിന്നു സർവേശ്വരൻ നീക്കിക്കളഞ്ഞ ജനതകൾ ചെയ്തതിലും അധികം തിന്മകൾ ചെയ്യാൻ യെഹൂദ്യരെയും യെരൂശലേംനിവാസികളെയും മനശ്ശെ പ്രേരിപ്പിച്ചു.
മനശ്ശെ അനുതപിക്കുന്നു
10സർവേശ്വരൻ മനശ്ശെയ്‍ക്കും ജനത്തിനും മുന്നറിയിപ്പു നല്‌കിയെങ്കിലും അവർ അതു ശ്രദ്ധിച്ചില്ല. 11അതുകൊണ്ട് സർവേശ്വരൻ അസ്സീറിയാരാജാവിന്റെ സൈന്യാധിപന്മാരെ യെഹൂദായെ ആക്രമിക്കാൻ കൊണ്ടുവന്നു; അവർ മനശ്ശെയെ കൊളുത്തിട്ടു പിടിച്ച് ഓട്ടുചങ്ങലകൊണ്ടു ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി. 12ഈ കഷ്ടതയിൽ അദ്ദേഹം തന്റെ ദൈവമായ സർവേശ്വരനോടു കരുണയ്‍ക്കായി അപേക്ഷിച്ചു. തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പിൽ സ്വയം വിനയപ്പെടുത്തി അവിടുത്തോടു പ്രാർഥിച്ചു. 13അവിടുന്നു അദ്ദേഹത്തിന്റെ പ്രാർഥനയ്‍ക്ക് ഉത്തരമരുളുകയും യെരൂശലേമിലേക്ക്, സ്വദേശത്തേക്ക് മടക്കിക്കൊണ്ടുവരികയും ചെയ്തു. സർവേശ്വരനാണ് യഥാർഥ ദൈവം എന്നു മനശ്ശെ മനസ്സിലാക്കി.
14പിന്നീട് മനശ്ശെ ഗീഹോനു പടിഞ്ഞാറുള്ള താഴ്‌വരമുതൽ മത്സ്യകവാടംവരെ ഓഫേലിനു ചുറ്റും ദാവീദിന്റെ നഗരത്തിനു വളരെ ഉയരമുള്ള ഒരു പുറംമതിൽ നിർമ്മിച്ചു; യെഹൂദ്യയിലെ സുരക്ഷിതമാക്കപ്പെട്ട പട്ടണങ്ങളിലെല്ലാം അദ്ദേഹം സൈന്യാധിപന്മാരെ നിയമിക്കുകയും ചെയ്തു. 15അദ്ദേഹം സർവേശ്വരന്റെ ആലയത്തിൽനിന്ന് അന്യദേവന്മാരെയും താൻ സ്ഥാപിച്ച വിഗ്രഹത്തെയും നീക്കിക്കളഞ്ഞു. സർവേശ്വരന്റെ ആലയം സ്ഥാപിച്ചിരുന്ന പർവതത്തിലും യെരൂശലേമിന്റെ മറ്റു ഭാഗങ്ങളിലും പണിതിരുന്ന സകല ബലിപീഠങ്ങളും നീക്കി അവയെല്ലാം നഗരത്തിനു പുറത്ത് എറിഞ്ഞുകളഞ്ഞു. 16അദ്ദേഹം സർവേശ്വരന്റെ യാഗപീഠം പുതുക്കിപ്പണിത് അതിന്മേൽ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അർപ്പിച്ചു; ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനെ ആരാധിക്കാൻ യെഹൂദ്യരോടു കല്പിച്ചു. 17എങ്കിലും ജനം പൂജാഗിരികളിൽ തുടർന്നും യാഗമർപ്പിച്ചു. എന്നാൽ അത് അവരുടെ ദൈവമായ സർവേശ്വരനുവേണ്ടി മാത്രമായിരുന്നു.
മനശ്ശെയുടെ അന്ത്യം
(2 രാജാ. 21:17, 18)
18മനശ്ശെയുടെ മറ്റു പ്രവൃത്തികളും തന്റെ ദൈവത്തോടുള്ള പ്രാർഥനയും ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ തന്നോടു സംസാരിച്ച പ്രവാചകരുടെ വചനങ്ങളും ഇസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 19രാജാവിന്റെ പ്രാർഥനയും ദൈവം അവയ്‍ക്കു നല്‌കിയ മറുപടിയും സ്വയം വിനയപ്പെടുത്തുന്നതിനു മുമ്പു താൻ ചെയ്ത പാപങ്ങളും ദൈവത്തോടു കാട്ടിയ അവിശ്വസ്തതയും പൂജാഗിരികളുടെ നിർമ്മാണവും അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും സ്ഥാപിച്ചതുമെല്ലാം ദീർഘദർശികളുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിട്ടുണ്ട്. 20മനശ്ശെ മരിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു. സ്വന്തം കൊട്ടാരത്തിൽ തന്നെ അദ്ദേഹത്തെ സംസ്കരിച്ചു. പുത്രൻ ആമോൻ തുടർന്നു രാജാവായി.
ആമോൻ
(2 രാജാ. 21:19-26)
21ആമോൻ വാഴ്ച ആരംഭിച്ചപ്പോൾ ഇരുപത്തിരണ്ടു വയസ്സായിരുന്നു; രണ്ടു വർഷം യെരൂശലേമിൽ അദ്ദേഹം ഭരണം നടത്തി. 22തന്റെ പിതാവ് മനശ്ശെ ചെയ്തതുപോലെ അദ്ദേഹവും സർവേശ്വരന്റെ മുമ്പാകെ ദുഷ്പ്രവൃത്തികൾ ചെയ്തു; മനശ്ശെ നിർമ്മിച്ച സകല വിഗ്രഹങ്ങൾക്കും ബലിയർപ്പിക്കയും അവയെ ആരാധിക്കയും ചെയ്തു. 23തന്റെ പിതാവ് മനശ്ശെ ചെയ്തതുപോലെ അദ്ദേഹം സർവേശ്വരന്റെ മുമ്പാകെ സ്വയം വിനയപ്പെടുത്തിയില്ല; അങ്ങനെ ആമോൻ പൂർവാധികം ദുഷ്പ്രവൃത്തികൾ ചെയ്തു. 24രാജഭൃത്യന്മാർ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തി കൊട്ടാരത്തിൽവച്ച് അദ്ദേഹത്തെ വധിച്ചു. 25എന്നാൽ രാജാവിന് എതിരെ ഗൂഢാലോചന നടത്തിയവരെയെല്ലാം ദേശവാസികൾ കൊന്നുകളഞ്ഞു. പിന്നീട് അവർ ആമോന്റെ പുത്രനായ യോശീയായെ രാജാവാക്കി.

Currently Selected:

2 CHRONICLE 33: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy