YouVersion Logo
Search Icon

2 CHRONICLE 29

29
ഹിസ്കീയാ
(2 രാജാ. 18:1-3)
1ഇരുപത്തഞ്ചാം വയസ്സിൽ ഹിസ്കീയാ വാഴ്ച ആരംഭിച്ചു. അദ്ദേഹം യെരൂശലേമിൽ ഇരുപത്തൊമ്പതു വർഷം ഭരിച്ചു. സെഖര്യായുടെ പുത്രി അബീയാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. 2പിതാവായ ദാവീദിനെപ്പോലെ സർവേശ്വരനു ഹിതകരമാംവിധം അദ്ദേഹം ജീവിച്ചു.
ദേവാലയ ശുദ്ധീകരണം
(2 രാജാ. 18:4-8)
3തന്റെ വാഴ്ചയുടെ ഒന്നാം വർഷം ഒന്നാം മാസം അദ്ദേഹം സർവേശ്വരമന്ദിരത്തിന്റെ വാതിലുകൾ തുറക്കുകയും കേടുപാടുകൾ തീർക്കുകയും ചെയ്തു. 4അദ്ദേഹം പുരോഹിതന്മാരെയും ലേവ്യരെയും ദേവാലയത്തിന്റെ കിഴക്കെ അങ്കണത്തിൽ വിളിച്ചുകൂട്ടി; 5അവരോടു പറഞ്ഞു: “ലേവ്യരേ, എന്റെ വാക്കു ശ്രദ്ധിക്കുക; നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിൻ. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരന്റെ ആലയവും ശുദ്ധീകരിക്കണം. വിശുദ്ധമന്ദിരത്തിലെ മാലിന്യങ്ങൾ നീക്കിക്കളയുകയും വേണം. 6നമ്മുടെ പിതാക്കന്മാർ സർവേശ്വരനോട് അവിശ്വസ്തരായി വർത്തിച്ചു; നമ്മുടെ ദൈവമായ സർവേശ്വരനു ഹിതകരമല്ലാത്ത തിന്മപ്രവൃത്തികൾ ചെയ്യുകയും അവിടുത്തെ ഉപേക്ഷിക്കുകയും ചെയ്തു. അവർ സർവേശ്വരന്റെ ആലയത്തിൽനിന്നും മുഖം തിരിക്കുകയും അതിനു പുറം കാട്ടുകയും ചെയ്തിരിക്കുന്നു. 7അവർ ദേവാലയത്തിന്റെ പൂമുഖവാതിലുകൾ അടച്ചു വിളക്കുകൾ കെടുത്തി; വിശുദ്ധമന്ദിരത്തിൽ ഇസ്രായേലിന്റെ ദൈവത്തിനു ധൂപമോ, ഹോമയാഗമോ അർപ്പിക്കാതെയും ആയി. 8അതുകൊണ്ട് അവിടുത്തെ കോപം യെഹൂദ്യയുടെയും യെരൂശലേമിന്റെയും നേരെ ജ്വലിച്ചു; നിങ്ങളുടെ സ്വന്തം കണ്ണുകൾകൊണ്ടു കാണുന്നതുപോലെ അവിടുന്ന് അവരെ ഭീതിക്കും അമ്പരപ്പിനും പരിഹാസത്തിനും പാത്രമാക്കിയിരിക്കുന്നു. 9നമ്മുടെ പിതാക്കന്മാർ വാളിന് ഇരയായി; നമ്മുടെ പുത്രീപുത്രന്മാരും ഭാര്യമാരും പ്രവാസികളുമായി. 10അവിടുത്തെ ഉഗ്രകോപം നമ്മിൽനിന്നു മാറുന്നതിന് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനോട് ഉടമ്പടി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. 11എന്റെ മക്കളേ, നിങ്ങൾ ഇനി ഉപേക്ഷ കാണിക്കരുത്; അവിടുത്തെ സന്നിധിയിൽ നില്‌ക്കാനും ശുശ്രൂഷ ചെയ്യാനും അവിടുത്തേക്കു ധൂപം അർപ്പിക്കാനും സർവേശ്വരൻ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണല്ലോ?”
12അപ്പോൾ കെഹാത്യരിൽ അമാസായിയുടെ പുത്രൻ മഹത്തും അസര്യായുടെ പുത്രൻ യോവേലും മെരാര്യരിൽ അബ്ദിയുടെ പുത്രൻ കീശും യെഹല്ലെലേലിന്റെ പുത്രൻ അസര്യായും ഗേർശോന്യരിൽ സിമ്മയുടെ പുത്രൻ യോവാഹും യോവാഹിന്റെ പുത്രൻ ഏദെനും 13എലീസാഫാന്യരിൽ സിമ്രിയും യെയൂവേലും ആസാഫ്യരിൽ സെഖര്യായും മഥന്യായും 14ഹേമാന്യരിൽ യെഹൂവേലും ശിമെയിയും യെദുഥൂന്യരിൽ ശിമയ്യായും ഉസ്സീയേലും മുമ്പോട്ടു വന്നു. അവർ എല്ലാവരും ലേവ്യരായിരുന്നു. 15അവർ തങ്ങളുടെ സഹോദരന്മാരെയെല്ലാം വിളിച്ചുകൂട്ടി തങ്ങളെത്തന്നെ ശുദ്ധീകരിച്ചു. സർവേശ്വരൻ അരുളിച്ചെയ്ത പ്രകാരവും രാജാവ് കല്പിച്ചതുപോലെയും സർവേശ്വരമന്ദിരം വെടിപ്പാക്കാൻ അവർ ഉള്ളിൽ കടന്നു. 16സർവേശ്വരമന്ദിരത്തിന്റെ ഉൾഭാഗം വെടിപ്പാക്കാൻ പുരോഹിതന്മാരും അകത്തു പ്രവേശിച്ചു. അവർ സർവേശ്വരന്റെ ആലയത്തിൽ കണ്ട മാലിന്യങ്ങളെല്ലാം പുറത്ത് ദേവാലയാങ്കണത്തിൽ കൊണ്ടുവന്നു. ലേവ്യർ അവ വാങ്ങി കിദ്രോൻ അരുവിയിലേക്കു കൊണ്ടുപോയി. 17ഒന്നാം മാസം ഒന്നാം ദിവസം അവർ ശുദ്ധീകരണം ആരംഭിച്ച് എട്ടാം ദിവസം ദേവാലയ പൂമുഖത്തെത്തി. തുടർന്ന് എട്ടു ദിവസം കൊണ്ടു സർവേശ്വരന്റെ ആലയം ശുദ്ധീകരിച്ചു; ഒന്നാം മാസം പതിനാറാം ദിവസം അവർ ശുദ്ധീകരണം പൂർത്തിയാക്കി.
ദേവാലയത്തിന്റെ പുനഃപ്രതിഷ്ഠ
18അവർ ഹിസ്കീയാരാജാവിന്റെ അടുക്കൽ ചെന്നു പറഞ്ഞു: “ഞങ്ങൾ സർവേശ്വരന്റെ ആലയം മുഴുവനും ഹോമപീഠവും അതിന്റെ ഉപകരണങ്ങളും കാഴ്ചയപ്പത്തിന്റെ മേശയും അതിന്റെ ഉപകരണങ്ങളുമെല്ലാം ശുദ്ധീകരിച്ചു. 19ആഹാസ്‍രാജാവ് ദൈവത്തോട് അവിശ്വസ്തനായി ഭരണം നടത്തിയ കാലത്ത് അവഗണിച്ചിരുന്ന ഉപകരണങ്ങളെല്ലാം കേടുപാടുകൾ തീർത്തു ഞങ്ങൾ ശുദ്ധീകരിച്ചിരിക്കുന്നു; അവ സർവേശ്വരന്റെ യാഗപീഠത്തിനു മുമ്പിൽ വച്ചിട്ടുണ്ട്.
20ഹിസ്കീയാരാജാവ് അതിരാവിലെ എഴുന്നേറ്റ് നഗരത്തിലെ പ്രഭുക്കന്മാരെയും കൂട്ടി സർവേശ്വരമന്ദിരത്തിൽ ചെന്നു. 21അവർ രാജകുടുംബത്തിനും വിശുദ്ധമന്ദിരത്തിനും യെഹൂദായ്‍ക്കുംവേണ്ടി പാപപരിഹാരയാഗമായി അർപ്പിക്കുന്നതിന് ഏഴു കാളകളെയും ഏഴു മുട്ടാടുകളെയും ഏഴു ചെമ്മരിയാടുകളെയും ഏഴ് ആൺകോലാടുകളെയും കൊണ്ടുവന്നു. അവയെ സർവേശ്വരന്റെ യാഗപീഠത്തിൽ അർപ്പിക്കാൻ രാജാവ് അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു കല്പിച്ചു. 22അവർ കാളകളെ കൊന്നു; പുരോഹിതന്മാർ രക്തം എടുത്തു യാഗപീഠത്തിന്മേൽ തളിച്ചു; മുട്ടാടുകളെ കൊന്ന് അവയുടെ രക്തവും ചെമ്മരിയാടുകളെ കൊന്ന് അവയുടെ രക്തവും യാഗപീഠത്തിന്മേൽ തളിച്ചു. 23പിന്നീട് പാപപരിഹാരയാഗത്തിനുള്ള ആൺകോലാടുകളെ രാജാവിന്റെയും സഭയുടെയും മുമ്പിൽ കൊണ്ടുവന്നു; അവർ അവയുടെമേൽ കൈകൾ വച്ചു. 24പുരോഹിതന്മാർ അവയെ കൊന്നു സർവ ഇസ്രായേലിനുംവേണ്ടി പ്രായശ്ചിത്തം ചെയ്യാൻ അവയുടെ രക്തം യാഗപീഠത്തിന്മേൽ പാപപരിഹാരയാഗമായി അർപ്പിച്ചു. ഇസ്രായേൽ മുഴുവനുംവേണ്ടി ഹോമയാഗവും പാപപരിഹാരയാഗവും അർപ്പിക്കണമെന്നു രാജാവ് കല്പിച്ചിരുന്നു.
25ദാവീദുരാജാവും രാജാവിന്റെ പ്രവാചകന്മാരായ ഗാദും നാഥാനും നിർദ്ദേശിച്ചിട്ടുള്ളതുപോലെ ലേവ്യരെ ഇലത്താളം, വീണ, കിന്നരം എന്നിവയുമായി സർവേശ്വരന്റെ ആലയത്തിൽ നിർത്തി. അങ്ങനെ ചെയ്യാൻ പ്രവാചകരിലൂടെ സർവേശ്വരൻ കല്പിച്ചിരുന്നു. 26ദാവീദിന്റെ വാദ്യോപകരണങ്ങളുമായി ലേവ്യരും കാഹളങ്ങളുമായി പുരോഹിതന്മാരും നിലയുറപ്പിച്ചു. 27അപ്പോൾ യാഗപീഠത്തിൽ ഹോമയാഗം അർപ്പിക്കാൻ ഹിസ്കീയാ കല്പിച്ചു. യാഗം ആരംഭിച്ചതോടെ അവർ കാഹളങ്ങളോടും ദാവീദിന്റെ വാദ്യോപകരണങ്ങളോടുംകൂടി സർവേശ്വരനു ഗാനം ആലപിക്കാൻ തുടങ്ങി. 28സഭ മുഴുവൻ ആരാധനയിൽ പങ്കുചേർന്നു. ഗായകർ ഗാനം ആലപിച്ചു; കാഹളം ഊതുന്നവർ അതു മുഴക്കി. ഹോമയാഗം അവസാനിക്കുംവരെ അതു തുടർന്നുകൊണ്ടിരുന്നു. 29യാഗം അർപ്പിച്ചു കഴിഞ്ഞപ്പോൾ രാജാവും കൂടെ ഉണ്ടായിരുന്നവരും കുമ്പിട്ടു വണങ്ങി. 30പിന്നീട് ദാവീദിന്റെയും ആസാഫ് ദീർഘദർശിയുടെയും വാക്കുകളിൽ സർവേശ്വരനു സ്തോത്രം അർപ്പിക്കാൻ ഹിസ്കീയാരാജാവും പ്രഭുക്കന്മാരും ലേവ്യരോടു കല്പിച്ചു. അവർ സന്തോഷപൂർവം സ്തോത്രം ആലപിച്ചു, സാഷ്ടാംഗം പ്രണമിച്ചു.
31ഹിസ്കീയാ പറഞ്ഞു: “നിങ്ങൾ ഇപ്പോൾ നിങ്ങളെത്തന്നെ സർവേശ്വരനു പ്രതിഷ്ഠിച്ചിരിക്കുന്നു. സർവേശ്വരമന്ദിരത്തിൽ യാഗങ്ങളും സ്തോത്രവഴിപാടുകളും കൊണ്ടുവരിക.” 32ജനസമൂഹം അവ കൊണ്ടുവന്നു; ചിലർ സ്വമേധയാ ഹോമയാഗത്തിനുള്ള വസ്തുക്കളും കൊണ്ടുവന്നു. ജനസമൂഹം ഹോമയാഗത്തിനായി എഴുപതു കാളകളെയും നൂറു മൂട്ടാടുകളെയും ഇരുനൂറ് ആട്ടിൻകുട്ടികളെയും സമർപ്പിച്ചു. 33ഇവയ്‍ക്കു പുറമേ അറുനൂറു കാളകളെയും മൂവായിരം ആടുകളെയും അവർ അർപ്പിച്ചു. 34പുരോഹിതന്മാർ കുറവായിരുന്നതിനാൽ യാഗമൃഗങ്ങളുടെ തോലുരിച്ചു സജ്ജമാക്കുന്നതിന് ലേവ്യർ അവരെ സഹായിച്ചു. മറ്റു ജോലിയെല്ലാം തീർത്തു പുരോഹിതന്മാർ തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നതുവരെ അവർ ആ ജോലി തുടർന്നു. തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നതിൽ ലേവ്യർ പുരോഹിതന്മാരെക്കാൾ അധികം ഉത്സുകരായിരുന്നു. 35ധാരാളം ഹോമയാഗങ്ങൾക്കു പുറമേ സമാധാനയാഗങ്ങൾക്കുള്ള മേദസ്സും ഹോമയാഗങ്ങൾക്കുള്ള പാനീയബലികളും നിവേദിക്കപ്പെട്ടു. അങ്ങനെ സർവേശ്വരന്റെ ആലയത്തിലെ ആരാധന പുനഃസ്ഥാപിച്ചു. 36ഇവയെല്ലാം ഇത്രവേഗം ചെയ്തുതീർക്കാൻ ദൈവം തന്റെ ജനത്തെ സഹായിച്ചതോർത്ത് ഹിസ്കീയായും ജനസമൂഹവും ആഹ്ലാദിച്ചു.

Currently Selected:

2 CHRONICLE 29: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy