YouVersion Logo
Search Icon

1 TIMOTHEA 6

6
അടിമകളുടെ കടമകൾ
1അടിമനുകത്തിൻ കീഴിലുള്ള എല്ലാവരും തങ്ങളുടെ യജമാനന്മാർ എല്ലാവിധ ബഹുമാനങ്ങൾക്കും അർഹരാണെന്നു കരുതിക്കൊള്ളണം. അല്ലെങ്കിൽ ദൈവനാമത്തിനും നമ്മുടെ ഉപദേശങ്ങൾക്കും അപകീർത്തി ഉണ്ടാകും. 2യജമാനന്മാർ വിശ്വാസികളാണെങ്കിൽ, അവർ സഹോദരന്മാരാണല്ലോ എന്നുവച്ച്, അവരെ ബഹുമാനിക്കാതിരിക്കരുത്; തങ്ങളുടെ സേവനത്തിന്റെ ഗുണഭോക്താക്കളായ യജമാനന്മാർ വിശ്വാസികളും പ്രിയപ്പെട്ടവരുമായതുകൊണ്ട് അവരെ കൂടുതലായി സേവിക്കുകയാണു വേണ്ടത്; ഇക്കാര്യങ്ങൾ നീ പഠിപ്പിക്കുകയും നിർബന്ധപൂർവം ഉപദേശിക്കുകയും ചെയ്യണം.
വ്യാജമായ പ്രബോധനം
3ഇതിൽനിന്നു വ്യത്യസ്തമായി പഠിപ്പിക്കുകയോ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ വിശ്വാസയോഗ്യമായ വചനങ്ങളോടും ദൈവഭക്തിക്കു ചേർന്ന പ്രബോധനങ്ങളോടും വിയോജിക്കുകയോ ചെയ്യുന്നവൻ അഹംഭാവംകൊണ്ടു ചീർത്തവനും അജ്ഞനുമാകുന്നു. 4അവൻ വിവാദങ്ങളിലേർപ്പെടുക, കേവലം വാക്കുകളെച്ചൊല്ലി മല്ലടിക്കുക തുടങ്ങിയ അനാരോഗ്യകരമായ പ്രവണതകൾ ഉൾക്കൊള്ളുന്നവനുമായിരിക്കും. അവ അസൂയയും, ശണ്ഠയും, പരദൂഷണവും, ദുസ്സംശയങ്ങളും വാദകോലാഹലങ്ങളും ഉളവാക്കുന്നു. 5ദുർബുദ്ധികളും സത്യമില്ലാത്തവരും ആയവർ തമ്മിൽ നിരന്തരമായ തർക്കങ്ങൾ ഉണ്ടാകുന്നതും അതുകൊണ്ടാണ്. അവരാകട്ടെ ധനസമ്പാദനത്തിനുള്ള ഒരുപാധിയാണ് ദൈവഭക്തി എന്നു കരുതുന്നു.
6ഒരുവൻ തനിക്കുള്ളതിൽ സംതൃപ്തനായിരിക്കുന്നെങ്കിൽ അവന്റെ ദൈവഭക്തി ഒരു വലിയ ധനമാണ്; 7എന്തുകൊണ്ടെന്നാൽ ഈ ലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നില്ല; ഇവിടെനിന്ന് ഒന്നും കൊണ്ടുപോകുവാൻ സാധ്യവുമല്ല. 8അതുകൊണ്ട് ഉണ്ണാനും ഉടുക്കാനുമുണ്ടെങ്കിൽ അതു നമുക്ക് ധാരാളം മതി. 9ധനവാന്മാർ ആകുവാൻ മോഹിക്കുന്നവർ പ്രലോഭനത്തിൽ വീഴുന്നു. നാശത്തിലും കെടുതിയിലും നിപതിക്കുന്ന നിരവധി ബുദ്ധിശൂന്യവും ഉപദ്രവകരവുമായ മോഹങ്ങളുടെ കെണിയിൽ അകപ്പെടുകയും ചെയ്യുന്നു. 10എല്ലാ തിന്മകളുടെയും തായ്‍വേര് ധനമോഹമാകുന്നു; തീവ്രമായ ധനമോഹം നിമിത്തം ചിലർ വിശ്വാസത്തിൽനിന്നു വ്യതിചലിക്കുകയും നിരവധി കഠോരവേദനകൾകൊണ്ട് ഹൃദയത്തെ ക്ഷതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പ്രത്യേക ഉപദേശങ്ങൾ
11ദൈവത്തിന്റെ മനുഷ്യനായ നീ ഇതിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി നീതി, ദൈവഭക്തി, വിശ്വാസം, സ്നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ലക്ഷ്യമാക്കിക്കൊള്ളുക. 12വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; അനശ്വരജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക. അതിനുവേണ്ടിയാണ് നീ വിളിക്കപ്പെട്ടത്. അനേകം സാക്ഷികളുടെ മുമ്പാകെ നീ ആ വിശ്വാസം സ്പഷ്ടമായി ഏറ്റുപറയുകയും ചെയ്തിട്ടുള്ളതാണല്ലോ. 13എല്ലാറ്റിനും ജീവൻ നല്‌കുന്ന ദൈവത്തിന്റെ മുമ്പാകെയും, പൊന്തിയൊസ് പീലാത്തോസിന്റെ മുമ്പിൽ തന്റെ വിശ്വാസം സ്പഷ്ടമായി ഏറ്റു പറഞ്ഞ ക്രിസ്തുയേശുവിന്റെ മുമ്പാകെയും ഞാൻ നിന്നോട് അധികാരപൂർവം ആവശ്യപ്പെടുന്നു. 14നമ്മുടെ കർത്താവായ യേശുക്രിസ്തു പ്രത്യക്ഷനാകുന്നതുവരെ ഈ കല്പനകൾ മാലിന്യംകൂടാതെ നിരാക്ഷേപം പാലിക്കുക. 15വാഴ്ത്തപ്പെട്ടവനും ഏക പരമാധികാരിയും രാജാധിരാജനും, കർത്താധികർത്താവുമായ ദൈവം ഇത് യഥാസമയം വെളിപ്പെടുത്തും. അവിടുന്നു മാത്രമാണ് അമർത്യൻ. 16ആർക്കും കടന്നുചെല്ലാനാവാത്ത പ്രകാശത്തിൽ നിവസിക്കുന്ന ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; ആർക്കും അത് സാധ്യവുമല്ല. സകല ബഹുമാനവും അനന്തമായ അധികാരവും അവിടുത്തേക്കുള്ളതുതന്നെ. ആമേൻ.
17ഗർവ്വ് കാണിക്കുകയോ, അനിശ്ചിതമായ സമ്പത്തിൽ തങ്ങളുടെ പ്രത്യാശ ഊന്നുകയോ ചെയ്യരുതെന്ന് ഈ ലോകത്തിലെ സമ്പന്നന്മാരെ ഉദ്ബോധിപ്പിക്കുക. നമുക്ക് അനുഭവിക്കുന്നതിനായി സകലവും നല്‌കിയിട്ടുള്ള ദൈവത്തിൽതന്നെ തങ്ങളുടെ പ്രത്യാശ അവർ ഉറപ്പിക്കട്ടെ. 18നന്മ ചെയ്യുവാൻ അവരോട് ആജ്ഞാപിക്കുക; സൽപ്രവൃത്തികളിൽ അവർ സമ്പന്നരാകണം; ഉദാരമതികളും തങ്ങൾക്കുള്ളത് പരസ്പരം പങ്കു വയ്‍ക്കുന്നവരുമായിരിക്കുകയും വേണം. 19അങ്ങനെ സാക്ഷാത്തായ ജീവൻ നേടേണ്ടതിന് തങ്ങളുടെ ഭാവിക്കുവേണ്ടിയുള്ള നല്ല അടിസ്ഥാനമായി ഒരു നിധി അവർ സമ്പാദിക്കുന്നു.
20തിമൊഥെയോസേ, നിന്നെ ഭരമേല്പിച്ചിട്ടുള്ളത് കാത്തുസൂക്ഷിക്കുക. ഭക്തിവിരുദ്ധമായ സംഭാഷണങ്ങളും ജ്ഞാനത്തിന്റെ കപട വേഷമണിഞ്ഞ തർക്കങ്ങളും ഉപേക്ഷിക്കുക. 21എന്തെന്നാൽ ഈ ജ്ഞാനം ഉണ്ടെന്ന് അവകാശപ്പെടുന്ന ചിലർ വിശ്വാസത്തിൽനിന്നു തെറ്റിപ്പോയിട്ടുണ്ട്.
ദൈവകൃപ നിന്റെകൂടെ ഉണ്ടായിരിക്കട്ടെ.

Currently Selected:

1 TIMOTHEA 6: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy