YouVersion Logo
Search Icon

1 SAMUELA 26

26
ദാവീദ് ശൗലിനെ കൊല്ലാതെ വിടുന്നു
1പിന്നീട് സീഫ്യർ ഗിബെയായിൽ ശൗലിന്റെ അടുക്കൽ വന്ന് യെശീമോന്റെ കിഴക്കുള്ള ഹഖീലാക്കുന്നിൽ ദാവീദ് ഒളിച്ചു പാർക്കുന്നു എന്നു പറഞ്ഞു. 2ഉടനെ ഇസ്രായേല്യരിൽനിന്നു തിരഞ്ഞെടുത്ത മൂവായിരം പേരോടൊത്ത് ദാവീദിനെ തിരയാൻ ശൗൽ സീഫിലെ മരുഭൂമിയിലേക്കു പുറപ്പെട്ടു. 3അവർ യെശീമോന്റെ കിഴക്കുള്ള വഴിക്കു സമീപം ഹഖീലാക്കുന്നിൽ പാളയമടിച്ചു. ദാവീദ് മരുഭൂമിയിൽത്തന്നെ ആയിരുന്നു. ശൗൽ തന്നെത്തേടി മരുഭൂമിയിൽ എത്തിയ വിവരം അയാൾ അറിഞ്ഞു. 4ശൗൽ അവിടെ എത്തിയിട്ടുണ്ടെന്നു ചാരന്മാരെ അയച്ചു ദാവീദ് ഉറപ്പു വരുത്തി. 5പിന്നീട് ശൗൽ പാളയമടിച്ചിരുന്ന സ്ഥലത്തു ചെന്നു; ശൗലും അദ്ദേഹത്തിന്റെ സൈന്യാധിപൻ നേരിന്റെ പുത്രനായ അബ്നേരും കിടന്നിരുന്ന സ്ഥലം കണ്ടു. ശൗൽ പാളയത്തിനുള്ളിൽ കിടക്കുകയായിരുന്നു; സൈന്യം ചുറ്റും പാളയമടിച്ചിരുന്നു. 6ഹിത്യനായ അഹീമേലെക്കിനോടും സെരൂയായുടെ പുത്രനും യോവാബിന്റെ സഹോദരനുമായ അബീശായിയോടും ദാവീദ് ചോദിച്ചു: “പാളയത്തിനുള്ളിൽ ശൗലിന്റെ അടുത്തേക്ക് നിങ്ങളിൽ ആര് എന്റെകൂടെ വരും?” “അങ്ങയോടൊപ്പം ഞാൻ പോരാം” അബീശായി പറഞ്ഞു. 7അന്നു രാത്രിയിൽ ദാവീദും അബീശായിയും കൂടി പാളയത്തിൽ എത്തി. തന്റെ കുന്തം തലയ്‍ക്കൽ കുത്തിനിറുത്തിയിട്ട് അതിനടുത്തുതന്നെ ശൗൽ കിടക്കുകയായിരുന്നു. അബ്നേരും പടയാളികളും ചുറ്റും കിടന്നിരുന്നു. 8അബീശായി ദാവീദിനോടു പറഞ്ഞു: “സർവേശ്വരൻ അങ്ങയുടെ ശത്രുവിനെ ഇന്ന് അങ്ങയുടെ കൈയിൽ ഏല്പിച്ചിരിക്കുകയാണ്. ഞാൻ കുന്തംകൊണ്ട് ഒറ്റക്കുത്തിന് അയാളെ നിലത്തോടു ചേർത്തു തറയ്‍ക്കട്ടെ. രണ്ടാമത് ഒന്നുകൂടി വേണ്ടിവരില്ല.” 9എന്നാൽ ദാവീദ് അബീശായിയോടു പറഞ്ഞു: “നീ അദ്ദേഹത്തെ കൊല്ലരുത്. സർവേശ്വരന്റെ അഭിഷിക്തനെതിരെ കൈ ഉയർത്തിയിട്ട് ആർക്കു കുറ്റമറ്റവനായിരിക്കാൻ കഴിയും? 10നിത്യനായ സർവേശ്വരന്റെ നാമത്തിൽ ഞാൻ പറയുന്നു: അവിടുന്നുതന്നെ അദ്ദേഹത്തെ ശിക്ഷിച്ചുകൊള്ളും; അല്ലെങ്കിൽ മരണസമയം ആകുമ്പോഴോ യുദ്ധത്തിൽ വച്ചോ അദ്ദേഹം മരിക്കും. 11സർവേശ്വരന്റെ അഭിഷിക്തനെതിരെ കൈ ഉയർത്താൻ ഇടയാകാതെ അവിടുന്ന് എന്നെ തടയട്ടെ. അദ്ദേഹത്തിന്റെ തലയ്‍ക്കലുള്ള കുന്തവും ജലപാത്രവും നമുക്ക് എടുത്തുകൊണ്ടുപോകാം.” 12ദാവീദ് ശൗലിന്റെ തലയ്‍ക്കൽനിന്നു കുന്തവും ജലപാത്രവും എടുത്തു. പിന്നീട് അവർ സ്ഥലംവിട്ടു. ആരും അതു കണ്ടില്ല, ആരും അറിഞ്ഞില്ല, ആരും ഉണർന്നതുമില്ല; അവരെല്ലാം നിദ്രയിൽ ആണ്ടിരുന്നു; സർവേശ്വരൻ അവർക്കു ഗാഢനിദ്ര നല്‌കിയിരുന്നു. 13ദാവീദ് അപ്പുറത്തു കടന്ന് അങ്ങ് അകലെയുള്ള മലമുകളിൽ ചെന്നു നിന്നു. 14ശൗലിന്റെ സൈന്യത്തെയും നേരിന്റെ മകനായ അബ്നേരിനെയും ദാവീദ് ഉറക്കെ വിളിച്ചു ചോദിച്ചു: “അബ്നേരേ, നീ കേൾക്കുന്നില്ലേ?” അബ്നേർ തിരിച്ചുചോദിച്ചു: “രാജാവിനെ വിളിച്ചു ശല്യപ്പെടുത്തുന്നതു ആരാണ്?” 15ദാവീദ് പ്രതിവചിച്ചു: “നീ ഒരു പുരുഷൻ അല്ലേ? ഇസ്രായേലിൽ നിന്നെപ്പോലെ മറ്റൊരാളുണ്ടോ? നീ നിന്റെ യജമാനനായ രാജാവിനെ കാത്തുസൂക്ഷിക്കാതിരുന്നത് എന്ത്? അദ്ദേഹത്തെ അപായപ്പെടുത്താൻ ജനത്തിൽ ഒരാൾ അവിടെ വന്നിരുന്നല്ലോ. 16നീ ഈ ചെയ്തത് ശരിയായില്ല; നിത്യനായ സർവേശ്വരന്റെ നാമത്തിൽ ഞാൻ പറയുന്നു: നീ വധിക്കപ്പെടേണ്ടവനാണ്; സർവേശ്വരന്റെ അഭിഷിക്തനും നിന്റെ യജമാനനുമായവനെ നീ കാത്തുസൂക്ഷിച്ചില്ല; രാജാവിന്റെ കുന്തവും തലയ്‍ക്കൽ ഇരുന്ന ജലപാത്രവും എവിടെ?” 17ദാവീദിന്റെ ശബ്ദം ശൗൽ തിരിച്ചറിഞ്ഞു ചോദിച്ചു: “മകനേ ! ദാവീദേ! ഇതു നിന്റെ ശബ്ദം തന്നെയോ?” ദാവീദ് പ്രതിവചിച്ചു: “അതേ, യജമാനനായ രാജാവേ, ഇത് എന്റെ സ്വരംതന്നെ, 18അങ്ങ് എന്തിന് ഈ ദാസനെ പിന്തുടരുന്നു? ഞാൻ എന്തു ചെയ്തു? 19എന്റെ പേരിലുള്ള കുറ്റമെന്ത്? എന്റെ യജമാനനായ രാജാവേ! ഞാൻ പറയുന്നത് അങ്ങു ശ്രദ്ധിച്ചാലും; സർവേശ്വരനാണ് അങ്ങയെ എനിക്കെതിരായി വിട്ടിരിക്കുന്നതെങ്കിൽ അവിടുന്ന് ഒരു വഴിപാടു സ്വീകരിച്ചു പ്രസാദിക്കട്ടെ. അതല്ല മനുഷ്യരെങ്കിൽ അവർ സർവേശ്വരസന്നിധിയിൽ ശപിക്കപ്പെട്ടവരാകട്ടെ. എനിക്കു സർവേശ്വരന്റെ അവകാശത്തിൽ ഓഹരി ലഭിക്കാതിരിക്കത്തക്കവിധം അന്യദേവന്മാരെ പോയി സേവിക്കൂ എന്നു പറഞ്ഞ് അവർ എന്നെ ഓടിച്ചിരിക്കുകയാണല്ലോ. 20സർവേശ്വരസന്നിധിയിൽനിന്ന് അകലെയുള്ള സ്ഥലത്തുവച്ചു ഞാൻ വധിക്കപ്പെടാതെയിരിക്കട്ടെ. ഇസ്രായേൽരാജാവ് ഒരു ഈച്ചയെ കൊല്ലാൻ മലകളിൽ കാട്ടുകോഴിയെ വേട്ടയാടുന്നതുപോലെ പുറപ്പെട്ടിരിക്കുകയാണല്ലോ.” 21ശൗൽ പറഞ്ഞു: “എന്റെ മകനേ, ദാവീദേ, ഞാൻ തെറ്റു ചെയ്തുപോയി. മടങ്ങിവരിക; ഇന്ന് എന്റെ ജീവൻ നിന്റെ ദൃഷ്‍ടിയിൽ വിലപ്പെട്ടതായിരുന്നല്ലോ. അതുകൊണ്ട് ഞാൻ ഇനി നിനക്ക് ഒരു ഉപദ്രവവും വരുത്തുകയില്ല; ഞാൻ ഭോഷത്തം കാട്ടി; വളരെയേറെ തെറ്റു ചെയ്തുപോയി.” 22ദാവീദു മറുപടി പറഞ്ഞു: “രാജാവേ, കുന്തം ഇവിടെയുണ്ട്. അങ്ങയുടെ ഒരു ഭൃത്യൻ വന്ന് ഇതെടുത്തുകൊണ്ടു പോകട്ടെ. 23സർവേശ്വരൻ എല്ലാവർക്കും അവരവരുടെ വിശ്വസ്തതയ്‍ക്കും നീതിനിഷ്ഠയ്‍ക്കും തക്കവിധം പ്രതിഫലം നല്‌കുന്നു. അവിടുന്ന് അങ്ങയെ ഇന്ന് എന്റെ കൈയിൽ ഏല്പിച്ചതായിരുന്നു; എന്നാൽ സർവേശ്വരന്റെ അഭിഷിക്തനായ അങ്ങേക്കെതിരെ കരം ഉയർത്താൻ എനിക്കു മനസ്സുവന്നില്ല. 24അങ്ങയുടെ ജീവൻ വിലപ്പെട്ടതായി ഇന്നു ഞാൻ കണ്ടതുപോലെ എന്റെ ജീവനും സർവേശ്വരസന്നിധിയിൽ വിലപ്പെട്ടതായിരിക്കട്ടെ. എന്റെ സകല കഷ്ടതകളിൽനിന്നും അവിടുന്നു എന്നെ വിടുവിക്കട്ടെ.” 25ശൗൽ ദാവീദിനോടു പറഞ്ഞു: “എന്റെ മകനേ, ദാവീദേ, നീ അനുഗൃഹീതൻ. നിന്റെ പ്രവൃത്തികളിലെല്ലാം നീ വിജയം നേടും.” ദാവീദ് തന്റെ വഴിക്കും ശൗൽ കൊട്ടാരത്തിലേക്കും മടങ്ങി.

Currently Selected:

1 SAMUELA 26: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy