YouVersion Logo
Search Icon

1 LALTE 16

16
1ഹാനാനിയുടെ പുത്രൻ യേഹൂപ്രവാചകനിലൂടെ സർവേശ്വരൻ ബയെശയോട് അരുളിച്ചെയ്തു: 2“ഞാൻ നിന്നെ പൊടിയിൽ നിന്നുയർത്തി എന്റെ ജനമായ ഇസ്രായേലിന്റെ നായകനായി നിയമിച്ചു. എന്നാൽ നീ യെരോബെയാമിന്റെ വഴിയിൽ നടന്നു; എന്റെ ജനമായ ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച് എന്റെ കോപം ജ്വലിപ്പിച്ചിരിക്കുന്നു. 3അതുകൊണ്ടു ബയെശയെയും അവന്റെ ഗൃഹത്തെയും ഞാൻ നിശ്ശേഷം നശിപ്പിക്കും; നിന്റെ ഭവനം നെബാത്തിന്റെ പുത്രനായ യെരോബെയാമിന്റെ ഭവനംപോലെയാകും; 4ബയെശയുടെ കുടുംബക്കാരിൽ പട്ടണത്തിൽവച്ചു വധിക്കപ്പെടുന്നവരെ നായ്‍ക്കളും വയലിൽവച്ചു കൊല്ലപ്പെടുന്നവരെ പക്ഷികളും ഭക്ഷിക്കും; 5ബയെശയുടെ മറ്റെല്ലാ ചെയ്തികളും വീരപരാക്രമങ്ങളും ഇസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. 6ബയെശ തന്റെ പിതാക്കന്മാരെപ്പോലെ മരിച്ചു; അയാളെ തിർസ്സയിൽ സംസ്കരിച്ചു. പിന്നീട് അയാളുടെ മകൻ ഏലാ രാജാവായി. 7യെരോബെയാമിന്റെ ഭവനക്കാരെപ്പോലെ സർവേശ്വരനെതിരായി പാപം ചെയ്ത് അവിടുത്തെ പ്രകോപിപ്പിക്കുകയും യെരോബെയാമിന്റെ ഭവനത്തെ നശിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് ഹാനാനിയുടെ പുത്രൻ യേഹൂപ്രവാചകനിലൂടെ സർവേശ്വരൻ ബയെശയ്‍ക്കെതിരായി അരുളിച്ചെയ്തത്.
ഏലാ
8യെഹൂദാരാജാവായ ആസായുടെ ഇരുപത്താറാം ഭരണവർഷം ബയെശയുടെ പുത്രൻ ഏലാ ഇസ്രായേലിന്റെ രാജാവായി. അയാൾ തിർസ്സായിൽ രണ്ടു വർഷം ഭരിച്ചു. 9-10തന്റെ രഥസൈന്യത്തിൽ അർധഭാഗത്തിന്റെ അധിപനായിരുന്ന സിമ്രി അയാൾക്കെതിരെ ഗൂഢാലോചന നടത്തി. തിർസ്സായിലെ കൊട്ടാരത്തിന്റെ മേൽവിചാരകനായിരുന്ന അർസയുടെ വീട്ടിൽ ഏലാരാജാവ് ഒരു ദിവസം മദ്യപിച്ചു മത്തനായിരിക്കെ സിമ്രി അകത്തു കടന്ന് അയാളെ വെട്ടിക്കൊന്നു. യെഹൂദാരാജാവായ ആസായുടെ ഇരുപത്തേഴാം ഭരണവർഷത്തിലായിരുന്നു ഈ സംഭവം. ഏലായ്‍ക്കു പകരം സിമ്രി രാജാവായി. 11ഉടൻതന്നെ സിമ്രി ബയെശയുടെ കുടുംബത്തെ പൂർണമായി സംഹരിച്ചു; അയാളുടെ ചാർച്ചക്കാരിലോ സ്നേഹിതരിലോ ഒരു പുരുഷപ്രജയെപ്പോലും ശേഷിപ്പിച്ചില്ല; 12ബയെശയ്‍ക്കെതിരായി യേഹൂപ്രവാചകനിലൂടെ സർവേശ്വരൻ കല്പിച്ചതുപോലെ സിമ്രി അയാളുടെ വംശത്തെ മുഴുവൻ സംഹരിച്ചു. 13വിഗ്രഹങ്ങളെ ആരാധിക്കുകയും ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിക്കുകയും നിമിത്തം ബയെശയും അയാളുടെ പുത്രൻ ഏലായും ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ കോപം ജ്വലിപ്പിച്ചു. 14ഏലായുടെ മറ്റു സകല പ്രവർത്തനങ്ങളും ഇസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
സിമ്രി
15യെഹൂദാരാജാവായ ആസായുടെ ഇരുപത്തേഴാം ഭരണവർഷം സിമ്രി രാജാവായി. അയാൾ തിർസ്സായിൽ ഏഴു ദിവസം ഭരിച്ചു. അപ്പോൾ ഇസ്രായേൽസൈന്യം ഫെലിസ്ത്യയിലെ ഗിബ്ബെഥോൻ പട്ടണത്തിൽ പാളയമടിച്ചിരിക്കുകയായിരുന്നു. 16സിമ്രി ഗൂഢാലോചന നടത്തി രാജാവിനെ കൊന്ന വിവരം പാളയത്തിൽ അറിഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്ന ഇസ്രായേൽസൈനികർ സൈന്യാധിപനായ ഒമ്രിയെ ഇസ്രായേൽരാജാവായി വാഴിച്ചു. 17ഒമ്രിയും ഇസ്രായേൽസൈന്യവും ഗിബ്ബെഥോനിൽനിന്നു തിർസ്സായിലെത്തി അതിനെ വളഞ്ഞു. 18പട്ടണം പിടിക്കപ്പെടുന്നു എന്നു കണ്ടപ്പോൾ സിമ്രി കൊട്ടാരത്തിന്റെ ഉള്ളറയിൽ കടന്നു; കൊട്ടാരത്തിനു തീ വച്ച് ആത്മഹത്യ ചെയ്തു. 19അയാൾ യെരോബെയാമിനെപ്പോലെ പാപവഴികളിൽ നടക്കുകയും ഇസ്രായേലിനെ അതിലൂടെ നടത്തുകയും ചെയ്ത് സർവേശ്വരനെ കോപിപ്പിച്ചതുകൊണ്ടായിരുന്നു ഇങ്ങനെ സംഭവിച്ചത്. 20സിമ്രിയുടെ മറ്റു പ്രവൃത്തികളും അയാളുടെ ഗൂഢാലോചനയും ഇസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
ഒമ്രി
21ഇസ്രായേൽജനം രണ്ടു വിഭാഗമായി പിരിഞ്ഞു. ഒരു വിഭാഗം ഗീനത്തിന്റെ പുത്രൻ തിബ്നിയെ രാജാവാക്കാൻ ആഗ്രഹിച്ചു; മറുഭാഗം ഒമ്രിയുടെ പക്ഷം ചേർന്നു; 22ഒമ്രിയുടെ അനുയായികൾ തിബ്നിയുടെ പക്ഷക്കാരെ തോല്പിച്ചു. തിബ്നി വധിക്കപ്പെടുകയും ഒമ്രി രാജാവാകുകയും ചെയ്തു. 23യെഹൂദാരാജാവായ ആസായുടെ മുപ്പത്തൊന്നാം ഭരണവർഷം ഒമ്രി ഇസ്രായേലിൽ രാജാവായി; പന്ത്രണ്ടുവർഷം അയാൾ ഭരിച്ചു; ആറു വർഷം തിർസ്സായിലായിരുന്നു ഭരണം നടത്തിയത്. 24രണ്ടു താലന്ത് വെള്ളി കൊടുത്ത് അയാൾ ശമര്യാമല വാങ്ങി; അവിടെ പട്ടണം പണിതു കോട്ട കെട്ടി ഉറപ്പിച്ചു. മലയുടെ ഉടമസ്ഥനായിരുന്ന ശേമെരിന്റെ പേരിനെ അടിസ്ഥാനമാക്കി അതിനു ശമര്യ എന്നു പേരിട്ടു. 25ഒമ്രിയും സർവേശ്വരന് ഹിതകരമല്ലാത്തവിധം ജീവിച്ചു; അയാൾ തന്റെ മുൻഗാമികളെക്കാൾ കൂടുതൽ തിന്മ ചെയ്തു; 26അയാൾ നെബാത്തിന്റെ മകനായ യെരോബെയാമിന്റെ പാപവഴി പിന്തുടർന്നു; ഇസ്രായേൽജനത്തെ വിഗ്രഹാരാധനയിലേക്കു നയിച്ചു. അങ്ങനെ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനെ പ്രകോപിപ്പിച്ചു. 27ഒമ്രിയുടെ മറ്റെല്ലാ പ്രവർത്തനങ്ങളും അയാളുടെ വീരപരാക്രമങ്ങളും ഇസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. 28ഒമ്രി മരിച്ചു; അയാളെ ശമര്യയിൽ സംസ്കരിച്ചു; അയാളുടെ മകൻ ആഹാബ് തുടർന്നു രാജാവായി.
ആഹാബ്
29യെഹൂദാരാജാവായ ആസായുടെ മുപ്പത്തെട്ടാം ഭരണവർഷം ഒമ്രിയുടെ മകൻ ആഹാബ് രാജ്യഭാരമേറ്റു; ശമര്യയിൽ അയാൾ ഇരുപത്തിരണ്ടു വർഷം ഭരിച്ചു. 30അയാൾ തന്റെ മുൻഗാമികളെക്കാൾ അധികം ഹീനകൃത്യങ്ങൾ സർവേശ്വരനെതിരായി ചെയ്തു. 31നെബാത്തിന്റെ പുത്രനായ യെരോബെയാമിന്റെ പാത പിന്തുടർന്നതു കൂടാതെ സീദോൻരാജാവായ എത്ത്ബാലിന്റെ പുത്രി ഈസേബെലിനെ വിവാഹം കഴിക്കുകയും ബാൽദേവനെ ആരാധിക്കുകയും ചെയ്തു; 32അയാൾ ശമര്യയിൽ പണിയിപ്പിച്ച ബാൽക്ഷേത്രത്തിൽ ബാലിനുവേണ്ടി ഒരു ബലിപീഠം പണിതു; 33ഒരു അശേരാപ്രതിഷ്ഠയും അയാൾ സ്ഥാപിച്ചു. അങ്ങനെ ആഹാബ് തന്റെ മുൻഗാമികളെക്കാളധികം ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനെ പ്രകോപിപ്പിച്ചു. 34അയാളുടെ കാലത്ത് ബേഥേൽക്കാരനായ ഹീയേൽ യെരീഹോ പണിതു; നൂനിന്റെ മകനായ യോശുവയിലൂടെ സർവേശ്വരൻ അരുളിച്ചെയ്തതുപോലെ നഗരത്തിന്റെ അടിസ്ഥാനമിട്ടപ്പോൾ അയാളുടെ മൂത്തമകൻ അബീരാമും നഗരവാതിൽ സ്ഥാപിച്ചപ്പോൾ ഇളയമകൻ ശെഹൂബും മരിച്ചു.

Currently Selected:

1 LALTE 16: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy