YouVersion Logo
Search Icon

1 JOHANA 2

2
ക്രിസ്തു നമ്മുടെ സഹായി
1പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിക്കുവാൻവേണ്ടിയാണ് ഞാൻ ഇത് എഴുതുന്നത്. എന്നാൽ ആരെങ്കിലും പാപം ചെയ്യുന്നെങ്കിൽ, പിതാവിന്റെ സന്നിധിയിൽ നമുക്കുവേണ്ടി വാദിക്കുന്ന ഒരു മധ്യസ്ഥൻ നമുക്കുണ്ട് - നീതിമാനായ യേശുക്രിസ്തു. 2അവിടുന്നു നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിനു മാത്രമല്ല, സർവലോകത്തിന്റെയും പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു.
3നാം ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നുവെങ്കിൽ നാം അവിടുത്തെ അറിയുന്നു എന്നു തീർച്ചയാക്കാം. 4“ഞാൻ അവിടുത്തെ അറിയുന്നു” എന്നു പറയുകയും അവിടുത്തെ കല്പനകൾ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവൻ അസത്യവാദി ആകുന്നു. സത്യം അവനിൽ ഇല്ല. 5എന്നാൽ അവിടുത്തെ വചനം അനുസരിക്കുന്ന ഏതൊരുവനിലും വാസ്തവത്തിൽ ദൈവസ്നേഹം നിറഞ്ഞുകവിയുന്നു. അവിടുത്തോടു നാം ഏകീഭവിച്ചിരിക്കുന്നു എന്ന് ഇതിനാൽ നമുക്ക് അറിയാം. 6ദൈവത്തിൽ നിവസിക്കുന്നു എന്നു പറയുന്നവൻ യേശുക്രിസ്തു ജീവിച്ചതുപോലെ ജീവിക്കേണ്ടതാകുന്നു.
പുതിയ കല്പന
7പ്രിയപ്പെട്ടവരേ, പുതിയ കല്പനയല്ല ഞാൻ നിങ്ങൾക്ക് എഴുതുന്നത്, പിന്നെയോ ആദിമുതൽ നിങ്ങൾക്കുണ്ടായിരുന്ന പഴയ കല്പനയാണ്. ആ പഴയ കല്പന നിങ്ങൾ കേട്ട വചനമാകുന്നു. 8എന്നിരുന്നാലും ഞാൻ നിങ്ങൾക്ക് എഴുതുന്നത് ഒരു പുതിയ കല്പനയാണെന്നും വേണമെങ്കിൽ പറയാം. അത് ക്രിസ്തുവിലും നിങ്ങളിലും യഥാർഥമായിരിക്കുന്നു. എന്തെന്നാൽ അന്ധകാരം അകലുന്നു; സത്യവെളിച്ചം പ്രകാശിച്ചു തുടങ്ങി.
9താൻ പ്രകാശത്തിൽ ജീവിക്കുന്നു എന്നു പറയുകയും സഹോദരനെ വെറുക്കുകയും ചെയ്യുന്നവൻ ഇപ്പോഴും ഇരുട്ടിലാണു കഴിയുന്നത്. 10സഹോദരനെ സ്നേഹിക്കുന്നവൻ പ്രകാശത്തിൽ നിവസിക്കുന്നു. അതുകൊണ്ട് അവൻ തട്ടിവീഴാനിടയാകുന്നില്ല. 11എന്നാൽ സഹോദരനെ വെറുക്കുന്നവൻ ഇരുളിൽ ഇരിക്കുന്നു, ഇരുട്ടിൽ നടക്കുകയും ചെയ്യുന്നു. എങ്ങോട്ടാണു താൻ പോകുന്നതെന്ന് അവന് അറിഞ്ഞുകൂടാ. എന്തുകൊണ്ടെന്നാൽ ഇരുട്ട് അവന്റെ കണ്ണുകളെ അന്ധമാക്കിയിരിക്കുന്നു.
12എന്റെ കുഞ്ഞുമക്കളേ, ക്രിസ്തുവിന്റെ നാമത്തിൽ നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു ഞാൻ നിങ്ങൾക്ക് എഴുതുന്നു. 13പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിയുന്നതുകൊണ്ട് ഞാൻ നിങ്ങൾക്ക് എഴുതുന്നു. യുവജനങ്ങളേ, നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. കൊച്ചുകുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിയുന്നതുകൊണ്ട് ഞാൻ നിങ്ങൾക്ക് എഴുതുന്നു.
14പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിയുന്നതുകൊണ്ട് ഞാൻ നിങ്ങൾക്ക് എഴുതുന്നു. യുവാക്കളേ, നിങ്ങൾ ശക്തരായിരിക്കുന്നതുകൊണ്ടും, ദൈവവചനം നിങ്ങളിൽ നിവസിക്കുന്നതുകൊണ്ടും, ദുഷ്ടനെ നിങ്ങൾ കീഴടക്കിയിരിക്കുന്നതുകൊണ്ടും ഞാൻ നിങ്ങൾക്ക് എഴുതുന്നു.
15ലോകത്തെയോ, ലോകത്തിലുള്ളതിനെയോ നിങ്ങൾ സ്നേഹിക്കരുത്. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹമില്ല. 16മാംസദാഹം, കാമാസക്തമായ കണ്ണുകൾ, ജീവിതത്തിന്റെ അഹന്ത, ഇവയെല്ലാം ലോകത്തിനുള്ളവയത്രേ. ലോകത്തിനുള്ളത് പിതാവിൽനിന്നുള്ളതല്ല. 17ലോകവും അതിന്റെ മോഹവും മാറിപ്പോകുന്നു. ദൈവത്തിന്റെ ഇഷ്ടം പ്രവർത്തിക്കുന്നവനോ എന്നേക്കും നിലനില്‌ക്കുന്നു.
ക്രിസ്തുവിന്റെ ശത്രുക്കൾ
18കുഞ്ഞുങ്ങളേ, ഇത് അന്ത്യനാഴികയാണ്. ക്രിസ്തുവൈരി വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ പല ക്രിസ്തുവൈരികൾ വന്നുകഴിഞ്ഞു; അതുകൊണ്ട് ഇത് അന്ത്യനാഴികയാണെന്നു നാം അറിയുന്നു. 19അവർ നമ്മുടെ ഇടയിൽനിന്നു പുറപ്പെട്ടവരാണെങ്കിലും നമുക്കുള്ളവരായിരുന്നില്ല. അവർ നമുക്കുള്ളവർ ആയിരുന്നെങ്കിൽ നമ്മോടുകൂടി നില്‌ക്കുമായിരുന്നു. അവർ നമ്മെ വിട്ടുപോയി. അതിൽനിന്ന് അവർ നമുക്കുള്ളവരല്ലെന്നു സ്പഷ്ടമാണല്ലോ.
20നിങ്ങൾ പരിശുദ്ധനാൽ അഭിഷിക്തരായിരിക്കുന്നു. അതുകൊണ്ട് സത്യം എന്തെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. 21സത്യം നിങ്ങൾ അറിയാത്തതുകൊണ്ടല്ല, നിങ്ങൾ അത് അറിയുന്നതുകൊണ്ടും, യാതൊരു വ്യാജവും സത്യത്തിൽനിന്നു വരുന്നില്ല എന്ന് അറിയുന്നതുകൊണ്ടും അത്രേ ഞാൻ നിങ്ങൾക്ക് എഴുതുന്നത്.
22യേശു, ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവനല്ലാതെ വ്യാജം പറയുന്നവൻ മറ്റാരാണ്? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാണ് ക്രിസ്തുവൈരി. 23പുത്രനെ നിഷേധിക്കുന്നവൻ പിതാവിനെയും നിഷേധിക്കുന്നു. പുത്രനെ സ്വീകരിക്കുന്നവന് പിതാവുമുണ്ട്.
24ആദിമുതൽ നിങ്ങൾ കേട്ടത് നിങ്ങളിൽ നിവസിക്കട്ടെ. ആദിമുതൽ കേട്ടത് നിങ്ങളിൽ നിവസിക്കുന്നെങ്കിൽ നിങ്ങൾ പുത്രനിലും പിതാവിലും നിവസിക്കും. 25ഇതാകുന്നു അവിടുന്നു നമുക്കു നല്‌കിയിരിക്കുന്ന വാഗ്ദാനം- അനശ്വരജീവൻ തന്നെ.
26നിങ്ങളെ വഴിതെറ്റിക്കുന്നവരെപ്പറ്റിയാണ് ഇതു ഞാൻ എഴുതുന്നത്. 27എന്നാൽ ക്രിസ്തുവിൽനിന്നു നിങ്ങൾക്കു ലഭിച്ച പരിശുദ്ധാത്മാവു നിങ്ങളിൽ വസിക്കുന്നതിനാൽ നിങ്ങളെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല. അവിടുത്തെ ആത്മാവ് എല്ലാം നിങ്ങൾക്ക് ഉപദേശിച്ചു തരുന്നു. അവിടുന്ന് ഉപദേശിക്കുന്നത് വ്യാജമല്ല, സത്യമാകുന്നു. ആത്മാവിന്റെ ഉപദേശമനുസരിച്ച് ക്രിസ്തുവിനോട് ഏകീഭവിച്ചു ജീവിക്കുക.
28എന്റെ കുഞ്ഞുങ്ങളേ, ക്രിസ്തുവിന്റെ വരവിങ്കൽ നാം അവിടുത്തെ സന്നിധിയിൽ ലജ്ജിച്ചുപോകാതെ ആത്മധൈര്യമുള്ളവരായിരിക്കേണ്ടതിന് അവിടുത്തോട് ഏകീഭവിച്ചു ജീവിക്കുക. 29അവിടുന്നു നീതിമാനാണെന്നു നിങ്ങൾക്കു ബോധ്യമുണ്ടെങ്കിൽ നീതി പ്രവർത്തിക്കുന്നവരെല്ലാം അവിടുന്നിൽനിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾക്ക് അറിയാമല്ലോ.

Currently Selected:

1 JOHANA 2: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy