YouVersion Logo
Search Icon

1 CHRONICLE 27

27
സേനാനായകന്മാർ
1ഇസ്രായേലിലെ പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും അവരുടെ നേതാക്കന്മാരും ഓരോ മാസവും മാറിമാറി വന്നു രാജാവിനുവേണ്ടി ജോലിചെയ്തു. ഓരോ സംഘത്തിലും ഇരുപത്തിനാലായിരം പേരുണ്ടായിരുന്നു. 2ഒന്നാം മാസത്തിലേക്കുള്ള ഗണത്തിന്റെ ചുമതലക്കാരനായ സബ്ദിയേലിന്റെ പുത്രൻ യശോബെയാമിന്റെ കീഴിൽ ഇരുപത്തിനാലായിരം പേർ. 3യശോബെയാം പേരസ്സ് വംശജനും ഒന്നാം മാസത്തെ സകല സേനാപതികൾക്കും തലവനും ആയിരുന്നു. 4രണ്ടാം മാസത്തേക്കുള്ള ഗണത്തിന്റെ ചുമതലക്കാരൻ അഹോഹ്യനായ ദോദായി ആയിരുന്നു. അയാളുടെ കീഴിലും ഇരുപത്തിനാലായിരം പേർ ഉണ്ടായിരുന്നു. 5മൂന്നാം മാസത്തേക്കുള്ള ഗണത്തിന്റെ ചുമതലക്കാരൻ മുഖ്യപുരോഹിതനായ യെഹോയാദയുടെ പുത്രൻ ബെനായാ ആയിരുന്നു. അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേർ ഉണ്ടായിരുന്നു. 6മുപ്പതു പേരിൽ ശക്തനും അവരുടെ തലവനുമായ ബെനായാ ഇയാളാണ്. അയാളുടെ ഗണത്തിന്റെ ചുമതലക്കാരൻ പുത്രനായ അമ്മീസാബാദ് ആയിരുന്നു. 7നാലാം മാസത്തേക്കുള്ള ഗണത്തിന്റെ ചുമതലക്കാരൻ യോവാബിന്റെ സഹോദരനായ അസാഹേൽ ആയിരുന്നു. അയാൾക്കു ശേഷം പുത്രനായ സെബദ്യാ ചുമതലക്കാരൻ ആയിത്തീർന്നു. അയാളുടെ ഗണത്തിലും ഉണ്ടായിരുന്നു ഇരുപത്തിനാലായിരം പേർ. 8അഞ്ചാം മാസത്തേക്കുള്ള ഗണത്തിന്റെ ചുമതലക്കാരൻ ഇസ്രാഹ്യനായ ശംഹൂത്ത്. അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേരുണ്ടായിരുന്നു. 9ആറാം മാസത്തേക്കുള്ള ഗണത്തിന്റെ ചുമതലക്കാരൻ തെക്കോവ്യനായ ഇക്കേശിന്റെ പുത്രൻ ഈരാ. അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേർ. 10ഏഴാം മാസത്തേക്കുള്ള ഗണത്തിന്റെ ചുമതലക്കാരൻ എഫ്രയീംഗോത്രക്കാരനും പെലോന്യനുമായ ഹേലെസ്; അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേർ. 11എട്ടാം മാസത്തേക്കുള്ള ഗണത്തിന്റെ ചുമതലക്കാരൻ സർഹ്യവംശജനും ഹൂശാത്യനുമായ സിബ്ബെഖായി; അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേർ. 12ഒമ്പതാം മാസത്തേക്കുള്ള ഗണത്തിന്റെ ചുമതലക്കാരൻ ബെന്യാമീൻഗോത്രക്കാരനും അനാഥോഥ്യനുമായ അബീയേസെർ; അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേർ. 13പത്താം മാസത്തേക്കുള്ള ഗണത്തിന്റെ ചുമതലക്കാരൻ സർഹ്യവംശജനും നെതോഫാത്യനുമായ മഹരായി; അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേർ. 14പതിനൊന്നാം മാസത്തേക്കുള്ള ഗണത്തിന്റെ ചുമതലക്കാരൻ എഫ്രയീംഗോത്രക്കാരനും പിരാഥോന്യനുമായ ബെനായാ. അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേർ. 15പന്ത്രണ്ടാം മാസത്തേക്കുള്ള ഗണത്തിന്റെ ചുമതലക്കാരൻ ഒത്നീയേലിന്റെ വംശജനും നെതോഫാത്യനുമായ ഹെൽദായി; അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേർ.
ഗോത്രത്തലവന്മാർ
16ഇസ്രായേൽഗോത്രങ്ങളുടെ തലവന്മാർ: രൂബേന്യർക്ക് അധിപൻ സിക്രിയുടെ പുത്രൻ എലീയേസെർ, ശിമെയോന്യർക്കു മയഖായുടെ പുത്രൻ ശെഫത്യാ; 17ലേവ്യർക്കു കെമൂവേലിന്റെ പുത്രൻ ഹശബ്യാ; അഹരോന്യർക്കു സാദോക്; 18യെഹൂദായ്‍ക്കു ദാവീദിന്റെ സഹോദരന്മാരിൽ ഒരാളായ എലീഹൂ; ഇസ്സാഖാരിനു മീഖായേലിന്റെ പുത്രൻ ഒമ്രി; 19സെബൂലൂന് ഓബദ്യായുടെ പുത്രൻ ഇശ്മയ്യാ; നഫ്താലിക്ക് അസ്രീയേലിന്റെ പുത്രൻ യെരീമോത്ത്; 20എഫ്രയീമ്യർക്ക് അസസ്യായുടെ പുത്രൻ ഹോശേയ; മനശ്ശെയുടെ പകുതി ഗോത്രത്തിനു പെദായായുടെ പുത്രൻ യോവേൽ; 21ഗിലെയാദിലെ മനശ്ശെയുടെ പകുതി ഗോത്രത്തിനു സെഖര്യായുടെ പുത്രൻ യിദ്ദോ; ബെന്യാമീന് അബ്നേരിന്റെ പുത്രൻ യാസീയേൽ; 22ദാൻഗോത്രത്തിനു യെരോഹാമിന്റെ പുത്രൻ അസരെയേൽ, ഇസ്രായേൽഗോത്രങ്ങളുടെ തലവന്മാർ ഇവരായിരുന്നു. 23സർവേശ്വരൻ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ഇസ്രായേലിനെ വർധിപ്പിക്കുമെന്ന് അരുളിച്ചെയ്തിരുന്നതുകൊണ്ടു ദാവീദ് ഇരുപതു വയസ്സിനു താഴെയുള്ളവരുടെ കണക്ക് എടുത്തില്ല. 24സെരൂയായുടെ പുത്രനായ യോവാബ് അതിനു ശ്രമിച്ചെങ്കിലും പൂർത്തിയാക്കിയില്ല. എങ്കിലും ഇതുമൂലം ഇസ്രായേലിന്മേൽ ദൈവകോപമുണ്ടായി. അതുകൊണ്ട് ഈ സംഖ്യ ദാവീദുരാജാവിന്റെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുമില്ല.
മേൽവിചാരകന്മാർ
25രാജാവിന്റെ ഭണ്ഡാരത്തിന്റെ ചുമതലക്കാരൻ അദീയേലിന്റെ പുത്രൻ അസ്മാവെത്ത്. വയലുകളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലും ഉള്ള സംഭരണശാലകളുടെ ചുമതലക്കാരൻ ഉസ്സിയായുടെ പുത്രൻ യെഹോനാഥാൻ. 26കൃഷിക്കാരുടെ ചുമതലക്കാരൻ കെലൂബിന്റെ പുത്രൻ എസ്രി. 27മുന്തിരിത്തോട്ടങ്ങളുടെ ചുമതലക്കാരൻ രാമാത്യനായ ശിമെയി. വീഞ്ഞു സൂക്ഷിക്കുന്ന നിലവറകൾക്കു ചുമതലക്കാരൻ ശിഫ്മ്യനായ സബ്ദി. 28ഒലിവുതോട്ടങ്ങൾക്കും താഴ്‌വരയിലെ കാട്ടത്തികൾക്കും ചുമതലക്കാരൻ ഗാദേര്യനായ ബാൽഹാനാൻ. എണ്ണ സൂക്ഷിക്കുന്ന നിലവറകൾക്കു ചുമതലക്കാരൻ യോവാശ്. 29ശാരോൻ മേച്ചിൽപ്പുറങ്ങളിലെ കന്നുകാലികളുടെ ചുമതലക്കാരൻ ശാരോന്യനായ ശിത്രായി; താഴ്‌വരയിൽ മേയുന്ന കന്നുകാലികൾക്കു ചുമതലക്കാരൻ അദായിയുടെ പുത്രൻ ശാഫാത്ത്. 30ഒട്ടകങ്ങളുടെ ചുമതലക്കാരൻ ഇശ്മായേല്യനായ ഓബീൽ; കഴുതകളുടെ ചുമതലക്കാരൻ മേരോനോത്യനായ യെഹ്ദെയാ. 31ആടുകളുടെ ചുമതലക്കാരൻ ഹഗ്രീയനായ യാസിസ്. ഇവരെല്ലാമായിരുന്നു ദാവീദുരാജാവിന്റെ സമ്പത്തിന്റെ ചുമതല വഹിച്ചിരുന്നത്.
32ദാവീദിന്റെ പിതൃസഹോദരനായ യോനാഥാൻ ബുദ്ധിമാനും പണ്ഡിതനുമായ ഉപദേഷ്ടാവായിരുന്നു. അയാളും ഹഖ്മോനിയുടെ പുത്രൻ യെഹീയേലുംകൂടി രാജകുമാരന്മാരുടെ പരിപാലനചുമതല വഹിച്ചിരുന്നു. 33രാജാവിന്റെ ഉപദേഷ്ടാവായിരുന്ന അഹീത്തോഫെൽ; അർഖ്യനായ ഹൂശായി രാജാവിന്റെ സ്നേഹിതനും. 34അഹീത്തോഫെലിന്റെ പിൻഗാമികളായിരുന്നു ബെനായായുടെ പുത്രന്മാരായ യെഹോയാദയും അബ്യാഥാരും. രാജാവിന്റെ സേനാപതി യോവാബ് ആയിരുന്നു.

Currently Selected:

1 CHRONICLE 27: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy